Sunday 1 March 2015

കോളിംഗ് ബെൽ

ലോകത്തു സർവ്വസാധാരണമായ ഒരു ഉപകരണമാണു കോളിംഗ് ബെൽ. പല രൂപത്തിലും ഭാവത്തിലും അവ ഉപയോഗിക്കപ്പെടുന്നു. വൈദ്യുതി കണ്ടുപിടിക്കുന്നതിനു മുൻപു തന്നെ കോളിംഗ് ബെൽ ഉണ്ട്. ആ കാലത്തിന് അനുയോജ്യമായ രൂപത്തിൽ ആയിരുന്നുവെന്നു മാത്രം. പക്ഷേ ഉപയോഗം അന്നും ഇന്നും ഒന്നുതന്നെ - മനുഷ്യരുടെ ശ്രദ്ധ ആകർഷിക്കൽ. ഏതുവഴിയിൽ ചിന്തിച്ചുകൊണ്ടിരിക്കുന്ന ആളെയും കോളിംഗ് ബെൽ ഉണർത്തും. എന്നാൽ ദേവാലയങ്ങളിൽ എന്തിനാണു മണി? അതു ദേവനെ ഉണർത്താനാണോ? ചിന്താധീനനായ ദേവനെ, ഞാൻ വന്നിരിക്കുന്നുവെന്ന് അറിയിക്കാനാണോ? ചിലരുടെ ഭാവം കണ്ടാൽ, താൻ ഇതാ വന്നിരിക്കുന്നുവെന്നു ദേവനെ അറിയിക്കുന്ന വിധം ആണ് അവർ മണി ഉപയോഗിക്കുന്നത്.

ആരാധനാലയങ്ങളിൽ ദൈവീകസാന്നിധ്യം കൂടുതലായുണ്ട്. വായു എല്ലായിടത്തുമുണ്ട്. അതു ചലനാത്മകവുമാണ്. എന്നാൽ എപ്പോഴും നമുക്കു ചുറ്റും  ചലിച്ചുകൊണ്ടു നമ്മെ മുട്ടിയുരുമിപ്പോകുന്ന കാറ്റിനെ നാം അറിയുന്നില്ല. വ്യക്തമായി അറിയണമെങ്കിൽ ഫാനിന്റെ അടുത്തുപോകണം. അതു പ്രവർത്തിച്ചാൽ നമുക്കു കാറ്റ് അനുഭവവേദ്യമാകും. അതുപോലെ ആരാധനാലയങ്ങളിൽ ചെന്നാൽ കൂടുതൽ ദൈവീക സാന്നിധ്യം മനസ്സിന് അനുഭവിക്കാൻ കഴിയും. ദൈവീക തേജസ്സ് എപ്പോഴും ഒഴുകിക്കൊണ്ടിരിക്കും. അതിനെ ഉണർത്താൻ ക്ഷേത്രമണി അടിക്കണമെന്നില്ല. പിന്നെ എന്തിനാണു മണി തൂക്കിയിട്ടിരിക്കുന്നത്? അതു ക്ഷേത്രാചാരങ്ങളുടെ സമയം അറിയിക്കാനും, പിന്നെ ദേവാലയങ്ങളിൽ വന്നു ലോകകാര്യങ്ങൾ ചർച്ച ചെയ്യുന്നവരുടെ ശ്രദ്ധ ദേവനിലേക്ക് ഒഴുക്കാനുമാണ്.

ഓഫീസുകളിലെ കോളിംഗ് ബെൽ ആളിനെ വിളിക്കാൻ മാത്രമാണ്. ജഡവസ്തുക്കളെക്കൊണ്ടു ശബ്ദമുണ്ടാക്കി തന്റെ ആശയം മറ്റുള്ളവരെ അറിയിക്കുന്നു. എന്നാൽ ഈ ജഡവസ്തുക്കൾക്കു സ്വയം ശബ്ദിക്കാൻ കഴിയുമോ? ഇല്ല. പുറമേ നിന്നു ഊർ‌ജ്ജം ലഭിക്കണം. എന്നാലും പോരാ, അതു ശരിയായ ഘടനയിൽ സംവിധാനം ചെയ്തിരിക്കയും വേണം.

ഞാൻ ഒരു കോളിംഗ് ബെൽ എടുത്ത് അഴിച്ചുനോക്കി. ആണി, പച്ചിരുമ്പ്, കിണ്ണം, ചെറിയ ഹാമർ, സ്പ്രിംഗ് മറ്റ് അനവധി സംവിധാനങ്ങൾ ക്രോഡീകരിച്ചു വച്ചിരിക്കുന്നു. വൈദ്യുതിബന്ധമുണ്ടാകുമ്പോൾ അതു ക്രമമായി ശബ്ദിക്കുന്നു. അതിൽ ഒരു ചെറിയ ക്രമീകരണം മാറ്റി നോക്കി. വൈദ്യുതി ഉണ്ടെങ്കിലും ശബ്ദിക്കുന്നില്ല. അതിലെ ഓരോ ഭാഗങ്ങളും മാറ്റിമാറ്റി പരീക്ഷിച്ചു. ശബ്ദിക്കുന്നില്ല. ഒരു ചെറിയ പിഴവു പോലും പറ്റാതെ എല്ലാ ഭാഗങ്ങളും കൃത്യമായ സ്ഥലത്തു കൃത്യമായ അകലത്തിൽ ശരിയായ രീതിയിൽ ഘടിപ്പിച്ചാൽ മാത്രമേ അതു പ്രവർത്തിച്ചു ശബ്ദമുണ്ടാക്കൂ. ഈ ജഡവസ്തുക്കളും ഊർജ്ജവും ചേരുമ്പോഴുണ്ടാകുന്ന ശബ്ദസൗന്ദര്യം ഏതെല്ലാം രൂപത്തിലും സ്വരമാധുരിയിലും ഇന്നു ലഭിക്കും! എല്ലാത്തിന്റേയും പ്രചോദനം ഊർജ്ജമാണ്. ശരിയായ ക്രമീകരണത്തിൽ ജഡവസ്തുക്കൾ സംയോജിപ്പിച്ച് അതിലൂടെ ഊർജ്ജം കടത്തിവിട്ടാൽ അത്ഭുതകരങ്ങളായ പ്രവൃത്തികൾ ചെയ്യിക്കാൻ കഴിയും. ഈ തത്വം തന്നെയല്ലെ ഈ കാണുന്ന സർവ്വചരാചരങ്ങളുടേയും പ്രവർത്തനതത്വം.

മനുഷ്യന്റെ ശരീരത്തിൽ അടങ്ങിയിട്ടുള്ള എല്ലാ മൂലകങ്ങളും സംയുക്തങ്ങളും നമുക്കു ക്രോഡീകരിക്കാം. കാർബൺ, ഫോസ്ഫറസ്, വാതകങ്ങൾ, ജലം തുടങ്ങി എല്ലാ ജഡവസ്തുക്കളും പത്തു വയസ്സുള്ള ഒരു കുട്ടിയുടെ ശരീരത്തിൽ ഉള്ള കൃത്യമായ അളവിൽ സംഭരിച്ചുവച്ച് അതിൽക്കൂടി വൈദ്യുതി കടത്തിവിട്ടാൽ എന്തെങ്കിലും സംഭവിക്കുമോ? വൈദ്യുതോർജ്ജം കൊണ്ടു നാം എന്തെല്ലാം ചെയ്യുന്നു. ആ ചലനം ആണോ മനുഷ്യശരീരത്തിൽ, ജീവജാലങ്ങളിൽ പ്രവർത്തിക്കുന്നത്? ഇതിനെപ്പറ്റി ആഴത്തിൽ ചിന്തിച്ചു സത്യം അറിഞ്ഞവർ ആ ഊർജ്ജത്തിനൊരു പേരിട്ടു - ‘ആത്മാവ്‘. ഭൗതികവസ്തുക്കൾ എല്ലാം ശരിയായി ക്രമീകരിക്കുമ്പോൾ അതിൽ ആത്മാവു കടന്നാൽ അതു പൂർണ്ണ ജീവിയായി. കാളിംഗ് ബെല്ലിനെക്കൊണ്ട് ഊർജ്ജം ഏതെല്ലാം രീതിയിലുള്ള ശബ്ദവും പ്രവൃത്തിയുമാണോ ചെയ്യിക്കുന്നത്, അതുപോലെ ഈ ആത്മാവ് ഈ ശരീരത്തെ പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കുന്നു. വിവിധങ്ങളായ വൈദ്യുതി ഉപകരണങ്ങൾ ‘വൈദ്യുതി’ എന്ന ഒറ്റ ഊർജ്ജം കൊണ്ടു വിവിധങ്ങളായ പ്രവൃത്തികളെ ചെയ്തുകൊണ്ടിരിക്കുന്നുവോ അതേപോലെതന്നെ ‘ആത്മാവ്’ എന്ന ഒറ്റ ചൈതന്യത്താൽ ഈ ലോകത്തിലെ എല്ലാ ചരാചരങ്ങളും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.

യഥാർത്ഥത്തിൽ ശരീരത്തിന് ഇതിൽ ഒരു താല്പര്യവുമില്ല. എന്നാൽ ശരീരത്തിന്റെ വിചാരം താനാണ് ഇതെല്ലാം ചെയ്യുന്നതെന്നും താൻ മഹത്വമുള്ളവനാണെന്നുമാണ്. വൈദ്യുതപ്രവാഹം ഉള്ള സമയം വരെ മാത്രമേ കോളിംഗ് ബെല്ലിനു പ്രവർത്തിക്കാൻ കഴിയൂ. ഇല്ലെങ്കിൽ അതു ജഡം. ഉപകരണം വളരെ പഴയതാകുമ്പോൾ പ്രവർത്തനക്ഷമത കുറയുകയും അവസാനം അതു പ്രവർത്തിക്കാതെയുമാകും. ഊർജ്ജം പിന്നീട് അവയിൽ പ്രവർത്തിക്കില്ല. അനുയോജ്യമായ സ്ഥലത്ത് അനുയോജ്യമായ ജഡവസ്തുക്കളിൽ പ്രവേശിച്ച് അതു പ്രവർത്തിക്കും. ഇതുപോലെ തന്നെ ജീവനും ഉപയോഗശൂന്യമായ ശരീരത്തെ ഉപേക്ഷിച്ചിട്ടു പുതിയ ശരീരത്തെ സ്വീകരിച്ചുകൊണ്ടിരിക്കും. ഇത് അതിന്റെ സ്വഭാവമാണ്. ജലം മൂന്നവസ്ഥയിൽ കാണപ്പെടുന്നുണ്ടല്ലോ! അതു ജലത്തിന്റെ സ്വഭാവം, അല്ലെങ്കിൽ പ്രകൃതി.

അതാ കോളിംഗ് ബെൽ അടിക്കുന്നു. ആരോ പുറത്തു വന്നിട്ടുണ്ട്. ഈ ‘കോളിംഗ് ബെൽ‘ പോയി നോക്കട്ടെ!!

സോമദാസ്