Wednesday 27 March 2013

എന്നിലെ ഞാൻ‌!!

എല്ലാ കുട്ടികളേയും പോലെതന്നെ കുട്ടിക്കാലത്ത് എനിക്കും യാത്ര വലിയ ഇഷ്ടമായിരുന്നു. മുതിർന്നപ്പോൾ എന്റെ ഇഷ്ടവും വളർന്നു. അസുഖമായിരുന്നാൽ പോലും ഇന്നും യാത്രയെ ഞാൻ ഇഷ്ടപ്പെടുന്നു. എന്റെ ഏകാന്തചിന്തകൾ വികാസരൂപം പ്രാപിക്കുന്നത് യാത്രാവേളകളിലാണ്. അതും ബസ്സ് യാത്രയിൽ. മിക്ക ബസ്സ് യാത്രകളിലും ഞാനും എന്റെ ചിന്തകളും മാത്രം എനിക്ക് അനുഭവവേദ്യമാകും. എന്റെ അനേകം ചിന്തകളുടേയും സങ്കല്പങ്ങളുടേയും ഉറവിടം ഈ യാത്രാവേളകളിലാണ്. ഇന്നും അതിന് ഭ്രംശം വന്നിട്ടില്ല.

ഒരു യാത്രയിൽ എന്റെ ചിന്തമുഴുവൻ എന്നേയും വഹിച്ചുകൊണ്ടുപോകുന്ന ബസ്സിനേപ്പറ്റിയായിരുന്നു. ഞാനും ബസ്സും രണ്ട് വസ്തുക്കളാണ്. ഞാൻ ബസ്സിൽ ഇരിക്കുന്നു, അധിവസിക്കുന്നു. ബസ്സിനുണ്ടാകുന്ന എല്ലാ ചലനങ്ങളും എന്നേയും ബാധിക്കുന്നു. ബസ്സ് നിമ്നോന്നതങ്ങളിൽ സഞ്ചരിക്കുമ്പോൾ അതിന്റെ ആഘാതത്താൽ ഞാൻ വിഷമിക്കുന്നു. ഞാൻ ബസ്സിൽ സ്ഥിതി ചെയ്യുന്നു. എങ്കിലും എനിക്കും ബസ്സിനുമിടയിൽ വേർതിരിവുണ്ട്. ഞാൻ എത്ര അമർന്നിരുന്നാലും ബസ്സിനും എനിക്കും ഇടയിൽ ഇടമുണ്ട്. എന്നിരുന്നാലും ബസ്സിനുണ്ടാകുന്ന എല്ലാ ആഘാതങ്ങളും എനിക്കും ബാധകമാണ്. ഇതിന്റെ കാരണം ഞാൻ ജഡവസ്തുവായ ബസ്സിൽ രൂഢമായി ചേർന്നിരിക്കുന്നുവെന്നതാണ്. ഇതിൽ വലിയ ശാസ്ത്രമൊന്നുമില്ലെങ്കിലും ഞാൻ എന്നെപ്പറ്റി ആഴത്തിൽ ചിന്തിക്കാൻ തീരുമാനിച്ചു.

ഞാൻ ആരാണ്? ഇതെന്റെ കണ്ണ്, ഇതെന്റെ മൂക്ക്, ഇതെന്റെ ശിരസ്സ്, ഇതെന്റെ കൈകാലുകൾ, ഇതെന്റെ ശരീരം - അപ്പോൾ ഈ കാണുന്ന ശരീരവും മറ്റവയവങ്ങളുമല്ല ഞാൻ എന്നു സിദ്ധിക്കുന്നു. ഈ കാണുന്നതൊന്നുമല്ലാത്ത മറ്റൊന്നാണ് ഞാൻ. മറ്റൊരുവിധത്തിൽപ്പറഞ്ഞാൽ എന്റെ പ്രവർത്തനോപകരണങ്ങളാണ് ഈ ശരീരവും അതിലെ അവയവങ്ങളും. അങ്ങനെയാകുമ്പോൾ എന്റെ തിരിച്ചറിയൽ കാർഡിൽ എന്നെ തിരിച്ചറിയാൻ കൊടുത്തിരിക്കുന്ന വിവരങ്ങളോ ഫോട്ടോയോ അല്ല ഞാൻ. അതെല്ലാം എന്റെ ഉപകരണങ്ങളെപ്പറ്റിയുള്ള വിവരണങ്ങളും അവയുടെ ചിത്രവുമാണ്. ബസ്സിൽ ഞാൻ അമർന്നിരിക്കുന്നതുപോലെ ഞാൻ എന്ന ഉപകരണസംഘാതത്തിന്റെ ഉള്ളിലും യഥാർത്ഥമായ മറ്റൊരു ഞാൻ സ്ഥിതിചെയ്യുന്നുണ്ട്. ഈ ശരീരവും ഞാൻ എന്ന അതിസൂക്ഷ്മചൈതന്യവും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയുണ്ട്. അതാണ് പ്രാണവായു. ഈ പ്രാണവായു സംബന്ധമായേ ഞാൻ എന്ന ചൈതന്യത്തിന് ഈ ശരീരത്തിൽ സ്ഥിതിചെയ്യാൻ കഴിയൂ. എപ്പോൾ ഈ പ്രാണവായുവിനെ നിരോധിക്കുന്നുവോ അപ്പോൾ ഈ ഞാൻ എന്ന ചൈതന്യം ഈ ശരീരം വിട്ടുപോകുകയും ചെയ്യും.

ബസ്സിനുണ്ടാകുന്ന ചലനങ്ങളും വ്യഥകളും അതിൽ അധിവസിക്കുന്ന എനിക്ക് എങ്ങനെയാണോ അനുഭവപ്പെടുന്നത് അതേപോലെതന്നെ, ശരീരമാകുന്ന ഈ വാഹനത്തിലിരിക്കുന്ന ഞാൻ എന്ന ജീവചൈതന്യത്തിനും ബാധിക്കുന്നു. വാഹനം കേടായാൽ എനിക്ക് പുറത്തുപോയി വേറെ വാഹനം സ്വീകരിക്കാം. അതേപോലെതന്നെ ഈ ശരീരമാകുന്ന വാഹനം കേടായാൽ മറ്റൊരു വാഹനം (ശരീരം) സ്വീകരിക്കാം. ‘ഞാൻ’ എന്ന് സങ്കല്പിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ഈ ശരീരത്തിനുള്ളിൽ മറ്റൊരു ഞാനായ ജീവചൈതന്യം ഉണ്ട്. ഇതിനെയാണ് ആത്മാവ് എന്ന് വിളിക്കുന്നത്. അത് ഈ ശരീരത്തിൽ ബസ്സിൽ ഞാൻ എങ്ങനെ അധിവസിക്കുന്നുവോ അതുപോലെതന്നെ വസിക്കുന്നു. ഇവിടെ രണ്ട് ‘ഞാൻ’ വരുന്നു. ജീവചൈതന്യം എന്ന യഥാർത്ഥ ഞാനും, ശരീരം എന്ന താല്കാലിക ഞാനും.

“പാളയം, പാളയം” എന്ന കണ്ടക്ടറുടെ ശബ്ദം എന്നെ മനോരാജ്യത്തിൽ നിന്നും ഉണർത്തി. ഇത്രയും സമയം അധിവസിച്ചിരുന്ന ബസ്സിൽ നിന്നും ഞാനും എന്റെ ഉപകരണങ്ങളും പുറത്തിറങ്ങി..

സോമദാസ്