Sunday 29 December 2013

ആചാര്യദേവോ ഭവ:

സൂസമ്മ ടീച്ചർ.. എന്റെ കുട്ടിക്കാലത്ത് ഞാൻ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന ടീച്ചർ. എന്നോട് വലിയ വാത്സല്യമായിരുന്നു ടീച്ചർക്ക്. എന്നോട് മാത്രമായിരുന്നില്ല, എല്ലാ കുട്ടികളോടും അതെ! ക്രിസ്റ്റ്യൻ സ്കൂളിന്റെ ചിട്ടയായ ശിക്ഷണങ്ങളിൽ നിന്നും എന്നും ടീച്ചർ വേറിട്ട് നിന്നിരുന്നു. സ്നേഹത്തിലൂടെ ക്ലാസിലെ എല്ലാ കുട്ടികളെയും അനുസരണയുള്ളവരാക്കിയിരുന്നു അവർ. കണക്കായിരുന്നു ടീച്ചറിന്റെ വിഷയം. അതുകൊണ്ടുതന്നെ കണക്ക് എനിക്ക് വളരെ ഇഷ്ടമായിരുന്നു.

ഏഴാം ക്ലാസിൽ വച്ച് എനിക്ക് അപ്പെന്റിസൈറ്റിസ് ഓപ്പറേഷൻ വേണ്ടി വന്നു. ഒരു മാസത്തോളം ക്ലാസിൽ പോകാൻ കഴിഞ്ഞില്ല. പിന്നീട് സ്കൂളിലെത്തിയപ്പോൾ ആദ്യ പീരീഡ് മലയാളം. ഞാൻ ഇല്ലാതിരുന്ന ദിവസങ്ങളിൽ ഞങ്ങളുടെ മലയാളം ടീച്ചർ മാറി പുതിയ ആൾ വന്നിരുന്നു. കോമ്പോസിഷൻ എഴുതാത്തവരെല്ലാം എണീറ്റു നിൽക്കാൻ ടീച്ചർ പറഞ്ഞു. ഞാൻ ഉൾപ്പെടെ കുറച്ചുപേർ എണീറ്റു. എണീറ്റവരെല്ലാം ക്ലാസിലെ വിരുതന്മാർ. ടീച്ചർ ഒരറ്റത്തുനിന്ന് അടി തുടങ്ങി. എന്റെ അടുത്തെത്തിയപ്പോൾ ഞാൻ കാര്യം പറഞ്ഞു. പക്ഷേ കലിതുള്ളി നിന്ന ടീച്ചർക്ക് അതൊന്നും കേൾക്കാൻ കഴിഞ്ഞില്ല. അവസാനം ഞാൻ കൈനീട്ടി. അപ്പോൾ എന്നെ ശരിക്കും അത്ഭുതപ്പെടുത്തിക്കൊണ്ട് ഏകദേശം ഒരു പത്തു കൈ എന്റെ കയ്യുടെ മുകളിൽ! എന്റെ കൂട്ടുകാർ. എന്നിട്ടും ടീച്ചർ തന്റെ നിശ്ചയത്തിൽ ഉറച്ചു നിന്നു. എന്റെ കുഞ്ഞിക്കയ്യിൽ രണ്ട് അടി വീണു. എനിക്ക് ഒട്ടും വേദനിച്ചില്ല. കാരണം ഞാൻ ഒരു കുറ്റവും ചെയ്തിരുന്നില്ലല്ലോ.  ആ വിഷയത്തെ ചൊല്ലി പുതിയ ടീച്ചറുമായി സൂസമ്മ ടീച്ചർ വഴക്കിട്ടു എന്ന് പിന്നീട് അറിയുവാൻ കഴിഞ്ഞു. അതിനു ശേഷം സൂസമ്മ ടീച്ചർ ക്ലാസിൽ എത്തി എന്റെ കയ്യിൽ തടവിക്കൊണ്ട് എന്നെ ആശ്വസിപ്പിച്ചു. അടിയുടെ വേദനകൊണ്ടല്ല അവരുടെ സ്നേഹം കണ്ട് എന്റെ കണ്ണ് നിറഞ്ഞു. ആ സംഭവം കൊണ്ട് എനിക്ക് ഒരു കാര്യം മനസ്സിലാക്കാൻ പറ്റി. എന്റെ കൂട്ടുകാരും ടീച്ചറും എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട് എന്ന്.

ഞാൻ വളർന്നു. സ്കൂളിൽ നിന്നും കോളേജിൽ എത്തി. പക്ഷേ എങ്ങും ഞാൻ അതുപോലെ മറ്റൊരു ടീച്ചറെ കണ്ടില്ല. ആയിടയ്ക്കാണ് ഞാൻ ആ വിവരം അറിയുന്നത്. ടീച്ചർക്ക് ഒരു അപകടം പറ്റി. വൈകിട്ട് സ്കൂൾ വിട്ട് വീട്ടിലോട്ട് നടന്നുപോകുകയായിരുന്ന ടീച്ചറുടെ ശരീരത്തിൽ ഒരു ട്രാൻസ്പോർട്ട് ബസ്സിന്റെ ആക്സിൽ ഒടിഞ്ഞ് പതിച്ചു. അരയ്ക്കു താഴെ തളർന്നു പോയി. ഞാൻ ടീച്ചറെ കാണാൻ പോയി. എന്നെ കണ്ട് ആ മുഖം വിടർന്നു. ചെറുതായൊന്ന് ചിരിച്ചു. ഒരുപാടുനാൾ ബഡ്ഡിൽ കിടന്നതുമൂലം മുതുകിൽ ഉണ്ടായ ആഴത്തിലുള്ള മുറിവിൽ മകൻ ഉപ്പ് വച്ച് കെട്ടുന്നു. വേദന കടിച്ചമർത്തി ടീച്ചർ കിടന്നു. ആ കണ്ണുകളിൽ നിന്നും രണ്ടുതുള്ളി കണ്ണുനീർ അടർന്നുവീണു.

കുറച്ചു കഴിഞ്ഞ് പ്രസന്നമായ മുഖത്തോടെ ടീച്ചർ എന്നെ അടുത്തേക്ക് വിളിച്ചു. "മോൻ എന്തിനാ കരയുന്നത്. എനിക്കൊന്നുമില്ല. നീ നന്നായി പഠിക്കണം. വലിയ ആളാകണം. നിന്നിൽ എനിക്ക് പ്രതീക്ഷയുണ്ട്. ദൈവത്തിന്റെ അക്കൗണ്ടിൽ എനിക്ക് വീട്ടാൻ ഒരുപാട് കടങ്ങളുണ്ട്. അത് ഞാൻ വീട്ടിക്കൊണ്ടിരിക്കുന്നു. ആ കടങ്ങൾ തീരുന്നതല്ലേ നല്ലത്. നീ ഇതു കേട്ടിട്ടുണ്ടോ? ആത്മാവിൽ ദരിദ്രർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവരുടേതാണ്. വിലപിക്കുന്നവർ ഭാഗ്യവാന്മാർ; അവർ ആശ്വസിപ്പിക്കപ്പെടും. ശാന്തശീലർ ഭാഗ്യവാന്മാർ; അവർ ഭൂമി അവകാശമാക്കും. നീതിക്കു വേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ ഭാഗ്യവാന്മാർ; അവർക്കു സംതൃപ്തി ലഭിക്കും. കരുണയുള്ളവർ ഭാഗ്യവാന്മാർ; അവർക്കു കരുണ ലഭിക്കും. ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും.സമാധാനം സ്ഥാപിക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവപുത്രന്മാരെന്നു വിളിക്കപ്പെടും. നീതിക്കു വേണ്ടി പീഢനം ഏൽക്കുന്നവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവരുടേതാണ്.“

ടീച്ചറുടെ അടുത്തുനിന്നും തിരിഞ്ഞു നടക്കുന്നതിനിടയിൽ ഞാൻ ചിന്തിച്ചു. ഈ ശാരീരികവ്യഥകളൊന്നും തന്നെ ടീച്ചറുടെ മനസ്സിനെ കീഴടക്കിയിട്ടില്ല. തന്റെ കർമ്മഫലങ്ങൾ എല്ലാം അനുഭവിക്കാൻ ആ മനസ്സ് സന്നദ്ധമാണ്. ആ കർമ്മഫലങ്ങൾ അനുഭവിച്ചതിനു ശേഷം സ്വർഗ്ഗരാജ്യം ടീച്ചർക്ക് ലഭിക്കും എന്ന് എനിക്കു തോന്നി. സൂസമ്മ ടീച്ചർ ഒരു ദേവതയാണ്. ആചാര്യനെ ദൈവമായി കരുതുന്നതാണ് ഭാരതീയ ദർശനം. അങ്ങനെ കരുതണമെങ്കിൽ അദ്ദേഹം ആ നിലയിലേക്കുയരണം. എന്റെ സൂസമ്മ ടീച്ചറെപ്പോലെ!

Wednesday 18 December 2013

പ്രപഞ്ചം ഒരു അത്ഭുതം!

“ദേ, ഇങ്ങോട്ടൊന്ന് വന്നേ!“

എന്നെയാണല്ലോ വിളിക്കുന്നത്. എന്തിനാണാവോ? വല്ല പണിയും തരാനാണോ? ഞാൻ പതുക്കെ അടുക്കളയിലേക്ക് ചെന്നു.

“ഈ കറിക്ക് ഉപ്പുണ്ടോ എന്നൊന്ന് നോക്കിയേ. എന്റെ നാവിന് ഇപ്പൊ ശരിക്ക് രുചി അറിയുന്നില്ല.” ഭാര്യ പറഞ്ഞു.

അവധിയായതുകൊണ്ട് ഇന്നേതോ പുതിയ കറി പരീക്ഷിക്കുകയാണവൾ. ടിവിയിലെ കുക്കറി ഷോകളുടെയും ഇന്റർനെറ്റിന്റെയും വരവ് അടുക്കളകളിൽ വൻ മാറ്റങ്ങളാണ് ഉണ്ടാക്കിയത്. ഏതു നാട്ടിലെ വിഭവങ്ങൾ ഉണ്ടാക്കുന്ന വിധവും ഇന്ന് വിരൽത്തുമ്പിൽ ലഭ്യമാണ്.

“നോക്കി നിൽക്കാതെ ആ കയ്യൊന്ന് നീട്ട്.” തവി കൊണ്ട് കറി നല്ലതുപോലെ ഒന്ന് ഇളക്കിയിട്ട് അവൾ അതിൽ നിന്നും ഒരു തുള്ളി കറി കോരി എന്റെ നേരെ നീട്ടി. ഞാൻ രുചിച്ചു നോക്കി. കൊള്ളാം! ഉപ്പും മുളകും എല്ലാം പാകത്തിന്. അടുത്തിടെയായി ഇവൾ എന്തുണ്ടാക്കിയാലും നല്ല രുചിയാണ്.

“ങാ, കുഴപ്പമില്ല. കഴിക്കാൻ കൊള്ളാം!“ ഞാൻ പറഞ്ഞു.

“ഉപ്പ് പാകത്തിനുണ്ടോ?”

“ഉണ്ടെടീ..” ഞാൻ തിരിഞ്ഞു നടക്കുന്നതിനിടയിൽ പറഞ്ഞു.

ഞാൻ ചിന്തിച്ചു. ആ കറിയുടെ ഉപ്പ് നോക്കാൻ ഞങ്ങൾ എന്താണ് ചെയ്തത്? കറിയുടെ ഒരു അംശം എടുത്ത് രുചിച്ചു. ഉപ്പുണ്ടോ എന്നറിയാൻ കറി മുഴുവൻ ആരെങ്കിലും കുടിച്ചു നോക്കുമോ? ഇതുപോലെ തന്നെ, ഈ പ്രപഞ്ചത്തെക്കുറിച്ചറിയാൻ പ്രപഞ്ചം മുഴുവൻ ചുറ്റി സഞ്ചരിക്കേണ്ട കാര്യമില്ല. അതിലെ ഒരു അണുവിനെ പറ്റി അറിഞ്ഞാൽ മതിയെന്ന് എനിക്ക് തോന്നി. ഓരോ അണുവിലും പ്രപഞ്ച ചൈതന്യം ഒരു പോലെ വർത്തിക്കുന്നു. ഓരോ അണുവിലും ഉണ്ട് പ്രപഞ്ചപുരുഷന്റെ കയ്യൊപ്പ്. ആറ്റത്തിൽ ന്യൂക്ലിയസ്സിനു ചുറ്റും ഇലക്ട്രോണുകൾ കറങ്ങുന്നതുപോലെ നക്ഷത്രങ്ങൾക്കു ചുറ്റും ഗ്രഹങ്ങൾ കറങ്ങുന്നു. അചേതനമെന്ന് നമ്മൾ കരുതുന്ന വസ്തുക്കളിലെ അണുക്കളും ചലനാത്മകമാണ്. ഒരു അണുവിൽ അടങ്ങിയിരിക്കുന്ന ശക്തി എത്ര വലുതാണെന്ന് ഇന്ന് ശാസ്ത്രം മനസ്സിലാക്കുന്നു. അപ്പോൾ അതിന്റെ സ്ഥൂലരൂപമായ പ്രപഞ്ചശക്തിയെ കുറിച്ച് ചിന്തിക്കാൻ തന്നെ പ്രയാസമല്ലേ!

നമുക്ക് ജാഗ്രത്, സ്വപ്ന, സുഷുപ്താവസ്ഥയുള്ളതുപോലെ ഈ പ്രപഞ്ചത്തിനും ഉണ്ട്. പ്രപഞ്ചത്തിന്റെ സുഷുപ്താവസ്ഥയെയാണ് പലരും മഹാപ്രളയമെന്ന് വിശേഷിപ്പിച്ചത്. സചേതനമായ ചിലന്തിയിൽ നിന്നും അചേതനമായ വലയും അചേതനമായ പൃഥ്വിയിൽ നിന്നും സചേതനമായ ഔഷധികളും സചേതനമായ പുരുഷനിൽ നിന്നും രോമങ്ങളും ഉണ്ടാകുന്നതുപോലെ, ചൈതന്യവസ്തുവായ പരബ്രഹ്മത്തിൽ നിന്നും സചേതനവും അചേതനവുമായി കാണപ്പെടുന്ന ഈ പ്രപഞ്ചം ഉണ്ടാകുന്നു എന്ന് ഉപനിഷത്തുക്കൾ പറയുന്നു. പ്രപഞ്ചത്തിലെ ഓരോ അണുവിനും അതിന്റെ കർത്തവ്യം വ്യക്തമായി അറിയാം. എന്റെ അന്തഃകരണത്തിന് ചിത്തം, മനസ്സ്, ബുദ്ധി, അഹങ്കാരം എന്നീ ഭാവങ്ങളുള്ളതുപോലെ ഈ പ്രപഞ്ചത്തിലെ ഓരോ അണുവിനും അഹങ്കാരം - താൻ ആരാണെന്നുള്ള തിരിച്ചറിവ് - ഉണ്ട്.

ഞാൻ മുറ്റത്തേക്കിറങ്ങി. പൂർണ്ണചന്ദ്രൻ മനോഹരമായി പ്രകാശിച്ചു നിൽക്കുന്നു. ആകാശം മുഴുവൻ നക്ഷത്രങ്ങൾ. ഞാൻ ഈ കാണുന്ന പല നക്ഷത്രങ്ങളുടെയും പ്രകാശം പണ്ട് കൃഷ്ണനും യേശുവും മുഹമ്മദ് നബിയുമൊക്കെ ഉണ്ടായിരുന്ന കാലത്ത് പുറപ്പെടുവിക്കപ്പെട്ടതാണ്. അവർ നോക്കിക്കണ്ട അതേ ചന്ദ്രനെയും സൂര്യനെയുമാണ് ഇന്ന് ഞാനും കാണുന്നത്. ചിന്തകൾക്ക് അവസാനമില്ല. ഈ പ്രപഞ്ചം ഒരു അത്ഭുതം തന്നെ.

അത്താഴം വിളമ്പി വച്ചിരിക്കുന്നു എന്ന് അകത്തുനിന്നും അറിയിപ്പു വന്നതോടെ ഞാൻ ചിന്തകളിൽ നിന്നും ഉണർന്നു. കുറച്ചു മുൻപ് രുചി നോക്കിയ കറി കൂട്ടി കഴിക്കാമെന്ന ചിന്ത എന്റെ വായിൽ വെള്ളം നിറച്ചു.

Monday 9 December 2013

കുന്നിക്കുരു - 12


മാതാപിതാക്കളിൽ നിന്നും
സമൂഹത്തിൽ നിന്നുമായ്
അറിവുകൾ നേടുന്നോരു
ബാല്യം ഉത്തമമാണുകേൾ.


ബാല്യകാലം പഠിക്കുന്ന
ശീലങ്ങൾ തുടരുന്നിതു
അന്ത്യകാലം വരുവോളം
നിഴൽ പോൽ തന്റെ കൂടെയും.


കളങ്കമില്ലാത്ത ബാല്യത്തെ
കളങ്കപ്പെടുത്തിയാക്കുവാൻ
ബാഹ്യപ്രേരണയായ് നിൽ‌പ്പൂ
ബാഹ്യലോകമതെപ്പൊഴും.
ബാല്യത്തിൽ നല്ല ശീലങ്ങൾ
ശ്രദ്ധയോടെ പഠിക്കുകിൽ
ദുർഘടമായ ലോകത്തിൽ
വിജയം സാധ്യമായ് വരും.
ഉദാത്തമായ വിദ്യയും
ഉദാത്തമായ ചിന്തയും
ഉദാത്തമായ ലക്ഷ്യവും
ഉദാത്തമായ ജീവിതം.
എന്തുചെയ്യണമെന്നപോൽ
എങ്ങനെ ചെയ്യണമെന്നതും
കൗമാരത്തിൽ ശങ്കിപ്പൂ
ചാഞ്ചല്യമുള്ള ചിത്തവും.
അന്യരെ അനുകരിക്കുവാൻ
മനസ്സിൽ തോന്നുന്നിതെപ്പൊഴും
നല്ല അനുകരണം തന്നിൽ
നല്ല ഭാവങ്ങൾ നൽകിടും.
വിദ്യ അഭ്യസിച്ചീടുവാൻ
ബ്രഹ്മചര്യമനുഷ്ഠിച്ച്
ഗുരുവിൻ മാർഗ്ഗമാരാഞ്ഞ്
ഗുരുവോടൊത്തുവസിക്കണം.
ആചാര്യൻ ചൊന്ന കാര്യങ്ങൾ
ഓരോന്നും ശ്രദ്ധയോടെയും
തന്റെ വിദ്യയതാക്കീട്ട്
തന്നെത്താൻ അറിഞ്ഞീടണം.
പഠിച്ചവിദ്യയെ ചേർത്തിട്ട്
അനുയോജിച്ചൊരു ജോലിയും
കരസ്ഥമാക്കി വച്ചീടാൻ
യൗവ്വനം തന്നെ ഉത്തമം.
സംസ്കാരമുള്ള ജോലിക്ക്
തന്നെ വേണം ശ്രമിക്കുവാൻ
ജീവിതം ശാന്തമാക്കീടാൻ
തൊഴിൽ നൽകുന്നു ശക്തിയും.
അസത്യം ചൊൽ‌വതും പിന്നെ
പൊതുസമ്പാദ്യ മോഷണം
നീതിമാനായ് ഭാവിച്ചും
നീതിനിഷേധനമോടെയും
മദ്യനിർമ്മാണ ജോലിയും
മദ്യവില്പന ജോലിയും
മദ്യമായിട്ടു ചേർന്നുള്ള
ജോലികൾ ശുദ്ധമല്ലകേൾ.
മാതാപിതാക്കൾ കണ്ടുവച്ച
വിവാഹം തന്നെയുത്തമം
ശിഷ്ടഫലങ്ങൾ കാണേണം
കർമ്മത്തിൻ ഫലമെന്നതായ്.
കുടുംബാംഗങ്ങളെത്തമ്മിൽ
ബന്ധിച്ചീടുന്ന കണ്ണിയായ്
സ്നേഹ വിശ്വാസ ധർമ്മങ്ങൾ
നീതിയോടെ പുലർത്തണം.

സോമദാസ്

നിക്ഷേപം

രാജ്യത്ത് പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. രാഷ്ട്രീയ പ്രവർത്തകരെല്ലാം അത്യുത്സാഹത്തോടെ രംഗത്തുണ്ട്. സ്ഥാനാർത്ഥികൾ അവരവർക്ക് അനുവദിച്ചിട്ടുള്ള മണ്ഡലങ്ങളിൽ തങ്ങളുടെ പ്രവർത്തനം കേന്ദ്രീകരിച്ചിരിക്കുന്നു. അവർ യോഗങ്ങൾ വിളിച്ചുകൂട്ടി തങ്ങൾ മണ്ഡലത്തിൽ നടത്തിയിട്ടുള്ള വികസന പ്രവർത്തനങ്ങൾ എണ്ണിയെണ്ണി നിരത്തുന്നു. ആത്മാർത്ഥതയോടും നിസ്വാർത്ഥമായിട്ടുമാണ് തന്റെ മണ്ഡലത്തിലെ ജനങ്ങൾക്കു വേണ്ടി ഇത്രയും കാലം പ്രവർത്തിച്ചിരുന്നതെന്ന് ചിലർ പറഞ്ഞുനടക്കുന്നു. അതെല്ലാം നിരത്തി അയാൾ ജനങ്ങളുടെ സമ്മതിദാനാവകാശം ചോദിക്കുകയാണ്. അയാളുടെ മുൻകാല പ്രവർത്തനങ്ങളെല്ലാം സമൂഹത്തിന്മേലുള്ള നിക്ഷേപങ്ങളായിരുന്നു. ഇന്ന് അയാൾക്ക് ആവശ്യം വന്നപ്പോൾ പലിശ സഹിതം വോട്ടായി അയാൾ ചോദിക്കുകയാണ്. ജനം അത് തിരികെ കൊടുക്കാൻ ബാധ്യസ്ഥരുമാണ്. കാരണം അയാൾ അയാളുടെ സാമൂഹ്യസേവനം ഒരു സ്ഥിരനിക്ഷേപമായി ഇട്ടിരിക്കുകയായിരുന്നു. ഇങ്ങനെയൊരു അവസരം വരുമെന്നും അപ്പോൾ തിരികെ കിട്ടുമെന്നും ഉള്ള കണക്കുകൂട്ടലിലാണ് അയാൾ ധാരാളം വികസനങ്ങളും ഉപകാരങ്ങളും സമൂഹത്തിൽ ചെയ്തിരുന്നത്. പലരും തന്റെ സമ്പാദ്യമെല്ലാം വിറ്റ് പണമാക്കി ബാങ്കിൽ നിക്ഷേപിക്കുന്നു. ആവശ്യം വരുമ്പോൾ പലിശസഹിതം അയാൾ ചെക്കെഴുതി കൊടുക്കും. ബാങ്കുകാർ അത് തിരികെ കൊടുക്കാൻ ബാധ്യസ്ഥരുമാണ്. അതേപോലെതന്നെയാണ് ഒരാൾ തന്റെ കഴിവുകളെല്ലാം സാമൂഹ്യപ്രവർത്തനം, പരോപകാരം, പരസഹായം തുടങ്ങിയ വകുപ്പുകളിൽ ആക്കി ജനസമൂഹത്തിനുമേൽ സ്ഥിരനിക്ഷേപമായി ഇടുന്നത്. തിരഞ്ഞെടുപ്പെന്ന തന്റെ ആവശ്യം വരുമ്പോഴോ തനിക്ക് മറ്റെന്തെങ്കിലും സ്ഥാനത്തേക്ക് ആവശ്യം വരുമ്പോഴോ തിരിച്ചു ചോദിക്കുന്നത് ശരിയല്ലെന്നു പറയുവാൻ കഴിയുമോ?

ചില ആളുകൾ തങ്ങളുടെ പ്രയത്നവും ധനവും ചില മൃഗങ്ങളിലാണ് നിക്ഷേപിക്കുക. ആന, കുതിര, മറ്റു ജീവികൾ തുടങ്ങിയവയെ അയാൾ ശ്രദ്ധാപൂർവ്വം പോറ്റിവളർത്തുന്നു. അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഒരു നായയിലോ പറവകളിലോ, അയാൾക്ക് ഒരു പ്രയോജനവുമില്ലാത്ത ജന്തുക്കളിലോ അയാൾ നിക്ഷേപം കരുതുന്നില്ല. ഇനിയും മറ്റൊരു കൂട്ടരുടെ നിക്ഷേപം സസ്യങ്ങളിലാണ്. തന്റെ കഴിവും ശ്രദ്ധയും നൽകി വിവിധതരത്തിലുള്ള സസ്യങ്ങളെ പരിപാലിച്ചുകൊണ്ട് അയാൾ തന്റെ സമ്പാദ്യം നിക്ഷേപിക്കുന്നു. അയാളുടെ നിക്ഷേപം തിരികെക്കൊടുക്കാൻ കഴിയാത്ത സസ്യങ്ങളെ അയാൾ വെട്ടി നശിപ്പിക്കുന്നു. കളകൾക്കോ മുൾച്ചെടികൾക്കോ മറ്റ് ഒരു പ്രയോജനവുമില്ലാത്ത സസ്യങ്ങൾക്കോ ആരും പരിരക്ഷ നൽകാറില്ലല്ലോ. മേൽപറഞ്ഞ മനുഷ്യരുടെ പ്രവർത്തനങ്ങളെല്ലാം നിക്ഷേപപ്രവർത്തനങ്ങളാണ്. തന്റെ എല്ലാ നിക്ഷേപപ്രവർത്തനങ്ങളിലും അയാൾ തിരികെ ഒന്നു പ്രതീക്ഷിക്കുന്നു.

മേൽ‌പറഞ്ഞിട്ടുള്ളതൊന്നും നിഷ്കാമമായിട്ടുള്ള പ്രവർത്തനങ്ങളല്ല. അതെല്ലാം സോദ്ദേശ്യത്തോടുകൂടി നടത്തുന്ന കർമ്മങ്ങളാണ്. സോദ്ദേശ്യമില്ലാതെ നടത്തുന്ന കർമ്മങ്ങളാണ് ശ്രേഷ്ഠം. ശ്രേഷ്ഠപുരുഷന്മാരുടെ കർമ്മങ്ങളെല്ലാം നിക്ഷേപവും സമാഹരണവും എന്ന ചിന്തക്കതീതമായിരിക്കും.

സോമദാസ്

Thursday 28 November 2013

മൂന്നു ലോകങ്ങളിലൂടെ

രാവിലെ എണീറ്റതേ നല്ല തലവേദനയുമായിട്ടാണ്. കുളിമുറിയിൽ കയറിയപ്പോൾ പൈപ്പിൽ വെള്ളമില്ല. വെള്ളവും വെളിച്ചവുമില്ലെങ്കിൽ ഫ്ലാറ്റ് ജീവിതം നരകം തന്നെ. ഇനി വെള്ളം കിട്ടാൻ കുറേ സമയമെടുക്കും. കുടിക്കാൻ ഉപയോഗിക്കുന്ന വെള്ളം എടുത്ത് അത്യാവശ്യം പ്രാഥമിക കാര്യങ്ങൾ നിർവഹിച്ചു എന്നു വരുത്തി. ഡ്രസ്സ് ചെയ്യുന്നതിനിടയിൽ ഭാര്യ പറഞ്ഞു.

“ഇന്ന് ചായയില്ല. ഗ്യാസ് തീർന്നു.”

“രാവിലെ നിന്റെ മരമോന്ത കണികണ്ടപ്പോഴേ ഞാൻ ഓർത്തതാ..“ വെറുതെ ഒരു തമാശയ്ക്ക് പറഞ്ഞതാ. പക്ഷേ അത് അവൾക്ക് അത്ര പിടിച്ചില്ല.

“നാളെ മുതൽ ഒരു കണ്ണാടി അടുത്ത് വച്ചിട്ടു വേണം ഉറങ്ങാൻ. എണീറ്റുടനെ അത് എടുത്ത് നോക്കിയാൽ മതി. ഗ്യാസിനും വെള്ളത്തിനുമൊന്നും ഒരു മുട്ടും വരില്ല”

ഇനി അതിന് മറുപടി പറഞ്ഞാൽ മുട്ടൻ വഴക്കാകുമെന്നറിയാവുന്നതുകൊണ്ട് ഒന്നും മിണ്ടാതെ പതുക്കെ പുറത്തേക്കിറങ്ങി. കമ്പനിയിലേക്ക് അരമണിക്കൂർ ഡ്രൈവ് ഉണ്ട്. ഞാൻ കാറ് സ്റ്റാർട്ടു ചെയ്ത് മുന്നോട്ട് നീങ്ങി.  കുറച്ച് ദൂരം ചെന്നപ്പോഴാണ് പുറകിലെ ഏതോ ഒരു ഡോർ അടച്ചിട്ടില്ലെന്ന് മനസ്സിലായത്. ഞാൻ വണ്ടി പതുക്കെ സൈഡിലേക്കൊതുക്കി. ഡോറു തുറന്ന് പുറത്തിറങ്ങുമ്പോഴേക്കും വണ്ടി ഭയങ്കര ശബ്ദത്തോടെ ആകെ ഒന്ന് കുലുങ്ങി. ഞാൻ പെട്ടന്ന് ചാടിയിറങ്ങി. കഷ്ടകാലമെന്നല്ലാതെ എന്തു പറയാൻ, ഏതോ ഒരുത്തൻ പുറകിൽ കൊണ്ട് ഇടിച്ചിരിക്കുന്നു. ആജാനുബാഹുവായ ഒരു സൗദി ആ കാറിൽ നിന്നും ഇറങ്ങി.

“അസ്സലാമു അലൈക്കും. Good Morning. How are you?"

നാട്ടിലായിരുന്നെങ്കിൽ തന്തയ്ക്കുവിളിയും അടിയും നടക്കേണ്ട സീൻ.

"വ അലൈക്കും അസ്സലാം. I'm fine. What about you?" അവന്റെ കൈ പിടിച്ചു കുലുക്കിക്കൊണ്ട് ഞാൻ പറഞ്ഞു.

അവനോട് കൊച്ചുവർത്തമാനങ്ങളും പറഞ്ഞ് നടുറോഡിൽ ഒരു മണിക്കൂർ കഴിച്ചുകൂട്ടിയപ്പോഴാണ് ട്രാഫിക് പോലീസ് എത്തുന്നത്. അവരുടെ ചടങ്ങുകളെല്ലാം കഴിഞ്ഞ് കമ്പനിയിലെത്തിയപ്പോഴേക്കും രണ്ടു മണിക്കൂർ ലേറ്റ്.

എന്തായാലും ബോസ് നല്ല മൂഡിലായിരുന്നു. എന്നെ കയ്യിൽ കിട്ടയപാടെ മറ്റാർക്കോ കരുതിവച്ചിരുന്ന തെറിയെല്ലാം ഒറ്റ ശ്വാസത്തിൽ വിളിച്ചുതീർത്തു. അങ്ങേര് ശ്വാസം എടുക്കുന്ന സമയത്ത് ഞാൻ ആക്സിഡന്റിന്റെ കാര്യം പറഞ്ഞു. അതോടെ കൂടുതൽ ഒന്നും പറയാതെ എന്നെ വെറുതേവിട്ടു.

ഓഫീസിൽ പിടിപ്പതു പണിയുണ്ടായിരുന്നു. അതെല്ലാം കഴിഞ്ഞ് വീട്ടിലേക്ക് തിരിക്കാൻ കുറച്ചു വൈകി. അപ്പോഴാണ് ഭാര്യയുടെ കോൾ വരുന്നത്. കുഞ്ഞ് ഓടികളിക്കുന്നതിനിടയിൽ മൂക്കിടിച്ചു വീണു. മൂക്കിൽ നിന്ന് ചോരവരുന്നു. ആശുപത്രിയിൽ കൊണ്ടു പോകണം. വീട്ടിലെത്തിയപാടെ അവരെയും കൊണ്ട് ആശുപത്രിയിലേക്കോടി. അവിടെയാണെങ്കിൽ തിരക്കോട് തിരക്ക്. എല്ലാ പിള്ളാർക്കും ഒരുമിച്ച് അസുഖം വന്നോ എന്ന് സംശയിച്ചു പോകും. രണ്ടു മണിക്കൂർ കാത്തിരുന്ന് ഡോക്ടറെ കണ്ടു. കുഴപ്പമൊന്നുമില്ലെന്നറിഞ്ഞപ്പോഴാണ് അല്പം ആശ്വാസമായത്.

സംഭവബഹുലമായ കുറേ മണിക്കൂറുകൾ കഴിഞ്ഞിരിക്കുന്നു. ഉറങ്ങാൻ കിടന്നപ്പോൾ ഞാൻ അന്ന് നടന്ന ഓരോ കാര്യങ്ങളെക്കുറിച്ചും ഓർത്തു. ജീവിതം സുഖദുഃഖങ്ങൾ നിറഞ്ഞതാണെന്ന് ആശ്വസിച്ചു. എന്റെ കണ്ണുകൾ പതുക്കെ അടഞ്ഞു. ഈ ഭൂലോകം എന്നിൽ നിന്നും മറഞ്ഞു.

................................................................................................

ഞാൻ വളരെ വേഗത്തിൽ കാർ ഓടിച്ചുകൊണ്ടിരിക്കുന്നു! അതാ എന്റെ കാറിന്റെ തൊട്ടുപുറകിൽ മറ്റൊരു കാർ. ആജാനുബാഹുവായ ഒരുത്തനാണ് അത് ഓടിക്കുന്നത്. അവൻ എന്റെ കാറിൽ ഇടിക്കാൻ വരുന്നു. ഞാൻ ഒരു ചുവന്ന ബട്ടണിൽ ഞെക്കി. അവന്റെ കാറിനെ ബഹുദൂരം പിന്നിലാക്കി എന്റെ കാർ ആകാശത്തിലേക്കുയർന്നു. ഹാരിപോർട്ടർ സിനിമകളിൽ കാണുന്നതുപോലെ ഞാനും കാറും വൃക്ഷങ്ങൾക്കും മലകൾക്കും അരുവികൾക്കും മുകളിലൂടെ പറന്നുയർന്നു. ഞാൻ താഴോട്ടു നോക്കി. ഒരു കറുത്ത പൊട്ടുപോലെ കാണുന്നത് എന്റെ മകനല്ലേ! ഞാൻ കാറു താഴേക്ക് താഴ്ത്തി. അവൻ എന്തിനേയോ കണ്ട് ഓടുന്നു. ഞാൻ വീണ്ടും കാർ താഴ്ത്തി. അവനെ ഒരു പശു ഓടിക്കുകയാണ്. ഞാൻ ഗ്ലാസ് തുറന്ന് കൈ പുറത്തേക്കിട്ടു. പശുവിന് ഇടിക്കാൻ കഴിയുന്നതിനു മുൻപ് ഞാൻ അവനെ എന്റെ കയ്യിൽ തൂക്കിയെടുത്തു. അവൻ പശുവിനെ നോക്കി കോക്രി കാണിച്ചിട്ട് കുടുകുടെ ചിരിച്ചു. ഭുവർ ലോകവും എന്നിൽ നിന്നും മാഞ്ഞു.

................................................................................................

ഇപ്പോൾ ഞാൻ ശാന്തനാണ്. ഒരു വികാരവും എന്നെ ബാധിക്കുന്നില്ല. സുഖവും ദുഃഖവും പ്രയാസവും ടെൻഷനും ഉത്തരവാദിത്തങ്ങളും ഒന്നും എനിക്കില്ല. ചെയ്തു തീർക്കാനുള്ളതൊന്നും എന്നെ അലട്ടുന്നതേയില്ല. ചുറ്റുമുള്ളതൊന്നും എനിക്ക് ബാധകമേയല്ല. ഞാൻ ആരാണെന്നു തന്നെ എനിക്കറിയില്ല. ഈ സ്വർലോകം എന്ത് നല്ലതാണ്.

................................................................................................

ടൈംപീസിന്റെ ശബ്ദം കേട്ട് ഞാൻ കണ്ണു തുറന്നു. പതിനഞ്ചര മണിക്കൂർ ഭൂലോകത്തിലും അര മണിക്കൂർ ഭുവർലോകത്തിലും എട്ടു മണിക്കൂർ സ്വർലോകത്തിലും കഴിഞ്ഞിട്ട് ഞാൻ വീണ്ടും ജനിച്ചിരിക്കുന്നു. മറ്റൊരു പ്രഭാതത്തിലേക്ക്.

Sunday 24 November 2013

കുന്നിക്കുരു - 11

ക്ഷണനേരമൊരു ഭാരത്തെ
വയറ്റിൽ കൊണ്ടു പോകുമോ?
പത്തുമാസക്കാലം താൻ
അമ്മ ചുമക്കുന്നു കുഞ്ഞിനെ.
അമ്മതൻ പാൽ കുടിച്ചിട്ട്
ജീവിപ്പൂ കൊച്ചുകുട്ടികൾ
പശുവിൻ പാൽ കുടിച്ചിട്ടും
ജീവിപ്പൂ കൊച്ചുകുട്ടികൾ
ശിശുവിന്റെ മനം പോലെ
ആയിത്തീരുക സർവ്വരും
നിഷ്ക്കളങ്ക മനസ്സുക്കൾ
എത്തുന്നു ദൈവസന്നിധി.
യൗവ്വനം സൂര്യനെപ്പോലെ
തിളങ്ങീടണമേവരും
സർവ്വലോക ജനത്തിന്റെ
സർവ്വ ഉന്നതിയാണവർ.
രോഗം തന്നെ മനുഷ്യന്റെ
ജീവിത ക്ലേശമായതും
രോഗശാന്തി ലഭിച്ചീടാൻ
കർമ്മം തന്നെയുമാശ്രയം.
ശിശുവിന്റെ മനം പോലെ
ആകുന്നു വൃദ്ധമാനസം
ആശ്രയിക്കാതെയാരേയും
കഴിയാ വൃദ്ധജനത്തിന്.
ഉള്ളിലെ നന്മ നൽകുന്നു
സുഖമായൊരു ജീവിതം
തിന്മ നൽകുന്നു ദുഃഖങ്ങൾ
ദുഃഖം സമ്പാദ്യമല്ല കേൾ.
അമ്മ തൻ കുഞ്ഞിനെ നോക്കി
രക്ഷിച്ചീടുന്നതെന്ന പോൽ
ഈശ്വരൻ നമ്മെ നോക്കുന്നു
ശിക്ഷയും നൽകിയെപ്പൊഴും.

സോമദാസ്

Wednesday 20 November 2013

ചിലവ്

ഗൾഫിൽ നിന്നും നാട്ടിലെത്തിയിട്ട് ഒരാഴ്ചയോളമായി. അവധിക്കാലമായതിനാൽ മടി പിടിച്ചിരിക്കാനുള്ള ഒരു പ്രവണത കൂടുതലായിരുന്നു. എങ്കിലും ചെയ്തു തീർക്കാനുള്ള കടമകൾ നിർവ്വഹിക്കണമല്ലോ എന്നോർത്ത് ഞാൻ എഴുന്നേറ്റു. ഗൾഫിലുള്ള സുഹൃത്തുക്കളിൽ പലരും അവരുടെ വീട്ടിൽ കൊടുക്കാനായി ചില സാധനങ്ങൾ തന്നയച്ചിട്ടുണ്ട്. അവ ലക്ഷ്യസ്ഥാനത്ത് എത്തിക്കണം. ആദ്യം തന്നെ വിജയേട്ടന്റെ വീട്ടിൽ പോകാം എന്ന് നിശ്ചയിച്ച് ചെല്ലുന്ന കാര്യം വിളിച്ചറിയിച്ചു.

രണ്ടു മൂന്ന് ബസ്സ് കയറി വേണം അവിടെ എത്താൻ. ബസ്സിൽ ഇരിക്കുമ്പോൾ മുഴുവനും വിജയേട്ടനായിരുന്നു മനസ്സിൽ. ഒരു കൈലിയുമുടുത്ത് അടുക്കളയിൽ കുപ്പൂസിനുള്ള കറി ഉണ്ടാക്കുന്ന വിജയേട്ടൻ. അവിടെ ഒരു കമ്പനിയിലെ വെൽഡറാണ് കക്ഷി. തുച്ഛമായ ശമ്പളം. അതുകൊണ്ടുതന്നെ വളരെ ചിലവ് ചുരുക്കിയുള്ള ജീവിതം. ചിലവ് കൂടുമെന്ന് പേടിച്ച് കടകളിലേക്കൊന്നും പുള്ളിക്കാരൻ പോകാറില്ല. സാധനങ്ങൾ വല്ലതും വേണമെങ്കിൽ ആരുടെയെങ്കിലും കയ്യിൽ പണം കൊടുത്തയക്കുകയാണ് പതിവ്. ചിലവ് ചുരുക്കുന്ന കാര്യത്തിൽ ഞങ്ങളുടെയെല്ലാം ഒരു മാതൃകയായിരുന്നു വിജയേട്ടൻ. എങ്കിലും പുള്ളിക്കാരന് കടത്തിന്റെ പുറത്ത് കടമാണ്. കിട്ടുന്ന ശമ്പളം മുഴുവൻ കടം തീർക്കാനെ ഉണ്ടാകൂ.

രണ്ടു വർഷത്തിലൊരിക്കലേ വിജയേട്ടൻ നാട്ടിലേക്ക് പോകാറുള്ളൂ. കാരണം കമ്പനി രണ്ടു വർഷത്തിൽ ഒരിക്കലേ ടിക്കറ്റ് കൊടുക്കാറുള്ളൂ എന്നത് മാത്രമല്ല. ഓരോതവണ നാട്ടിലേക്ക് പോകുമ്പോഴുള്ള ചിലവുകൾ ഭയങ്കരമാണെന്നാണ് പുള്ളിക്കാരന്റെ അഭിപ്രായം. സാധാരണ നാട്ടിൽ പോകുന്നതിന് ഒരു മാസം മുൻപ് വിജയേട്ടൻ ഒരു ചിട്ടി തുടങ്ങുന്ന പതിവുണ്ട്. ആദ്യത്തെ ചിട്ടി ഉടമസ്ഥനാണെന്നാണ് നിയമം. അങ്ങനെ കിട്ടുന്ന പണവുമായാണ് നാട്ടിലേക്ക് പോകാറുള്ളത്. തിരിച്ചു വന്നാൽ പിന്നെ ചിട്ടി അടയ്ക്കാനേ ശമ്പളം തികയൂ.

ഒരോന്ന് ചിന്തിച്ചിരുന്ന് സ്ഥലം എത്തിയതറിഞ്ഞില്ല. ബസ്സിൽ നിന്നിറങ്ങി ഞാൻ ചുറ്റും നോക്കി. സാമാന്യം വലിയ ഒരു മുക്ക്. അടുത്തു കണ്ട ബേക്കറിയിൽ അന്വേഷിക്കാമെന്ന് കരുതി അങ്ങോട്ടു നടന്നു.

“ഈ വിജയൻ എന്നു പറയുന്ന ആളുടെ വീടേതാ?” ഞാൻ കടക്കാരനോട് തിരക്കി.

“വിജയനോ?”

“അതെ, സൗദിയിൽ ജോലി ചെയ്യുന്ന..”

“ഓ! ഗൾഫ് വിജയൻ. ദാ ഇവിടുന്ന് മൂന്നാമത്തെ വീട്”

നന്ദി പറഞ്ഞ് തിരിഞ്ഞു നടക്കുമ്പോൾ ഞാൻ ഉള്ളാലെ ചിരിച്ചു. വിജയേട്ടന് ഇവിടെ നല്ല പേരാണ്. ‘ഗൾഫ് വിജയൻ!‘

മൂന്നാമത്തെ വീട് തിരക്കി പോയ എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടത് ഒരു മണിമാളിക ആയിരുന്നു. വീടുതെറ്റിയതായിരിക്കുമോ എന്ന് സംശയിച്ച് മടിച്ചു മടിച്ചാണ് ആ വലിയ ഗേറ്റ് തുറന്നത്. അകത്തേക്കു കയറിയ വേഗത്തിൽ തന്നെ പുറത്തുചാടി. പട്ടികൾ ഓടിച്ചിട്ടു കടിച്ച പ്രതീതി. ഗേറ്റിന്റെ തൊട്ടടുത്തായിരുന്നു പട്ടിക്കൂട്. പട്ടികൾ രണ്ടും കൂട്ടിനകത്തുതന്നെയാണെന്ന് ഉറപ്പു വരുത്തിയിട്ട് വീണ്ടും അകത്തേക്ക് കടന്നു. മുറ്റം മുഴുവൻ തറയോട് പാകി മനോഹരമാക്കിയിരിക്കുന്നു. രണ്ടുവശത്തും പൂന്തോട്ടം. കാർപോർച്ചിൽ ഒരു വിലകൂടിയ കാറ്. വലിയ വീട്. എല്ലാം കണ്ട് പകച്ചു നിന്ന എന്നെ ഒരു പ്രൗഢയായ സ്ത്രീ അകത്തേക്ക് ക്ഷണിച്ചു. ഞാനാരാണെന്ന് വെളിപ്പെടുത്തിയപ്പോൾ സന്തോഷത്തോടെ അകത്ത് സ്വീകരിച്ചിരുത്തി. അകത്തും ആർഭാടത്തിനൊരു കുറവും വരുത്തിയിട്ടില്ല.

"ഭാര്യയേയും മക്കളേയും എന്തേ കൊണ്ടുവരാതിരുന്നത്?” വിജയേട്ടന്റെ ഭാര്യ ചോദിച്ചു.

“ഓ, ഞാൻ ഒറ്റയ്ക്ക് ബസ്സിൽ ഇങ്ങ് പോരുന്നു. ഇനി വേറെ രണ്ടുമൂന്നിടത്തും കൂടി കയറാനുണ്ട്.”ഞാൻ പറഞ്ഞു.

എന്തായാലും അടിപൊളി ഒരു ശാപ്പാടായിരുന്നു പുള്ളിക്കാരി ഒരുക്കിയിരുന്നത്. ഭക്ഷണത്തിനിടയിൽ വിജയേട്ടനെക്കുറിച്ച് അവർ പറഞ്ഞുകൊണ്ടേയിരുന്നു.

“ഏട്ടൻ എന്തായാലും ഇപ്പോൾ ദൈവം സഹായിച്ച് കമ്പനിയിൽ നല്ല ഒരു പൊസിഷനിൽ ആണ്. നല്ല ശമ്പളം. ഫ്ലാറ്റും വസ്ത്രങ്ങളുമൊക്കെ വൃത്തിയാക്കാൻ വരെ ആളുണ്ട്. കമ്പനി കാർ. അതിന്റെ ഫോട്ടോയും അയച്ചു തന്നിട്ടുണ്ട്.“

ഞാൻ ഒന്നും മിണ്ടിയില്ല. വിഭവസ‌മൃദ്ധമായ ഭക്ഷണവും കഴിച്ച് വിജയേട്ടന്റെ ഭാര്യയോടും മക്കളോടും യാത്ര പറഞ്ഞ് തിരിച്ചിറങ്ങുമ്പോഴും കൂട്ടിനകത്തു കിടന്ന് പട്ടികൾ കുരച്ചുകൊണ്ടേയിരുന്നു. അതിലൊരു പട്ടി കുര നിർത്തി തറയിൽ കിടന്ന മുട്ട പപ്സ് തിന്നാൻ തുടങ്ങി. അപ്പോൾ എന്റെ മനസ്സിൽ തെളിഞ്ഞത് കുപ്പൂസും കടിച്ച് കഴിയുന്ന വിജയേട്ടന്റെ ചിത്രമായിരുന്നു.

വെക്കേഷൻ എല്ലാം കഴിഞ്ഞ് ഞാൻ തിരികെ സൗദിയിൽ എത്തിയപ്പോൾ കേട്ട വാർത്ത നിതാഖത്ത് മൂലം പണി പോയവരുടെ കൂട്ടത്തിൽ വിജയേട്ടനും ഉണ്ടെന്നായിരുന്നു. കമ്പനിയിൽ നിന്നു പിരിഞ്ഞു പോയപ്പോൾ കിട്ടിയ തുക മുഴവൻ ഇവിടുത്തെ കടം തീർത്തിട്ട് വിജയേട്ടൻ നാട്ടിലേക്ക് വിമാനം കയറി. ഇനി എന്തെന്നറിയാതെ.

“നാം സത്യനിഷ്ഠരായിരിക്കണം. നമ്മുടെ പത്തിൽ ഒൻപത് ഭാഗം ഊർജ്ജവും ചെലവഴിക്കപ്പെടുന്നത് നാമല്ലാത്തത് നാമാണെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാൻ വേണ്ടിയാണ്. നാം ആകേണ്ടതിനുവേണ്ടി ആ ഊർജ്ജം ചിലവഴിക്കപ്പെട്ടാൽ അതാണ് നേരായ വഴിക്കുള്ള ചിലവിടൽ.” സ്വാമി വിവേകാനന്ദന്റെ ഈ വാക്കുകൾ എന്റെ കാതുകളിൽ മുഴങ്ങി.

Sunday 17 November 2013

ബോധക്കേട്

ഞാൻ ഇടവഴിയിലൂടെ നടന്നു. പഴയകാലത്തെ വഴി. അധികം വീതിയില്ലാതെ രണ്ടു ഭാഗത്തും ഉയർന്ന കയ്യാലകൾ. കുറേ ദൂരം നടന്നപ്പോൾ എതിരേ എന്തോ വരുന്നതായി തോന്നി. ആദ്യം അതൊരു കറുത്ത രൂപമായിരുന്നു. അടുത്തു വരുന്തോറും സ്പഷ്ടമായി കണ്ടു; ഒരു ആന! ആന നേരെ നടന്നു വരികയാണ്. ഞാൻ അതിന്റെ കണ്ണുകളിലേക്ക് നോക്കി. അത് എന്നെ ക്രുദ്ധമായി നോക്കി എന്റെ നേരെ നടന്നടുത്തു. എന്റെ ശരീരം മുഴുവനും ഒരു മരവിപ്പ് ബാധിച്ചു. ഞാൻ തിരിഞ്ഞോടി. എന്റെ സർവ്വ ശക്തിയുമെടുത്ത് ഓടി. കുറേ ഓടിയിട്ട് തിരിഞ്ഞു നോക്കി. ആന എന്റെ തൊട്ടു പിന്നിൽ. വീണ്ടും ശരീരം വിറച്ചു; ശക്തി സംഭരിച്ചുകൊണ്ട് ഓടി. തൊട്ടുമുന്നിൽ എന്തോ തൂങ്ങിക്കിടക്കുന്നു. പെട്ടന്ന് എനിക്കു മനസ്സിലായി; അതൊരു ഊഞ്ഞാലാണ്! അതിൽ കയറിയിരുന്നു. അത് എന്നേയും കൊണ്ട് മുകളിലേക്ക് ഉയരാൻ തുടങ്ങി. ഞാൻ സന്തോഷിക്കുകയും സമാധാനിക്കുകയും ചെയ്തു. ഉയരത്തിലിരുന്ന ഞാൻ താഴേക്കു നോക്കി. താഴെനിന്നും ഒരു തുമ്പിക്കൈ പൊങ്ങിവന്ന് ഊഞ്ഞാലിനു തൊട്ടടുത്തായി നിൽക്കുന്നു. ഞാൻ ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട് മേല്പോട്ടു പൊങ്ങി. വീണ്ടും അതാ തുമ്പിക്കൈ പൊങ്ങി വരുന്നു. അത് എന്നെ ഒറ്റത്തട്ട്. ഞാൻ ഊഞ്ഞാലിൽ നിന്നും തെറിച്ചു താഴെവീണു. ഒരു വലിയ പഞ്ഞിക്കെട്ടിൽ ആണ്ടിറങ്ങുന്നതുപോലെ തോന്നി. കൂടെ ശ്വാസം മുട്ടലും. പെട്ടെന്ന് ഞാൻ ബോധം കെട്ടു.

ഒരു ശബ്ദം കേട്ടു ഞാൻ സാവധാനം ഉണർന്നു. “എന്തിനാ മോനേ കരയുന്നത്?” ഞാൻ കണ്ണുതുറന്നു നോക്കിയെങ്കിലും കുറേസമയത്തേക്ക് ഒന്നും മനസ്സിലായില്ല. ഞാൻ അമ്മയുടെ മടിയിൽ കിടന്ന് ഏങ്ങലടിച്ചു കരയുന്നു. ഞാൻ സ്വപ്നം കാണുകയായിരുന്നെന്ന് അമ്മ പറയുന്നതു കേട്ടു. എനിക്കും അത് മനസ്സിലായിത്തുടങ്ങി. എന്നിരുന്നാലും എന്റെ ഭയത്തോടെയുള്ള കരച്ചിൽ കുറച്ചുനേരം വെറുതേ തുടർന്നുകൊണ്ടിരുന്നു.

എന്റെ കുട്ടിക്കാലത്തു കണ്ട ആ സ്വപ്നം പലപ്പോഴും ഞാൻ ഓർക്കാറുണ്ട്. അത് സ്വപ്നമായിരുന്നെങ്കിലും സ്പഷ്ടവും അതുകൊണ്ടുതന്നെ ഭീതിദവുമായിരുന്നു. ഈ ലൗകിക ജീവിതവും ഇതുപോലെ ദീർഘവും ദൃഢവുമായ ഒരു സ്വപ്നമല്ലേ? ആ‍ന തുമ്പിക്കൈ കൊണ്ട് തട്ടിത്തെറിപ്പിച്ചപ്പോൾ ഞാൻ താഴേക്കു വീണു തെളിഞ്ഞതുപോലെ ജീവിതാവസാനം ഒരു തട്ടുകൊണ്ട് ബോധം കെട്ട് നമ്മളെല്ലാപേരും മറ്റൊരു ലോകത്ത് തെളിയും. സ്വപ്നത്തിൽ നിന്നും ഉണർന്ന് തെളിയുമ്പോൾ ഇതേവരെയും കണ്ടത് സ്വപ്നമായിരുന്നല്ലോ എന്ന് അതിശയിക്കുന്നതുപോലെ, ഈ ജീവിതത്തിൽ നിന്നും, മരണം എന്ന ഞെട്ടിയുണരലിലൂടെ മറ്റൊരു ലോകത്തെത്തുമ്പോൾ ഇതേവരെയും കണ്ട ജീവിതവും സ്വപ്നമായിരുന്നല്ലോ എന്ന് അത്ഭുതപ്പെടും. ഇതറിഞ്ഞവരല്ലേ “സ്വപ്നസന്നിഭം ലോകം” എന്ന് പറയുന്നത്. സ്വപ്നം കാണുമ്പോൾ എപ്രകാരമാണോ ഇത് സ്വപ്നമാണെന്ന് തോന്നാത്തത് അപ്രകാരം തന്നെയാണ് ലൗകിക ജീവിതത്തേയും നോക്കിക്കാണുന്നത്. ഇതുകൊണ്ടു തന്നെയാണ് സാധാരണ ജനങ്ങൾ ലൗകിക ജീവിതത്തിലേക്ക് ആണ്ടുപോകുന്നതും.

ഇപ്പോൾ ഞാൻ സ്വപ്നത്തെ ഭയപ്പെടുന്നില്ല. കാരണം അത് എത്ര ഭയത്തെ ഉണ്ടാക്കിയാലും ഉണർന്ന് സുരക്ഷിതമായി ഇരിക്കാമല്ലോ എന്നോർത്ത്. ഇതുപോലെ ജീവിതത്തിൽ വന്നുചേരുന്ന എല്ലാ ദുഃഖങ്ങളേയും ‘സ്വപ്നസന്നിഭം’ എന്നുകരുതി അവഗണിക്കാറുമുണ്ട്. എന്നാൽ ശാരീരികവ്യഥകളേയും വിശപ്പിനേയും സ്വപ്ന സന്നിഭത്തിൽ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്!

 സോമദാസ്

Tuesday 5 November 2013

കുന്നിക്കുരു - 10


എല്ലാർക്കും ദൈവമൊന്നെന്നു
എല്ലാരും പറയുമെങ്കിലും
പല പേരിലതാക്കീട്ട്
പഴിചാരുന്നു തങ്ങളിൽ.


ഇവിടാണെന്നൊരു കൂട്ടർ
അവിടില്ലെന്നു മറ്റവർ
എവിടാണെന്നറിയാതെ
എവിടേക്കോ തിരിയുന്നഹോ.


എല്ലാത്തിന്റേയുമുൽ‌പ്പത്തി
എല്ലാത്തിന്റെ മടക്കവും
എല്ലാം നന്നായറിയുന്നോൻ
ഭഗവാനെന്നു ചൊല്ലിടും.


ദൈവം വാഴുന്നു സ്വർഗ്ഗത്തിൽ
വാഴുന്നൂ നരകത്തിലും
ദൈവം നരകത്തിലില്ലെങ്കിൽ
സർവ്വ വ്യാപിത്വമെങ്ങനെ?


പ്രാർത്ഥിച്ചീടുന്നു മർത്യൻ
തൻ കാര്യം സാധിക്കുവാൻ
തൻ കാര്യത്തിനു നിർത്തുണ്ടോ
പ്രാർത്ഥനക്കൊരു നിർത്തിനായ്!


ആചാര വിശ്വാസങ്ങൾ
പലതാണെന്നിരിക്കിലോ
ദേവസന്നിധിയിലെല്ലാം
ഒന്നാണെന്നു ധരിക്കണം.


അനിഷ്ടങ്ങൾ എന്തുവന്നാലും
ധർമ്മത്തിൻ പാത നോക്കിയും
ദൈവസങ്കല്പമായിട്ട്
ജീവിതം ധന്യമാക്കണം.


വാതിൽ മുട്ടി വിളിക്കേണ്ട
ദൈവത്തെ കണ്ടിടാൻ സഖേ
നമുക്കു വേണ്ടീട്ടെപ്പോഴും
ദൈവം വാതിൽ തുറന്നിടും.
ദൈവമില്ലെന്നു ചൊല്ലുന്നോർ
അതുതാൻ ചൊല്ലുമെങ്കിലും
എന്തെങ്കിലും ഉള്ളതായ് ചൊന്നാൽ
അതു ദൈവമെന്നോർക്കണം.


സോമദാസ്

Monday 28 October 2013

കളക്ടർ

അഭ്യസ്തവിദ്യരായ അനേകം യുവാക്കൾ ഉള്ള നാടാണു കേരളം. ഉൾനാടൻ ഗ്രാമങ്ങളിൽ പോലും ബിരുദധാരികളേയും ബിരുദാനന്തര ബിരുദധാരികളേയും സുലഭമായി കാണാം. എല്ലാ മേഖലയിലും അൻപതുവർഷം മുൻപുള്ള സാമൂഹ്യക്രമത്തിൽ നിന്നും, സമൂഹത്തിന്റെ ജീവിതവീക്ഷണത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു സ്ഥിതിയിലാണ് കേരളീയജനത എത്തിപ്പെട്ടിരിക്കുന്നത്. ജീവിതത്തിന്റെ നാലിലൊരുഭാഗം സമയംകൊണ്ടുതന്നെ വിദ്യാഭ്യാസവും ജീവനോപാധിയും കണ്ടെത്താനുള്ള തത്രപ്പാടിലാണ് ജനങ്ങൾ. അതിന്റെ പരക്കം പാച്ചിലിൽ ഉന്നതമൂല്യങ്ങൾക്കും സദാചാരബോധത്തിനും ഒരു വിലയും കല്പിക്കാതെയുള്ള പിടിച്ചടക്കത്തിന്റെ ലോകത്താണ് എല്ലാവരും. മനുഷ്യജീവിതത്തിന്റെ ലക്ഷ്യം, ഉന്നതസ്ഥാനലബ്ധിയേക്കാൾ ധനസമ്പാദനത്തിന് നൽകിയിരിക്കുന്നു. സമ്പത്ത് എങ്ങനെയുണ്ടാക്കുന്നുവെന്നതിനേക്കാൾ എത്രത്തോളം ഉണ്ടാക്കുന്നു എന്നുള്ളതിനാണ് ഇന്ന് പ്രഥമസ്ഥാനം നൽകിയിരിക്കുന്നത്. രണ്ടാം സ്ഥാനമേ വിദ്യാഭ്യാസത്തിനു നൽകിയിട്ടുള്ളു. എന്നിരുന്നാലും വിദ്യാഭ്യാസചിന്ത കൂടുതലായി സമൂഹത്തിൽ പൊതുവെ കാണപ്പെടുന്ന ഒരു സവിശേഷതയാണ്.

സാധാരണയായി എല്ലാംകൊണ്ടും തന്നെക്കാൾ അല്പം താഴ്ന്നു നിൽക്കുന്നവരെയാണ് കൂടുതൽ പേരും അടുത്തു സഹകരിക്കാൻ തിരഞ്ഞെടുക്കാറുള്ളത്. അങ്ങനെയുള്ളവർ ഏതെങ്കിലും മേഖലയിൽ തന്നെ കടന്നുപോയാൽ അവരുമായുള്ള സഹകരണം കുറയ്ക്കാൻ തുടങ്ങും. അവരുടെ ഉയർച്ച തുടർന്നുകൊണ്ടിരുന്നാൽ അവരുമായുള്ള അകൽച്ച കൂടുകയും അവസാനം അവരെ ശത്രുഭാവത്തിൽ കാണുന്ന സ്ഥിതിയിൽ എത്തിച്ചേരുകയും ചെയ്യും. ഇത് സാമാന്യമായി മനുഷ്യസമൂഹത്തിൽ കാണപ്പെടുന്ന ഒരു അനിഷേധ്യ വസ്തുതയാണ്. ഇത് ലോകം മുഴുവൻ വ്യാപിച്ചിട്ടുണ്ടോ എന്നറിയില്ല. അത്തരമൊരു സംഭവത്തെപ്പറ്റി ഞാൻ ഓർക്കുകയാണ്.

എന്റെ ഗ്രാമത്തിൽ ധാരാളം യുവാക്കൾ ഉന്നത വിദ്യാഭ്യാസം ചെയ്തവരും ചെയ്തുകൊണ്ടിരിക്കുന്നവരുമാണ്. അവരിൽ ഒരാളാണ് ‘വിദ്യാസാഗർ’. സൽ‌സ്വഭാവിയും പരസഹായ  മനോഭാവവും സത്സംഗസ്വഭാവവും ഉള്ള അയാൾ ഒരു ജോലിക്കുവേണ്ടി പ്രയത്നിച്ചുകൊണ്ടിരുന്നു. നാട്ടിൽ പലർക്കും സർക്കാരുദ്യോഗം എന്ന നിധികുംഭം ലഭിച്ചുവെങ്കിലും സാഗറിനെ ഭാഗ്യം കടാക്ഷിച്ചില്ല. തൊട്ടടുത്തവീട്ടിലെ ഏകദേശം സമപ്രായക്കാരായ രണ്ടുപേർക്ക് ജോലി കിട്ടി. അവർ ഒറ്റ വീടുപോലെ കഴിഞ്ഞവർ. അവരുടെ അമ്മ സാഗറിനെ എവിടെവച്ചു കണ്ടാലും ജോലിതരമായോ എന്ന് അന്വേഷിക്കുകയും കിട്ടാത്തതിൽ ദുഃഖം കാണിക്കുകയും ചെയ്തുകൊണ്ടിരുന്നു. താലൂക്കാഫീസിലും പഞ്ചായത്തിലും ജോലിയുള്ള തന്റെ മക്കളോടുപറഞ്ഞാൽ അവർ ശരിയാക്കിത്തരും എന്ന് കൂടെക്കൂടെ ഉപദേശിക്കുകയും ചെയ്തുകൊണ്ടിരുന്നു. വഴിയിൽ വച്ചുകണ്ടാലും വിവാഹസ്ഥലത്തുകണ്ടാലും മരണവീട്ടിൽ കണ്ടാലും ആളുകളുടെ സാന്നിധ്യത്തിൽ ഇത് തുടർന്നുകൊണ്ടിരുന്നു. രാവിലെ കണ്ട് ചോദിച്ചശേഷം വൈകുന്നേരം കാണുമ്പോഴും ചോദ്യം ആവർത്തിക്കും. ആദ്യമൊന്നും അസ്വാഭാവികത തോന്നിയില്ലെങ്കിലും അത് അസഹ്യമായപ്പോൾ ഇതിനൊരു പ്രതിവിധി കാണണമെന്ന് സാഗറിനു തോന്നി.

ഒരു ദിവസം ഒരു വിവാഹവീട്ടിൽ വച്ച് പതിവുപോലെ ഇത് ആവർത്തിച്ചു. സാഗർ ഉടനെ മറുപടി പറഞ്ഞു.

“അമ്മയുടെ പ്രാർത്ഥനകൊണ്ട് എനിക്ക് ജോലി കിട്ടി.”

അത്ഭുതത്തോടെ അവർ ചോദിച്ചു.
“എവിടെയാണ് ജോലി?”
“കൊല്ലത്താണ്.”
“എന്റെ മക്കടെപോലെ നല്ല ജോലിയാണോ?”
“അതേ. നല്ല ജോലിയാണ്.”
“ഏത് ഓഫീസിലാണ്?”
“കളക്ട്രേറ്റിൽ.”
“കളക്ട്രേറ്റിൽ എന്തുജോലിയാണ്?”
“കളക്ടറാണ്!“

അവർ കുറച്ചുസമയം മിണ്ടാതെ നിന്നു. പിന്നീട് ഒന്നും പറയാതെ നടന്നുനീങ്ങി. ശേഷം സാഗറിനെ കാണുമ്പോൾ അവർ ഒഴിഞ്ഞുമാറാൻ തുടങ്ങി. പിന്നീടൊരിക്കലും ജോലിയെപ്പറ്റി ചോദിക്കുകയോ ഒരു സഹകരണവും ഉണ്ടാകുകയോ ചെയ്തിട്ടില്ല.

“യഥാർത്ഥസ്നേഹം ആപേക്ഷികമല്ല.”

സോമദാസ്

Sunday 20 October 2013

കുന്നിക്കുരു - 9

ധനഭക്തൻ ഭജിക്കുന്നു
ഭഗവാനെ ധനത്തിനായ്
ദൈവഭക്തൻ ഭജിക്കുന്നു
ജ്ഞാനസമ്പാദനത്തിന്.
 എത്രയോ തവണ നമ്മൾ
വന്നുപോയവരെങ്കിലും
ലോകത്തിലിപ്പോഴാദ്യം
വന്നതെന്നാണു ധാരണം.
 മനസ്സിനെ മദിപ്പിച്ചു
മറപ്പിക്കും പ്രകൃതിതൻ
മായയിൽ തുള്ളിയാടുന്ന
പാവതാൻ നമ്മളേവരും.
 വെറുതേ കിട്ടുന്നതല്ല
ഭാഗ്യമെന്ന മഹാനിധി
പലനാൾ ചെയ്തപുണ്യത്തിൻ
ഫലമാണെന്നതോർക്കണം.
 പുറമേയുള്ള ലോകത്തിൽ
സുഖം തേടുന്നു മാനുഷർ
അകത്തുള്ള സുഖം തെല്ലും
അറിയാത്തവരാകയാൽ.
 ഞാനെന്നും എനിക്കെന്നും
എന്റേതെന്നിവയൊക്കെയും
അകലെപ്പോയ്, തെളിയേണം
ആകെ ഞാനെന്ന ഭാവന.
 പലകാര്യങ്ങൾ സാധിക്കാൻ
ഓടുന്നു കാലമത്രയും
ഓട്ടം നിർത്തണമെന്നാകിൽ
ആഗ്രഹങ്ങൾ ത്യജിക്കണം.
 ഉള്ളിലായുള്ള ആനന്ദം
അറിഞ്ഞീടാതെ സർവ്വരും
സുഖത്തെ യാചിച്ചീടുന്നു
ധനവാൻ യാചകനോടെന്നപോൽ.
 ഞാനെന്ന ഭാവം ഉള്ളിൽ
സൂക്ഷിച്ചീടുവതെങ്കിലോ
എല്ലാം ഞാനെന്ന ഭാവത്തെ
കാണണം ശ്രേഷ്ഠമാമത്.
 അറിവില്ലാ ജനത്തിന്
അറിവുണ്ടാകുന്നതെന്നപോൽ
അറിവുള്ള ജനങ്ങൾ തൻ
ജീവിതം മാതൃകയാക്കണം.
 സോമദാസ്

Monday 7 October 2013

അമ്മ പറഞ്ഞ കഥ

ഇപ്പോൾ മൊബൈൽ, കമ്പ്യൂട്ടർ, ലാപ്ടോപ്പ് തുടങ്ങിയവകളുടെ പ്രളയകാലമാണല്ലൊ. ഇന്ന് കുഞ്ഞുങ്ങൾ മൂന്നുവയസ്സുമുതൽ ഇവയുമായുള്ള സമ്പർക്കം തുടങ്ങുന്നു. ഇപ്പോഴത്തെ വൃദ്ധജനങ്ങളിൽ കൂടുതൽ പേരും പുതിയ സാങ്കേതികവിദ്യകൾക്ക് പുറത്താണ്. ഇതുപോലെ ഇപ്പോഴത്തെ ബാലതാരങ്ങൾ വൃദ്ധരാകുമ്പോൾ അന്നത്തെ പുതുജന്മങ്ങളേക്കാൾ പലതിലും പിന്നിലായിരിക്കും. റോക്കറ്റ് വേഗത്തിലാണ് ശാസ്ത്രപുരോഗതി. എന്നാൽ ഇന്നത്തെ പുതുതലമുറയ്ക്ക് നഷ്ടപ്പെട്ട ഒന്നുണ്ട്. അമ്മക്കഥകളും അമ്മൂമ്മക്കഥകളും. അതിനുസമമായി പകരം വക്കാൻ ഇന്നേവരെയും ഒന്നുംതന്നെ കമ്പോളത്തിൽ കിട്ടുന്നുമില്ല.

ഇന്ന് കുട്ടികളുടെ കളിപ്പാട്ടം മുതൽ തുടങ്ങുന്നു ഇലക്ട്രോണിസം. പണ്ടുകാലത്ത് ഓലക്കാലുകൊണ്ടും ചെടികളുടെ ഇലകൾ കൊണ്ടും വെള്ളക്ക കൊണ്ടുമുള്ള കളിപ്പാട്ടങ്ങളായിരുന്നു കുഞ്ഞുങ്ങളുടെ കൂട്ടുകാർ. അതുണ്ടാക്കാനാവശ്യമുള്ള വസ്തുക്കളുടെ ശേഖരണം മുതൽ നിർമ്മാണം വരെ എല്ലാതലത്തിലുമുള്ളവരുമായും കുട്ടികൾ ബന്ധപ്പെടുന്നു. ഈ കൂട്ടുചേർന്നുള്ള സംരംഭത്തിൽ അവർ പല ജീവിതസാഹചര്യങ്ങളേയും അഭിമുഖീകരിക്കുകയും അതിനെ തരണം ചെയ്യുന്നതിനുള്ള സഹകരണവും മാനസിക തയ്യാറെടുപ്പും ആർജിക്കുകയും ചെയ്യുന്നു. ഇന്നത്തെ കുഞ്ഞുങ്ങൾക്ക് സ്വിച്ചുകൾ അമർത്തിയാൽ മതി എന്തുതരം കളിപ്പാട്ടങ്ങളും അവന്റെ മുന്നിൽ കാണാം. സ്വിച്ചമർത്തി അതുകൊണ്ടവർ കളിച്ചുകൊള്ളും. അതിന് കൂട്ടുകാർ ആരും വേണ്ട. അതിനാൽ മാനുഷികമൂല്യങ്ങൾ അവർ അറിയുന്നില്ല. കാർട്ടൂൺ ചിത്രത്തിലെ കഥാപാത്രത്തെ അനുകരിച്ച് ഉച്ചത്തിൽ അതും വിളിച്ചു പറഞ്ഞുകൊണ്ടു നടക്കുന്ന ഒരു മൂന്നുവയസ്സുകാരനെ ഞാൻ ഓർക്കുന്നു. അവൻ ഏറ്റവും കൂടുതൽ സംസാരിക്കുന്നതും കാർട്ടൂൺ ഭാഷ ആയിരുന്നു.

എന്റെ കുട്ടിക്കാലത്തെപ്പറ്റി ഞാൻ ഓർക്കുന്നു. രാത്രിയിൽ അത്താഴം കഴിഞ്ഞ് ഞങ്ങൾ എല്ലാപേരും അമ്മക്കു ചുറ്റും കൂടും. മിക്കവാറും ദിവസങ്ങളിൽ അമ്മ നല്ല നല്ല കഥകൾ പറയും. അതുകേട്ട് അമ്മയുടെ മടിയിൽ കിടന്ന് ഞാനുറങ്ങിയിട്ടുണ്ട്. എല്ലാം ഗുണപാഠകഥകൾ. പലതും കേട്ടാൽ കരഞ്ഞുപോകും. ആ കഥകൾ മിക്കതും ഓർമ്മയുള്ള കാലം വരെ നിലനിൽക്കുന്നതാണ്. കഥകളിലെ ഓരോ സംഭവവും എന്നെക്കൂടി ബന്ധപ്പെടുത്തുന്നു എന്നെനിക്ക് തോന്നിയിരുന്നു.

ഒരു ദിവസം അമ്മ പറഞ്ഞ കഥ ഇങ്ങനെ: നിർധനരായ ഒരു കുടുംബം. അമ്മയും മകനും മാത്രം. അച്ഛൻ മരിച്ചു പോയി. സമ്പന്ന വീടുകളിൽ ജോലി ചെയ്ത് ആ അമ്മ മകനെ വളർത്തുന്നു. സമ്പന്നവീട്ടിലെ കുട്ടിയും ഈ കുട്ടിയും ഒന്നിച്ചാണ് പഠിക്കുന്നത്. വിലകൂടിയതും പുതിയതുമായ വസ്ത്രം ധരിച്ചെത്തുന്ന കുട്ടികളെ കാണുമ്പോൾ പാവം കുട്ടി കൊതിക്കും തനിക്കും അച്ഛനുണ്ടായിരുന്നെങ്കിലെന്ന്. ഒരു ദിവസം അമ്മ ജോലി ചെയ്യുന്ന വീട്ടിലേക്ക് കുട്ടിയും പോയി. അവിടുത്തെ മേശപ്പുറത്ത് നാണയത്തുട്ടുകൾ അടുക്കി വച്ചിരിക്കുന്നത് അവൻ കണ്ടു. ഏറ്റവും മുകളിൽ ഇരുന്ന ഒരു ചക്രം അവൻ എടുത്തു. വീട്ടിൽ വന്നപ്പോൾ അത് സന്തോഷത്തോടെ അമ്മയെ കാണിച്ചു. വഴിയിൽ നിന്നും കിട്ടിയതാണെന്നു പറഞ്ഞു. ആ പണംകൊണ്ട് ചീനി വാങ്ങിപ്പുഴുങ്ങിത്തിന്നാം എന്നവൻ പറഞ്ഞു. ചീനി പുഴുങ്ങി രണ്ടുപേരും കൂടി തിന്നാനിരുന്നു. കുട്ടിയുടെ മുഖത്ത് മുമ്പെങ്ങും കണ്ടിട്ടില്ലാത്ത തിളക്കവും ഉത്സാഹവും സന്തോഷവും. ഒരു കഷണം ചീനി വായിൽ വച്ചപ്പോൾ വല്ലാത്ത കയ്പ്. അവന്റെ എല്ലാ സന്തോഷവും പോയി. ഒന്നും തിന്നാൻ കഴിഞ്ഞില്ല. അവൻ ചോദിച്ചു.

“എന്താണമ്മേ ഇതു കയ്ക്കുന്നത്?”

“‘കട്ടാൽ കയ്ക്കും‘ എന്നൊരു ചൊല്ലുണ്ട്. മോൻ ഈ ചക്രം കട്ടതാണോ?”

അമ്മയുടെ ചോദ്യം കേട്ട് അവൻ മ്ലാനമായി തലകുനിച്ചിരുന്നു.

ഒരു മണിക്കൂറെടുത്ത് അമ്മയുടെ വിശദീകരിച്ചുള്ള ഈ കഥ കേട്ട് ഞാൻ കരഞ്ഞുപോയി. അന്ന് ഉറങ്ങിയിട്ടും കഥയിലെ  ചിലവാക്കുകൾ ഞാൻ പറഞ്ഞതായി അമ്മ പറയുമായിരുന്നു. ഇപ്പോഴും അമ്മ പറഞ്ഞ കഥകൾ എന്റെ അന്തർധാരയിൽ മുഴങ്ങുന്നുണ്ട്.

സോമദാസ്

കൗൺസിലിംഗ്

"ചേട്ടാ, ഇങ്ങോട്ടൊന്ന് പെട്ടെന്ന് വന്നേ..”

അകത്തുനിന്നും ഭാര്യയാണ്. കുറച്ചു നേരമായി തട്ടും മുട്ടും തുടങ്ങിയിട്ട്. സമാധാനത്തോടെ ഈ ക്രിക്കറ്റുകളി കാണാൻ അവൾ സമ്മതിക്കില്ല. എന്തായാലും പോയി നോക്കാം. ഞാൻ അകത്തേക്ക് ചെന്നു.

കിടപ്പുമുറി ആകെ അലങ്കോലമാക്കി ഇട്ടിരിക്കുന്നു. അച്ഛൻ തറയിൽ കിടന്ന് അലമാരിയുടെ അടിയിലേക്ക് ടോർച്ച് അടിച്ചുനോക്കുന്നു. അമ്മ ചൂലുകൊണ്ട് കട്ടിലിന്റെ അടിയിൽ തൂക്കുന്നു. അവൾ പുതപ്പുകൾ എടുത്ത് കുടയുന്നു. ഇതൊന്നും ശ്രദ്ധിക്കാതെ മകൻ കട്ടിലിലിരുന്ന് കളിക്കുന്നു.

എന്താ, എന്തുപറ്റി? ഞാൻ ചോദിച്ചു.

“അവന്റെ കയ്യിൽ ഇട്ടിരുന്ന ചെയിൻ കാണുന്നില്ല.”

രണ്ടു പവനുള്ള ചെയിനാണ്. അതിട്ടുകൊടുത്തപ്പോഴേ ഞാൻ പറഞ്ഞതാ പിള്ളാർക്ക് ഇത്രയും വിലയുള്ളതൊന്നും ഇടരുതെന്ന്. ആരു കേൾക്കാൻ.

“എപ്പോഴാ പോയതെന്നറിയാമോ?” ഞാൻ ചോദിച്ചു.

“രണ്ടു ദിവസം മുൻപ് അത് കയ്യിൽ കിടന്നത് ഞാൻ കണ്ടതാ. അന്നേ ഞാൻ പറഞ്ഞു അതു അല്പം അയഞ്ഞു കിടക്കുകയാണെന്ന്.“ അമ്മയാണ് അത് പറഞ്ഞത്.

ഈ രണ്ടു ദിവസത്തിനിടയ്ക്ക് അവൻ പോകാത്ത സ്ഥലങ്ങളില്ല. പറമ്പിലെല്ലാം ഓടിക്കളിച്ചിരുന്നു. കടയിൽ സാധനങ്ങൾ വാങ്ങാൻ പോയപ്പോഴും അവനെ കൊണ്ടുപോയിരുന്നു. എവിടെ വച്ചാണ് പോയതെന്ന് ആർക്കും ഒരു രൂപവുമില്ല. പറമ്പിലും വീടിനുള്ളിലുമെല്ലാം ഞങ്ങൾ തിരഞ്ഞു. എല്ലാവർക്കും ഭയങ്കര വിഷമം. ഓരോരുത്തരും അവരവരുടെ അശ്രദ്ധയെച്ചൊല്ലി വിലപിക്കുന്നു. ആകപ്പാടെ അസ്വസ്ഥമായ വീട്.

രണ്ടു ദിവസം കഴിഞ്ഞപ്പോൾ അച്ഛൻ പറഞ്ഞു.

“ഇനി തിരഞ്ഞിട്ട് കാര്യമില്ല. ഇവിടെ അടുത്തൊരു ജ്യോത്സ്യനുണ്ട്. അദ്ദേഹത്തെ പോയൊന്നു കാണാം. പലരുടേയും കളവു പോയ സാധനങ്ങൾ അദ്ദേഹം വ്യക്തമായി പറഞ്ഞിട്ടുണ്ട്.”

എനിക്ക് വലിയ വിശ്വാസമൊന്നുമില്ല. എങ്കിലും കൂടെ പോയി. സംഭവം കേട്ടിട്ട് ജ്യോത്സ്യൻ ഒരു പലക എടുത്തുവച്ചു. പിന്നെ കുറേ കൊച്ചു ശംഖുകളും. അതിട്ട് പലവട്ടം കറക്കി കൂട്ടിയും കുറച്ചും നോക്കിയിട്ട് പറഞ്ഞു.

“സാധനം നിങ്ങളുടെ വീട്ടിൽ തന്നെയുണ്ട്. എവിടെയും പോയിട്ടില്ല. പക്ഷേ നിങ്ങൾക്ക് അത് കിട്ടാൻ കുറച്ച് താമസമുണ്ട്. ഒന്നും പേടിക്കണ്ട. നിങ്ങളുടെ അലമാരയിൽ അത് ഉണ്ടെന്ന് വിചാരിക്കുക. എത്രനാളായാലും അത് നിങ്ങൾക്ക് തന്നെ കിട്ടിയിരിക്കും.”

അയാൾക്ക് കാശ് കൊടുത്തിട്ട് തിരികെ നടക്കുമ്പോൾ അച്ഛന്റെ മുഖം ശാന്തം. വീട്ടിലെത്തി ഈ വിവരം പറഞ്ഞതോടെ വീട് വീണ്ടും പഴയപോലെയായി. ആകപ്പാടെ സന്തോഷം. എല്ലാവരും അവരവരുടെ പ്രവൃത്തികളിൽ മുഴുകി. ചെയിനിനെ പൂർണ്ണമായി മറന്നു.

ഞാൻ ചിന്തിച്ചു! എന്താണ് ഇവിടെ നടന്നത്? രണ്ടു പവന്റെ ഒരു സ്വർണ്ണചെയിൻ കാണുന്നില്ല. വീടും പറമ്പും മുഴുവനും തിരഞ്ഞു. കിട്ടിയില്ല. അതിന്റെ അർത്ഥം അത് നഷ്ടപ്പെട്ടു എന്നു തന്നെയല്ലേ? പക്ഷേ ആ ജ്യോത്സ്യൻ കുറേ ശംഖുകൾ കറക്കി പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ എന്താണ് ഇവർക്ക് സംഭവിച്ചത്? അത് നഷ്ടപ്പെട്ടതിനെ പ്രതി അച്ഛനും അമ്മയ്ക്കും ഭാര്യയ്ക്കും ഉണ്ടായ ദുഃഖം പൂർണ്ണമായി തുടച്ചുനീക്കപ്പെട്ടു. ഇത്രയും ഭംഗിയായി ഒരു കൗൺസിലിംഗ് നടത്താൻ ഏത് മനഃശാസ്ത്രജ്ഞനാണ് കഴിയുക. ഏത് ആധുനിക ശാസ്ത്രജ്ഞനാണ് ദുഃഖത്തെ ഇത്രയും പെട്ടെന്ന് മനുഷ്യരുടെ മനസ്സിൽ നിന്നും നീക്കാൻ കഴിയുക. ആർക്കും കഴിയുമെന്ന് തോന്നുന്നില്ല!

മരിക്കാൻ തീരുമാനിച്ച ഒരു വ്യക്തി ഒരു ജ്യോത്സ്യനെ കണ്ടെന്നു വിചാരിക്കുക. ജ്യോത്സ്യൻ കവടി നിരത്തി പറയുന്നത് ഏകദേശം ഇങ്ങനെയായിരിക്കും. “താങ്കൾക്ക് ഇപ്പോൾ കണ്ടകശനിയാണ്. കുറേ അനുഭവിക്കേണ്ടി വരും. കഷ്ടകാലത്തിന്റെ അങ്ങേയറ്റമാണ്. പക്ഷേ ആറു മാസം കഴിഞ്ഞാൽ പിന്നെ ശുക്രനാണ്. അപ്പോൾ താങ്കളുടെ ദുരിതങ്ങളെല്ലാം മാറും.” ഇത് കേട്ടു കഴിയുമ്പോൾ മരിക്കാൻ നിശ്ചയിച്ച ആളും വിചാരിക്കും; എന്തായാലും ആറു മാസം കൂടി അനുഭവിച്ചാൽ മതിയല്ലോ, അതു കഴിഞ്ഞ് നല്ലകാലമല്ലേ,  ജീവിക്കാമെന്ന്! കുറേ കൊച്ചു ശംഖുകളും ഒരു പലകയും കൊണ്ട് ആ വിദ്വാൻ ചെയ്തതെന്താണ്? ദുഃഖത്തിന് അദ്ദേഹം ഒരു expiry date കൊടുത്തു! അതുകഴിഞ്ഞാലോ? ഒരു ദുഃഖമുണ്ടെങ്കിൽ അതിനു ശേഷം ഒരു സുഖം ഉണ്ടായിരിക്കും. അത് പ്രകൃതി നിയമമാണ്. അതുകൊണ്ടുതന്നെ പല പ്രവചനങ്ങളും സത്യമായി ഭവിക്കുന്നു. ഇത്രയും ഭംഗിയായി ഒരാൾക്ക് ജീവിക്കാനുള്ള ഇച്ഛ പ്രദാനം ചെയ്യാൻ പ്രാപ്തിയുള്ള മറ്റൊരു വിദ്യയുമില്ല എന്ന് എനിക്കു തോന്നി. നമ്മുടെ പൂർവ്വികരുടെ കണ്ടെത്തൽ അതി ഗംഭീരം തന്നെ!!

“യദ് ഭാവഃ തദ് ഭവതി “ എന്നാണ് പറയാറുള്ളത്. എന്താണോ നാം ആഗ്രഹിക്കുന്നത്, അതുതന്നെയാണ് നമുക്ക് സംഭവിക്കുന്നത്. തനിക്ക് നല്ലതേ വരൂ എന്ന് ചിന്തിക്കുന്നവർക്ക് നല്ലത് തന്നെ വന്നു ഭവിക്കുന്നു. തനിക്ക് എന്നും കഷ്ടപ്പാടായിരിക്കും എന്ന് ചിന്തിക്കുന്നവർക്ക് അങ്ങനെത്തന്നെയായിരിക്കും വന്ന് ഭവിക്കുക. ഇവിടെ ജ്യോത്സ്യൻ ചെയ്തത് നമ്മളെ കൊണ്ട് നല്ലത് വരും എന്ന് ചിന്തിപ്പിക്കുകയാണ്. അങ്ങനെ അടിയുറച്ച് വിശ്വസിച്ച് ജീവിക്കാൻ പ്രചോദിപ്പിക്കുകയാണ്. അതിലൂടെ നമുക്ക് വന്നുഭവിക്കുന്ന കഷ്ടപ്പാടുകൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കാതെ നമ്മുടെ മനസ്സ് നല്ലതുമാത്രം ശ്രദ്ധിച്ചു തുടങ്ങുന്നു. അപ്പോൾ ജ്യോത്സ്യന്റെ പ്രവചനങ്ങൾ ശരിയായി ഭവിക്കുന്നു. നമുക്കും ശുക്രനുദിക്കുന്നു!!


Tuesday 24 September 2013

കുന്നിക്കുരു - 8

അനേകം പുസ്തകം വാങ്ങി
വായിച്ചീടുവതിൽ‌പ്പരം
ഒരുപിടി ക്ഷമയുണ്ടെങ്കിൽ
ഉത്തമം എന്നു ചൊല്ലിടാം.
സ്വാർത്ഥതയില്ലാതെ
കർമ്മം ചെയ്യുന്ന മാനുഷൻ
സർവ്വ സമ്മതനായീടും
സർവ്വരും ആദരിച്ചിടും.
 അത്യാർത്തിയെന്ന ദോഷത്തെ
അത്യാവശ്യം ത്യജിക്കണം
അത്യാർത്തി ഉത്തമം തന്നെ
ജ്ഞാനസമ്പാദനത്തിന്.
പിശുക്കുള്ള മനുഷ്യന്മാർ
പിശുക്കാക്കുന്നു സർവ്വതും
നല്ലതൊന്നുമതില്ലാതെ
ജീവിതം പോയിടുന്നഹോ.
സഹനം എന്ന മാർഗ്ഗത്തെ
സഹിച്ചീടുന്ന മാനുഷൻ
സർവ്വ ജീവകുലത്തിന്നും
സർവ്വ ശാന്തിയുമേകിടും.
സ്വന്ത രോഗം മറച്ചിട്ട്
അന്യരോഗിയെ നിന്ദിപ്പോർ
സ്വന്തദോഷത്തെക്കാണാതെ
അന്യദോഷത്തെ കാണ്മതാം.
ഹൃദയത്തിൽ കരുണ സൂക്ഷിപ്പോൻ
ലോകത്തെ സ്നേഹമാക്കിടും
ഹൃദയകാഠിന്യമുള്ളോന്റെ
സാമീപ്യം നല്ലതല്ലെടോ.
ഇപ്പോഴുള്ളതു ചെയ്യാതെ
പിന്നെയാട്ടെന്നു വയ്പവർ
സമയം പാഴാക്കുന്നു
പോയകാലം വരില്ലിനി.
സജ്ജനം എവിടെയാണേലും
സ്വസ്ഥമായിട്ടിരുന്നിടും
ദുർജ്ജനം എവിടെയാണേലും
ദുർഘടം തന്നെ ജീവിതം.
പരസ്പരം സഹായിക്കുക
പരസ്പരം സഹകരിക്കുക
സഹകരണം അതുണ്ടെങ്കിൽ
ജീവിതം ക്ലേശമല്ലിഹ.



സോമദാസ്