Friday 29 June 2012

തോമസച്ചായനു കിട്ടിയ നിധി

ഞാന്‍ ഈ കമ്പനിയില്‍ ചേരുന്നതിന് എത്രയോ വര്‍ഷം മുന്‍പേ തോമസച്ചായന്‍ ഇവിടെയുണ്ട്. ഞങ്ങളുടെ കെട്ടിടത്തിലെ ജാനിറ്റര്‍ ആണ് അദ്ദേഹം. ‘ജാനിറ്റര്‍’ എന്നാല്‍ ഒരു കെട്ടിടം മുഴുവന്‍ തൂത്ത് തുടച്ച് ഇടുന്നയാളാണെന്ന് അച്ചായനെ കണ്ടാണ് ഞാന്‍ മനസ്സിലാക്കിയത്. സംഭവം എന്തായാലും പിടിപ്പത് ജോലിയാണ് അച്ചായന്. മൂന്ന് നില കെട്ടിടത്തിലെ ഓരോ മുക്കും മൂലയും അച്ചായന്റെ നിയന്ത്രണത്തിലാണ്. എവിടെയെങ്കിലും ഒരു പൊടിയോ അഴുക്കോ കണ്ടുപിടിച്ച് പണി കൊടുക്കാന്‍ കാത്തിരിക്കുന്നവരാണ് ഇവിടെയുള്ള സൌദി ജോലിക്കാരില്‍ അധികവും. സ്വന്തം ചെരുപ്പില്‍ നിന്നാണ് അഴുക്ക് പറ്റിയതെന്നൊന്നും അവര്‍ ശ്രദ്ധിക്കില്ല. ഉടന്‍ അച്ചായനെ വിളിച്ച് വഴക്ക് പറയും. അച്ചായന്‍ അതെല്ലാം വൃത്തിയാക്കിക്കൊണ്ട് തന്നെ അവന്മാരെ മലയാളത്തില്‍ മുട്ടന്‍ തെറി വിളിക്കും. മുഖത്ത് നോക്കി ചിരിച്ചോണ്ട് തെറി വിളിക്കുന്നത് കേട്ട് സംതൃപ്തിയടഞ്ഞ് സൌദികള്‍ പോകുകയും ചെയ്യും.

ഇങ്ങനൊക്കെയാണെങ്കിലും അച്ചായനെ എല്ലാവര്‍ക്കും ഇഷ്ടമാണ്. തെറി വിളിച്ചുകൊണ്ടായാലും എല്ലാ ജോലികളും ചെയ്യും. ആരെ സഹായിക്കാന്‍ കിട്ടുന്ന അവസരവും പാഴാക്കത്തില്ല. ഞങ്ങളുടെ കെട്ടിടത്തിലേക്ക് പുതുതായി എത്തിയ ഐടി മാനേജര്‍ക്ക് ഓഫീസ് സെറ്റ് ചെയ്യാന്‍ സഹായിച്ചത് അച്ചായനാണ്. 150 കിലോയിലധികമുള്ള മനേജര്‍ കസേരയിലിരുന്നതും കസേരയുടെ ഷാഫ്റ്റ് ഒടിഞ്ഞു പോയി. കസേരയുടെ സീറ്റ് പിറകില്‍ കുടുങ്ങിയ നിലയില്‍ എണീറ്റ് നിന്ന് പരുങ്ങിയ അയാളെ സീറ്റ് വലിച്ചൂരി സഹായിച്ചത് നമ്മുടെ അച്ചായനാണ്. പിന്നൊരു ദിവസം ഈര്‍ക്കില്‍ പരുവത്തിലുള്ള ഖാലിദ് യൂറോപ്യന്‍ ക്ലോസറ്റിന്റെ മുകളില്‍ കയറി നിന്ന് അഭ്യാസം കാണിച്ച് കാല്‍ ക്ലോസറ്റില്‍ കുടുങ്ങിയപ്പോള്‍ അത് എടുത്തുകൊടുക്കാന്‍ സഹായിച്ചതും തോമസച്ചായനാണ്. അതുകൊണ്ട് തന്നെ സൌദികള്‍ക്ക് പലര്‍ക്കും അദ്ദേഹത്തോട് ഒരു പ്രത്യേക മമതയുണ്ടായിരുന്നു.

ഇതൊക്കെ പറഞ്ഞാലും ചെയ്യുന്ന ജോലിക്ക് പറ്റിയ ശമ്പളമല്ല അച്ചായന് അവരുടെ കമ്പനി കൊടുക്കുന്നത്. ആകെ 350 റിയാല്‍. ഡബിള്‍ ഡ്യൂട്ടി നോക്കിയും ഓവര്‍ടൈ ചെയ്തും ഒരു 700 റിയാല്‍ വരെ ഒരു മാസം കയ്യില്‍ കിട്ടും. മാസം 5000 രൂപ നാട്ടിലയയ്ക്കും. ബാക്കി കൊണ്ട് കഷ്ടിച്ച് കഴിഞ്ഞ് കൂടും. മിച്ചം വെക്കാന്‍ ഒന്നും കാണാത്ത ജീവിതം.

ഇവിടെയുള്ള ഭൂരിഭാഗം പ്രവാസികളുടെയും ജീവിതം ഇതുപോലെയാണ്. നാട്ടില്‍ നിന്ന് ഏതെങ്കിലും ഏജന്റ് വഴി ഭീമമായ തുക കൊടുത്ത് വിസയും കാത്തിരിക്കുന്നവര്‍ക്ക് ഇതൊന്നും പറഞ്ഞാല്‍ മനസ്സിലാകില്ല. വിസ കിട്ടിയാല്‍ ഏതോ നല്ല കമ്പനിയില്‍ ജോലി കിട്ടി എന്നാണ് പലരുടെയും വിചാരം. സൌദിയില്‍ കമ്പനി എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്നവ രണ്ട് തരമുണ്ട്. ഒന്ന്, സ്വന്തമായി പ്രോജക്റ്റും ഇഷ്ടം പോലെ ആള്‍ക്കാരും മറ്റുമുള്ള ശരിക്കുള്ള കമ്പനി. രണ്ടാമത്തേത് ചെറിയ ഒരു റൂമിലല്‍ ഒതുങ്ങുന്ന മാന്‍ പവര്‍ സപ്ലെ കമ്പനി. ഇതില്‍ രണ്ടാമത്തേതിലാണ് നാട്ടില്‍ നിന്ന് വന്നിട്ടുള്ള അധികം ആളുകളും ഉള്‍പ്പെടുക.

ഒരു സൌദി പൌരന്‍, തന്റെ പ്രോജക്ടിന്റെ പണിക്ക് ആളിനെ വേണമെന്ന് പറഞ്ഞ് ഗവണ്മെന്റില്‍ നിന്നും വിസ സംഘടിപ്പിക്കുന്നു. ഇത് അയാള്‍ക്ക് പരിചയമുള്ള ഏതെങ്കിലും വിദേശി ഏജന്റ് വഴി നാട്ടില്‍ എത്തിക്കുന്നു. ഏജന്റ് കമ്മീഷനും മറ്റും വാങ്ങി ആള്‍ക്കാരെ സംഘടിപ്പിക്കുന്നു. ഇങ്ങനെ എത്തുന്ന ആള്‍ക്കാരാണ് മാന്‍ പവര്‍ സപ്ലെ കമ്പനിയിലെ ജോലിക്കാര്‍. ഇവര്‍ പല കൈമറിഞ്ഞാണ് ശരിക്കുള്ള കമ്പനിയില്‍ എത്തുന്നത്. കമ്പനി അവര്‍ക്ക് 5000 റിയാല്‍ ശബളം കൊടുത്താല്‍ അത് ജോലിക്കാരന്റെ കയ്യിലെത്തുമ്പോള്‍ 1000 റിയാലാകും. ബാക്കിയെല്ലാം ഇടനിലക്കാര്‍ക്ക്.

എന്തായാലും ഇങ്ങനൊരു കമ്പനിയിലാണ് നമ്മുടെ അച്ചായനും വന്ന് പെട്ടത്. എന്നെ കണ്ടുമുട്ടിയപ്പോള്‍ത്തന്നെ ഈ വിവരങ്ങളെല്ലാം തോമസച്ചായന്‍ പറഞ്ഞുതന്നു. അച്ചായന്‍ അങ്ങനെയാണ്. ആദ്യം കാണുമ്പോള്‍ തന്നെ തന്റെ എല്ലാ വിഷമതകളും പ്രാരാബ്ദങ്ങളും പറഞ്ഞ് നമ്മളെ കരയിച്ചിട്ടേ വിടൂ. അങ്ങനെ പറയുന്നതുകൊണ്ട് പലപ്പോഴും ഗുണവും ഉണ്ടാകാറുണ്ട്. ചില സൌദികള്‍ കരഞ്ഞുകരഞ്ഞ് ഒരു പരുവത്തിലാകുമ്പോള്‍ നൂറോ ഇരുനൂറോ റിയാല്‍ നല്കും.

അച്ചായന് ഒറ്റ മകളാണ്. പ്ലസ് ടൂ കഴിഞ്ഞപ്പോള്‍ നഴ്സിങ്ങിന് പോകണമെന്നാണ് അവള്‍ പറയുന്നത്. അതിന് ഒരുപാട് ചിലവാണ്. എന്തുചെയ്യും എന്ന് കരുതി ഇരിക്കുമ്പോഴാണ് ഈശ്വരന്‍ രാമചന്ദ്രന്റെ രൂപത്തില്‍ അച്ചായന് മുന്‍പില്‍ പ്രത്യക്ഷപ്പെട്ടത്. അടുത്തൊരു കമ്പനിയില്‍ സ്റ്റോര്‍ മാനേജറാണ്. പരിചയപ്പെട്ട ഉടന്‍ തന്നെ തന്റെ പ്രാരാബ്ദങ്ങളും വിഷമതകളും രാമചന്ദ്രനെ അറിയിച്ചു. ഇതെല്ലാം കേട്ട് മനസ്സലിഞ്ഞ രാമചന്ദ്രന്‍, മകളെ പഠിപ്പിക്കാനുള്ള സകല ചിലവുകളും താന്‍ വഹിച്ചോളാമെന്ന് അച്ചായന് വാക്ക് കൊടുത്തു. അങ്ങനെ അച്ചായന്റെ മകള്‍ ഗുജറാത്തില്‍ നഴ്സിങ്ങ് പഠനം ആരംഭിച്ചു.

രണ്ട് വര്‍ഷം കഴിഞ്ഞു. കോഴ്സ് പൂര്ത്തിയായി. ഇനി 6 മാസം അവിടെ ജോലി ചെയ്യണം. ബോണ്ട് തെറ്റിച്ചാല്‍ 50,000 രൂപ പിഴ ഒടുക്കണം. എങ്ങനെങ്കിലും മകളെ നാട്ടിലെത്തിക്കണമെന്ന് ഒറ്റ വിചാരമാണ് അച്ചായന്. നാട്ടില്‍ സഭയുടെ ഒരു ഹോസ്പിറ്റലില്‍ ജോലി പറഞ്ഞു വച്ചിട്ടുണ്ട്. അച്ചായന്‍ രാമചന്ദ്രനെ വിളിച്ച് കാര്യം പറഞ്ഞു. 6 മാസം അവിടെ ജോലി ചെയ്താല്‍ അത്രയും പരിചയം ആകുമല്ലോ എന്ന ഉപദേശമാണ് രാമചന്ദ്രന്‍ നല്കിയത്. ഇത് അച്ചായന് ഒട്ടും ഇഷ്ടപ്പെട്ടില്ല. ഫോണ്‍ അപ്പൊഴേ കട്ട് ചെയ്തു. പിന്നെ ഒരിക്കലും രാമചന്ദ്രനെ അച്ചായന്‍ വിളിച്ചിട്ടില്ല.

ഇങ്ങനെ ഒരുപാട് വിഷമതകളുമായി ഇരിക്കുന്ന ഒരു വൈകുന്നേരം. പതിവുപോലെ ഓഫീസിലെ ജീവനക്കാരെല്ലാം പോയിക്കഴിഞ്ഞപ്പോള്‍ അച്ചായന്‍ തന്റെ പണി ആരംഭിച്ചു. ഇനി ഒരു മണിക്കൂര്‍ കൂടി ഉണ്ട് ഡ്യൂട്ടി അവസാനിക്കാന്‍. അതിന് മുന്‍പ് ടോയ്‌ലറ്റെല്ലാം വൃത്തിയാക്കണം. ഇങ്ങനെ മരിച്ച് പണി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഒരു കാര്യം അച്ചായന്റെ ശ്രദ്ധയില്‍ പെട്ടത്. വാഷ്‌ബെയ്സിന്റെ കണ്ണാടിക്ക് മുന്‍പിലുള്ള സ്റ്റാന്റില്‍ ഒരു പേഴ്സ് ഇരിക്കുന്നു. അച്ചായന്‍ ചുറ്റും നോക്കി. ആരുമില്ല. ടോയ്‌ലെറ്റിന്റെ കതകുകളെല്ലാം തുറന്ന് കിടക്കുന്നു. ആരെയും കണ്ടില്ല. ഓഫീസിലെ ജോലിക്കാരെല്ലാം എപ്പൊഴേ പോയി. പേഴ്സിന് നല്ല കനം. ദൈവമേ, ദൈവം തന്ന നിധിയാകുമോ!!

പതുക്കെ പേഴ്സുമെടുത്ത് ഒരു ടോയ്‌ലറ്റിനുള്ളില്‍ കയറി വാതിലടച്ചു. ആകാംക്ഷയോടെ തുറന്നു നോക്കി. പേഴ്സ് നിറച്ച് പല ബാങ്കുകളുടെ കാര്‍ഡുകള്‍. എ.ടി.എം കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, മെഡിക്കല്‍ കാര്‍ഡ് എന്നിങ്ങനെ പലതരം. ഒരൊറ്റ റിയാലില്ല. സംഭവം മുകളിലെ നിലയില്‍ ജോലി ചെയ്യുന്ന ഒരു സൌദിയുടേതാണ്. അഞ്ച് പൈസയ്ക്ക് ഗുണമില്ലാത്തവന്‍. തന്നെയുമല്ല എപ്പൊ നോക്കിയാലും എന്തെങ്കിലും പണിയും പറയും. കഴിഞ്ഞ തവണ വെക്കേഷന്‍ പോകാന്‍ നേരം രണ്ട് തവണ അവനോട് പോയി പോകുന്ന വിവരം പറഞ്ഞു. ഒന്ന് മൂളിയതല്ലാതെ ഒരു റിയാലുപോലും തന്നില്ല. പേഴ്സ് ടോയ്ലറ്റിലിട്ട് ഫ്ലഷ് ചെയ്താലോ! എന്തായാലും പേഴ്സില്‍ ഒന്നു കൂടി തിരയാം.

കൂടുതല്‍ തിരഞ്ഞപ്പോള്‍ അകത്തെ അറയില്‍ വച്ചിരുന്ന ഒരു നോട്ട് അച്ചായന്റെ ശ്രദ്ധയില്‍ പെട്ടു. 100 ഡോളര്‍. നാട്ടിലെ ഏകദേശം 5000 രൂപ. എടുക്കണോ വേണ്ടയോ? ആകെ ഒരു കണ്‍ഫ്യൂഷന്‍. മനസ്സ് രണ്ടായി പകുത്ത് വാഗ്വാദം നടക്കുന്നു. അവസാനം കഷ്ടപ്പാടുകളുടെയും പ്രാരാബ്ദങ്ങളുടെയും ഭാഗം ജയിച്ചു. ഡോളര്‍ പോക്കറ്റില്‍ തിരുകി. എന്തായാലും കിട്ടിയതാകട്ടെ. ഇനി ഈ പേഴ്സ് എന്ത് ചെയ്യും. ഇരുന്നിടത്തുതന്നെ വച്ചിട്ട് പോയാലോ? കഴിഞ്ഞതവണ ഇതുപോലെ ഒരു സൌദിയുടെ ക്രെഡിറ്റ് കാര്‍ഡ് കളഞ്ഞുകിട്ടിയത് തിരിച്ച് കൊടുത്തതിന് അവന്‍ 50 റിയാല്‍ തന്നു. ഇത് തിരിച്ചേല്പിച്ചാല്‍ വല്ലതും കൂടി തടഞ്ഞാലോ? തിരിച്ചുകൊടുക്കുമ്പോള്‍ ഡോളറിനെക്കുറിച്ച് അവന്‍ ചോദിച്ചാല്‍ താന്‍ കണ്ടതേയില്ലെന്ന് ഉറപ്പിച്ച് പറയാനുള്ള തീരുമാനത്തോടെ പേഴ്സ് അച്ചായന്‍ പോക്കറ്റിലാക്കി.

പിറ്റേന്ന് സൌദി നേരത്തെ എത്തി. ഓഫീസില്‍ എന്തോ തിരയുന്നു. അച്ചായന്‍ പതുക്കെ അവന്റെ ഓഫീസില്‍ ചെന്ന് പേഴ്സ് കൊടുത്തു. താഴെ ബാത്ത്റൂമില്‍ നിന്ന് കിട്ടിയതാണെന്ന് പറഞ്ഞു. സൌദിയുടെ മുഖം തെളിഞ്ഞു. അവന്‍ നന്ദി പറഞ്ഞ് പേഴ്സ് വാങ്ങി. പക്ഷേ, പേഴ്സ് തുറന്നതോടെ ആളുടെ മുഖം മാറി. ചിരി മാഞ്ഞു.

“അയ്ന അല്‍ ഖംസത്ത് അല്‍ഫ് റിയാല്‍?” സൌദി അച്ചായനു നേരെ അലറി.

അച്ചായന്‍ ഞെട്ടിവിറച്ചു. കംസത്ത് അല്‍ഫ് എന്നാല്‍ 5000. ദൈവമേ, ഇവന്റെ 5000 റിയാല്‍ എവിടെയെന്നാണ് ചോദിക്കുന്നത്. അച്ചായന്‍ കൈ മലര്‍ത്തി. സൌദി ഉടനെ സെക്യൂരിറ്റിയെ വിളിച്ചു. സെക്യൂരിറ്റി വന്ന് ചോദ്യം ചെയ്യലായി. അച്ചായന്‍ നടന്ന സംഭവം പറഞ്ഞു. പേഴ്സിനുള്ളില്‍ ഒന്നും ഉണ്ടായിരുന്നില്ല. തലേന്ന് സാലറി കൊടുത്ത ദിവസമായതിനാല്‍ 5000 സൌദിക്ക് കിട്ടിയിട്ടുണ്ട്. എന്തിനേറെ പറയുന്നു. ആകെ പൊല്ലാപ്പായി. സെക്യൂരിറ്റി അച്ചായന്റെ അലമാര പരിശോധിച്ചു. കിട്ടിയത് 100 ഡോളറിന്റെ നോട്ട്. ആ നോട്ട് തന്റെ പേഴ്സില്‍ ഇരുന്നതാണെന്ന് സൌദി സ്ഥിരീകരിച്ചു. അതുകൂടിയായപ്പോള്‍ അച്ചായന്‍ തന്നെയാണ് 5000 റിയാല്‍ എടുത്തതെന്ന വാദം ശക്തമായി.

ഇതോടെ അച്ചായന്റെ കമ്പനിമാനേജറെ വിവരം അറിയിച്ചു. പണം തിരിച്ചു കൊടുത്താല്‍ പോലീസ് കേസാക്കാതെ വിടാം. പോലീസ് കേസായാല്‍ കമ്പനിക്ക് ചീത്തപ്പേരാകും. എന്തായാലും അച്ചായന്റെ കമ്പനി പണം കൊടുത്തു. പകരം അവര്‍ അച്ചായന്റെ എല്ലാ അലവന്‍സുകളും ബാക്കിയുള്ള സാലറിയും കട്ട് ചെയ്തു. ഒരാഴ്ചയ്ക്കകം അച്ചായനെ അവര്‍ നാട്ടിലേക്ക് കയറ്റി വിട്ടു. സുഹൃത്തുകള്‍ നല്കിയ ചെറിയ തുകയും പിടിച്ച് നാട്ടിലേക്ക് പോകാന്‍ തയ്യാറാകുന്ന അയാളെ വേദനയോടെയാണ് ഞങ്ങള്‍ യാത്രയാക്കിയത്. തന്റെ വിഷമതകളും പ്രാരാബ്ദങ്ങളും ഓര്‍മ്മപ്പെടുത്തി ഞങ്ങളെ കരയിച്ചുകൊണ്ട് തോമസച്ചായന്‍ യാത്രയായി. പുതിയൊരു ലോകം കെട്ടിപ്പടുക്കുവാന്‍. 

Sunday 24 June 2012

യാത്ര

വീട്ടിലേക്കുള്ള ബസ്സ് പോയിക്കാണുമോ എന്ന് സംശയിച്ചാണ് ബസ്റ്റാന്റിലെത്തിയത്. ഭാഗ്യം!! പോയിട്ടില്ല.. ഈ ബസ്സ് പോയാല്‍ പിന്നെ ഒരു മണിക്കൂര്‍ കഴിഞ്ഞേ ആ റൂട്ടിലേക്ക് അടുത്ത ബസ്സുള്ളൂ.. അതുകൊണ്ടുതന്നെ ബസ്സില്‍ നല്ല തിരക്ക്. മിക്കവാറും എല്ലാ ബസ്സുകളുടെയും സ്ഥിതി ഇതുതന്നെ. സ്വകാര്യ വാഹനങ്ങളുടെ ബാഹുല്യം സാധാരണക്കാരുടെ യാത്രാമാര്‍ഗ്ഗമായ ലൈന്‍ ബസ്സുകളെ ബാധിക്കുന്നില്ല. കാരണം എന്താണ്? കാരണം ആലോചിച്ച് നിന്നാല്‍ ബസ്സ് പോകും. പിന്നെയും ഒരു മണിക്കൂര്‍ വായിന്നോക്കി നടക്കേണ്ടി വരും. ഞാനും ബസ്സില്‍ കയറാനുള്ള കായികമുറകള്‍ തുടങ്ങി.

ഉള്ളില്‍ കയറിയപ്പോള്‍ ഒരാള്‍ തിരക്കിനിടയില്‍ക്കൂടി പുറത്തേക്ക് വരുന്നു. എന്നെ കണ്ട ഉടനെ അയാള്‍ പറഞ്ഞു. “ഞാന്‍ ഒന്ന് മൂത്രം ഒഴിച്ചിട്ടു വരട്ടേ സാര്‍”. ഞാന്‍ അനുവാദ മൂളല്‍ കൊടുത്തു. ബസ്സിന്റെ പിന്നില്‍ ഭയങ്കര കോലാഹലം. എല്ലാവര്‍ക്കും പിന്നില്‍ നില്‍ക്കണം. ആരും മുന്നിലോട്ട് പോകുന്നില്ല. ഞാനും പിറകില്‍ ഒതുങ്ങാനുള്ള സകല അടവുകളും പ്രയോഗിച്ചു. ഒരു രക്ഷയുമില്ല. ബസ്സിന്റെ മുന്‍ഭാഗത്ത് ഒരു ഫുട്ബോള്‍ കളിക്കാനുള്ള സ്ഥലമുണ്ട്, പിന്നെന്തിനാ പിറകില്‍ കിടന്ന് ഇങ്ങനെ തള്ളുകൂടുന്നതെന്ന് അല്പം ഉറക്കെ ആത്മഗതം ചെയ്തുകൊണ്ട് ഞാന്‍ മുന്നിലേക്ക് നീങ്ങി.

അല്പസമയത്തിനകം രണ്ട് മണിയടി കേട്ടു. ബസ്സ് മുന്നോട്ട് നീങ്ങി. ബസ്സിന്റെ പിന്നില്‍ ഉച്ചത്തിലുള്ള സംസാരം. ഞാന്‍ തിരിഞ്ഞുനോക്കി. കണ്ടക്ടറും യാത്രക്കാരനും തമ്മില്‍ രൂക്ഷമായ വാക്പയറ്റ്. രണ്ടുപേരും അതില്‍ നിപുണരാ‍ണെന്ന് കേട്ടാല്‍ അറിയാം. ഒരാള്‍ക്ക് അധികാരത്തിന്റേയും മറ്റെയാള്‍ക്ക് പിന്‍ബലത്തിന്റേയും കരുത്ത്. വണ്ടി നിര്‍ത്തി. കാര്യം ഇതാണ്. യാത്രക്കാരന്‍ കണ്ടക്ടറുടെ അനുവാദത്തോടെ മൂത്രമൊഴിക്കാന്‍ പോയി. അയാള്‍ വരുന്നതിനുമുന്‍പ് കണ്ടക്ടര്‍ വണ്ടി വിട്ടു. തന്നോട് ചോദിച്ചിട്ടല്ല പോയതെന്ന് കണ്ടക്ടറും കണ്ടക്ടറോട് ചോദിച്ചിട്ട് തന്നെയാണ് പോയതെന്ന് യാത്രക്കാരനും. രണ്ടുപേരും അവരവരുടെ വാദങ്ങളില്‍ ഉറച്ച് നില്‍ക്കുന്നു. അയാള്‍ അനുവാദം ചോദിക്കുന്നത് കേട്ടിരുന്നുവെന്ന് യാത്രക്കാരില്‍ ചിലര്‍ പറഞ്ഞു. ആരോപണപ്രത്യാരോപണങ്ങള്‍ ശാരീരിക പ്രവര്‍ത്തനത്തിലേക്ക് നീങ്ങുന്നത് കണ്ട യാത്രക്കാര്‍ ഇടപെട്ട് സമവായം ഉണ്ടാക്കി. എല്ലാവര്‍ക്കും യാത്ര ചെയ്യണ്ടേ!! അങ്ങനെ അത് അവസാ‍നിച്ചു. എന്നിരുന്നാലും തീ കെട്ട കൊള്ളിയില്‍ നിന്നും പുക ഉയരുന്നതുപോലെ രണ്ടുപേരും നിന്ന് പുകയുന്നു.

എനിക്ക് കാര്യം മനസ്സിലായി. എന്റെ ഷര്‍ട്ടിന്റെ നിറമാണ് കണ്ടക്ടറിന്റെ ഷര്‍ട്ടിന്. യാത്രക്കാരന്‍ തെറ്റിദ്ധരിച്ച് എന്നോട് അനുവാദം ചോദിച്ചു. ഒരു അപരിചിതന്‍ എന്നെ സാറെന്ന് സംബോധന ചെയ്ത് അനുവാദം ചോദിച്ചപ്പോള്‍ എന്റെ നിഷ്കളങ്കത്തം കൊണ്ട് സമ്മതം മൂളി. അത്രമാത്രം. അത് ഇതുപോലൊരു കോലാഹലം ഉണ്ടാക്കുമെന്ന് കരുതിയില്ല. ബസ്സിനുള്ളിലെ പ്രകാശത്തില്‍ നിന്നും കഴിയുന്നതും ഞാന്‍ ഒഴിഞ്ഞു നിന്നു.

ഭാഗ്യത്തിന് എന്റെ അടുത്തിരുന്ന ആള്‍ ഇറങ്ങാന്‍ എഴുന്നേറ്റു. എനിക്ക് സീറ്റുകിട്ടി. ലോട്ടറി ടിക്കറ്റില്‍ ഒരു ചെറിയ തുക അടിച്ചതുപോലെ മനസ്സിന് ആശ്വാസം. എന്റെ കാല്‍ച്ചുവട്ടില്‍ ഒരു ചെറിയ പ്ലാസ്റ്റിക് കവറില്‍ എന്തോ കെട്ടി വച്ചിരിക്കുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ എന്തോ ഒരു ഗന്ധം വമിക്കാന്‍ തുടങ്ങി. വണ്ടി നിര്‍ത്തുമ്പോള്‍ അത് രൂക്ഷമായി അനുഭവപ്പെട്ടുതുടങ്ങി. ഇത് ചര്‍ച്ചയായി. ഏതോ വല്യമ്മാവന്‍ മീന്‍ വാങ്ങിയിട്ട് അത് ബസ്സില്‍ വച്ച് മറന്നതായിരിക്കും. അഭിപ്രായങ്ങള്‍ വന്നു. ഗന്ധം അസഹ്യമായപ്പോള്‍ വണ്ടി നിര്‍ത്തി. എല്ലാവരും അവരവരുടെ സീറ്റിനടിയില്‍ പരിശോധിച്ചു. എന്റെ അടുത്തിരുന്നയാള്‍ ആ പ്ലാസ്റ്റിക് കെട്ട് മുന്നിലെ സീറ്റിനടിയിലേക്ക് കാലുകൊണ്ട് നീക്കി വയ്ക്കുന്നത് ഞാന്‍ കണ്ടു. മുന്നിലെ സീറ്റിലുള്ളവര്‍ കുനിഞ്ഞ് പരിശോധിച്ചപ്പോള്‍ കെട്ട് കണ്ടെത്തി. ആളുകള്‍ അത് നീക്കിയിട്ടു. അതിന്റെ രൂക്ഷഗന്ധം സഹിക്കാവുന്നതിലും അപ്പുറം. മീനാണ്. ഒരാള്‍ അതെടുത്ത് പുറത്തേക്കിട്ടു. വണ്ടി നീങ്ങി. കുറച്ചുകഴിഞ്ഞപ്പോള്‍ ഉള്ളിലെ ഗന്ധവും ഇല്ലാതായി. ആളുകളുടെ സംസാരം തീരുന്നില്ല.

ഞാന്‍ അടുത്തിരുന്ന ആളെ നോക്കി. മധ്യവയസ്കന്‍. ഉദ്യോഗസ്ഥനാണെന്ന് തോന്നി. അയാള്‍ എന്നെ നോക്കി വിഷാദഭാവത്തില്‍ ചെവിയില്‍ പറഞ്ഞു. 300 രൂപയുടെ ചെമ്മീനായിരുന്നു. അയാളുടെ മനോദുഃഖം മുഖഭാവത്തിലും ശബ്ദത്തിലും മനസ്സിലാക്കാമായിരുന്നു.

രസകരമായ ഒരു യാ‍ത്രയുടെ അന്ത്യത്തില്‍ ഞാന്‍ വീട്ടിലെത്തി. ചെന്നപാടെ കത്താളുമെടുത്ത് പറമ്പിലിറങ്ങി. അല്പം വിളഞ്ഞു നിന്ന ഒരു കൊലവെട്ടി. ഷര്‍ട്ടില്‍ പറ്റിയ വാഴക്കറ ഭാര്യയെ കാണിക്കാതെ കഴുകാനുള്ള തുണിയുടെ കൂടെ ഷര്‍ട്ട് ഇട്ടു. ഭാര്യ ആദ്യമായി വാങ്ങിത്തന്ന പിറന്നാള്‍ സമ്മാനം. ഒഴിവാക്കാന്‍ ഇതേയുള്ളു വഴി.

Wednesday 6 June 2012

ഇന്റര്‍വ്യൂ

ഞങ്ങളുടെ കമ്പനിയിലേക്ക് സ്വദേശികളെ തിരഞ്ഞെടുക്കാന്‍ വേണ്ടി നടത്തിയ ഇന്റര്‍വ്യൂ റൂം ആണ് രംഗം. അതാ അങ്ങോട്ട് നോക്കൂ.. ഞാനും ഞങ്ങളുടെ ബോസ്സും ആണ് അവിടെ പെട്ടിക്കടയും തുറന്ന് ഇരിക്കുന്നത്. പണ്ട് ഒരുപാട് ഇന്റര്‍വ്യൂവിന് പോയി കിട്ടാതെവന്നപ്പോള്‍ തോന്നിയിരുന്ന ദേഷ്യവും വിഷമവും നിരാശയും കലിപ്പുമെല്ലാം ഇന്നിവിടെ തീര്‍ക്കണം എന്ന ഉറച്ച തീരുമാനത്തിലായിരുന്നു ഞാന്‍. ആദ്യം വന്ന രണ്ട് സൌദികളെയും ചോദ്യങ്ങളാല്‍ നിര്‍ത്തിപ്പൊരിച്ചു. അവസാനം അവന്മാര്‍ ജീവനും കൊണ്ട് ഓടി. ഇത്രയും വലിയ കഠിനാദ്ധ്വാനം ചെയ്ത് ക്ഷീണിച്ചിരിക്കുന്ന എനിക്ക് അല്പം വിശ്രമം ആവശ്യമാണെന്ന് ബോസ്സിന് തോന്നിയതുകൊണ്ടാകാം അര മണിക്കൂര്‍ ബ്രേക്ക് അനുവദിച്ചത്. എന്തായാലും ഈ ഇടവേളയില്‍ ഞാന്‍ എന്റെ ആദ്യ ഇന്റര്‍വ്യൂ വിനെക്കുറിച്ച് ഓര്‍ത്തുപോയി.

ടി.കെ.എം എഞ്ചിനീയറിംഗ് കോളേജില്‍ ക്യാമ്പസ് സെലക്ഷന്‍ നടക്കുന്ന സമയം. ആദ്യമായി റിക്രൂട്ട്മെന്റിന് വരുന്ന കമ്പനിയെ എല്ലാവരും പ്രതീക്ഷയോടെയായിരുന്നു കാത്തിരുന്നത്. തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ നിന്നും ഒരു ഐടി കമ്പനിയാണ് ആദ്യം എത്തുമെന്നറിയിച്ചത്. ബുജികള്‍ ഒരുപാടുള്ള കോളേജ്. അതുകൊണ്ടുതന്നെ ഒട്ടും പ്രതീക്ഷയില്ലായിരുന്നു എനിക്ക്. പക്ഷേ, ഇതറിഞ്ഞതും ഇന്റര്‍വ്യൂവിന് പോകാനായി അച്ഛന്‍ രണ്ട് ഷര്‍ട്ട് വാങ്ങിത്തന്നു. ചന്ദനക്കളറില്‍ ഒരെണ്ണം. കടും ചുവപ്പു നിറത്തില്‍ മറ്റൊന്ന്. ചന്ദനക്കളര്‍ ഷര്‍ട്ടുമിട്ട് ആദ്യ ക്യാമ്പസ് സെലക്ഷന് പോയി. അത്ഭുതം എന്നല്ലാതെ എന്ത് പറയാന്‍. എഴുത്ത് പരീക്ഷയില്‍ ഒന്നാമത്. അടുത്ത കടമ്പ GD എന്നറിയപ്പെടുന്ന ഗ്രൂപ്പ് വാചകമടി ആണ്. അതിലും ഒരുവിധം കടന്നുകൂടി. ഇനി ആകെ അവശേഷിക്കുന്നത് ഇന്റര്‍വ്യൂ. പക്ഷേ എന്റെ കഷ്ടകാലത്തിന് ഇന്റര്‍വ്യൂ അന്ന് നടന്നില്ല. ഷോര്‍ട്ട് ലിസ്റ്റില്‍ പെട്ടവരെല്ലാം പിറ്റേന്ന് ടെക്നോപാര്‍ക്കില്‍ ചെല്ലാന്‍ പറഞ്ഞിട്ട് കമ്പനി അവരുടെ പാട്ടിന് പോയി.

അങ്ങനെ വിജയശ്രീലാളിതനായി ഒരുപാട് പ്രതീക്ഷകളോടെ ഞാന്‍ വീട്ടിലേക്ക്. വീട്ടിലെത്തിയപാടെ അമ്മ ചോദിച്ചു.

“നീ പോയത് കോളേജിലോട്ടോ അതോ ചന്തയിലോ? “

ഞാന്‍ അമ്പരന്നു. അന്നത്തെ ദിവസം എനിക്ക് ചന്തയുമായി എന്തെങ്കിലും ബന്ധമുണ്ടെങ്കില്‍ അത് GD -ക്ക് പങ്കെടുത്തുവെന്നതാണ്. പിന്നീടാണ് കാര്യം പിടി കിട്ടിയത്. എന്നെ ആകെപ്പാടെ നല്ല മീന്‍ നാറ്റം. ഉടുപ്പിന്റെ ഒരു ഭാഗത്ത് നനവുമുണ്ട്. കൂടാതെ അവിടവിടെ കരിയും പറ്റിയിട്ടുണ്ട്. ഏതോ പെണ്ണുമ്പിള്ള മീന്‍ കൊട്ടയും കൊണ്ട് ബസ്സില്‍ കയറിയത് ഞാന്‍ ഓര്‍ത്തു.

എന്തായാലും ഇനി ഈ ഷര്‍ട്ട് നാളെ ഇടാന്‍ കഴിയില്ല. മറ്റേ ഷര്‍ട്ട് ഇട്ടോണ്ട് പോകാം എന്ന് തീരുമാനിച്ചു. ഈ ഇന്റര്‍വ്യൂ ഇന്റര്‍വ്യൂ എന്ന് കേട്ടിട്ടേയുള്ളൂ. അപ്പോഴാണ് അടുത്ത വീട്ടിലെ ചേട്ടന്‍ നിര്‍ദ്ദേശിച്ചത്. ഇന്റര്‍വ്യൂവിന് ടൈ നിര്‍ബന്ധമാണ്. പിന്നെ ടൈ തപ്പി പാച്ചിലായി. അവസാനം ഒരുത്തന്‍ ഒരു ടൈ സംഘടിപ്പിച്ചു തന്നു.

പിറ്റേന്ന് രാവിലെ ചുവന്ന ഷര്‍ട്ടും ധരിച്ച് ടൈ കെട്ടാന്‍ എടുത്തപ്പോഴാണ് ഒരു കാര്യം ഓര്‍ത്തത്. സംഭവം കെട്ടാനറിയില്ല. എന്തായാലും അത് പോകറ്റില്‍ തിരുകി. ടൈ എന്തിയേ എന്നെങ്ങാനും ആരെങ്കിലും ചോദിച്ചാല്‍ എടുത്ത് കാണിക്കുകയെങ്കിലും ചെയ്യാമല്ലോ. സമയത്ത് തന്നെ ടെക്നോപാര്‍ക്കിലെത്തി. എല്ലാ വിരുതന്മാരും നേരത്തേതന്നെ എത്തിയിട്ടുണ്ട്. ഞാന്‍ ചുറ്റും ഒന്ന് കണ്ണോടിച്ചു. കോണ്‍ഗ്രസ്സ് സമ്മേളനം ആണോ എന്ന് തോന്നിപ്പോയി. എല്ലാ അവന്മാരും ശുഭ്രവസ്ത്രധാരികള്‍. പെണ്‍കൊച്ചൊരെണ്ണം ഉണ്ടായിരുന്നതുപോലും വെള്ള ചുരിദാറുമിട്ട് വന്നിരിക്കുന്നു. ഞാന്‍ മാത്രം കമ്മ്യൂണിസ്റ്റ് സഖാവ്.

എന്തായാലും ടൈ കുറയ്ക്കണ്ട എന്ന് കരുതി കെട്ടാന്‍ അറിയാവുന്ന ഒരുത്തനെക്കൊണ്ട് കെട്ടിച്ചു. അവന്‍ എന്നെ ഉപദേശിച്ചു. ടൈയ്ക്ക് രണ്ട് വാലുണ്ട്. അതില്‍ ചെറുതില്‍ മാത്രം പിടിച്ച് വലിക്കുക. വലുതില്‍ തൊടുകയേ ചെയ്യരുത്.

അങ്ങനെ അവസാനം എന്റെ ഊഴമെത്തി. പേര് വിളിച്ചപ്പോള്‍ ടെന്‍ഷന്‍ കാരണം കോളറ് ശരിയാക്കിയ കൂട്ടത്തില്‍ ടൈയ്യുടെ വലിയ വാലില്‍ തന്നെ പിടിച്ചു വലിച്ചു. സംഭവം തൊണ്ടയില്‍ മുറുകി. ഇനി ഒന്നും നോക്കാനില്ല. ഇന്റര്‍വ്യൂ റൂമിലേക്ക് കയറുന്നതിനു മുന്‍പ് ഒരുവിധം വലിച്ചൂരി പോക്കറ്റില്‍ തിരുകി. അകത്ത് കയറിയിട്ട് 'May I come in, Sir' എന്ന് പറഞ്ഞപ്പോള്‍ അകത്തിരുന്നവര്‍ തലപൊക്കി നോക്കി. ഒരു പെണ്ണും ഒരു ആണും. എന്തായാലും കൂടുതല്‍ ഒന്നും പറയിക്കാതെ ഇരിക്കാന്‍ പറഞ്ഞു.

വലിയ ഭാരിച്ച കാര്യങ്ങളൊന്നും ചോദിക്കുന്നില്ല. പേഴ്സണല്‍ ഇന്റര്‍വ്യൂ ആണ്. പേരും അഡ്രസ്സും ഒക്കെ പറഞ്ഞു കഴിഞ്ഞപ്പോള്‍ ഒരു ചോദ്യം.

'What is your Hobby?'

നേരത്തെ ഈ ചോദ്യം പ്രതീക്ഷിച്ചിരുന്നു. ഞാന്‍ ചാടിക്കയറി ഹെഡ്ഡ് ചെയ്തു.

Stamp collection, Cricket ..

ക്രിക്കറ്റ് എന്ന് കേട്ടപ്പോള്‍ ഇന്റര്‍വ്യൂവിനിരുന്ന വനിത മറ്റെ ആളോട് പറഞ്ഞു. ക്രിക്കറ്റിനെക്കുറിച്ച് ചോദിക്കാം. എന്റെ മനസ്സില്‍ ഒന്നല്ല ഒരായിരം ലഡ്ഡു പൊട്ടി. ക്രിക്കറ്റിനെക്കുറിച്ച് എന്ത് ചോദിച്ചാലും പറയാം. പിന്നെ ക്രിക്കറ്റ് കമന്ററി കേട്ട് കേട്ട് അതിനെക്കുറിച്ച് ഇംഗ്ലീഷില്‍ പറയാനും എളുപ്പം.

അപ്പോഴാണ് ഇന്റര്‍വ്യൂ ബോര്‍ഡിലെ മറ്റേ കശ്മലന്‍ ഇടംകോലിട്ടത്. ക്രിക്കറ്റ് വേണ്ട സ്റ്റാമ്പ് മതി പോലും. ഒരു ഗമയ്ക്ക സ്റ്റാമ്പ് കളക്ഷന്‍ പറഞ്ഞും പോയി.

ചോദ്യം : Whatz the scientific name of 'stamp collection'?

ഉത്തരം :Philately.. മാങ്ങാത്തൊലി.. അങ്ങേര് വിടാന്‍ ഭാവമില്ല.

ചോദ്യം :How many different country's stamps do you have?

ഉത്തരം :ആകെ 5 എണ്ണമേയുള്ളൂ. വേണ്ട 2 കൂടി ചേര്‍ക്കാം.. 25

ചോദ്യം :Which are the countries do you have?

ഉത്തരം :പെട്ടല്ലോ ഈശ്വരാ.. ആകെ ഓര്‍മ്മവരുന്നത് ഇന്ത്യയുടെ അയല്‍‌രാജ്യങ്ങളാണ്. എന്തായാലും എണ്ണി എണ്ണി 10 എണ്ണം പറഞ്ഞപ്പോള്‍ അങ്ങേര് പറഞ്ഞു പൊയ്ക്കോളാന്‍.

ഇന്റര്‍വ്യൂ കഴിഞ്ഞെന്ന് മനസ്സിലായതോടെ എനിക്ക് സമാധാനമായി. പിന്നെ ഞാന്‍ ചോദ്യം ചോദിക്കുന്നു, അവര്‍ ഉത്തരം പറയുന്നു.

ചോദ്യം :If i'm selected for this job what will be my scope of work?

ഉത്തരം :അത് ഞങ്ങള്‍ അറിയിക്കാം.

ചോദ്യം :How many vacancies are available?

ഉത്തരം :ഒരുപാട് പേരെ വേണം.

ചോദ്യം :How is my performance?

ഉത്തരം :   :)

എന്തായാലും എന്റെ കാര്യത്തില്‍ ഒരു തീരുമാനമായി. അവരെന്നെ എടുത്തില്ല. സമരം ചെയ്ത് കമ്പനി പൂട്ടിക്കും എന്ന് പേടിച്ചായിരുന്നിരിക്കും.