Wednesday 28 May 2014

കിളി പോയാൽ!!

അലമാര തുറന്നപ്പോൾ എന്തോ ഒരു സാധനം സാവധാനം താഴേക്കു വീണു. സൂക്ഷിച്ചു നോക്കി. നാളുകൾക്ക് മുൻപ് ചത്ത ഒരു ചിലന്തിയുടെ ശരീരക്കൂട്. ശരീരത്തിനകത്ത് ഒന്നും ഇല്ലാതിരുന്നതിനാൽ അത് ഒരു ചിലന്തിക്കൂടുപോലെ തോന്നി.

പക്ഷിനോട്ടക്കാരന്റെ കൂട്ടിലെ കിളി പറന്ന് പുറത്തേക്കുപോയാൽ ആ കൂടിന്റെ അവസ്ഥ എന്തായിരിക്കും? എല്ലാ ജീവികളുടേയും മരണവും ഇതുപോലെ തന്നെയാണ്. ശരീരത്തിനുള്ളിലെ കിളി പറന്നുപോയാൽ പിന്നെ ശരീരം ഉപയോഗശൂന്യം. അതുകൊണ്ടുതന്നെയാണ് കൂട്ടിനല്ല, കിളിക്കാണ് പ്രാധാന്യം എന്ന് ജ്ഞാനികൾ പറയുന്നത്.

സോമദാസ്

Tuesday 27 May 2014

ചിന്ത

ചിന്തിക്കുന്ന ജീവി മനുഷ്യനായിരിക്കും...
ചിന്തിക്കുന്ന മനുഷ്യൻ നല്ല മനുഷ്യനായിരിക്കും...
ചിന്തിക്കുന്ന നല്ല മനുഷ്യനാണ് വിശിഷ്ടവ്യക്തി...
ചിന്തിക്കുന്ന വിശിഷ്ടവ്യക്തിയാണ് ‘ദിവ്യാത്മാക്കൾ’...
ചിന്തിക്കുന്ന ദിവ്യാത്മാക്കളാ‍ണ് അവതാരങ്ങൾ...
ചിന്തിക്കുന്ന അവതാരങ്ങൾ ചിന്തയില്ലാത്ത പദത്തിലെത്തുന്നു...

സോമദാസ്

Sunday 25 May 2014

കൂട്ടുകാർ

കുശസ്ഥലി എന്ന രാജ്യത്തെ രാജാവിന് ഒരു ഉണ്ണി പിറന്നു. കുട്ടി വളരും തോറും കൂട്ടുകാരും ഉണ്ടായി. കളിക്കൂട്ടുകാരെ കൂടാതെ രഹസ്യമായി 9 കൂട്ടുകാർ കൂടി അവനുണ്ടായിരുന്നു. അവന്റെ നിഴൽ പോലെ എപ്പോഴും കൂടെനിന്ന അവരെ അവൻ കൂടുതൽ സ്നേഹിച്ചു.

മാതാപിതാക്കളേക്കാളും കളിക്കൂട്ടുകാരേക്കാളും കൂടുതലായി സ്നേഹിച്ച് ആ 9 കൂട്ടുകാരേയും അവൻ കൂടെ കൊണ്ടുനടന്നു. അയാളുടെ ഭരണകാലത്തും അയാളോടൊപ്പം ആ 9 കൂട്ടുകാരും ഒന്നു ചേർന്നുനിന്നു. മറ്റുള്ള കൂട്ടുകാർ വരികയും പോവുകയും ചെയ്തുകൊണ്ടിരുന്നു. എന്നാൽ ആ 9 കൂട്ടുകാർ ഒരിക്കലും അയാളെ വിട്ടുപോയില്ല.

ഒരുനാൾ ഈ കൂട്ടുകാർ രാജാവിനെ ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി. സ്ഥലപരിചയമില്ലാതെ രാജാവ് ചുറ്റും നോക്കി. ഒരു സ്ഥലത്ത് എന്തോ എഴുതി വച്ചിരിക്കുന്നത് രാജാവ് വായിച്ചു, “നരകം”.

നരകവാതിൽ തുറന്നു. രാജാവിനെ കൊണ്ടുപോകാൻ ആളുകൾ വന്നു. അയാൾ കൂട്ടുകാരെ നോക്കി. അവർ പറഞ്ഞു.

“രാജാവ് പൊയ്ക്കൊള്ളൂ! ഞങ്ങൾക്ക് ഇവിടം വരെയേ നിങ്ങളോടൊത്തു വരാൻ കഴിയൂ. ഇവിടം വരെ മനുഷ്യരെ എത്തിക്കുകയാണ് ഞങ്ങളുടെ ജോലി.”

അവർ ഉച്ചത്തിൽ ചിരിച്ചുകൊണ്ട് ജോലി തുടരാൻ ഭൂമിയിലേക്ക് തിരിച്ചു. ആ കൂട്ടുകാരുടെ പുറകിൽ എഴുതിയിരിക്കുന്നത് രാജാവ് വായിച്ചു.

“കോപം, കാമം, ദ്വേഷം, മത്സരം, കാർപ്പണ്യം, ലോപം, മോഹം, അസൂയ, അഹങ്കാരം.”

ഇവരായിരുന്നോ തന്റെ കൂട്ടുകാർ എന്നോർത്ത് രാജാവ് ഉച്ചത്തിൽ വിലപിച്ചു.

സോമദാസ്

Tuesday 13 May 2014

ലഗേജ്

അയാൾ ട്രെയിനിൽ കയറി തന്റെ ലഗേജുകൾ എല്ലാം ഒതുക്കി സ്വസ്ഥമായി ഇരുന്നു. സീറ്റിന്റെ സൈഡിൽ എഴുതിയിരിക്കുന്നത് അയാൾ വായിച്ചു.
“Less luggage more comfort."
ശരിയാണ്, കുറച്ചു ലഗേജേ ഉള്ളെങ്കിൽ യാത്ര സുഖകരമാണ്.
ലഗേജ് എത്ര കൂടുതൽ ഉണ്ടോ അത്രയും ആയാസകരമായിരിക്കും യാത്ര.
ലഗേജ് എത്ര കുറയുന്നോ അത്രയും ആയാസരഹിതവും.
ലൗകിക ജീവിതത്തിലും ഇതുതന്നെയല്ലേ!
ലോകത്തുനിന്നും ആവശ്യമുള്ളതുമാത്രം സ്വീകരിച്ചാൽ ജീവിതം സമാധാനപരമായിരിക്കും.
ലോകത്തുനിന്നും എത്രമാത്രം കൂടുതൽ സ്വീകരിക്കുന്നുവോ അത്രയും സമാധാനം കുറഞ്ഞിരിക്കും.
അയാൾ തന്റെ ലഗേജിലേക്ക് നോക്കി!
സോമദാസ്