Sunday 7 June 2015

നിക്ഷേപം

രാജ്യത്തു പൊതു തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചിരിക്കുകയാണ്. രാഷ്ട്രീയപ്രവർത്തകരെല്ലാം അത്യുത്സാഹത്തോടെ രംഗത്തുണ്ട്. അനേകം സ്ഥാനാർത്ഥികൾ അവരവർക്കനുവദിച്ചിട്ടുള്ള മണ്ഡലങ്ങളിൽ തങ്ങളുടെ പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നു. അവർ യോഗങ്ങൾ വിളിച്ചുചേർത്തു തങ്ങൾ മണ്ഡലത്തിൽ നടത്തിയിട്ടുള്ള വികസന പ്രവർത്തനങ്ങൾ എണ്ണിയെണ്ണി നിരത്തുന്നു. ചിലർ ആത്മാർത്ഥതയോടും നിസ്വാർത്ഥമായിട്ടുമായിരുന്നു ഓരോന്നും തന്റെ മണ്ഡലത്തിലെ ജനങ്ങൾക്കുവേണ്ടി ചെയ്തിരുന്നതെന്നാണ് പറഞ്ഞിരുന്നത്. പക്ഷേ ഇന്ന് അതെല്ലാം നിരത്തി അയാൾ അവരുടെ സമ്മതിദാനാവകാശം ചോദിക്കുകയാണ്. അയാളുടെ മുൻ‌കാല പ്രവർത്തനങ്ങളെല്ലാം സമൂഹത്തിന്മേലുള്ള നിക്ഷേപങ്ങളായിരുന്നു. ഇന്ന് അയാൾക്ക് ആവശ്യം വന്നപ്പോൾ പലിശസഹിതം വോട്ടായി അയാൾ ചോദിക്കുകയാണ്. ജനം അതു തിരികെ കൊടുക്കാൻ ബാധ്യസ്ഥരുമാണ്. കാരണം അയാളുടെ സാമൂഹ്യസേവനം ഒരു സ്ഥിരനിക്ഷേപമായി ഇട്ടിരിക്കുകയായിരുന്നു. ഇങ്ങനെ ഒരവസരം വരുമെന്നും അപ്പോൾ തിരികെ കിട്ടുമെന്നുമുള്ള കണക്കുകൂട്ടലിലാണ് അയാൾ ധാരാളം വികസനങ്ങളും ഉപകാരങ്ങളും സമൂഹത്തിൽ ചെയ്തിരുന്നത്. പലരും തന്റെ സമ്പാദ്യമെല്ലാം വിറ്റു പണമാക്കി ബാങ്കിൽ നിക്ഷേപിക്കുന്നു. ആവശ്യം വരുമ്പോൾ പലിശസഹിതം അയാൾ ചെക്കെഴുതി കൊടുക്കും. ബാങ്കുകൾ അതു തിരികെ കൊടുക്കുവാൻ ബാധ്യസ്ഥരുമാണ്. അതേപോലെ തന്നെ ഒരാൾ തന്റെ കഴിവുകളെല്ലാം സാമൂഹ്യപ്രവർത്തനം, പരോപകാരം തുടങ്ങിയ വകുപ്പിൽ ആക്കി ജനസമൂഹത്തിനുമേൽ സ്ഥിരനിക്ഷേപമായി ഇടുന്നു. തിരഞ്ഞെടുപ്പെന്ന തന്റെ ആവശ്യം വരുമ്പോഴോ തനിക്കു മറ്റേതെങ്കിലും സ്ഥാനത്തേക്ക് ആവശ്യം വരുമ്പോഴോ തിരിച്ചുചോദിക്കുന്നതു ശരിയല്ലെന്നു പറയുവാൻ കഴിയുമോ?

ചിലയാളുകൾ തന്റെ പ്രയത്നവും ധനവും ചില മൃഗങ്ങളിൽ നിക്ഷേപിക്കുന്നു. ആന, കുതിര തുടങ്ങിയ ജീവികളെ അയാൾ ശ്രദ്ധാപൂർവ്വം പോറ്റിവളർത്തുന്നു. അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഒരു പട്ടിയിലോ പറവയിലോ തനിക്കു പ്രയോജനമില്ലാത്ത മറ്റു ജന്തുക്കളിലോ അയാൾ നിക്ഷേപം കരുതുന്നില്ല. ഇനിയും മറ്റൊരുകൂട്ടർ സസ്യങ്ങളിലാണു നിക്ഷേപിക്കാറ്. തന്റെ കഴിവും ശ്രദ്ധയും നൽകി വിവിധതരത്തിലുള്ള സസ്യങ്ങളെ പരിപാലിച്ചുകൊണ്ട് അയാൾ തന്റെ സമ്പാദ്യം നിക്ഷേപിക്കുന്നു. അയാളുടെ നിക്ഷേപം തിരികെ കൊടുക്കുവാൻ കഴിയാത്ത സസ്യങ്ങളെ അയാൾ വെട്ടി നശിപ്പിക്കുന്നു. കളകൾക്കോ മുൾച്ചെടികൾക്കോ മറ്റു പ്രയോജനമില്ലാത്ത സസ്യങ്ങൾക്കോ ആരും പരിരക്ഷ നൽകുന്നില്ലല്ലോ! മേൽ‌പ്പറഞ്ഞ മനുഷ്യന്റെ പ്രവർത്തനങ്ങളെല്ലാം നിക്ഷേപപ്രവർത്തനങ്ങളാണ്. തന്റെ എല്ലാ നിക്ഷേപപ്രവർത്തനങ്ങളിലും അയാൾ തിരികെ ഒന്നു പ്രതീക്ഷിക്കുന്നു.

മേൽ‌പ്പറഞ്ഞിട്ടുള്ളതൊന്നും നിഷ്കാമമായിട്ടുള്ള പ്രവർത്തനങ്ങളല്ല. അതെല്ലാം സോദ്ദേശത്തോടുകൂടി നടത്തുന്ന കർമ്മങ്ങളാണ്. സോദ്ദേശമില്ലാതെ നടത്തുന്ന കർമ്മങ്ങളാണു ശ്രേഷ്ഠം. ശ്രേഷ്ഠപുരുഷന്മാരുടെ കർമ്മങ്ങളെല്ലാം നിക്ഷേപവും സമാഹരണവും എന്ന ചിന്തക്കതീതമായിരിക്കും.
സോമദാസ്