Sunday, 9 February 2014

ഞാനും എന്റെ ലോകവും!

ആരോ എന്റെ കാലിൽ ശക്തിയായി പിടിച്ചു വലിക്കുന്നു. ഞാൻ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു. ഭാര്യയാണ്. അലാറത്തിന്റെ ശബ്ദം പലപ്പോഴും ഞാൻ കേൾക്കാറില്ല. പിന്നെ അവളു വേണം കുത്തി എണീപ്പിക്കാൻ. എനിക്ക് ചിരി വന്നു. പണ്ടുകാലത്ത് ഭാര്യമാർ എന്നും രാവിലെ ഭർത്താവിന്റെ കാലുതൊട്ട് വന്ദിച്ചിട്ടാണ് അടുക്കളയിൽ കയറാറുള്ളതെന്ന് കേട്ടിട്ടുണ്ട്. ചിരിച്ചോണ്ട് കിടന്നാൽ സമയം പോകും എന്ന് ആരോ ഉള്ളിൽ നിന്നു പറയുന്നു. ഞാൻ ചാടിയെണീറ്റു.

പ്രാഥമിക കാര്യങ്ങളും പ്രാതലും കഴിഞ്ഞപ്പോൾ സമയം 6:30. ഇന്നും 140-ൽ പോയാലേ രക്ഷയുള്ളൂ എന്ന് ചിന്തിച്ചുകൊണ്ട് ഞാൻ കാർ സ്റ്റാർട്ട് ചെയ്തു. കമ്പനിയിൽ എത്തി ഐ.ഡിയും ഫിങ്കർപ്രിന്റും കാണിച്ച് ഹാജർ വച്ചപ്പോൾ 7:30. തിർക്കുപിടിച്ച ഒരു ഓഫീസ് ദിനം കൂടി തുടങ്ങുകയായി. പിടിപ്പതു പണിയുള്ള ഒരു ദിവസം. അതിനിടയ്ക്കാണ് ഐ.ടി ക്കാർ ഓപ്പറേറ്റിംഗ് സിസ്റ്റം മാറ്റാൻ എത്തിയത്. എല്ലാവരുടേയും കമ്പ്യൂട്ടറിൽ വിന്റോസ്-8 ഇൻസ്റ്റാൾ ചെയ്യുന്നു. എന്റെ കമ്പ്യൂട്ടറിൽ പണി നടക്കുമ്പോൾ ഞാൻ എന്റെ സുഹൃത്തുക്കളുടെ ഡെസ്കിൽ പോയി നോക്കി. എല്ലാത്തിലും ഒരേ ഓപ്പറേറ്റിംഗ് സിസ്റ്റം. പക്ഷേ കണ്ടാലോ.. എല്ലാം വ്യത്യസ്തം. പുതിയത് കിട്ടിയിട്ട് മണിക്കൂറുകൾ കഴിയുന്നതിനു മുൻപ് ഓരോരുത്തരും അവരവരുടെ അഭിരുചിക്കനുസരിച്ച് അവയുടെ രൂപഭാവങ്ങൾ വ്യത്യാസപ്പെടുത്തിയിരിക്കുന്നു. രൂപഭാവങ്ങളിലേ അവയ്ക്ക് വ്യത്യാസമുള്ളൂ. അടിസ്ഥാനപരമായി എല്ലാം ഒന്നാണ്. ഇതു തന്നെയല്ലേ ഈ ലോകത്തിന്റേയും സ്ഥിതി. “The operating system of the universe applies to everyone alike, and it works along principles that do not require your cooperation."

ഞാൻ എന്റെ സീറ്റിലേക്ക് മടങ്ങി. സമയം 5 ആയത് അറിഞ്ഞില്ല. പഞ്ച് ഔട്ട് ചെയ്ത് കമ്പനിയിൽ നിന്നും പുറത്തിറങ്ങുമ്പോഴേക്കും കൂടയുള്ളവരിൽ ഭൂരിഭാഗവും പോയിക്കഴിഞ്ഞിരുന്നു. എന്തൊരു വേഗതയാണ് ഈ ലോകത്തിന്! ഇനിയും 140-ൽ പോകണം. എന്നാലേ പാർക്കിങ്ങിന് ഇടം കിട്ടുകയുള്ളൂ എന്ന് ചിന്തിച്ച് ഞാൻ കാർ സ്റ്റാർട്ട് ചെയ്തു.

വീട്ടിലെത്തി കുളിച്ച്, മകനുമായി പുറത്തൊക്കെ ഒന്നുപോയി തിരിച്ചു വന്ന് അവനുമായി കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഭാര്യ ഒരു പേപ്പറുമായി എത്തുന്നത്. മകന്റെ സ്കൂളിൽ നിന്നും കൊടുത്തയച്ചതാണ്. ആ ഫോം പൂരിപ്പിച്ച് തിരിച്ച് കൊടുത്തു വിടണം. ചേർത്തപ്പോൾ ഈ വിവരങ്ങളെല്ലാം കൊടുത്തതാണല്ലോ!

“ഇനി മോൻ തനിയെ കളിക്ക്. അച്ഛൻ ഈ ഫോം ഒന്ന് പൂരിപ്പിക്കട്ടെ.”

“വേണ്ട, വേണ്ട.. അച്ഛൻ വരണം കളിക്കാൻ. ഞാൻ ഹനുമാൻ. അച്ഛൻ സുരസ. നമുക്ക് ഇടികൂടാം..” അവൻ വിടാൻ ഭാവമില്ല.

അത് വകവയ്ക്കാതെ ഞാൻ ഫോം പൂരിപ്പിക്കാൻ തുടങ്ങി. അവൻ എന്നെ അതിനു സമ്മതിക്കാതെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. ഒടുക്കം ആ പേപ്പറിന്റെ ഒരു ഭാഗം കീറി.

“നിന്നോടല്ലിയോടാ പറഞ്ഞത് കുറച്ചു നേരം മിണ്ടാതിരിക്കാൻ.” ഞാൻ കണ്ണുരുട്ടി. അതിനു പകരമായി അവിടെ കിടന്ന തലയിണ കൊണ്ടവൻ എന്റെ തലമണ്ടയിലടിച്ചു. അടി കൊണ്ടതോടെ ഞാൻ ചിന്തിച്ചു. ഇപ്പോൾ എനിക്കു വേണമെങ്കിൽ ഒരടി കൊടുത്ത് ഇവനെ മാറ്റി നിർത്താം. അങ്ങനെ ഇവിടെ ശബ്ദായമാനമായ ഒരന്തരീക്ഷം സൃഷ്ടിക്കാം. അവന്റെ കണ്ണീരോടെ ഈ ദിവസത്തെ എനിക്ക് അവസാനിപ്പിക്കാം. ദീപക് ചോപ്ര എഴുതിയ ഒരു പുസ്തകത്തിലെ വരികൾ എനിക്ക് ഓർമ്മ വന്നു - " You are not in the world; the world is in you. Everyone is a creator."

ഞാൻ അവനെ അടുത്തു വിളിച്ചു. അവന്റെ കവിളിൽ ഒരുമ്മ കൊടുത്തു. ഷോക്കടിച്ചതുപോലെ അവൻ അല്പനേരം എന്നെ നോക്കി നിന്നു. എന്നിട്ട് ശാന്തനായി അവന്റെ കളിപ്പാട്ടങ്ങൾക്കരികിലേക്ക് നടന്നുനീങ്ങി. ഞാൻ എന്റെ ലോകം സൃഷ്ടിച്ചിരിക്കുന്നു. സുന്ദരമായ ഒരു ലോകം. അപ്പോഴും ദീപക് ചോപ്രയുടെ വരികൾ എന്റെ കാതുകളിൽ മുഴങ്ങി.  "Being a creator is more important than the whole world." ഭൂരിഭാഗം മനുഷ്യരും തങ്ങൾ സൃഷ്ടിച്ച ലോകത്തെ നോക്കി കരയുകയാണെന്ന് എനിക്ക് തോന്നി. അവനവന്റെ ലോകം സൃഷ്ടിക്കാനുള്ള സകല അധികാരവും കയ്യിലുള്ളപ്പോഴും അതറിയാതെ വെറുതേ പരിതപിക്കുന്നു. കഷ്ടം തന്നെ!!

Wednesday, 5 February 2014

New Year Resolution

എയർപോർട്ടിലേക്ക് പോകുന്ന വഴി ഞങ്ങൾ വഴിയിൽ കണ്ട ഒരു നല്ല ഹോട്ടലിന്റെ അടുത്ത് വണ്ടി നിർത്തി. വിമാനത്തിന്റെ സമയമാറ്റം കാരണം വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചിട്ടിറങ്ങിയിരുന്ന പതിവു രീതി ഉപേക്ഷിക്കേണ്ടതായി വന്നു. കണ്ടാൽ നല്ല വൃത്തിയുള്ള ഹോട്ടൽ. ഞാൻ തിരിച്ചു പോകുന്നതിലുള്ള ദുഃഖം വീട്ടുകാരുടെ മുഖത്ത് തെളിഞ്ഞു കാണാം. എങ്കിലും ഭക്ഷണം വന്നപ്പോഴേക്കും എല്ലാവരും ഉഷാറായി. ഒരു പ്ലേറ്റ് കണവഫ്രൈ എനിക്കായി ഓർഡർ ചെയ്യപ്പെട്ടു. അത് മുമ്പിൽ വന്നപ്പോഴേക്കും എന്റെ വായിൽ വെള്ളമൂറി. നല്ല മണം. നല്ല സ്വാദ്. എത്ര തിന്നാലും മതിവരില്ല. ഞങ്ങൾ എല്ലാവരും സുഭിക്ഷമായി ഭക്ഷണം കഴിച്ചു. ഇനി വരുമ്പോഴും ആ ഹോട്ടലിൽ തന്നെ കയറണം എന്ന് നിശ്ചയിച്ച് വീണ്ടും എയർപോർട്ടിലേക്ക് തിരിച്ചു.

ഇമിഗ്രേഷൻ എല്ലാം കഴിഞ്ഞ് വിമാനത്തിനായി കാത്തിരിക്കുമ്പോഴും ആ ഭക്ഷണത്തിന്റെ സ്വാദ് നാക്കിൽ നിന്നും പോയിരുന്നില്ല. അവസാനം വിമാനമെത്തി. വിമാനയാത്ര ഒരിക്കലും എനിക്ക് സുഖമായി തോന്നിയിട്ടില്ല. അതുകൊണ്ടുതന്നെ കയറാൻ വലിയ ഉന്മേഷമൊന്നും തോന്നിയില്ല.  എങ്കിലും ഒരുവിധം കയറി സീറ്റ് കണ്ടുപിടിച്ചിരുന്നു. പതിവ് അറിയിപ്പുകളും കലാപരിപാടികളും ഇപ്പോൾ മുഷിപ്പ് ഉണ്ടാക്കുന്നവയായിരിക്കുന്നു. ആദ്യമൊക്കെ വളരെ കൗതുകത്തോടെയായിരുന്നു ഞാൻ ഇവയെ നോക്കി കണ്ടിരുന്നത്. ഇപ്പോൾ സ്ഥിരമായി യാത്രചെയ്യുന്നതുകൊണ്ട് എങ്ങനെയെങ്കിൽ ഈ നരകയാത്ര ഒന്ന് അവസാനിച്ചിരുന്നെങ്കിൽ എന്നാണ് പലപ്പോഴും ചിന്തിക്കാറ്. വിമാനം പറന്നുപൊങ്ങി ഏകദേശം ഒരു മണിക്കൂർ ആയിക്കാണും. ആകെപ്പാടെ ഒരു അസ്വസ്ഥത! ഞാൻ പതുക്കെ ടോയ്ലറ്റിലേക്ക് പോയി. അകത്ത് കയറിയതും ഛർദ്ദി തുടങ്ങി. രുചിവഴിക്ക് മുൻപ് കഴിച്ചതെല്ലാം പുറത്തേക്ക് പോയി. ഛർദ്ദി ഒന്ന് അടങ്ങിയപ്പോൾ ഞാൻ സീറ്റിൽ വന്നിരുന്നു. ഒരു 10 മിനിട്ട് കഴിഞ്ഞപ്പോഴേക്കും വീണ്ടും അസ്വസ്ഥതകൾ തുടങ്ങി. ഓടി ടോയ്ലറ്റിലെത്തിയപ്പോഴേക്കും വീണ്ടും ഛർദ്ദിച്ചു. കുടൽ പുറത്തുവരുമെന്ന് തോന്നി. അങ്ങനെ മൂന്നു നാല് പ്രാവശ്യം കഴിഞ്ഞപ്പോൾ ഇനി കുടലിലൊന്നും ബാക്കിയില്ലെന്ന അവസ്ഥയായി. തളർന്ന് അവശനായി ഞാൻ സീറ്റിൽ വന്നിരുന്നു. അപ്പോഴേക്കും ഫ്ലൈറ്റിൽ ഭക്ഷണം വിതരണം ചെയ്തു തുടങ്ങിയിരുന്നു. ഒരു പുഞ്ചിരിയോടെ എയർഹോസ്റ്റസ് എന്റെ നേരെ നീട്ടിയ ഭക്ഷണ പദാർത്ഥങ്ങൾ ഞാൻ ദൈന്യതയോടെ നിരസിച്ചു. ജലപാനം ചെയ്യാതെ ഞാൻ എന്റെ സീറ്റിൽ ചുരുണ്ടുകൂടി.

ഞാൻ ചിന്തിച്ചു. എന്ത് രുചിയോടെയാണ് ഞാൻ ആ ഭക്ഷണം കഴിച്ചത്. ഇപ്പോഴോ, അത് കഴിക്കേണ്ടിയിരുന്നില്ല എന്ന് ചിന്തിക്കുന്നു. അത് കഴിക്കാതെ വന്നിരുന്നെങ്കിൽ എനിക്ക് വിശപ്പ് മാത്രമേ ഉണ്ടാകുമായിരുന്നുള്ളൂ. ഇപ്പോൾ വിശപ്പും, ക്ഷീണവും, വേദനയും എന്നുവേണ്ട ഒരുപാട് അസ്വസ്ഥതകൾ. ഇതുപോലെതന്നെയാണ് ഈ ലൗകികസുഖങ്ങളെല്ലാമെന്ന് എനിക്ക് തോന്നി. യോഗവാസിഷ്ഠത്തിലെ വരികൾ എന്റെ മനസ്സിൽ ഓടിയെത്തി.
“സ്വസ്വരൂപമജാനന്വൈ
ജനോയം ദൈവവർജ്ജിതഃ
വിഷയേതു സുഖം വേത്തി
പശ്ചാത്പാകേവിഷാന്നവത്.”
(ഒരുവൻ വിശപ്പുകൊണ്ട് വിഷാന്നം തയ്യാറാക്കുന്നു, പിന്നീട് വിഷബാധ ഉണ്ടാകുന്ന സമയം ദുഃഖാർത്തനാവുന്നു. ഇതുപോലെയാണ് ഭോഗസുഖം അനുഭവിക്കുന്നവന്റെയും കഥ. വിഷയാനുഭവം തൽക്കാലസുഖം നൽകുന്നുവെങ്കിലും പിന്നീട് ഭയങ്കരമായ ദുഃഖത്തെയാണ് നൽകുന്നത്.)

പണം, പ്രശസ്തി തുടങ്ങി ഈ ഭൂമിയിലുള്ള സകല ഭൗതികസുഖങ്ങളും, ലഭിക്കുമ്പോൾ മധുരമായിരിക്കുകയും പിന്നീട് കയ്പായി മാറുകയും ചെയ്യുന്നവയാണ്. ദരിദ്രർ, പട്ടിണിയും മറ്റ് അനുബന്ധദുഃഖങ്ങളും അനുഭവിച്ച് സംസാരലോകത്തിൽ നിന്നും മടങ്ങുമ്പോൾ ധനികർ, എല്ലാമുണ്ടായിട്ടും രോഗങ്ങൾ മൂലം ഒന്നും കഴിക്കാനൊക്കാതെ പട്ടിണിയും രോഗപീഡയും കൊണ്ട് കഷ്ടപ്പെട്ട് ഇവിടം വിട്ടുപോകുന്നു. യക്ഷപ്രശ്നത്തിൽ യക്ഷൻ യുധിഷ്ഠിരനോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്;
“ഈ ലോകത്തിൽ ഏറ്റവും അത്ഭുതകരമായിരിക്കുന്നതെന്താണ്?”
“ചുറ്റും ദിവസവും അനേകം പേർ മരിച്ചുവീണുകൊണ്ടിരിക്കുന്നു. ഇവരൊന്നും ഇവിടെ നിന്നും ഒന്നും എടുക്കാതെയാണ് കാലയവനികയ്ക്കുള്ളിൽ മറയുന്നതെന്ന് കണ്ടുകൊണ്ട് തന്നെ ജീവിച്ചിരിക്കുന്നവർ പലതരം ഭൗതികവസ്തുക്കൾ കുന്നുകൂട്ടാൻ പരക്കം പായുന്നത് തികച്ചും അത്ഭുതം തന്നെ” എന്നാണ് യുധിഷ്ഠിരൻ അതിനു നൽകിയ മറുപടി.

അന്ന് ആകാശത്തിലൂടെ പറക്കുമ്പോൾ ഞാൻ 2014-ലെ എന്റെ New Year Resolution തീരുമാനിച്ചു.
  • ഭൗതികവസ്തുക്കൾക്ക് വേണ്ടി ഇനി ഒരിക്കലും ഞാൻ പരക്കം പായില്ല. എന്റെ കർമ്മങ്ങളുടെ പ്രതിഫലമായി സ്വാഭാവികമായി ലഭിക്കുന്നവയെ മാത്രം യാതൊരു ഇച്ഛയും കൂടാതെ സ്വീകരിക്കും.
  • മാംസാഹാരം പരമാവധി ഒഴിവാക്കും.
  • ജീവിക്കുന്ന ഒരോ നിമിഷവും സംതൃപ്തിയോടെ ജീവിക്കും.

Sunday, 2 February 2014

കുന്നിക്കുരു - 14

വസ്തുക്കളതോരോന്നും
സൂക്ഷ്മമായിട്ടു നോക്കുകിൽ
വസ്തുവിൻ കാരണത്തേയും
കണ്ടിടാം തർക്കമെന്നിയേ.
ജലത്തിൻ കാരണമായിട്ട്
കണങ്ങളാണെന്നു കണ്ടിടാം
കണങ്ങൾ തൻ കാരണത്തെ
ആറ്റമാണെന്നു ശാസ്ത്രവും
ആറ്റത്തിൻ കാരണമായി
സൂക്ഷ്മവസ്തുക്കൾ കണ്ടിടാം
അവയിൽ നിന്നുമാണല്ലോ
ദൃശ്യപ്രപഞ്ചമായതും
ഇച്ചൊന്ന സൂക്ഷ്മവസ്തുക്കൾ
ഏതിൽ നിന്നുത്ഭവിച്ചിടും
എന്നു ശാസ്ത്രം ദർശിച്ചു
ഊർജ്ജം തന്നെ കാരണം.
ആറ്റസംഘാതമാണല്ലൊ
എല്ലാവസ്തുവുമെന്നതും
മുന്നേ ‘കണാദൻ’ കണ്ടെത്തി
ആർഷഭാരത മാമുനി.
ജഡമായവയെല്ലാമേ
ഊർജ്ജത്താൽ സൃഷ്ടമായിടും
എന്നു ശാസ്ത്രം കണ്ടെത്തി
സത്യത്തിൻ പൊരുൾ തന്നെയും.
ഊർജ്ജത്തിൻ കാരണത്തേയും
കണ്ടെത്താനതി ദുർഘടം
ഭാരതത്തിൻ മനീഷികൾ
കണ്ടെത്തി ‘മഹത്’ എന്നത്.
ബ്രഹ്മത്തിൻ സ്പന്ദഹേതുവായ്
രൂപമായുള്ളോരവ്യക്തം
അവ്യക്തമായതിൽ നിന്നും
‘മഹത്’ ഉണ്ടായി അത്ഭുതം.
മഹത്തിൽത്തന്നെയാകുന്നു
ത്രിഗുണങ്ങൾ തന്നുത്ഭവം
ദൃശ്യപ്രപഞ്ചമതുപോൽ
മനസും രൂപമായതും.
മഹത്തിൻ പരിണാമത്തെ
ശാസ്ത്രം ചൊല്ലുന്നു ‘സൃഷ്ടിയായ്’
പരിണാമമതുപോൽതന്നെ
‘വിലയവും’ പ്രകൃതിയാണത്.
ഉത്പത്തി പ്രളയം എന്നും
എപ്പോഴും സംഭവിച്ചിടും
അതുതാൻ പ്രകൃതിധർമ്മവും
അതുതാൻ ബ്രഹ്മമായയും.
സോമദാസ്

Monday, 20 January 2014

നാലുമുക്ക്

“നാലുമുക്ക്, നാലുമുക്ക്..” കണ്ടക്ടർ വിളിച്ചു പറഞ്ഞു.

ഞാൻ ചിന്തയിൽ നിന്നുണർന്ന് പെട്ടെന്ന് ബസ്സിൽ നിന്നും ഇറങ്ങി. എനിക്കുപോകേണ്ട വീടിന്റെ മേൽ‌വിലാസം എഴുതിയ കടലാസ് കീശയിൽ പരതി. പതിവുപോലെ എടുക്കാൻ മറന്നിരിക്കുന്നു. മറവി എന്റെ ‘സൽ‌സ്വഭാവ‘ങ്ങളിലൊന്നായതിനാൽ എനിക്ക് വിഷമം തോന്നിയില്ല. ഞാൻ ചുറ്റും നോക്കി. വിശാലമായ ഒരു ജംഗ്ഷൻ. നാലു റോഡുകൾ നാലുവശത്തേക്കും നീളുന്നു. ഏതാണ് ശരിയായ വഴിയെന്നറിയില്ല. കറക്കിക്കുത്തി ഒരു വഴി തിരഞ്ഞെടുക്കാൻ കഴിയുകയുമില്ല. ഞാൻ അതുവഴി പോകുന്ന ആളുകളെ ശ്രദ്ധിച്ചു. ഉദ്യോഗസ്ഥനെന്നു തോന്നിക്കുന്ന ഒരാളോടു ചോദിക്കാമെന്നു കരുതി. കാണേണ്ട ആളിന്റെ പേരും മേൽ‌വിലാസവും പറഞ്ഞു. അയാൾ അല്പം ആലോചിച്ച ശേഷം അറിയില്ല എന്നു പറഞ്ഞു. പ്രായമുള്ള ഒരാളോടു ചോദിച്ചപ്പോൾ പോകേണ്ട ദിശ പറഞ്ഞുതന്നു. അവിടെ ചെന്നിട്ട് മറ്റാരോടെങ്കിലും ചോദിക്കാമെന്നുകരുതി പറഞ്ഞുതന്ന വഴിയേ ഞാൻ നടക്കാൻ തുടങ്ങി.

വെറുതേ നടക്കുന്നതിനേക്കാൾ നല്ലത് എന്തെങ്കിലും ചിന്തിച്ചുകൊണ്ടു നടക്കുന്നതല്ലേ എന്ന് എനിക്കുതോന്നി. എന്തിനേപ്പറ്റി ചിന്തിക്കണം എന്നു കുറച്ചുനേരം ചിന്തിച്ചു. ഞാൻ വന്നിറങ്ങിയ നാലുമുക്കിനെപ്പറ്റി ചിന്തിക്കാമെന്നു തീരുമാനിച്ചു.

മനുഷ്യൻ ഈ ഭൂമിയിൽ വന്നിറങ്ങിയതും ഇതുപോലെ തന്നെയല്ലെ. ഭൂമി ഒരു ജംഗ്ഷനായി സങ്കല്പിച്ചു. നമുക്ക് ഒരു ലക്ഷ്യസ്ഥാനമുണ്ട്. അത് ആദ്യമൊന്നും നമുക്കറിയാൻ കഴിയില്ല. കാലക്രമേണ ഈ ജംഗ്ഷനെ തിരിച്ചറിയുകയും ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്രയുടെ പ്രാധാന്യം തിരിച്ചറിയുകയും ചെയ്യും. എന്നാൽ അധികം പേരും ലക്ഷ്യസ്ഥാനത്തേക്ക് പോകാതെ, അതിന്റെ പ്രാധാന്യത്തെപ്പറ്റി ചിന്തിക്കാതെ കാലം കഴിച്ചുകൂട്ടുന്നു. അങ്ങനെ അവർ എങ്ങോട്ടുമെത്താതെ നാലുമുക്കിൽ അലഞ്ഞുനടക്കും. ഇതറിഞ്ഞ ജ്ഞാനികളാണ്, മനുഷ്യജന്മം ശ്രേഷ്ഠവും അപൂർവ്വവും ദുർലഭവുമാണെന്ന് പറഞ്ഞിട്ടുള്ളത്. കാരണം മനുഷ്യജന്മത്തിൽ മാത്രമാണ് സത്കർമ്മങ്ങൾ ചെയ്തും ജ്ഞാനം സമ്പാദിച്ചും ഉന്നതലോകങ്ങളിൽ എത്താൻ കഴിയുന്നത്. അതുപോലെതന്നെ നീചകർമ്മങ്ങൾ ചെയ്തും അജ്ഞാനിയായും അധോഗതിയെ പ്രാപിക്കുന്നതും മനുഷ്യജന്മത്തിന്റെ സവിശേഷതയാണ്. മധ്യവർത്തികളായവർ മനുഷ്യജന്മം കൊണ്ട് ഈ ഭൂമിയാകുന്ന നാലുമുക്കിൽ വന്നും പോയും കറങ്ങിക്കൊണ്ടിരിക്കും. ഇതിനെയാണ് വേദാന്തത്തിൽ സംസാരചക്രം എന്നു വിവക്ഷിക്കുന്നത്. ഈ സംസാരചക്രത്തിൽ കിടന്ന് കറങ്ങാതെയും മനുഷ്യജന്മത്തിൽ നിന്നും അധോഗതിയെ പ്രാപിക്കാതെയും ഇരിക്കാനാണ് പല മതങ്ങളും മതഗ്രന്ഥങ്ങളും ഉപദേശിക്കുന്നത്. ഈ സംസാരചക്രത്തിൽ നിന്നുമുള്ള മോചനമാണ് മനുഷ്യജന്മത്തിന്റെ ലക്ഷ്യബിന്ദു.

“എവിടെ പോകുന്നു?”

ഞാൻ പെട്ടെന്ന് ഉത്തരം പറഞ്ഞു, “എത്രയും വേഗം എനിക്ക് ഈ ചക്രഗതിയിൽ നിന്നും പുറത്തുകടക്കണം!“

ചോദ്യകർത്താവ് ഉച്ചത്തിൽ ചിരിച്ചു. ഞാൻ ചിന്തയിൽ നിന്നും ഉണർന്നു. ഞാൻ അന്വേഷിച്ചു നടന്നയാൾ ഇതാ മുന്നിൽ!

സോമദാസ്

Monday, 6 January 2014

കുന്നിക്കുരു - 13


ഇക്കണ്ട ജീവജാലങ്ങൾ
നൂറുകൊല്ലത്തിനപ്പുറം
എവിടെയായിരുന്നെന്ന്
ചിന്തനം ചെയ്തുനോക്കുക.


നൂറുകൊല്ലം കഴിയുമ്പോൾ
ഇന്നു കാണുന്ന ജീവികൾ
എങ്ങുപോയി മറഞ്ഞീടും
എന്നതും എന്തൊരത്ഭുതം.


ഇക്കണ്ടതോർത്തു നോക്കീടിൽ
പ്രപഞ്ചം എന്ന ദൃശ്യവും
അനിത്യമാണെന്നു കാണുന്നു
നിത്യം മറ്റൊന്നു നിശ്ചയം.


ഒന്നുമില്ലാത്തതിൽനിന്നും
ഒന്നുമുണ്ടാകയില്ലെടോ
അനിത്യം എന്നതുണ്ടായാൽ
കാരണം ഉണ്ടു നിശ്ചയം.


ഏതിൽ നിന്നൊന്നുണ്ടായി
അത് കാരണമായിടും
കാരണത്തിൽ നിന്നുണ്ടാകും
കാര്യമാണെന്നു തത്വവും.


കാര്യകാരണതത്വത്തെ
പുറകോട്ടു ചിന്തചെയ്യുകിൽ
കാരണം കാണാത്ത ഒന്നായി
അവശേഷിക്കുന്നു കാരണം.


ഇക്കാണുന്നോരു കാരണം
എല്ലാത്തിൻ മൂലമാകയാൽ
‘ബ്രഹ്മ’മെന്നു വദിക്കുന്നു
തത്വത്തിൻ പൊരുളാമത്.


ബ്രഹ്മത്തിൽ നിന്നുമെല്ലാം
ഉണ്ടായീടുന്നതെന്നപോൽ
ബ്രഹ്മത്തിൽ തന്നെ ചേരുന്നു
കാലവൈഭവമാണുകേൾ.


ഗുണങ്ങളില്ലാത്ത ബ്രഹ്മത്തിൽ
സ്പന്ദനം ഹേതുവാകയാൽ
‘മഹത്ത്’ എന്ന ജഡത്വത്തെ
കാണുന്നു സൂക്ഷ്മദർശാൽ.


മഹത്തിൽ നിന്നുമുണ്ടായി
മൂന്നുഗുണങ്ങൾ വേറെയായ്
സത്വ രജഃസ്തമസ്സെന്ന്
ചൊല്ലുന്നൂ വേദസംഹിത.


ലോലമായൊരു സത്വത്തിൽ
നിന്നല്ലോ മനസ്സുവന്നത്
ഇന്ദ്രിയങ്ങൾ രജോഗുണം
തമസ്സിൽ നിന്നാകാശവും.


ആകാശത്തിൽനിന്നു വായുവും
വായുവിൽ നിന്ന് അഗ്നിയും
അഗ്നിയാൽ ജലമുണ്ടായി
പഞ്ചഭൂതങ്ങളായ് ഭൂമിയും.


പഞ്ചഭൂതങ്ങളാലല്ലോ
ദൃശ്യപ്രപഞ്ചസർവ്വവും
ഉണ്ടാകുന്നു ലയിക്കുന്നു
അനന്തമായോരു കർമ്മവും.



സോമദാസ്