Tuesday 24 September 2013

കുന്നിക്കുരു - 8

അനേകം പുസ്തകം വാങ്ങി
വായിച്ചീടുവതിൽ‌പ്പരം
ഒരുപിടി ക്ഷമയുണ്ടെങ്കിൽ
ഉത്തമം എന്നു ചൊല്ലിടാം.
സ്വാർത്ഥതയില്ലാതെ
കർമ്മം ചെയ്യുന്ന മാനുഷൻ
സർവ്വ സമ്മതനായീടും
സർവ്വരും ആദരിച്ചിടും.
 അത്യാർത്തിയെന്ന ദോഷത്തെ
അത്യാവശ്യം ത്യജിക്കണം
അത്യാർത്തി ഉത്തമം തന്നെ
ജ്ഞാനസമ്പാദനത്തിന്.
പിശുക്കുള്ള മനുഷ്യന്മാർ
പിശുക്കാക്കുന്നു സർവ്വതും
നല്ലതൊന്നുമതില്ലാതെ
ജീവിതം പോയിടുന്നഹോ.
സഹനം എന്ന മാർഗ്ഗത്തെ
സഹിച്ചീടുന്ന മാനുഷൻ
സർവ്വ ജീവകുലത്തിന്നും
സർവ്വ ശാന്തിയുമേകിടും.
സ്വന്ത രോഗം മറച്ചിട്ട്
അന്യരോഗിയെ നിന്ദിപ്പോർ
സ്വന്തദോഷത്തെക്കാണാതെ
അന്യദോഷത്തെ കാണ്മതാം.
ഹൃദയത്തിൽ കരുണ സൂക്ഷിപ്പോൻ
ലോകത്തെ സ്നേഹമാക്കിടും
ഹൃദയകാഠിന്യമുള്ളോന്റെ
സാമീപ്യം നല്ലതല്ലെടോ.
ഇപ്പോഴുള്ളതു ചെയ്യാതെ
പിന്നെയാട്ടെന്നു വയ്പവർ
സമയം പാഴാക്കുന്നു
പോയകാലം വരില്ലിനി.
സജ്ജനം എവിടെയാണേലും
സ്വസ്ഥമായിട്ടിരുന്നിടും
ദുർജ്ജനം എവിടെയാണേലും
ദുർഘടം തന്നെ ജീവിതം.
പരസ്പരം സഹായിക്കുക
പരസ്പരം സഹകരിക്കുക
സഹകരണം അതുണ്ടെങ്കിൽ
ജീവിതം ക്ലേശമല്ലിഹ.



സോമദാസ്

Tuesday 17 September 2013

നെക്ലസ്

കുറച്ചു നാളായി ഭാര്യ ഒരു നെക്ലസ് വാങ്ങുന്നതിനെക്കുറിച്ച് സൂചിപ്പിച്ചു തുടങ്ങിയിട്ട്. സാമ്പത്തിക നിലയും അതിന്റെ വിലയും തമ്മിലെ അന്തരം ഓർത്ത് മന:പൂർവ്വം കുറച്ചു കാലം അത് കേൾക്കാത്തതു പോലെ നടന്നു. ഒടുക്കം അത് പറ്റില്ലെന്ന സ്ഥിതി വന്നു. ഗൃഹാന്തരീക്ഷത്തിൽ സമാധാനം വേണമെന്നുള്ളതുകൊണ്ട് അടുത്ത ബോൺസ് കിട്ടുമ്പോൾ നെക്ലസ് വാങ്ങാം എന്ന് അവസാനം അവൾക്ക് ഉറപ്പു കൊടുക്കേണ്ടി വന്നു. ഇന്നിപ്പോൾ ബോണസ് കിട്ടിയിട്ടുണ്ട്. എന്തായാലും ഒരെണ്ണം വാങ്ങുക തന്നെ എന്ന് ചിന്തിച്ചുകൊണ്ട് ഞാൻ അടുത്തു കണ്ട വലിയ സ്വർണ്ണക്കടയിലേക്ക് കയറി.

സ്വീകരണത്തിനൊന്നും ഒരു കുറവുമില്ല. സുമുഖരായ ചെറുപ്പക്കാർ നല്ല വസ്ത്രങ്ങളും നല്ല പെരുമാറ്റവും കൊണ്ട് ആരെയും ആകർഷിക്കുന്നു. ഭിത്തിയിലെ പെട്ടികളിലും കണ്ണാടിക്കൂടുകളിലും മഞ്ഞ ലോഹം കൊണ്ടുണ്ടാക്കിയ ആകർഷകങ്ങളായ ആഭരണങ്ങൾ അടുക്കിവച്ചിരിക്കുന്നു. അതിനകത്തു കയറിയപ്പോൾ കണ്ണിനാനന്ദവും മനസ്സിലൊരു കുളിർമയും തോന്നി. തിരിച്ചിറങ്ങുമ്പോഴും ആ തോന്നലുകൾ കണ്ടാൽ മതിയായിരുന്നു എന്ന് ചിന്തിച്ചുകൊണ്ട് ഞാൻ നെക്ലസിന്റെ വിഭാഗത്തിലേക്ക് നടന്നു. സ്വർണ്ണത്തിന് വിലകൂടിയിട്ടും കടയിലെ തിരക്കിനൊരു കുറവുമില്ല. എങ്കിലും ആ തിരക്കിനിടയിലും ഒരു ചെറുപ്പക്കാരൻ എന്നെ സഹായിക്കാനെത്തി.

പല പല രൂപത്തിലുള്ള നെക്ലസുകൾ അയാൾ എന്നെ കാണിച്ചുകൊണ്ടിരുന്നു. കല്ലുവച്ചതും വയ്ക്കാത്തതും പഴയ ഫാഷനിലുള്ളതും ഏറ്റവും പുതിയ ഫാഷനുകളും എല്ലാം കണ്ടു. ഓരോന്നും ഒന്നിനൊന്ന് മെച്ചമായവ. അവയിൽ നിന്ന് ഒരെണ്ണം തിരഞ്ഞെടുക്കുക അത്ര എളുപ്പമല്ല. എങ്കിലും ചുവപ്പു കല്ലുകളാൽ തിളങ്ങുന്ന ഒരു നെക്ലസ് എന്റെ കണ്ണിലുടക്കി നിന്നു. വില സ്വല്പം കൂടുതലാണ്. ഏറ്റവും പുതിയ ഫാഷനിലുള്ളത്. അതിന്റെ രൂപത്തിനും പണിക്കൂലിക്കും അധികം രൂപ കൊടുക്കേണ്ടി വരും എന്ന് ആ ചെറുപ്പക്കാരൻ പറഞ്ഞു. കല്ലുകളോടെ തിളങ്ങുന്ന ആ നെക്ലസിന്റെ രൂപ ഭംഗിക്ക് അധികം പണം കൊടുത്താലും നഷ്ടമില്ലെന്ന് എനിക്കു തോന്നി. പിന്നെ ആലോചിച്ചു നിന്നില്ല. വാങ്ങി. കൂടെ എന്തോ ഗിഫ്റ്റും കിട്ടി.

കടയിൽ നിന്നിറങ്ങി എത്രയും പെട്ടന്ന് വീട്ടിലെത്തുക എന്ന ലക്ഷ്യമായിരുന്നു. നെക്സ്ലസ് കാണുമ്പോൾ അവളുടെ കണ്ണിലെ തിളക്കം ആ നെക്ലസിന്റെ തിളക്കത്തിനേക്കാൾ പതിന്മടങ്ങ് ശോഭയുള്ളതായിരിക്കും എന്ന് മനസ്സിലോർത്തു. ആ സന്തോഷം കാണുമ്പോൾ എനിക്കുണ്ടാകുന്ന നിർവൃതിയെക്കുറിച്ചോർത്ത് നെക്ലസിന്റെ വിലയെ മറക്കാൻ ശ്രമിച്ചു. പ്രതീക്ഷിച്ചതുപോലെ തന്നെ സംഭവിച്ചു. നെക്ലസ് കണ്ട് അവൾ തുള്ളിച്ചാടി. അവളുടെ സന്തോഷം മക്കളിലേക്കും പ്രവഹിച്ചു. വീട് മുഴുവൻ ആനന്ദത്തിൽ ലയിച്ചു. അന്ന് അതുവരെ കിട്ടാത്ത ഒരു സുഖവും സന്തോഷത്തോടും കൂടി ഞാൻ ഉറങ്ങി.

കാലം കടന്നുപോയി. പഴയ ജോലിയിൽ നിന്നും മാറേണ്ടി വന്നത് സാമ്പത്തിക സ്ഥിതിയെ സാരമായി ബാധിച്ചിരിക്കുന്നു. പുതിയ കമ്പനിയിൽ നിന്ന് കിട്ടുന്നത് മാസത്തിലെ ചിലവിനു തന്നെ തികയാതെയായി. അതിനിടയ്ക്കായിരുന്നു ആ ആക്സിഡന്റ്. ഇൻഷുറൻസ്, സമയത്ത് പുതുക്കാതിരുന്നത് വലിയ കഷ്ടമായി. ഭീമമായ നഷ്ടപരിഹാരം കൊടുക്കാൻ എവിടെ നിന്ന് പണം ഉണ്ടാക്കുമെന്നോർത്ത് ഞാൻ വിഷമിക്കുന്നതു കണ്ട് ഭാര്യ ആ നെക്ലസ് എന്നെ ഏൽ‌പ്പിച്ചു.

“ഇത് എവിടെയെങ്കിലും കൊടുത്ത് പണം വാങ്ങൂ. കാര്യങ്ങൾ നടക്കട്ടെ. പിന്നെ നമുക്ക് പണം കിട്ടുമ്പോൾ എനിക്കൊരെണ്ണം വാങ്ങിത്തന്നാൽ മതി. ഒരുപാട് തവണ ഞാൻ ഇത് അണിഞ്ഞു. ഇതിനോടുള്ള എന്റെ താല്പര്യത്തേക്കാൾ വലുതാണ് നമ്മുടെ ആവശ്യങ്ങൾ. അതുകൊണ്ട് ഇത് വിറ്റേക്കൂ!“

അവൾ ഇങ്ങനെ പറഞ്ഞു കഴിഞ്ഞപ്പോൾ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. ഏത് പ്രതിസന്ധി ഘട്ടത്തിലും കൂടെ നിൽക്കാൻ ഒരാൾ ഉണ്ടാകുന്നത് ഒരു ആശ്വാസമാണ്. അവളോട് എനിക്ക് ആദരവ് തോന്നി. ആ നെക്ലസ് ഞാൻ അവളെ ഒന്നുകൂടി അണിയിച്ചു. അപ്പോൾ അവൾ കൂടുതൽ സുന്ദരിയായതായി കാണപ്പെട്ടു.

നെക്ലസുമായി ഞാൻ കടയിലേക്ക് തിരിച്ചു. വാങ്ങിയ കടയിൽ തന്നെ കൊടുത്താൽ വില അധികം കുറക്കില്ല എന്നുകരുതി അവിടെ തന്നെ ചെന്നു. കടയിൽ അപ്പോഴും നല്ല തിരക്ക്. നെക്ലസ് വാങ്ങാൻ ചെന്നപ്പോൾ സഹായിച്ച ചെറുപ്പക്കാരൻ തിരക്കിലായിരുന്നു. എങ്കിലും കുറച്ചു കഴിഞ്ഞപ്പോൾ അയാൾ അടുത്തു വന്നു.

“പുതിയ ഫാഷനിലുള്ള ആഭരണങ്ങൾ വന്നിട്ടുണ്ട്. എന്താണ് സാറിന് വേണ്ടത്?” അയാൾ ഹസ്തദാനം ചെയ്തുകൊണ്ട് ചോദിച്ചു.

“ഈ നെക്ലസ് ഇവിടെ നിന്ന് വാങ്ങിയതാണ്. ഇപ്പോൾ വിൽക്കാനാണ് വന്നിരിക്കുന്നത്.”

അയാൾ നെക്ലസ് വാങ്ങി ഉരച്ചു നോക്കി.

“ഇതിന്റെ കല്ലുകളൊക്കെ മാറ്റണം. എന്നിട്ട് എത്ര തൂക്കമുണ്ടെന്ന് പറയാം. എന്തായാലും 10% കുറവ് വരുത്തും.” അയാൾ പറഞ്ഞു.

“അതെങ്ങനെയാ ശരിയാകുക. വാങ്ങാൻ വന്നപ്പോൾ ഇതിന്റെ കല്ലിനും രൂപഭംഗിക്കും ചേർത്തല്ലേ വിലയിട്ടത്. വാങ്ങിയിട്ട് അധികം ആയതുമില്ല.” എനിക്ക് ദേഷ്യം വന്നു.

“സാറ് ദേഷ്യപ്പെടണ്ട. എല്ലായിടത്തും ഇങ്ങനെയാണ്. സ്വർണ്ണത്തിനാണ് കാശ്. ബാക്കിയൊക്കെ വെറുതെയാണ്. വേണമെങ്കിൽ ഞാൻ സ്വർണ്ണം തൂക്കി പണം തരാം.”

ആവശ്യക്കാരൻ നമ്മളായിപ്പോയില്ലേ. ഞാൻ അനുവാദം കൊടുത്തു. ആ നെക്ലസിന്റെ രൂപഭംഗി അയാൾ ശ്രദ്ധിച്ചതേയില്ല.അയാൾ നിഷ്കരുണം ആ കല്ലുകൾ ഓരോന്നും വലിച്ചിളക്കി.  എന്നിട്ട് അത് കൊണ്ടുപോയി ഒന്ന് ചൂടാക്കി കൊണ്ടുവന്നു. അഴുക്ക് കളയാനാണുപോലും. തിളക്കവും ഭംഗിയുമുണ്ടായിരുന്ന ആ നെക്ലസ് ഇപ്പോൾ തിരിച്ചറിയാൻ പറ്റാത്ത വിധത്തിലായിരിക്കുന്നു. ബില്ലടിക്കാൻ കൊടുത്തിട്ട് ഞാൻ ഓരോന്നാലോചിച്ചുകൊണ്ട് അവിടെ ഇരുന്നു.

ഈ പ്രപഞ്ചത്തിലെ പദാർത്ഥങ്ങളെല്ലാം എന്നും ആകൃതി മാറിക്കൊണ്ടിരിക്കും എന്ന് എനിക്ക് തോന്നി. ഇന്ന് നെക്ലസെന്ന് വിളിച്ച് ഞാൻ കൊടുത്തത് നാളെ വളയായി ഈ കണ്ണാടിചില്ലുകളിൽ വരും. ഞാൻ ആ രൂപത്തെയാണ് ഒരു പേരിട്ട് വിളിച്ചത്. ആ രൂപത്തെയാണ് അവൾ മതിപ്പോടെ കണ്ട് ആനന്ദിച്ചിരുന്നത്. ആ രൂപത്തിനാണ് ഞാൻ അധിക പണം നൽകിയത്. ഇന്ന് ആ രൂപം ഇല്ല. പക്ഷേ ആ രൂപം നിർമ്മിക്കാൻ ഉയോഗിച്ച സാധനം എന്റെ മുന്നിൽ ഇരിക്കുന്നു. അതായത് രൂപം സത്യമല്ല. ഇന്ന് ഞാൻ ഉപയോഗിക്കുന്ന കട്ടിൽ ഉപയോഗിച്ച് നാളെ കസേര പണിയാം. ഒന്നാലോചിച്ചാൽ നമ്മളും വെറും രൂപങ്ങൾ മാത്രം. ഓരോ രൂപത്തേയും ഓരോ പേരിട്ട് വിളിക്കുന്നു. ജനീഷും ബിനീഷും ബഷീറും യോഹന്നാനും.. സ്ഥൂലം സൂക്ഷ്മമാകുന്നു! സൂക്ഷ്മം സ്ഥൂലമാകുന്നു. സൂക്ഷ്മമായ വിത്തിൽ നിന്നും വടവൃക്ഷങ്ങൾ ഉണ്ടാകുന്നു. സ്ഥൂലമായ ഈ ശരീരം വിട്ട് ഞാൻ സൂക്ഷ്മമായി പ്രപഞ്ചത്തിൽ ലയിക്കുന്നു. ലയിക്കുന്നു എന്നതിന് നശിക്കുന്നു എന്നർത്ഥമില്ല. പ്രപഞ്ചത്തിൽ ഒന്നും പുതിയതായി ഉണ്ടാകുന്നതുമില്ല ഇല്ലാതാകുന്നുമില്ല.

ഇത്രയും ആയപ്പോഴേക്കും ബില്ല് വന്നു. ചിന്തിച്ചാൽ ഒരു അന്തവുമില്ല; ചിന്തിച്ചില്ലേൽ ഒരു കുന്തവുമില്ല. നെക്ലസെന്ന രൂപത്തെ ഉപേക്ഷിച്ച് സ്വർണ്ണം വിറ്റ പണവുമായി ഞാൻ കടങ്ങൾ വീട്ടാനായി നടന്നു നീങ്ങി.

Thursday 12 September 2013

സമ്പന്നത

ഉച്ചഭക്ഷണത്തിനു ശേഷം അദ്ധ്യാപകരെല്ലാം സ്റ്റാഫ്‌റൂമിൽ ഒത്തുകൂടിയിട്ടുണ്ട്. വിഷയാവതരണങ്ങൾക്കുശേഷം അതിഗഹനമായ വിഷയങ്ങളെപ്പറ്റി ഗ്രൂപ്പുചർച്ചകൾ പോലെ പലരും കൂട്ടംകൂടി സംസാരത്തിൽ ഏർപ്പെട്ടിരിക്കുന്നു. ബഷീർ മാഷ് ഒറ്റക്ക് ഒരു സ്ഥലത്ത് മൂകനായിരിക്കുന്നതുകണ്ട് ഞാനും രാജേന്ദ്രൻപിള്ള സാറും അടുത്തുചെന്നു. ബഷീർ മാസ്റ്റർക്ക് ജീവിതത്തോട് വിരസതയാണെന്ന് പലപ്പോഴും പറയാറുണ്ടായിരുന്നു. അത് മാറ്റാനാണ് ഞങ്ങൾ അടുത്തുകൂടിയത്. ബഷീർ മാസ്റ്ററും ഭാര്യയും അദ്ധ്യാപകർ. രണ്ടു കുട്ടികൾ. മൂത്ത മകൾക്ക് ബാങ്കിൽ ജോലി. ഇളയ മകൻ എഞ്ചിനീയർ. രണ്ടുപേരും വിവാഹിതരായി സുഖമായി ജീവിക്കുന്നു. പുറമെ നോക്കിയാൽ ഉന്നതമായ കുടുംബം. ശാന്തമായി ജീവിക്കാം. ഒന്നിനും ഒരു കുറവുമില്ല. എന്നാൽ ബഷീർ മാസ്റ്റർക്ക് ജീവിതത്തോട് വിരസത! ഒന്നിലും ഒരു സംതൃപ്തിയില്ലായ്മ. ഞങ്ങൾ പല കാര്യങ്ങളെക്കുറിച്ചും സംസാരിച്ച് അദ്ദേഹത്തിന്റെ നിരാശ മാറ്റാൻ ശ്രമിച്ചു.

പെട്ടെന്ന് അദ്ദേഹം പറഞ്ഞു. “എനിക്ക് ജീവിക്കണമെന്നില്ല; മരിച്ചാൽ മതിയായിരുന്നു!“

ഞാൻ സ്തംഭിച്ചുപോയി. അല്പസമയം കഴിഞ്ഞ് രാജേന്ദ്രൻ മാസ്റ്റർ പറഞ്ഞു.

“മാഷിന്റെ തീരുമാനം അതുതന്നെയാണോ? തീരുമാനം ഉറച്ചതാണെങ്കിൽ എനിക്കൊരു കാര്യം പറയാനുണ്ട്. ഞങ്ങളുടെ സംഘടനയെപ്പറ്റി മാസ്റ്റർക്കറിയാമല്ലോ? ഞങ്ങളുടെ സംഘടനയ്ക്കേ ഉള്ളൂ രക്തസാക്ഷികളില്ലാത്തത്. മാഷ് എന്തായാലും മരിക്കാൻ തീരുമാനിച്ച സ്ഥിതിക്ക് ഞങ്ങളുടെ സംഘടനയ്ക്കുവേണ്ടി മരിച്ചാൽ ഞങ്ങൾക്ക് അതൊരു വലിയ അനുഗ്രഹമായിരിക്കും. അടുത്തമാസം നടക്കുന്ന ഓഫീസ് ഉപരോധത്തിൽ രക്തസാക്ഷിയായാൽ വലിയ ഉപകാരമായിരുന്നു.”

എനിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല. പെട്ടെന്ന് പിരിമുറക്കം തീർന്ന് മൂന്നുപേരും പൊട്ടിച്ചിരിച്ചു.

ഭൗതിക ജീവിതത്തിൽ എന്തെല്ലാം നേടിയാലും മനസ്സ് നിയന്ത്രിതമല്ലെങ്കിൽ എല്ലാം ഉപയോഗശൂന്യം പോലെയാണ്. തനിക്കുള്ളതിനെയെല്ലാം ചെറുതാക്കി കാണാനും മറ്റുള്ളവരുടേതിനെയെല്ലാം വലുതാക്കികാണാനുമുള്ള പ്രവണത അധികം പേരിലും കാണാം. മറ്റുള്ളവരെ താഴ്ത്തിപ്പറയുന്നത്  നല്ല സംസ്കാരമല്ല. അതുപോലെ തന്നെയാണ് തന്നെപ്പറ്റിയും പറയുന്നത്. തനിക്ക് കുറച്ചേ ഉള്ളു എങ്കിലും അത് പൂർണ്ണതൃപ്തിയോടെ സ്വീകരിക്കുകയും കൂടുതലിനു വേണ്ടി പ്രയത്നിക്കുകയും വേണം. സുഖവും ദുഃഖവും, തൃപ്തിയും അതൃപ്തിയും സമ്പന്നതയും ദാരിദ്ര്യവുമൊക്കെ മനസ്സിലാണുള്ളത്. എന്തെല്ലാം ഉണ്ടെങ്കിലും തനിക്കൊന്നുമില്ലേയെന്നും മറ്റുള്ളവർക്കെല്ലാം ഉണ്ടേയെന്നും വിലപിക്കുന്നവർ എപ്പോഴും ദുഃഖത്തെ ക്ഷണിച്ചു വരുത്തുകയാണ്. അവരുടെ ജീവിതം മുഴുവനും അതൃപ്തിയും ദുഃഖപൂർണ്ണവുമായിരിക്കും. സമ്പന്നത മനസ്സിന്റെ ഒരു ഭാവമാണ്.

ഒരു സംഭവം ഓർമ്മയിൽ വരുന്നു. ഒന്നാം ക്ലാസിൽ പരീക്ഷ കഴിഞ്ഞു. എല്ലാപേർക്കും ടീച്ചർ സ്ലേറ്റിൽ മാർക്കിട്ടു കൊടുത്തു. എല്ലാപേരും സന്തോഷത്തോടെ പുറത്തേക്കുപോയി. ഒരു കുട്ടി സ്ലേറ്റു ഉയർത്തിപ്പിടിച്ച് അത്യുത്സാഹത്തോടെ തുള്ളിച്ചാടുന്നു. അവന് പതിനഞ്ചു മാർക്കുണ്ട്. ടീച്ചർ കാര്യം ചോദിച്ചു. അവന് ഇതുവരെയും പൂജ്യമാണ് കിട്ടിക്കൊണ്ടിരുന്നത്. മറ്റൊരു കുട്ടി ബഞ്ചിൽ ഇരുന്നു കരയുന്നു. ആ കുട്ടിക്ക് 49 മാർക്കേ ഉള്ളു. ഒരു മാർക്കു കുറഞ്ഞതിൽ ദുഃഖിക്കുന്നു. കഷ്ടിച്ചു ജയിച്ചവൻ സന്തോഷിക്കുമ്പോൾ ഏറ്റവും ഉയർന്ന മാർക്കു വാങ്ങിയ കുട്ടി സങ്കടപ്പെടുന്നു. ഉള്ളതുകൊണ്ടു തൃപ്തിപ്പെടുന്നവർ സമ്പന്നരായിരിക്കും. തന്റെ സമ്പത്തിനെ കാണാതെ അന്യന്റെ ഉയർന്ന  സമ്പത്തുമായി താരത‌മ്യം ചെയ്തു ദുഃഖിക്കുന്നവരത്രെ ദരിദ്രർ‌. അതെ! ദരിദ്രൻ സമ്പന്നനായും സമ്പന്നൻ ദരിദ്രനായും ജീവിക്കുന്നു.

                                                                                                                                           സോമദാസ്

Thursday 5 September 2013

ഞാൻ!

ഗോപാലൻ മുതലാളി നല്ല പണക്കാരനാണ്. വലിയ ഒരു ഇറച്ചിക്കട നടത്തുന്നു. ഒരുപാട് കോഴികളും മുയലുകളും ആടും മാടുമൊക്കെയുള്ള ഒരു ഇറച്ചിക്കട. അത്രയും വലിയ ഒരു ഇറച്ചിക്കട അടുത്തെങ്ങുമില്ല. ദൂരെ സ്ഥലങ്ങളിൽ നിന്നുപോലും ശുദ്ധമായ ഇറച്ചി വാങ്ങാൻ ആളുകൾ വന്നുകൊണ്ടേയിരുന്നു. നല്ല വരുമാനം.

ഗോപാലൻ പണ്ട് ഗൾഫിലായിരുന്നു. അവിടെ നിന്നു കുറെ പണമുണ്ടാക്കി. ഒടുവിൽ മതിയാക്കി നാട്ടിലെത്തി. ഉണ്ടാക്കിയ പണം അയാൾ പലിശയ്ക്ക് കൊടുത്തു. കാശ് കുമിഞ്ഞു കൂടി. പലരുടെയും പിരാക്കുകൊണ്ടാണോ എന്തോ ഒരിക്കൽ അയാൾക്ക് ഒരു അക്കിടി പറ്റി. ഭീമമായ ഒരു സംഖ്യ ഒരാൾ പറ്റിച്ചുകൊണ്ടുപോയി. കേസും വഴക്കിനുമൊടുവിൽ ഈടു വച്ച വസ്തുവു പോലും ലഭിക്കാതെയായി. അതോടെ അയാൾ ആ ഏർപ്പാട് നിർത്തി. പിന്നെ തുടങ്ങിയതാണ് ഈ ഇറച്ചിക്കട. എന്തായാലും ആ കച്ചവടത്തിൽ അയാൾ പച്ചപിടിച്ചു. നല്ല ഒരു കുടുംബത്തിലേക്ക് മകളെ കെട്ടിച്ചയച്ചു. ഇനി ഒരു മകനുണ്ട്. അച്ഛനെ സഹായിച്ച് അവൻ കൂടെയുണ്ട്.

ഇത്രയൊക്കെയായാലും കോഴിയേയും മറ്റും സ്വന്തം കൈകൊണ്ട് കൊന്നാലേ ഗോപാലൻ മുതലാളിക്ക് തൃപ്തിയാകൂ. പണ്ടേ തുടങ്ങിയ ശീലമാണ്. കോഴിയുടെ കഴുത്തൊടിച്ച് കൂടെയിലിടുമ്പോൾ മരണവെപ്രാളത്തിൽ അത് കിടന്ന് കൈകാലിട്ടടിക്കുമ്പോഴുണ്ടാകുന്ന ശബ്ദം ഒരു ദിവസം കേട്ടില്ലെങ്കിൽ ഒരു ഉന്മേഷവും തോന്നാറില്ല. അങ്ങനെയുള്ള ഓരോ ശബ്ദവും കാശാണെന്ന ബോധം അതിന്റെ മാധുര്യം കൂട്ടിക്കൊണ്ടിരുന്നു.

ഒരു ദിവസം പതിവുപോലെ ആവശ്യക്കാരൻ ചൂണ്ടിക്കാണിച്ച കോഴിയുടെ കഴുത്തൊടിച്ച് കൂടയിലിട്ട് അത് കിടന്ന് പിടയ്ക്കുന്നതും നോക്കി നിന്ന അയാൾക്ക് തല കറങ്ങുന്നതായി തോന്നി. അതിനെ ശരിയാക്കി കൊടുക്കാൻ മകനെ ഏല്പിച്ചിട്ട് ഗോപാലൻ മുതലാളി വീട്ടിലേക്ക് പോയി. വീടിന്റെ പടിക്കൽ വരെ എത്തിയപ്പോഴേക്കും അയാളുടെ ബോധം പോയി. വീട്ടുകാർ വേഗം തന്നെ അയാളെ നല്ല ഒരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. തലച്ചോറിൽ രക്തസ്രാവമാണ്. രക്ഷപെടുന്ന കാര്യം സംശയമാണെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. അത്യാഹിതവിഭാഗത്തിൽ യന്ത്രങ്ങളുടെ സഹായത്തിൽ അയാൾ കിടന്നു.

........................................................................................................

ഗോപാലൻ മുതലാളിയുടെ കൂട്ടിലെ കോഴി ഒരു മുട്ടയിട്ടു. കുറച്ചുദിവസങ്ങൾ കഴിഞ്ഞു. മുട്ട വിരിഞ്ഞ് ഒരു കോഴിക്കുഞ്ഞ് പുറത്തുചാടി. ആ കോഴിക്കുഞ്ഞ് ചുറ്റും അത്ഭുതത്തോടെ നോക്കി. എല്ലാം പരിചിതമായ സ്ഥലങ്ങൾ. അതിന് അത്ഭുതം അടക്കാൻ കഴിയുന്നില്ല.

“ഇതെന്റെ വീടല്ലേ?” കോഴിക്കുഞ്ഞ് തന്നോടുതന്നെ ചോദിച്ചു.

“അപ്പോൾ ഞാൻ?...... ഞാൻ ഗോപാലൻ.... പക്ഷേ ഈ രൂപം???” കോഴിക്കുഞ്ഞിന് എന്തുചെയ്യണമെന്നറിയാതെയായി.

“ഇതെന്റെ വീട് തന്നെ! ഈ കോഴിക്കൂട് ഞാൻ ഉണ്ടാക്കിയതാണ്! ചുറ്റുമുള്ള മരങ്ങളും ചെടികളും എല്ലാം ഞാൻ നട്ടുവളർത്തിയവ തന്നെ! പക്ഷേ ഞാൻ....” കോഴിക്കുഞ്ഞ് മയങ്ങിവീണു.

ബോധം വീണപ്പോൾ കോഴിക്കുഞ്ഞ് അതിന്റെ തള്ളക്കോഴിയുടെ അടുത്തുതന്നെയായിരുന്നു. താൻ വാത്സല്യത്തോടെ വളർത്തിയ ചക്കിപ്പൂച്ച തന്നെ നോക്കി നാക്ക് നുണയുന്നത് കണ്ട് ഗോപാലൻ ഞെട്ടി. താൻ വളർത്തി വലുതാക്കിയ ടൈഗറിന്റെ കുര കേട്ട് ആ കോഴിക്കുഞ്ഞ് ഞെട്ടി വിറച്ചു. പെട്ടന്ന് ഒരു കൂട് തുറക്കുന്ന ശബ്ദം കേട്ട് കോഴിക്കുഞ്ഞ് തലപൊക്കി നോക്കി. തന്റെ മകൻ അതാ ഒരു കോഴിയെ പിടിക്കുന്നു. ഗോപാലന് അവനെ വിളിക്കണമെന്ന് തോന്നി. ശബ്ദം പുറത്തുവരുന്നില്ല. മകൻ പിടിച്ചുകൊണ്ടുപോയ കോഴിയുടെ നിലവിളി ആ കോഴിക്കുഞ്ഞിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അതിന്റെ കൂടെ കൂട്ടിലുണ്ടായിരുന്ന മറ്റ് കോഴികളും ഉറക്കെ നിലവിളിക്കുന്നു. എങ്ങും പേടിപ്പെടുത്തുന്ന ശബ്ദങ്ങൾ മാത്രം. കോഴിക്കുഞ്ഞായ ഗോപാലൻ തള്ളക്കോഴിയോട് ചേർന്നിരുന്നു.

ദിവസങ്ങൾ കടന്നുപോയി. ആ കോഴിക്കുഞ്ഞ് വളർന്നു. ഓരോ ദിവസവും അത് ഭയത്തോടെ മാത്രം തള്ളിനീക്കി. ഗോപാലനായിരുന്നപ്പോൾ താൻ സഹകരിച്ചിരുന്ന പലരും അവിടെ വന്നു പോയി. അവരെല്ലാം ഭയം മാത്രമാണ് ഇപ്പോൾ തരുന്നത്. ഓരോ കാലടി ശബ്ദവും ആ കോഴിക്ക് ഞെട്ടലുണ്ടാക്കി. ഒരു ദിവസം തന്റെ മകളും മരുമകനും പേരക്കുട്ടികളും വീട്ടിലേക്ക് കയറിപ്പോകുന്നത് അയാൾ കണ്ടു. പേരക്കുട്ടികൾ തന്റെ അടുത്തേക്ക് വരുന്നത് കണ്ട് അയാൾക്ക് സന്തോഷം തോന്നി.

“ഇതിനെ മതി!“ മകളുടെ ശബ്ദം കേട്ട് ഗോപാലൻ ഞെട്ടിവിറച്ചു. മകൻ അതാ തന്റെ നേരെ വരുന്നു. ഗോപാലൻ കുതറി മാറാൻ നോക്കി. പക്ഷേ കഴിഞ്ഞില്ല. നിത്യഭ്യാസിയെപ്പോലെ  മകൻ ആ കോഴിയുടെ കഴുത്തിൽ പിടിമുറുക്കി. ഗോപാലന് തന്റെ നിമിഷങ്ങൾ എണ്ണപ്പെട്ടുവെന്ന് മനസ്സിലായി.

“വേണ്ട മോനേ.. ഇത് നിന്റെ അച്ഛനാണ്!” എന്ന് പറയാൻ അയാൾ കൊതിച്ചു. കോഴി തന്റെ കണ്ണുകൾ മുറുക്കി അടച്ചു.

........................................................................................................

ഗോപാലൻ മുതലാളിയുടെ കൂട്ടിലെ മുയൽ പ്രസവിച്ചു. ഒരുപാട് കുഞ്ഞുങ്ങൾ. ഒരു കുഞ്ഞ് പതുക്കെ തലപൊക്കി നോക്കി. നല്ല പരിചിതമായ സ്ഥലം..

“ഇതെന്റെ വീടു തന്നെ... ഞാൻ ഗോപാലൻ... മുൻപ് ഞാൻ കിടന്നത് ആ കോഴിക്കൂട്ടിലാണ്.. ഇപ്പോൾ മുയലിന്റെ കൂട്ടിലും..” കുഞ്ഞുമുയൽ ആത്മഗതം ചെയ്തു. അത് തന്റെ തള്ളയുടെ മാറിലേക്ക് ചേർന്നു കിടന്നു.

എല്ലാം പഴയതുപോലെ തന്നെ. കോഴിയായിരുന്നപ്പോൾ അനുഭവിച്ചിരുന്നതിന്റെ ഇരട്ടി ദുഃഖവും ഭയവുമാണ് ഇപ്പോൾ അതിന്. ചുറ്റും പേടിപ്പെടുത്തുന്ന രൂപങ്ങൾ മാത്രം. ഉറക്കം വരാത്ത രാത്രികൾ. മുയലായ ഗോപാലന്റെ അവസ്ഥ ഭീകരമായിരുന്നു. നിസ്സഹായമായ ഒരു ജന്മം. എങ്ങും പതിയിരിക്കുന്ന അപകടങ്ങൾ. ഗോപാലൻ അശക്തനായി അത്യധികം വിഷാദത്തോടെ ആ കൂട്ടിൽ കഴിഞ്ഞു.

ഒരു ദിവസം സന്ധ്യയായി. മകൻ കൂടുകൾ ഓരോന്നും അടയ്ക്കുന്നത് ഗോപാലൻ മുയൽ നോക്കി നിന്നു. അവനെന്താണ് തന്റെ കൂട് അടയ്ക്കാത്തത്? അവൻ മറന്നുപോയിരിക്കുന്നു. ഞാൻ പണ്ട് അവനെ ഇതുപോലെ അശ്രദ്ധ കാണിക്കുമ്പോൾ ഒരുപാട് ശകാരിച്ചതാണ്. പക്ഷേ എന്തു പ്രയോജനം? ഗോപാലന് ദേഷ്യം വന്നു.

നേരം ഇരുട്ടുന്തോറും ഗോപാലന് ഭയം കൂടിക്കൊണ്ടിരുന്നു. കൂട് അടച്ചിട്ടില്ല. എന്തും സംഭവിക്കാം. കൂടിന് വെളിയിൽ അനക്കം കേട്ട് കുഞ്ഞ് മുയൽ തലപൊക്കി നോക്കി. നിലാവെളിച്ചത്തിൽ രണ്ട് തീക്കട്ട കണ്ണുകൾ. ഗോപാലൻ ഞെട്ടിവിറച്ചു. ചക്കിപ്പൂച്ചയാണ്! അത് തന്റെ നേരെ നടന്നടുക്കുകയാണ്. ഒഴിഞ്ഞുമാറാൻ കഴിയുന്നതിനു മുൻപ് പൂച്ച മുയലിന്റെ കഴുത്തിൽ കടിച്ചെടുത്തു ദൂരേക്ക് ഓടിപ്പോയി.

“ചക്കീ, ഇത് നിന്റെ യജമാനനാണ്. പാലും മീനും ഒക്കെ തന്ന് നിന്നെ വളർത്തി വലുതാക്കിയവൻ!“ ഗോപാലന് ഉറക്കെ വിളിച്ചു പറയണമെന്ന് തോന്നി. പക്ഷേ ഒരു ശബ്ദവും പുറത്തു വന്നില്ല. പ്രാണവേദനയോടെ മുയൽ കണ്ണുകൾ ഇറുക്കിയടച്ചു.

........................................................................................................

“ഇത് ഒരു അത്ഭുതം തന്നെ! ഇത്രയും അത്യാസന്നനിലയിലായിരുന്ന ഒരു രോഗി രക്ഷപെട്ട ചരിത്രമില്ല. ഇനി പേടിക്കാനില്ല. വാർഡിലേക്ക് മാറ്റാം!“ ഡോക്ടർമാരുടെ ശബ്ദം കേട്ട് ഗോപാലൻ മുതലാളി കണ്ണുതുറന്നു. ചുറ്റും നിന്ന ബന്ധുക്കളെയെല്ലാം അയാൾ തിരിച്ചറിഞ്ഞു. അയാൾ തന്നെത്തന്നെ ഒന്നു നോക്കി.

“അതെ.. ഞാൻ ഗോപാലൻ തന്നെയാണ്!“ അയാൾ ദീർഘനിശ്വാസം കഴിച്ചു.

അസുഖം മാറി വീട്ടിലെത്തിയത് ഒരു പുതിയ ഗോപാലൻ ആയിരുന്നു. ഇറച്ചിക്കട എന്നന്നേക്കുമായി അടച്ചുപൂട്ടി. പക്ഷേ ആ കോഴിക്കൂടും മുയലിന്റെ കൂടും അയാൾ അവിടെ നിന്നും മാറ്റിയില്ല. എന്നും അയാൾ ആ കൂടുകളുടെ അടുത്തു ചെല്ലും. അതിനടുത്തെത്തുമ്പോൾ മനസ്സിലേക്കോടിയെത്തുന്ന ആ ഭയം അയാളെ എല്ലാ തെറ്റുകളിൽ നിന്നും അകറ്റി ഒരു പുതിയ മനുഷ്യനാക്കി.

 വാൽക്കഷ്ണം :-

നമ്മളോരോരുത്തരും ഓരോ ഗോപാലൻ മുതലാളിമാരാണ്. തിരുത്താൻ സമയമായി. മൃത്യു എന്ന ഒരു അവസ്ഥയേയില്ല. ഇവിടെയാരും മരിക്കുന്നുമില്ല ആരും ജനിക്കുന്നുമില്ല. മൃത്യു എന്നത് ബ്രഹ്മജ്ഞാനത്തിൽ നിന്നുള്ള വ്യതിചലനമാണ്. ജ്ഞാനമാണ് അമരത്വം നേടാനുള്ള ഏക മാർഗ്ഗം.  അജ്ഞാനത്തിൽ നിന്നുണ്ടായ മനസ്സും മനസ്സിൽ ആത്മാവിന്റെ പ്രതിബിംബമായ ജീവനും ജീവന്റെ തോന്നലായ ഈ ജഗത്തും ഇല്ലെന്ന് കരുതിയാൽ അവശേഷിക്കുന്നതാണ് “ഞാൻ”! സമുദ്രത്തിലെ തിരമാലകൾ ഓരോന്നും തമ്മിൽ മത്സരിക്കുന്നു, കലപില കൂടുന്നു, തങ്ങളുടെ ശക്തിയിൽ ഊറ്റം കൊള്ളുന്നു. ഇതുപോലെയാണ് നമ്മൾ ഓരോരുത്തരും. എപ്പോഴാണോ തിരമാലയ്ക്ക് ഞാനും സമുദ്രമാണെന്ന് തോന്നുന്നത് അപ്പോഴാണ് യഥാർത്ഥ ജ്ഞാനത്തിന്റെ തുടക്കം.