Tuesday 25 February 2014

ഷോപ്പിംഗ് മാൾ

അയാൾ കൂട്ടുകാരനോടു പറഞ്ഞു.
“എനിക്ക് ജീവിതം മടുത്തു. ഞാൻ ആഗ്രഹിക്കുന്നതൊന്നും നടക്കുന്നില്ല. ഞാൻ സംന്യാസിയാകാൻ പോകുകയാണ്.”
ജീവിത നൈരാശ്യം!
നാളുകൾക്കുശേഷം അതിൽ ഒരാൾ പട്ടണത്തിൽ പോയി.
ഒരു ഷോപ്പിംഗ് മാളിൽ കയറി.
സംന്യാസിയാകാൻ പോയ സുഹൃത്ത് അതിന്റെ മാനേജരായിരിക്കുന്നു.
അയാൾ സുഹൃത്തിനെ സമീപിച്ചു ചോദിച്ചു.
“നീ സംന്യാസിയാകാൻ പോയതല്ലേ, പിന്നെ എന്തുപറ്റി?”
“ഞാൻ സംന്യാസിയാകാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.” മറ്റെയാൾ മറുപടി പറഞ്ഞു.
“നല്ല ഒരു സംന്യാസിയാകുന്നതിന് ചിലവുണ്ട്.” അയാൾ തുടർന്നു.
“നല്ലതും വലുതുമായ ഒരു ആശ്രമം വേണം. അതിന് 5 ഏക്കർ സ്ഥലമെങ്കിലും വേണം. പിന്നെ ആശ്രമക്കെട്ടിടങ്ങൾ, വരുമാനത്തിന് എസ്റ്റേറ്റുകൾ, രുദ്രാക്ഷമാലകൾ - സ്വർണ്ണം കെട്ടിയത്, യോഗദണ്ഡ്, കമണ്ഡലു - വെള്ളിയായാലും മതി, കൂടിയ കാഷായവസ്ത്രങ്ങൾ - മൂന്നുനാലു ജോഡിയെങ്കിലും വേണം, ശിഷ്യന്മാർ, അവരുടെ ചിലവുകൾ എല്ലാം കൂടി നല്ല ഒരു സംഖ്യയുണ്ടെങ്കിലേ സ്റ്റാന്റേർഡുള്ള ഒരു സംന്യാസിയാകാൻ കഴിയൂ. അതിനുള്ള ധനം കണ്ടെത്താനാണ് ഞാൻ ഈ ഷോപ്പിംഗ് മാൾ നടത്തുന്നത്.”
ഇതുകേട്ട സുഹൃത്ത് മനസ്സിൽ പറഞ്ഞു :
“സർവ്വ സംഗപരിത്യാഗോ
സംന്യാസി അഭിധീയതേ.” എന്നാണല്ലോ കേട്ടിട്ടുള്ളത്.
“ഓ! അത് പണ്ടത്തെ സംന്യാസിയും ഇത് ആധുനിക സംന്യാസിയും ആയിരിക്കും. എന്റെ ഒരറിവില്ലായ്മയേ!!!“
സോമദാസ്

Saturday 22 February 2014

ശിഷ്യൻ

ഒരു മഹർഷിയുടെ ആശ്രമത്തിൽ പുതിയ ശിഷ്യരെ എടുക്കുന്നതിനുള്ള ഇന്റർവ്യൂ നടക്കുകയാണ്.
രാജകുമാരൻ, മന്ത്രിപുത്രൻ, സർവ്വസൈന്യാധിപന്റെ മകൻ, ഒരു സാധു ബ്രാഹ്മണപുത്രൻ...
മഹർഷി തന്റെ ശിഷ്യന് നിർദ്ദേശം കൊടുത്തു.
“ആശ്രമമുറ്റത്തു നിൽക്കുന്ന ആ നെടുംപനയിൽ കയറണം.“
രാജകുമാരൻ തന്റെ സർവ്വ ശക്തിയുമെടുത്ത് പനയിൽ കയറി. പകുതി കയറിയപ്പോൾ ഇനി പറ്റില്ല എന്നു പറഞ്ഞു.
“എന്നാൽ കൈവിട്ടേക്കൂ!“ ഗുരു നിർദ്ദേശം.
കുമാരൻ ഭയന്ന് കൈവിട്ടില്ല; താഴെയിറങ്ങി.
ഇതുതന്നെ മന്ത്രിപുത്രനും സംഭവിച്ചു. പനയുടെ മുകളിൽ കയറിയ മന്ത്രിപുത്രനോട് കൈ വിടാൻ നിർദ്ദേശിച്ചു. മന്ത്രിപുത്രനും താഴെയിറങ്ങി.
സർവ്വ സൈന്യാധിപന്റെ മകനും ഇതുതന്നെ ആവർത്തിച്ചു.
അവസാനം സാധുവായ ബ്രാഹ്മണപുത്രൻ കയറി.
പനയുടെ മുകളിൽ കയറിയ കുട്ടിയോട് പനയോലയിൽ പിടിച്ച് തൂങ്ങിക്കിടക്കാൻ ഗുരു നിർദ്ദേശിച്ചു.
കുട്ടി അത് അനുസരിച്ചു.
“കൈ വിട്ടേക്കൂ!“ ഗുരു നിർദ്ദേശം.
കുട്ടി കൈവിട്ടു.
ഒരു പഞ്ഞി ശകലം പോലെ കുട്ടി താഴേക്കു വന്നു.
ഗുരു കൈകൾ നീട്ടി കുട്ടിയെ പിടിച്ചു.
കുട്ടി സുരക്ഷിതനായി ഗുരുസന്നിധിയിൽ നിന്നു.
“ഈ കുട്ടിയെ ഞാൻ എന്റെ ശിഷ്യനായി തെരഞ്ഞെടുത്തിരിക്കുന്നു. ബാക്കിയുള്ളവർക്ക് പോകാം.” ഗുരു നിർദ്ദേശിച്ചു.

സോമദാസ്

Tuesday 18 February 2014

മാങ്ങയും മാങ്ങാണ്ടിയും

എന്റെ മാവ് പൂത്തു. നിറയെ പൂക്കൾ.
കുറച്ചുനാൾ കഴിഞ്ഞുനോക്കിയപ്പോൾ മാവ് നിറയെ കണ്ണിമാങ്ങകൾ.
പിന്നെ അത് വലുതായി.
കടും പച്ച നിറമുള്ള മാങ്ങകൾ. നല്ല ബലവും കട്ടിയും.
പതുക്കെ അതിന്റെ നിറം മാറി.
മഞ്ഞനിറമായി. നല്ല സുഗന്ധവും സൗന്ദര്യവും.
പിന്നെ പിന്നെ അതിന്റെ നിറം മങ്ങിത്തുടങ്ങി. സുഗന്ധം ദുർഗന്ധത്തിന് വഴിമാറി.
അത് താഴെവീണു.
ഇന്ന് നോക്കിയപ്പോൾ ഒരു മാങ്ങാണ്ടി മാത്രം!
മാവ് ഈ ലോകവും ഞാൻ അതിലെ ഒരു മാങ്ങയുമാണെന്ന് എനിക്കു തോന്നി.
ഇപ്പോൾ ഞാൻ സുഗന്ധം പൊഴിച്ച് സുന്ദരനായിരിക്കുന്നു.
ഇനി വരാനുള്ളത് ദുർഗന്ധത്തിന്റെ നാളുകൾ.
അതുകഴിഞ്ഞാൽ എന്റെ ശരീരം എന്നെ വിട്ടുപോകും.
പിന്നെ ഞാൻ വെറുമൊരു മാങ്ങാണ്ടി!!

Sunday 16 February 2014

പരിപ്പുവട

ആൽത്തറയിൽ ക്ഷീണിതരായി രണ്ടു കൂട്ടുകാർ ഇരിക്കുന്നു. രണ്ടുപേർക്കും നല്ല വിശപ്പ്.
ഒരാൾ അവിടെ ഒരു പൊതി ഇരിക്കുന്നതു കണ്ടു.
അപരൻ അതെടുത്തു തുറന്നു.
ഒരു പരിപ്പുവട!
അയാൾ ആർത്തിയോടെ അത് തിന്നാൻ ഭാവിച്ചു.
മറ്റെയാൾ കയർത്തു. “ഞാനാണതു കണ്ടത്.”
“ഞാനാണത് എടുത്തത്.” രണ്ടുപേരും വടയ്ക്ക് അവകാശം ഉന്നയിച്ചു.
വഴക്കായി; പിടിവലിയായി.
വട തെറിച്ച് ദൂരെ വീണു.
എന്നിട്ടും അവരുടെ ശണ്ഠ തുടർന്നു.
ഒരു പട്ടി അതുവഴി വന്നു.
വടയുടെ അടുത്തുവന്ന് രണ്ടുകയ്യും നീട്ടിക്കിടന്നു.
കൈകൾക്കുള്ളിൽ വട വച്ച് ശാന്തമായി തിന്നു.
അപ്പോഴും സുഹൃത്തുക്കൾ ശണ്ഠകൂടിക്കൊണ്ടേയിരുന്നു.
സോമദാസ്

Sunday 9 February 2014

ഞാനും എന്റെ ലോകവും!

ആരോ എന്റെ കാലിൽ ശക്തിയായി പിടിച്ചു വലിക്കുന്നു. ഞാൻ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു. ഭാര്യയാണ്. അലാറത്തിന്റെ ശബ്ദം പലപ്പോഴും ഞാൻ കേൾക്കാറില്ല. പിന്നെ അവളു വേണം കുത്തി എണീപ്പിക്കാൻ. എനിക്ക് ചിരി വന്നു. പണ്ടുകാലത്ത് ഭാര്യമാർ എന്നും രാവിലെ ഭർത്താവിന്റെ കാലുതൊട്ട് വന്ദിച്ചിട്ടാണ് അടുക്കളയിൽ കയറാറുള്ളതെന്ന് കേട്ടിട്ടുണ്ട്. ചിരിച്ചോണ്ട് കിടന്നാൽ സമയം പോകും എന്ന് ആരോ ഉള്ളിൽ നിന്നു പറയുന്നു. ഞാൻ ചാടിയെണീറ്റു.

പ്രാഥമിക കാര്യങ്ങളും പ്രാതലും കഴിഞ്ഞപ്പോൾ സമയം 6:30. ഇന്നും 140-ൽ പോയാലേ രക്ഷയുള്ളൂ എന്ന് ചിന്തിച്ചുകൊണ്ട് ഞാൻ കാർ സ്റ്റാർട്ട് ചെയ്തു. കമ്പനിയിൽ എത്തി ഐ.ഡിയും ഫിങ്കർപ്രിന്റും കാണിച്ച് ഹാജർ വച്ചപ്പോൾ 7:30. തിർക്കുപിടിച്ച ഒരു ഓഫീസ് ദിനം കൂടി തുടങ്ങുകയായി. പിടിപ്പതു പണിയുള്ള ഒരു ദിവസം. അതിനിടയ്ക്കാണ് ഐ.ടി ക്കാർ ഓപ്പറേറ്റിംഗ് സിസ്റ്റം മാറ്റാൻ എത്തിയത്. എല്ലാവരുടേയും കമ്പ്യൂട്ടറിൽ വിന്റോസ്-8 ഇൻസ്റ്റാൾ ചെയ്യുന്നു. എന്റെ കമ്പ്യൂട്ടറിൽ പണി നടക്കുമ്പോൾ ഞാൻ എന്റെ സുഹൃത്തുക്കളുടെ ഡെസ്കിൽ പോയി നോക്കി. എല്ലാത്തിലും ഒരേ ഓപ്പറേറ്റിംഗ് സിസ്റ്റം. പക്ഷേ കണ്ടാലോ.. എല്ലാം വ്യത്യസ്തം. പുതിയത് കിട്ടിയിട്ട് മണിക്കൂറുകൾ കഴിയുന്നതിനു മുൻപ് ഓരോരുത്തരും അവരവരുടെ അഭിരുചിക്കനുസരിച്ച് അവയുടെ രൂപഭാവങ്ങൾ വ്യത്യാസപ്പെടുത്തിയിരിക്കുന്നു. രൂപഭാവങ്ങളിലേ അവയ്ക്ക് വ്യത്യാസമുള്ളൂ. അടിസ്ഥാനപരമായി എല്ലാം ഒന്നാണ്. ഇതു തന്നെയല്ലേ ഈ ലോകത്തിന്റേയും സ്ഥിതി. “The operating system of the universe applies to everyone alike, and it works along principles that do not require your cooperation."

ഞാൻ എന്റെ സീറ്റിലേക്ക് മടങ്ങി. സമയം 5 ആയത് അറിഞ്ഞില്ല. പഞ്ച് ഔട്ട് ചെയ്ത് കമ്പനിയിൽ നിന്നും പുറത്തിറങ്ങുമ്പോഴേക്കും കൂടയുള്ളവരിൽ ഭൂരിഭാഗവും പോയിക്കഴിഞ്ഞിരുന്നു. എന്തൊരു വേഗതയാണ് ഈ ലോകത്തിന്! ഇനിയും 140-ൽ പോകണം. എന്നാലേ പാർക്കിങ്ങിന് ഇടം കിട്ടുകയുള്ളൂ എന്ന് ചിന്തിച്ച് ഞാൻ കാർ സ്റ്റാർട്ട് ചെയ്തു.

വീട്ടിലെത്തി കുളിച്ച്, മകനുമായി പുറത്തൊക്കെ ഒന്നുപോയി തിരിച്ചു വന്ന് അവനുമായി കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഭാര്യ ഒരു പേപ്പറുമായി എത്തുന്നത്. മകന്റെ സ്കൂളിൽ നിന്നും കൊടുത്തയച്ചതാണ്. ആ ഫോം പൂരിപ്പിച്ച് തിരിച്ച് കൊടുത്തു വിടണം. ചേർത്തപ്പോൾ ഈ വിവരങ്ങളെല്ലാം കൊടുത്തതാണല്ലോ!

“ഇനി മോൻ തനിയെ കളിക്ക്. അച്ഛൻ ഈ ഫോം ഒന്ന് പൂരിപ്പിക്കട്ടെ.”

“വേണ്ട, വേണ്ട.. അച്ഛൻ വരണം കളിക്കാൻ. ഞാൻ ഹനുമാൻ. അച്ഛൻ സുരസ. നമുക്ക് ഇടികൂടാം..” അവൻ വിടാൻ ഭാവമില്ല.

അത് വകവയ്ക്കാതെ ഞാൻ ഫോം പൂരിപ്പിക്കാൻ തുടങ്ങി. അവൻ എന്നെ അതിനു സമ്മതിക്കാതെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. ഒടുക്കം ആ പേപ്പറിന്റെ ഒരു ഭാഗം കീറി.

“നിന്നോടല്ലിയോടാ പറഞ്ഞത് കുറച്ചു നേരം മിണ്ടാതിരിക്കാൻ.” ഞാൻ കണ്ണുരുട്ടി. അതിനു പകരമായി അവിടെ കിടന്ന തലയിണ കൊണ്ടവൻ എന്റെ തലമണ്ടയിലടിച്ചു. അടി കൊണ്ടതോടെ ഞാൻ ചിന്തിച്ചു. ഇപ്പോൾ എനിക്കു വേണമെങ്കിൽ ഒരടി കൊടുത്ത് ഇവനെ മാറ്റി നിർത്താം. അങ്ങനെ ഇവിടെ ശബ്ദായമാനമായ ഒരന്തരീക്ഷം സൃഷ്ടിക്കാം. അവന്റെ കണ്ണീരോടെ ഈ ദിവസത്തെ എനിക്ക് അവസാനിപ്പിക്കാം. ദീപക് ചോപ്ര എഴുതിയ ഒരു പുസ്തകത്തിലെ വരികൾ എനിക്ക് ഓർമ്മ വന്നു - " You are not in the world; the world is in you. Everyone is a creator."

ഞാൻ അവനെ അടുത്തു വിളിച്ചു. അവന്റെ കവിളിൽ ഒരുമ്മ കൊടുത്തു. ഷോക്കടിച്ചതുപോലെ അവൻ അല്പനേരം എന്നെ നോക്കി നിന്നു. എന്നിട്ട് ശാന്തനായി അവന്റെ കളിപ്പാട്ടങ്ങൾക്കരികിലേക്ക് നടന്നുനീങ്ങി. ഞാൻ എന്റെ ലോകം സൃഷ്ടിച്ചിരിക്കുന്നു. സുന്ദരമായ ഒരു ലോകം. അപ്പോഴും ദീപക് ചോപ്രയുടെ വരികൾ എന്റെ കാതുകളിൽ മുഴങ്ങി.  "Being a creator is more important than the whole world." ഭൂരിഭാഗം മനുഷ്യരും തങ്ങൾ സൃഷ്ടിച്ച ലോകത്തെ നോക്കി കരയുകയാണെന്ന് എനിക്ക് തോന്നി. അവനവന്റെ ലോകം സൃഷ്ടിക്കാനുള്ള സകല അധികാരവും കയ്യിലുള്ളപ്പോഴും അതറിയാതെ വെറുതേ പരിതപിക്കുന്നു. കഷ്ടം തന്നെ!!

Wednesday 5 February 2014

New Year Resolution

എയർപോർട്ടിലേക്ക് പോകുന്ന വഴി ഞങ്ങൾ വഴിയിൽ കണ്ട ഒരു നല്ല ഹോട്ടലിന്റെ അടുത്ത് വണ്ടി നിർത്തി. വിമാനത്തിന്റെ സമയമാറ്റം കാരണം വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചിട്ടിറങ്ങിയിരുന്ന പതിവു രീതി ഉപേക്ഷിക്കേണ്ടതായി വന്നു. കണ്ടാൽ നല്ല വൃത്തിയുള്ള ഹോട്ടൽ. ഞാൻ തിരിച്ചു പോകുന്നതിലുള്ള ദുഃഖം വീട്ടുകാരുടെ മുഖത്ത് തെളിഞ്ഞു കാണാം. എങ്കിലും ഭക്ഷണം വന്നപ്പോഴേക്കും എല്ലാവരും ഉഷാറായി. ഒരു പ്ലേറ്റ് കണവഫ്രൈ എനിക്കായി ഓർഡർ ചെയ്യപ്പെട്ടു. അത് മുമ്പിൽ വന്നപ്പോഴേക്കും എന്റെ വായിൽ വെള്ളമൂറി. നല്ല മണം. നല്ല സ്വാദ്. എത്ര തിന്നാലും മതിവരില്ല. ഞങ്ങൾ എല്ലാവരും സുഭിക്ഷമായി ഭക്ഷണം കഴിച്ചു. ഇനി വരുമ്പോഴും ആ ഹോട്ടലിൽ തന്നെ കയറണം എന്ന് നിശ്ചയിച്ച് വീണ്ടും എയർപോർട്ടിലേക്ക് തിരിച്ചു.

ഇമിഗ്രേഷൻ എല്ലാം കഴിഞ്ഞ് വിമാനത്തിനായി കാത്തിരിക്കുമ്പോഴും ആ ഭക്ഷണത്തിന്റെ സ്വാദ് നാക്കിൽ നിന്നും പോയിരുന്നില്ല. അവസാനം വിമാനമെത്തി. വിമാനയാത്ര ഒരിക്കലും എനിക്ക് സുഖമായി തോന്നിയിട്ടില്ല. അതുകൊണ്ടുതന്നെ കയറാൻ വലിയ ഉന്മേഷമൊന്നും തോന്നിയില്ല.  എങ്കിലും ഒരുവിധം കയറി സീറ്റ് കണ്ടുപിടിച്ചിരുന്നു. പതിവ് അറിയിപ്പുകളും കലാപരിപാടികളും ഇപ്പോൾ മുഷിപ്പ് ഉണ്ടാക്കുന്നവയായിരിക്കുന്നു. ആദ്യമൊക്കെ വളരെ കൗതുകത്തോടെയായിരുന്നു ഞാൻ ഇവയെ നോക്കി കണ്ടിരുന്നത്. ഇപ്പോൾ സ്ഥിരമായി യാത്രചെയ്യുന്നതുകൊണ്ട് എങ്ങനെയെങ്കിൽ ഈ നരകയാത്ര ഒന്ന് അവസാനിച്ചിരുന്നെങ്കിൽ എന്നാണ് പലപ്പോഴും ചിന്തിക്കാറ്. വിമാനം പറന്നുപൊങ്ങി ഏകദേശം ഒരു മണിക്കൂർ ആയിക്കാണും. ആകെപ്പാടെ ഒരു അസ്വസ്ഥത! ഞാൻ പതുക്കെ ടോയ്ലറ്റിലേക്ക് പോയി. അകത്ത് കയറിയതും ഛർദ്ദി തുടങ്ങി. രുചിവഴിക്ക് മുൻപ് കഴിച്ചതെല്ലാം പുറത്തേക്ക് പോയി. ഛർദ്ദി ഒന്ന് അടങ്ങിയപ്പോൾ ഞാൻ സീറ്റിൽ വന്നിരുന്നു. ഒരു 10 മിനിട്ട് കഴിഞ്ഞപ്പോഴേക്കും വീണ്ടും അസ്വസ്ഥതകൾ തുടങ്ങി. ഓടി ടോയ്ലറ്റിലെത്തിയപ്പോഴേക്കും വീണ്ടും ഛർദ്ദിച്ചു. കുടൽ പുറത്തുവരുമെന്ന് തോന്നി. അങ്ങനെ മൂന്നു നാല് പ്രാവശ്യം കഴിഞ്ഞപ്പോൾ ഇനി കുടലിലൊന്നും ബാക്കിയില്ലെന്ന അവസ്ഥയായി. തളർന്ന് അവശനായി ഞാൻ സീറ്റിൽ വന്നിരുന്നു. അപ്പോഴേക്കും ഫ്ലൈറ്റിൽ ഭക്ഷണം വിതരണം ചെയ്തു തുടങ്ങിയിരുന്നു. ഒരു പുഞ്ചിരിയോടെ എയർഹോസ്റ്റസ് എന്റെ നേരെ നീട്ടിയ ഭക്ഷണ പദാർത്ഥങ്ങൾ ഞാൻ ദൈന്യതയോടെ നിരസിച്ചു. ജലപാനം ചെയ്യാതെ ഞാൻ എന്റെ സീറ്റിൽ ചുരുണ്ടുകൂടി.

ഞാൻ ചിന്തിച്ചു. എന്ത് രുചിയോടെയാണ് ഞാൻ ആ ഭക്ഷണം കഴിച്ചത്. ഇപ്പോഴോ, അത് കഴിക്കേണ്ടിയിരുന്നില്ല എന്ന് ചിന്തിക്കുന്നു. അത് കഴിക്കാതെ വന്നിരുന്നെങ്കിൽ എനിക്ക് വിശപ്പ് മാത്രമേ ഉണ്ടാകുമായിരുന്നുള്ളൂ. ഇപ്പോൾ വിശപ്പും, ക്ഷീണവും, വേദനയും എന്നുവേണ്ട ഒരുപാട് അസ്വസ്ഥതകൾ. ഇതുപോലെതന്നെയാണ് ഈ ലൗകികസുഖങ്ങളെല്ലാമെന്ന് എനിക്ക് തോന്നി. യോഗവാസിഷ്ഠത്തിലെ വരികൾ എന്റെ മനസ്സിൽ ഓടിയെത്തി.
“സ്വസ്വരൂപമജാനന്വൈ
ജനോയം ദൈവവർജ്ജിതഃ
വിഷയേതു സുഖം വേത്തി
പശ്ചാത്പാകേവിഷാന്നവത്.”
(ഒരുവൻ വിശപ്പുകൊണ്ട് വിഷാന്നം തയ്യാറാക്കുന്നു, പിന്നീട് വിഷബാധ ഉണ്ടാകുന്ന സമയം ദുഃഖാർത്തനാവുന്നു. ഇതുപോലെയാണ് ഭോഗസുഖം അനുഭവിക്കുന്നവന്റെയും കഥ. വിഷയാനുഭവം തൽക്കാലസുഖം നൽകുന്നുവെങ്കിലും പിന്നീട് ഭയങ്കരമായ ദുഃഖത്തെയാണ് നൽകുന്നത്.)

പണം, പ്രശസ്തി തുടങ്ങി ഈ ഭൂമിയിലുള്ള സകല ഭൗതികസുഖങ്ങളും, ലഭിക്കുമ്പോൾ മധുരമായിരിക്കുകയും പിന്നീട് കയ്പായി മാറുകയും ചെയ്യുന്നവയാണ്. ദരിദ്രർ, പട്ടിണിയും മറ്റ് അനുബന്ധദുഃഖങ്ങളും അനുഭവിച്ച് സംസാരലോകത്തിൽ നിന്നും മടങ്ങുമ്പോൾ ധനികർ, എല്ലാമുണ്ടായിട്ടും രോഗങ്ങൾ മൂലം ഒന്നും കഴിക്കാനൊക്കാതെ പട്ടിണിയും രോഗപീഡയും കൊണ്ട് കഷ്ടപ്പെട്ട് ഇവിടം വിട്ടുപോകുന്നു. യക്ഷപ്രശ്നത്തിൽ യക്ഷൻ യുധിഷ്ഠിരനോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്;
“ഈ ലോകത്തിൽ ഏറ്റവും അത്ഭുതകരമായിരിക്കുന്നതെന്താണ്?”
“ചുറ്റും ദിവസവും അനേകം പേർ മരിച്ചുവീണുകൊണ്ടിരിക്കുന്നു. ഇവരൊന്നും ഇവിടെ നിന്നും ഒന്നും എടുക്കാതെയാണ് കാലയവനികയ്ക്കുള്ളിൽ മറയുന്നതെന്ന് കണ്ടുകൊണ്ട് തന്നെ ജീവിച്ചിരിക്കുന്നവർ പലതരം ഭൗതികവസ്തുക്കൾ കുന്നുകൂട്ടാൻ പരക്കം പായുന്നത് തികച്ചും അത്ഭുതം തന്നെ” എന്നാണ് യുധിഷ്ഠിരൻ അതിനു നൽകിയ മറുപടി.

അന്ന് ആകാശത്തിലൂടെ പറക്കുമ്പോൾ ഞാൻ 2014-ലെ എന്റെ New Year Resolution തീരുമാനിച്ചു.
  • ഭൗതികവസ്തുക്കൾക്ക് വേണ്ടി ഇനി ഒരിക്കലും ഞാൻ പരക്കം പായില്ല. എന്റെ കർമ്മങ്ങളുടെ പ്രതിഫലമായി സ്വാഭാവികമായി ലഭിക്കുന്നവയെ മാത്രം യാതൊരു ഇച്ഛയും കൂടാതെ സ്വീകരിക്കും.
  • മാംസാഹാരം പരമാവധി ഒഴിവാക്കും.
  • ജീവിക്കുന്ന ഒരോ നിമിഷവും സംതൃപ്തിയോടെ ജീവിക്കും.

Sunday 2 February 2014

കുന്നിക്കുരു - 14

വസ്തുക്കളതോരോന്നും
സൂക്ഷ്മമായിട്ടു നോക്കുകിൽ
വസ്തുവിൻ കാരണത്തേയും
കണ്ടിടാം തർക്കമെന്നിയേ.
ജലത്തിൻ കാരണമായിട്ട്
കണങ്ങളാണെന്നു കണ്ടിടാം
കണങ്ങൾ തൻ കാരണത്തെ
ആറ്റമാണെന്നു ശാസ്ത്രവും
ആറ്റത്തിൻ കാരണമായി
സൂക്ഷ്മവസ്തുക്കൾ കണ്ടിടാം
അവയിൽ നിന്നുമാണല്ലോ
ദൃശ്യപ്രപഞ്ചമായതും
ഇച്ചൊന്ന സൂക്ഷ്മവസ്തുക്കൾ
ഏതിൽ നിന്നുത്ഭവിച്ചിടും
എന്നു ശാസ്ത്രം ദർശിച്ചു
ഊർജ്ജം തന്നെ കാരണം.
ആറ്റസംഘാതമാണല്ലൊ
എല്ലാവസ്തുവുമെന്നതും
മുന്നേ ‘കണാദൻ’ കണ്ടെത്തി
ആർഷഭാരത മാമുനി.
ജഡമായവയെല്ലാമേ
ഊർജ്ജത്താൽ സൃഷ്ടമായിടും
എന്നു ശാസ്ത്രം കണ്ടെത്തി
സത്യത്തിൻ പൊരുൾ തന്നെയും.
ഊർജ്ജത്തിൻ കാരണത്തേയും
കണ്ടെത്താനതി ദുർഘടം
ഭാരതത്തിൻ മനീഷികൾ
കണ്ടെത്തി ‘മഹത്’ എന്നത്.
ബ്രഹ്മത്തിൻ സ്പന്ദഹേതുവായ്
രൂപമായുള്ളോരവ്യക്തം
അവ്യക്തമായതിൽ നിന്നും
‘മഹത്’ ഉണ്ടായി അത്ഭുതം.
മഹത്തിൽത്തന്നെയാകുന്നു
ത്രിഗുണങ്ങൾ തന്നുത്ഭവം
ദൃശ്യപ്രപഞ്ചമതുപോൽ
മനസും രൂപമായതും.
മഹത്തിൻ പരിണാമത്തെ
ശാസ്ത്രം ചൊല്ലുന്നു ‘സൃഷ്ടിയായ്’
പരിണാമമതുപോൽതന്നെ
‘വിലയവും’ പ്രകൃതിയാണത്.
ഉത്പത്തി പ്രളയം എന്നും
എപ്പോഴും സംഭവിച്ചിടും
അതുതാൻ പ്രകൃതിധർമ്മവും
അതുതാൻ ബ്രഹ്മമായയും.
സോമദാസ്