Wednesday, 27 March 2013

എന്നിലെ ഞാൻ‌!!

എല്ലാ കുട്ടികളേയും പോലെതന്നെ കുട്ടിക്കാലത്ത് എനിക്കും യാത്ര വലിയ ഇഷ്ടമായിരുന്നു. മുതിർന്നപ്പോൾ എന്റെ ഇഷ്ടവും വളർന്നു. അസുഖമായിരുന്നാൽ പോലും ഇന്നും യാത്രയെ ഞാൻ ഇഷ്ടപ്പെടുന്നു. എന്റെ ഏകാന്തചിന്തകൾ വികാസരൂപം പ്രാപിക്കുന്നത് യാത്രാവേളകളിലാണ്. അതും ബസ്സ് യാത്രയിൽ. മിക്ക ബസ്സ് യാത്രകളിലും ഞാനും എന്റെ ചിന്തകളും മാത്രം എനിക്ക് അനുഭവവേദ്യമാകും. എന്റെ അനേകം ചിന്തകളുടേയും സങ്കല്പങ്ങളുടേയും ഉറവിടം ഈ യാത്രാവേളകളിലാണ്. ഇന്നും അതിന് ഭ്രംശം വന്നിട്ടില്ല.

ഒരു യാത്രയിൽ എന്റെ ചിന്തമുഴുവൻ എന്നേയും വഹിച്ചുകൊണ്ടുപോകുന്ന ബസ്സിനേപ്പറ്റിയായിരുന്നു. ഞാനും ബസ്സും രണ്ട് വസ്തുക്കളാണ്. ഞാൻ ബസ്സിൽ ഇരിക്കുന്നു, അധിവസിക്കുന്നു. ബസ്സിനുണ്ടാകുന്ന എല്ലാ ചലനങ്ങളും എന്നേയും ബാധിക്കുന്നു. ബസ്സ് നിമ്നോന്നതങ്ങളിൽ സഞ്ചരിക്കുമ്പോൾ അതിന്റെ ആഘാതത്താൽ ഞാൻ വിഷമിക്കുന്നു. ഞാൻ ബസ്സിൽ സ്ഥിതി ചെയ്യുന്നു. എങ്കിലും എനിക്കും ബസ്സിനുമിടയിൽ വേർതിരിവുണ്ട്. ഞാൻ എത്ര അമർന്നിരുന്നാലും ബസ്സിനും എനിക്കും ഇടയിൽ ഇടമുണ്ട്. എന്നിരുന്നാലും ബസ്സിനുണ്ടാകുന്ന എല്ലാ ആഘാതങ്ങളും എനിക്കും ബാധകമാണ്. ഇതിന്റെ കാരണം ഞാൻ ജഡവസ്തുവായ ബസ്സിൽ രൂഢമായി ചേർന്നിരിക്കുന്നുവെന്നതാണ്. ഇതിൽ വലിയ ശാസ്ത്രമൊന്നുമില്ലെങ്കിലും ഞാൻ എന്നെപ്പറ്റി ആഴത്തിൽ ചിന്തിക്കാൻ തീരുമാനിച്ചു.

ഞാൻ ആരാണ്? ഇതെന്റെ കണ്ണ്, ഇതെന്റെ മൂക്ക്, ഇതെന്റെ ശിരസ്സ്, ഇതെന്റെ കൈകാലുകൾ, ഇതെന്റെ ശരീരം - അപ്പോൾ ഈ കാണുന്ന ശരീരവും മറ്റവയവങ്ങളുമല്ല ഞാൻ എന്നു സിദ്ധിക്കുന്നു. ഈ കാണുന്നതൊന്നുമല്ലാത്ത മറ്റൊന്നാണ് ഞാൻ. മറ്റൊരുവിധത്തിൽപ്പറഞ്ഞാൽ എന്റെ പ്രവർത്തനോപകരണങ്ങളാണ് ഈ ശരീരവും അതിലെ അവയവങ്ങളും. അങ്ങനെയാകുമ്പോൾ എന്റെ തിരിച്ചറിയൽ കാർഡിൽ എന്നെ തിരിച്ചറിയാൻ കൊടുത്തിരിക്കുന്ന വിവരങ്ങളോ ഫോട്ടോയോ അല്ല ഞാൻ. അതെല്ലാം എന്റെ ഉപകരണങ്ങളെപ്പറ്റിയുള്ള വിവരണങ്ങളും അവയുടെ ചിത്രവുമാണ്. ബസ്സിൽ ഞാൻ അമർന്നിരിക്കുന്നതുപോലെ ഞാൻ എന്ന ഉപകരണസംഘാതത്തിന്റെ ഉള്ളിലും യഥാർത്ഥമായ മറ്റൊരു ഞാൻ സ്ഥിതിചെയ്യുന്നുണ്ട്. ഈ ശരീരവും ഞാൻ എന്ന അതിസൂക്ഷ്മചൈതന്യവും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയുണ്ട്. അതാണ് പ്രാണവായു. ഈ പ്രാണവായു സംബന്ധമായേ ഞാൻ എന്ന ചൈതന്യത്തിന് ഈ ശരീരത്തിൽ സ്ഥിതിചെയ്യാൻ കഴിയൂ. എപ്പോൾ ഈ പ്രാണവായുവിനെ നിരോധിക്കുന്നുവോ അപ്പോൾ ഈ ഞാൻ എന്ന ചൈതന്യം ഈ ശരീരം വിട്ടുപോകുകയും ചെയ്യും.

ബസ്സിനുണ്ടാകുന്ന ചലനങ്ങളും വ്യഥകളും അതിൽ അധിവസിക്കുന്ന എനിക്ക് എങ്ങനെയാണോ അനുഭവപ്പെടുന്നത് അതേപോലെതന്നെ, ശരീരമാകുന്ന ഈ വാഹനത്തിലിരിക്കുന്ന ഞാൻ എന്ന ജീവചൈതന്യത്തിനും ബാധിക്കുന്നു. വാഹനം കേടായാൽ എനിക്ക് പുറത്തുപോയി വേറെ വാഹനം സ്വീകരിക്കാം. അതേപോലെതന്നെ ഈ ശരീരമാകുന്ന വാഹനം കേടായാൽ മറ്റൊരു വാഹനം (ശരീരം) സ്വീകരിക്കാം. ‘ഞാൻ’ എന്ന് സങ്കല്പിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ഈ ശരീരത്തിനുള്ളിൽ മറ്റൊരു ഞാനായ ജീവചൈതന്യം ഉണ്ട്. ഇതിനെയാണ് ആത്മാവ് എന്ന് വിളിക്കുന്നത്. അത് ഈ ശരീരത്തിൽ ബസ്സിൽ ഞാൻ എങ്ങനെ അധിവസിക്കുന്നുവോ അതുപോലെതന്നെ വസിക്കുന്നു. ഇവിടെ രണ്ട് ‘ഞാൻ’ വരുന്നു. ജീവചൈതന്യം എന്ന യഥാർത്ഥ ഞാനും, ശരീരം എന്ന താല്കാലിക ഞാനും.

“പാളയം, പാളയം” എന്ന കണ്ടക്ടറുടെ ശബ്ദം എന്നെ മനോരാജ്യത്തിൽ നിന്നും ഉണർത്തി. ഇത്രയും സമയം അധിവസിച്ചിരുന്ന ബസ്സിൽ നിന്നും ഞാനും എന്റെ ഉപകരണങ്ങളും പുറത്തിറങ്ങി..

സോമദാസ്

Saturday, 16 February 2013

കുന്നിക്കുരു - 2

മനനം ചെയ്യുന്ന മാനുഷന്‍‌
മൗനിയായിട്ടിരുന്നിടും
മൗനിയാകുന്ന മര്‍ത്ത്യന്‍ താന്‍‌
‘മുനി’യെന്നു ഗണിച്ചിടും.
അറിവുണ്ടെന്നു ഭാവിച്ചാല്‍‌
അറിവില്ലാത്തവനായിടും
അറിവില്ലെന്ന് ഭാവിച്ചാല്‍‌
അറിയുന്നവനുമായിടും.
 
യോഗം സിദ്ധിച്ച പുണ്യവാന്‍‌
യോഗിയാണെന്നു ലോകവും
യോഗമില്ലാത്ത മാനുഷന്‍‌
യോഗമില്ലാത്തവനായിടും.
 
പുണ്യവും പാപവുമില്ല
കര്‍മ്മവും കര്‍മ്മസാക്ഷിയും
ബന്ധനം മോക്ഷമില്ലാത്ത
മാനുഷന്‍ അവധൂതനാം.
 
വിദ്യയാര്‍ജിച്ച മാനുഷന്‍
വിദ്യയെ സംരക്ഷിച്ചിടും
വിദ്യയില്ലാത്ത മാനുഷന്‍‌
വിദ്വാനെ പരിഹസിച്ചിടും.
 
വിദ്യ നല്‍കുന്ന വിദ്വാന്
വിദ്യ നല്‍കുന്നു കീര്‍ത്തിയും
വിദ്യയെ ശരണമാക്കീടില്‍‌
വിദ്വാനായി ഭവിച്ചിടും.
 
വാക്കാണു സത്യം
വാക്കാണു ശക്തി
വാക്കാണു ശീതം
വാക്കാണു ദോഷം.
 
മനഃശുദ്ധിയതുപിന്നെ
വാക്ശുദ്ധിയുമെന്നപോല്‍‌
ഭക്ഷ്യശുദ്ധി ദേഹശുദ്ധി
കര്‍മ്മശുദ്ധിയുമെന്നിവ
 
വസ്ത്രശുദ്ധിയുമുള്ളോരു
മാനുഷര്‍ കുറവെങ്കിലും
ആറു ശുദ്ധിയെയാര്‍ജിക്കില്‍‌
ശ്രേഷ്ഠനായീടുമാനരന്‍‌.
 
മതിയുള്ളോരുമര്‍ത്ത്യന്ന്
മതിഭ്രമവുമൊത്തിടാ
മതിയെ മതിയെന്നു കണ്ടീടില്‍‌
മതിയില്ലാതെയായിടും.
 
താന്‍ തന്നെ ബന്ധു
താന്‍ തന്നെ ശത്രു
താന്‍ തന്നെ ദുഃഖം
താന്‍ തന്നെ ശാന്തി.
 
ആരോഗ്യം തന്നെയമൃതം
ആരോഗ്യം രോഗമുക്തിയും
ആരോഗ്യമുള്ള ദേഹത്തില്‍‌
ആരോഗ്യമുള്ള ബുദ്ധിയും.
 
ദൂരെനില്‍ക്കുന്ന സൂര്യന്‍‌
ദൂരെ നില്‍ക്കുന്ന ഭൂമിയെ
ദൂരെ നിന്നു തപിപ്പിപ്പൂ
ദൂരെ മാറ്റുന്നിരുട്ടിനെ.
 
നക്ഷത്രഭംഗിയെത്തന്നെ
നഗ്നനേത്രേണകണ്ടിടാം
നക്ഷത്രമില്ലേല്‍ വാനം
നേത്രസൗഖ്യത്തെ നല്‍കിടാ.
മരങ്ങള്‍ തന്നെ പക്ഷിക്ക്
മരണം വരെയാശ്രയം
മരങ്ങളില്ലാത്ത ലോകത്ത്
മരണം തന്നെയാശ്രയം.

സോമദാസ്  

Tuesday, 18 December 2012

എന്റെ സമ്പാദ്യം :-

എന്റെ കൂടെ ജോലി ചെയ്തിരുന്ന ക്രിസ്റ്റഫര്‍ വിദേശത്ത് ജോലിക്ക് പോയിട്ട് ലീവിനു വന്നിട്ടുണ്ടെന്നറിഞ്ഞ് ഒന്നു പോയി കണ്ടുകളയാമെന്ന് കരുതി. ഭാഗ്യം, കക്ഷി വീട്ടിലുണ്ട്. ദീര്‍ഘനാള്‍ കാണാതിരുന്നതുകൊണ്ട് ധാരാളം വിശേഷങ്ങള്‍ പറയാനുണ്ടായിരുന്നു. നാട്ടിലുണ്ടായ വിശേഷങ്ങളൊക്കെ വളരെ ചുരുക്കമായി വേഗത്തില്‍ ഞാന്‍ പറഞ്ഞു തീര്‍ത്തു. എനിക്കറിയേണ്ടത് അദ്ദേഹത്തിന്റെ വിദേശത്തുള്ള ജീവിതാനുഭവങ്ങളായിരുന്നു. അത് അദ്ദേഹം ഒരു യാത്രാവിവരണം പോലെ പറഞ്ഞുതുടങ്ങി.

“ഞാന്‍ ആഫ്രിക്കയിലേക്കാണ് ജോലിക്ക് പോയത്. നമ്മള്‍ ഇരുണ്ട ഭൂഖണ്ഡം എന്ന് വിളിക്കുന്നിടത്തേക്ക്. അനേകം യാത്രകള്‍ ചെയ്ത് അവസാനം നൈജീരിയായിലെ ‘സിറാലിയോണ്‍‌‘ എന്ന സ്ഥലത്തെത്തി. അവിടുത്തെ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് ജോലി കിട്ടിയത്. നാം കണ്ടും കേട്ടും പരിചയപ്പെട്ടിട്ടുള്ളതില്‍ നിന്നും തികച്ചും വിഭിന്നമായ ഭൂപ്രകൃതിയും കാലാവസ്ഥയും സസ്യജാലങ്ങളും സമൂഹവും. അവിടുത്തെ സ്കൂള്‍ അന്തരീക്ഷവും ആഹാരവും വിദ്യാര്‍ത്ഥികളുമൊക്കെ എന്നില്‍ അത്ഭുതവും ഉല്‍കണ്ഠയും ഉണ്ടാക്കി. അവിടുത്തെ ഭാഷയായ ‘സ്വാഹിലി’ ഞാന്‍ പഠിക്കാന്‍ തുടങ്ങി. അദ്ധ്യാപകരെ ദൈവത്തെപ്പോലെ കാണുന്ന വിദ്യാര്‍ത്ഥികളുടെ മനോഭാവവും പെരുമാറ്റവും എനിക്ക് പുതിയ അനുഭവമായിരുന്നു.കുട്ടികള്‍ എന്തെങ്കിലും തെറ്റു ചെയ്യുകയോ നാം അവരെ ശകാരിക്കുകയോ ചെയ്താല്‍ അവര്‍ തറയില്‍ സാഷ്ടാംഗം വീണ് കാലുപിടിച്ചു ക്ഷമ ചോദിക്കുന്ന രീതി ശരിക്കും നമ്മളെ അത്ഭുതപ്പെടുത്തും. നല്ല ശമ്പളവും ഉന്നത പദവിയും കിട്ടിയപ്പോള്‍ ഞാന്‍ വളരെ സന്തോഷിച്ചു.

ശമ്പളത്തില്‍ നിന്നും ചെറിയ ഒരു സംഖ്യ അടച്ച് വിലകൂടിയ ഒരു കാര്‍ ഞാന്‍ സ്വന്തമാക്കി. വിദേശ അദ്ധ്യാപകര്‍ക്ക് അവിടെ എല്ലാ സാധനങ്ങളും കുറഞ്ഞ വിലയ്ക്ക് ലഭിക്കും. പക്ഷേ ഒരു പ്രശ്നമുണ്ട്. അവിടെനിന്നും സമ്പാദിക്കുന്നതൊന്നും രാജ്യത്തിനു പുറത്തുകൊണ്ടുപോകാന്‍ അവിടുത്തെ നിയമം അനുവദിക്കുകയില്ല. എത്ര ഉയര്‍ന്ന ശമ്പളമായാലും വളരെ കുറഞ്ഞ ഒരു തുക മാത്രമേ നാട്ടിലേക്കയയ്ക്കാന്‍ കഴിയൂ. അനേകനാള്‍ അവിടെ ജോലിചെയ്ത് ഉണ്ടാക്കിയ എന്റെ സമ്പാദ്യമൊന്നും എനിക്ക് കൂടെ കൊണ്ടുപോരാന്‍ കഴിഞ്ഞില്ല. ധനം ഇന്ത്യന്‍ കറന്‍സി ആക്കിയേ കൊണ്ടുവരാന്‍ കഴിയൂ. ചുരുക്കത്തില്‍ സമ്പാദിച്ചതെല്ലാം അവിടെ വച്ച് അനുഭവിച്ചിട്ട് അവിടെത്തന്നെ ഉപേക്ഷിച്ചുപോരണം.“ അദ്ദേഹത്തിന്റെ സംഭാഷണത്തില്‍ ചെറിയ ഒരു ശോകഭാവം എനിക്കനുഭവപ്പെട്ടു. കൂടുതല്‍ വിശേഷങ്ങള്‍ പിന്നീടറിയാം എന്നു മനസ്സില്‍ കരുതി ഞാന്‍ തിരികെപ്പോന്നു.

വീട്ടിലേക്കുള്ള വഴിയിലുടനീളം അദ്ദേഹം പറഞ്ഞ ഒരു കാര്യത്തില്‍ എന്റെ മനസ്സ് ഉടക്കിനിന്നു. “ജീവിതകാലം മുഴുവന്‍ കഷ്ടപ്പെട്ട് സമ്പാദിച്ചത് അവിടെ ഉപേക്ഷിച്ചിട്ടുവേണം മടങ്ങിപ്പോരാന്‍‌. പിന്നെ കുറച്ചു ധനം ഇന്ത്യന്‍ നാണയമാക്കി കൊണ്ടുപോരാം!!” എന്റെ ചിന്തകള്‍ വഴിമാറി സഞ്ചരിക്കാന്‍ തുടങ്ങി.

ഇതുതന്നെയല്ലേ നമ്മുടെ ജീവിതത്തിലും സംഭവിക്കുന്നത്? ഒരായുസ്സുമുഴുവന്‍ കഷ്ടപ്പെട്ടുണ്ടാക്കിയതെല്ലാം ഇവിടെ ഉപേക്ഷിച്ചിട്ടല്ലേ എല്ലാവരും അന്ത്യയാത്ര ചെയ്യുന്നത്? ഒരു പൈസ പോലും ആ യാത്രയില്‍ നമുക്ക് കൊണ്ടുപോകാന്‍ കഴിയില്ലല്ലോ! എന്റെ കൂട്ടുകാരന് സിറാലിയോണിലെ നാണയത്തെ ഇന്ത്യന്‍ നാണയമാക്കി കൊണ്ടുപോരാം. അതുപോലെ നമ്മുടെ ജീവിത സമ്പാദ്യത്തെ മറ്റൊന്നാക്കി മാറ്റിയാല്‍ അന്ത്യയാത്രയില്‍ കൂടെക്കൊണ്ടുപോകാന്‍ കഴിയുമോ? ‘കഴിയും’ എന്ന് എന്റെ അന്തരംഗം മന്ത്രിച്ചു!! ആഫ്രിക്കന്‍ നാണയത്തെ ഇന്ത്യന്‍ നാണയമാക്കിയതുപോലെ നമ്മുടെ സമ്പാദ്യത്തേയും പുണ്യമാക്കി മാറ്റിയാല്‍ അത് പരലോകത്തേക്ക് കൊണ്ടുപോകാം. പൂക്കളുടെ സുഗന്ധം വായു എപ്രകാരമാണോ വഹിച്ചുകൊണ്ടുപോകുന്നത് അതുപോലെതന്നെ ഈ ജീവന്‍ പുണ്യത്തെ വഹിച്ചുകൊണ്ട് പരലോകത്തേക്ക് പോകുന്നു എന്ന് ഉപനിഷത്തുക്കളില്‍ രേഖപ്പെടുത്തിയിട്ടുള്ളത് ഞാന്‍ ഓര്‍ത്തു. ധനം സത്പ്രവൃത്തികള്‍ക്കും സന്മാര്‍ഗ്ഗത്തിലും ഉപയോഗിച്ചാല്‍ പുണ്യമാക്കി മാറ്റാം. അല്ലാതെ മറ്റൊരു രീതിയിലും ഒരു പൈസ പോലും അന്ത്യയാത്രയില്‍ ഉപയോഗപ്പെടുകയില്ല. ഈ തത്വം ഗ്രഹിച്ചു ജീവിച്ചാല്‍ ഇന്ന് ലോകത്തുകാണുന്ന എല്ലാം ദുഃഖങ്ങള്‍ക്കും പ്രതിവിധിയാകും എന്നത് സത്യമായിത്തന്നെ ഞാനറിഞ്ഞു. ചിന്തയുടെ തീവ്രതയില്‍ എന്റെ വീടും കടന്ന് ഞാന്‍ മുന്‍പോട്ട് പൊയ്ക്കൊണ്ടിരുന്നു. ‘എവിടെ പോകുന്നു’ എന്ന പരിചയക്കാരന്റെ ചോദ്യം കേട്ടാണ് എനിക്ക് സ്ഥലകാലബോധമുണ്ടായത്. ഞാന്‍ തിരികെ നടന്നു.

സോമദാസ്

Sunday, 25 November 2012

ആത്മസഞ്ചാരികള്‍

ആദ്യമാദ്യം എനിക്കൊന്നും വ്യക്തമായില്ല. ഏതുവഴിയേ പോകണം, പോയാല്‍ എവിടെ ചെന്നെത്തും, ഏതുവഴിയാണ് ദുര്‍ഘടം, ഏതാണ് സുഗമം എന്നിങ്ങനെയൊന്നിനും ഒരു ധാരണയും ഇല്ലായിരുന്നു. കാണുന്ന വഴികളിലൂടെ അലസമായി നടന്നു. ലക്ഷ്യബോധമില്ലാതെ നീരൊഴുക്കില്‍പ്പെട്ട ഇലപോലെ എത്രനാള്‍ ഒഴുകി സഞ്ചരിച്ചുവെന്ന് അറിയില്ല. ഈ കാലയളവിലുണ്ടായ അനുഭവങ്ങള്‍‌; തിക്തവും മധുരവും; എന്നില്‍ ഒരു ബോധമുണ്ടാക്കി. ഞാന്‍ ഒരു ഘോരവനത്തിലാണ് അകപ്പെട്ടിരിക്കുന്നത്. ഏതുവഴിയേ നടന്നാലും അനന്തമായി നീളുന്ന മാര്‍ഗ്ഗം! ചില വഴികളില്‍ സഞ്ചരിക്കുമ്പോള്‍ നയനമനോഹരങ്ങളായ കാഴ്ചകള്‍ കാണാം. ഭൂമിയുടെ നിമ്ന്നോന്നതങ്ങള്‍‌, കാനനസസ്യങ്ങള്‍ പൂത്തുലയുമ്പോള്‍ ഉണ്ടാകുന്ന സൗരഭ്യം, ആകാശശോഭ, എല്ലാം എന്നെ ഉന്മത്തനാക്കി. എന്നാല്‍‌, ഇവയെല്ലാംതന്നെ ക്ഷണികമായിരുന്നു. സന്ധ്യയില്‍ കൊഴിയുന്ന പൂക്കള്‍‌, മാരുതനില്‍ മാറിപ്പോകുന്ന ആകാശശോഭ, പ്രകൃതിയുടെ രൗദ്രഭാവത്തില്‍ രൂപം മാറിപ്പോകുന്ന ഭൂതലങ്ങള്‍ എല്ലാം ക്ഷണികങ്ങളായി എനിക്കനുഭവപ്പെട്ടു. ഇതെല്ലാം സുഖദായകങ്ങളായിരുന്നുവെങ്കിലും മനസ്സ്, ഭയവും അന്ധതയും അശാന്തിയും നിറഞ്ഞതായിരുന്നു. ഞാന്‍ ഇച്ഛിച്ചിട്ട് ലഭിക്കുന്നതല്ല ഈ ജീവിതം. അഭിനയം അറിയാത്ത എന്നെ വേദിയിലേക്ക്, എന്റെ അനുവാദമില്ലാതെ, തള്ളി വിട്ടപോലെ ഞാന്‍ അസ്വസ്ഥനായി അലഞ്ഞു. ചുറ്റുപാടും ഞാന്‍ ശ്രദ്ധിച്ചു. എന്നെപ്പോലെ തന്നെ എല്ലാവരും ഒരു ലക്ഷ്യബോധവുമില്ലാതെ എവിടേക്കോ സഞ്ചരിക്കുന്നു.

ഈ സഞ്ചാരത്തില്‍ ചിലപ്പോള്‍ ഹിംസ്രജന്തുക്കളാല്‍ ആക്രമിക്കപ്പെടും. ശിഷ്ടകാലം അതിന്റെ ദുരിതബാക്കിയായി ജീവിക്കേണ്ടിവരുന്നു. ഈ ഘോരവനത്തില്‍ ഏതെല്ലാം തരത്തിലുള്ള ജീവികളുണ്ടെന്ന് എനിക്ക് അറിയില്ല. അറിഞ്ഞിട്ടും കാര്യമില്ല. ഞാന്‍ ഇവിടെ ജീവിക്കാന്‍ വന്നവനാണ്. ഞാന്‍ വരുന്നതിനു മുമ്പും ധാരാളം ജീവികള്‍ ഇവിടെ ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്, ഇനി ഉണ്ടാകുകയും ചെയ്യും. പിന്നെ എനിക്കുമാത്രമായി എന്താണിത്ര പ്രത്യേകത!

ഒരുനാള്‍ യാത്രാമദ്ധ്യേ ഒരു വൃദ്ധനെ കാണാനും സംസാരിക്കാനും കഴിഞ്ഞു. അദ്ദേഹം ഈ ‘ലൗകിക’ വനത്തില്‍ അനേകകാലം ജീവിച്ച ആളാണ്. അതുകൊണ്ടുതന്നെ ധാരാളം അനുഭവങ്ങളും കഴിവുകളുമുണ്ട്. ഈ സ്ഥലത്തിന് വ്യത്യസ്ഥമായി മറ്റൊരു സ്ഥലമുണ്ടെന്നും അവിടെ ഇതിനേക്കാള്‍ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവിടെ ആര്‍ക്കും നിര്‍ഭയമായി ഇരിക്കാം. മാനസിക ശാരീരിക വ്യഥകളില്ല. ഉള്‍ഭയം വേണ്ട. സ്വതന്ത്രശാന്തമായ അങ്ങനൊരിടം ഉണ്ടെന്ന് എന്റെ കുട്ടിക്കാലത്ത് ആരോ പറഞ്ഞിരുന്നത് ഞാന്‍ ഓര്‍ത്തു. പലനാള്‍ ഞാന്‍ അവിടം അന്വേഷിച്ചു നടന്നു. കണ്ടുകിട്ടിയില്ല. പലരോടും ചോദിച്ചു. ആര്‍ക്കും അറിയില്ല. ചിലര്‍ കളിയാക്കി. ചിലര്‍ ചിത്തഭ്രമമാണെന്നും, സ്വപ്നം കാണാന്‍ കൊള്ളാമെന്നും പറഞ്ഞു. യാഥാര്‍ത്ഥ്യം അറിയുന്നവരെ തേടി ഞാന്‍ അലഞ്ഞു. അങ്ങനെ ഒരു സ്ഥാനം ഉണ്ടെന്നോ, അത് സത്യമോ മിഥ്യയോ എന്നോ അറിയില്ല. അതെങ്കിലും അറിഞ്ഞാല്‍ കൊള്ളാമെന്നായിരുന്നു എനിക്ക്.

ഒരുനാള്‍ എല്ലാവരും ഒരു സ്ഥലത്തേക്ക് പാഞ്ഞുപോകുന്നത് കണ്ട് ഞാനും കൂടി. ഇല്ലാത്ത വഴികളിലൂടെ കഷ്ടപ്പെട്ടുള്ള യാത്ര. അവസാനം ഒരു മൈതാനത്തെത്തി. ഒരുയര്‍ന്ന സ്ഥലത്ത് ഇരിക്കുന്ന ആള്‍ എന്തൊക്കെയോ വിളിച്ചുപറയുന്നു. ജനക്കൂട്ടം ശ്രദ്ധയോടെ കേട്ടുനിന്നു. എനിക്കൊന്നും മനസ്സിലായില്ല. കുറേക്കഴിഞ്ഞപ്പോള്‍ ജനം പകുതിയും പിരിഞ്ഞുപോയി. ഇരിക്കുന്നവരില്‍ കൂടുതല്‍ പേരും അശ്രദ്ധമായിരുന്ന് എന്തിനേപ്പറ്റിയോ സംസാരിക്കുന്നു. മിക്കവാറും ആരും ശ്രദ്ധിക്കാതെയായി. ഞാന്‍ എന്റെ അറിവുകൊണ്ട് ശ്രദ്ധിച്ചുനോക്കി. ഒന്നുംതന്നെ വ്യക്തമല്ല. അവസാനം പറയുന്ന ആളും ഞാനും മാത്രം ബാക്കിയായി. ഞാന്‍ അടുത്തുചെന്ന് അദ്ദേഹത്തോട് ചോദ്യങ്ങള്‍ ചോദിച്ചു. ഉത്തരങ്ങളൊന്നും എനിക്ക് മനസ്സിലായില്ല.
 “അങ്ങുപറയുന്നതെന്താണെന്ന് അങ്ങയ്ക്ക് മനസ്സിലായിട്ടുണ്ടോ?”, ഞാന്‍ തിരിച്ചു ചോദിച്ചു.
“ഉവ്വ്“ എന്നദ്ദേഹം തലയാട്ടി.
“എന്താണത്?”
“ബ്രഹ്മപുരം.” അദ്ദേഹം പ്രതിവചിച്ചു.
“അതെന്താണ്? എവിടെയാണ്?” ഞാന്‍ ചോദിച്ചു.
“അതെനിക്കറിഞ്ഞുകൂടാ.”
“പിന്നെ അങ്ങെങ്ങനെയാണ് ഇതെല്ലാം പറയുന്നത്?”
“അത് വേറെ ഒരാള്‍ എനിക്ക് പറഞ്ഞുതന്നിട്ടുണ്ട്.” അയാള്‍ എവിടെയുണ്ടാകുമെന്ന് അദ്ദേഹം എനിക്ക് പറഞ്ഞുതന്നു.

എനിക്ക് ഉത്സാഹമായി. ഞാന്‍ യാത്രയായി. വഴിയില്‍ പലരേയും കൂട്ടിനുകിട്ടി. ഞാന്‍ അതീവ സന്തുഷ്ടനായി. അവര്‍ പല അഭിപ്രായങ്ങളും പറഞ്ഞുകൊണ്ടാണ് നടന്നത്. ഈ ഘോരവനത്തിനു വെളിയില്‍ ‘ബ്രഹ്മപുരം’ ഉണ്ടോ എന്നതായിരുന്നു പ്രധാനവിഷയം. കുറച്ചു കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഒരു ഏകാന്തസുന്ദരമായ സ്ഥലത്തെത്തി. ചിലര്‍ അവിടെ വിശ്രമിച്ചു. സുന്ദരങ്ങളായ കാഴ്ചകളും അനുഭൂതികളും ആസ്വദിച്ച് അവിടെ തങ്ങി. കുറേക്കഴിഞ്ഞ് തങ്ങള്‍ എത്തിക്കോളാം എന്നുപറഞ്ഞ് അവര്‍ ഞങ്ങളെ യാത്രയാക്കി. ഞങ്ങള്‍ വീണ്ടും അനേകദൂരം സഞ്ചരിച്ചു. അവസാനം ലക്ഷ്യസ്ഥാനത്തെത്തി. അവിടെ അന്വേഷിച്ചപ്പോള്‍ അദ്ദേഹം സ്ഥലത്തില്ല. ബ്രഹ്മപുരത്തേക്ക് പോയിരിക്കുകയാണ്. എപ്പോള്‍ വേണമെങ്കിലും തിരിച്ചെത്താം. മരുഭൂമിയില്‍ മഴ പെയ്തതുപോലെയായി എനിക്ക്.

ഒരുനാള്‍ അദ്ദേഹം എത്തി. ജനം ഒത്തുകൂടി. ബ്രഹ്മപുരത്തെക്കുറിച്ചും അവിടെയെത്താനുള്ള വഴിയെക്കുറിച്ചും അദ്ദേഹം പറഞ്ഞുതുടങ്ങി. ഭാഷ വളരെ പഴയതായിരുന്നതിനാല്‍ മനസ്സിലാക്കാന്‍ പ്രയാസം. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ പലരും പലവിധത്തില്‍ എഴുതിയെടുത്തു. ബ്രഹ്മപുരത്തേക്കുള്ള വഴിലഭിച്ച സന്തോഷത്തോടെ പലരും അവിടം വിട്ടു. എനിക്ക് അതിയായ ദുഃഖം തോന്നി. അദ്ദേഹത്തിന്റെ ഭാഷ, പിന്നെ അദ്ദേഹം പറഞ്ഞ വിഷയം, ഒന്നും തന്നെ എനിക്ക് മനസ്സിലായില്ല. ഇതറിഞ്ഞ അദ്ദേഹം ശാന്തനായി എനിക്കറിയാവുന്ന ഭാഷയില്‍ പറയാന്‍ ശ്രമിച്ചു. പക്ഷേ അപ്പോഴും പറയുന്ന വിഷയത്തിന്റെ ഗഹനതകാരണം അദ്ദേഹത്തോടൊപ്പം എന്റെ മനസ്സ് സഞ്ചരിച്ചില്ല.

സ്വതേ അലസനും മടിയനുമായിരുന്ന ഞാന്‍ പരിശ്രമിക്കാന്‍ പിന്നിലായിരുന്നു. എന്നിരുന്നാലും അദ്ദേഹത്തോടൊപ്പം സഞ്ചരിക്കണമെന്ന് അദമ്യമായ ആഗ്രഹം ഉള്ളില്‍ ഉണ്ടായി. പല പ്രാവശ്യം ആവര്‍ത്തിച്ചതിന്റെ ഫലമായി ഒരുനാള്‍ എന്നെയുംകൂടെ ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകാമെന്ന് അദ്ദേഹം സമ്മതിച്ചു. എനിക്ക് ഏറ്റവും ഉന്മാദമായ അനുഭവമായിരുന്നു പിന്നീട്. എന്റെ എല്ലാ ഭയാശങ്കകളും അകന്നു. ദുഃഖങ്ങള്‍ സുഖങ്ങളായി. സ്വതന്ത്രമായി ഒരു കൊച്ചുകുട്ടിയെപ്പോലെ ദിനങ്ങള്‍ കഴിച്ചുകൂട്ടി.

ബ്രഹ്മപുരത്തെപ്പറ്റി ലഭിച്ച അറിവ് പലവിധത്തില്‍ എഴുതി എടുത്തവര്‍ പലതരത്തില്‍ അതിനെ വ്യാഖ്യാനിച്ചു. അവരവരുടെ പാണ്ഡിത്യം അനുസരിച്ച് വ്യാഖ്യാനങ്ങളും പാഠഭേദങ്ങളും വെട്ടിത്തിരുത്തലുകളും ഉണ്ടാക്കി. അതിനെ വ്യാഖ്യാനിച്ചുകൊണ്ടും ചിന്തിച്ചുകൊണ്ടും അനേകം പേര്‍ കാലംകഴിച്ചു. മറ്റുചിലര്‍ അതിനെ വിശകലനം ചെയ്ത് ശാസ്ത്രീയമായി കണ്ടുപിടിക്കാന്‍ തുനിഞ്ഞിറങ്ങി. ബ്രഹ്മപുരത്തേക്കുള്ള ഒരു മാര്‍ഗ്ഗരേഖ അവര്‍ തയ്യാറാക്കി. അതിന്മേല്‍ അനേകകാലം വാദപ്രതിവാദങ്ങളും അഭിപ്രായഭിന്നതകളും ഉടലെടുത്തു. പലരും വേര്‍പെട്ടുപോയി സ്വന്തമായി പ്രയത്നിച്ചുതുടങ്ങി. മാര്‍ഗ്ഗരേഖ തയ്യാറാക്കിയവര്‍ അതിന് ഒരു കര്‍മ്മപദ്ധതി തയ്യാറാക്കി. ബ്രഹ്മപുരത്തേക്കുള്ള വഴികള്‍ അവരവരുടെ ഭാവനക്കനുസരിച്ച് സങ്കല്പിച്ചു. അതിലേക്കുള്ള പദ്ധതിക്കായി അവര്‍ ആ ദിശയിലേക്ക് തിരിഞ്ഞു. അവര്‍ നിന്ന പാദത്തിനടിയിലെ മണ്ണിന്റെ ഘടന, അതിന്റെ സവിശേഷതകള്‍‌, അവയില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍, അവയുടെ അളവ്, സ്വഭാവം, അവതമ്മില്‍ കൂടിച്ചേരുമ്പോള്‍ ഉണ്ടാകുന്ന വൈവിധ്യങ്ങളായ വസ്തുക്കള്‍‌, അവയുടെ അനന്തമായ ഉപയോഗങ്ങള്‍‌, അവയൊക്കെയുണ്ടാക്കാവുന്ന നാശഹേതുക്കളായ ഉപകരണങ്ങള്‍ എന്നിങ്ങനെ അവര്‍ക്ക് തോന്നിയതൊക്കെ പരീക്ഷണവിധേയമാക്കി. കണ്ടതെല്ലാം സത്യമാണെന്നും തങ്ങള്‍ ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്നും അവര്‍ക്ക് തോന്നി. എന്നാല്‍ അവര്‍ അവരുടെ പരീക്ഷണങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. അവര്‍ക്ക് നില്‍ക്കുന്നിടത്തുനിന്നും അല്പം പോലും മുന്നോട്ട് പോകാന്‍ കഴിഞ്ഞില്ല. അതിനാല്‍ത്തന്നെ അവര്‍ ബ്രഹ്മപുരത്ത് എന്നെങ്കിലും എത്തിച്ചേരും എന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയാതെയായി.

മറ്റൊരുകൂട്ടര്‍ ചുറ്റുപാടും കണ്ട സസ്യജാലങ്ങളെയും, ജന്തുവൈരുദ്ധ്യങ്ങളെയും, അവയുടെ സങ്കീര്‍ണ്ണതകളെയും കുറിച്ചുള്ള പഠനത്തിലേക്ക് തിരിഞ്ഞു. ബ്രഹ്മപുരത്തേക്കുള്ള വഴിയില്‍ കാണുന്ന എല്ലാത്തിനേയും പറ്റി വിശദമായി പഠിക്കാന്‍ അവര്‍ തീരുമാനിച്ചു. മുന്നില്‍ കണ്ട സസ്യജാലങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചു. എത്ര ഇലകള്‍‌, അതിന്റെ ആകാരവിശേഷം, അവയുടെ അതിസങ്കീര്‍ണ്ണമായ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ ഒരു സസ്യത്തിന്റെ എല്ലാം അറിഞ്ഞപ്പോള്‍ത്തന്നെ ജന്മാവസാനമായി. ഇതിനിടക്ക് ബ്രഹ്മപുരത്തേക്കുള്ള വഴി അവര്‍ക്കു കാണാന്‍ കഴിഞ്ഞില്ല. കാരണം വഴി മുഴുവനും നിബിഡമായ വനമാണ്. അതില്‍ അനേകായിരം സസ്യങ്ങള്‍ നില്‍ക്കുന്നു. അവയുടെയെല്ലാം സവിശേഷതകള്‍ സൂക്ഷ്മമായി ഗ്രഹിക്കുവാന്‍‌, ജന്മാന്തരങ്ങള്‍ കൊണ്ടേ കഴിയൂ. അവരും ബ്രഹ്മപുരത്ത് എന്ന് എത്തിച്ചേരും എന്ന് പ്രവചിക്കാന്‍ കഴിയില്ല.

ഇങ്ങനെ അവരവര്‍ നില്‍ക്കുന്നതിനു മുന്നിലുള്ള ദിശയിലേക്കുള്ള പ്രയാണത്തിന്റെ ആരംഭം പോലും സംഭവിക്കാതെ എല്ലാം അവസാനിപ്പിക്കേണ്ടിവന്നു. എന്നാല്‍‌, പുതിയ പുതിയ അറിവുകളുമായി പുതിയ പുതിയ ആളുകള്‍ വന്നുകൊണ്ടേയിരുന്നു.

ഇതൊന്നുംതന്നെ ബ്രഹ്മപുരത്തേക്കുള്ള വഴികളല്ലെന്നും, ആ വഴിയില്‍ മുമ്പ് പോയിട്ടുള്ളവര്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും, അത് ഘോരവനത്തിലെ ചില കല്ലുകളില്‍ കൊത്തിവച്ചിട്ടുണ്ടെന്നും ഒരാള്‍ വിളിച്ചുപറഞ്ഞുകൊണ്ട് നടന്നു. അതുകാണാനായി ചിലര്‍ അയാളോടൊപ്പം കൂടി. എന്നാല്‍ കല്ലില്‍ കണ്ട ലിഖിതങ്ങള്‍ ആര്‍ക്കും വായിക്കാന്‍ കഴിഞ്ഞില്ല. അത് വായിക്കാന്‍ കഴിവുള്ളയാളെത്തേടി ആളുകള്‍ അലഞ്ഞു. അനേകനാളുകള്‍ക്കുശേഷം ഒരാള്‍ ആ ലിഖിതങ്ങള്‍ വായിച്ചു. എന്നാല്‍, തങ്ങളില്‍ ഒരാളായി മാത്രം കണ്ട അയാളെ അംഗീകരിക്കാനോ അയാള്‍ പറയുന്നത് ശരിയാണെന്ന് വിശ്വസിക്കാനോ കൂടുതല്‍ പേരും തയ്യാറായില്ല. പല വാദപ്രതിവാദങ്ങളും നടന്നു. അയാളുടെ പക്ഷത്ത് ആളുകള്‍ കുറവായിരുന്നു. അവര്‍ക്കുപോലും അദ്ദേഹം പറഞ്ഞ വഴിയുടെ യഥാര്‍ത്ഥരൂപം മനസ്സിലായില്ല. അവര്‍ പല വ്യാഖ്യാനങ്ങളും നല്‍കി യാഥാര്‍ത്ഥ്യത്തില്‍ നിന്നും അകന്നുപോയി. ഇത് കണ്ട് വ്യസനിക്കാനേ അദ്ദേഹത്തിനു കഴിഞ്ഞുള്ളൂ. പലതരം അറിവുകളുള്ളവരെ കൊണ്ട് വനം നിറഞ്ഞു. അവരുടെ മത്സരപ്രവൃത്തികൊണ്ട് ആ വനം വിറകൊണ്ടു. സമാധാനം, ശാന്തി, തത്വദര്‍ശനം എന്നിവ മറഞ്ഞു. എവിടെയും വൃഥാപാണ്ഡിത്യമുള്ളവര്‍ വിഹരിച്ചു. അവര്‍ക്കെല്ലാവര്‍ക്കും അസംഖ്യം അനുയായികളെയും ലഭിച്ചു. ഇവരൊന്നും ഒരു കാലത്തും ബ്രഹ്മപുരം സ്വപ്നം കാണുക പോലുമില്ലെന്ന് ഞാന്‍ മനസ്സിലാക്കി.

ബ്രഹ്മപുരം യാത്രയുടെ സമയം അടുത്തു. ഞാന്‍ എപ്പോഴും എന്റെ വഴികാട്ടിയെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. അദ്ദേഹം അവിടുത്തെ പല വിശേഷങ്ങളും പറഞ്ഞുകൊണ്ടിരുന്നു. ഞാന്‍ കണ്ടിട്ടില്ലെങ്കിലും അതെല്ലാം വെറുതെ സങ്കല്പിച്ചു നോക്കി. ഒന്നും വ്യക്തമാകുന്നില്ല. ഇതുവരെയും കണ്ടിട്ടില്ലാത്ത നിറത്തേപ്പറ്റി ചിന്തിക്കുന്നതുപോലെ, കണ്ടിട്ടില്ലാത്ത ഒരു ജീവിയെ സങ്കല്പിക്കുന്നതുപോലെ, കേട്ടിട്ടില്ലാത്ത ശബ്ദം സങ്കല്പിക്കുന്നതുപോലെ ശ്രമിച്ചു നോക്കി. എന്റെ ചുറ്റുപാടും കണ്ടിട്ടുള്ളതും കേട്ടിട്ടുള്ളതുമല്ലാതെ മറ്റൊന്നും മനസ്സില്‍ തെളിഞ്ഞില്ല.

അവസാനം അനേകശതം ബ്രഹ്മപുരം സഞ്ചാരികളുടെ നടുവില്‍ക്കൂടി, അവരെയെല്ലാം നിശബ്ദമായി മറികടന്ന് ഞാന്‍ എന്റെ വഴികാട്ടിയുടെ പിന്നാലെ നടന്നു. ഒന്നും അറിയാത്ത ഒരു കൊച്ചുകുട്ടിയെപ്പോലെ, ശാന്തമായി, സ്വതന്ത്രചിത്തനായി, ഭയമില്ലാത്തവനായി, ആശ്രയം ഉള്ളവനായി, ലക്ഷ്യബോധം ഉള്ളവനായി എന്റെ സഞ്ചാരം തുടര്‍ന്നുകൊണ്ടേയിരുന്നു. അപ്പോഴും ഞാന്‍ കടന്നുപോകുന്ന ബ്രഹ്മപുരം സഞ്ചാരികളെപ്പറ്റി ഓര്‍ക്കുകയും, അവരുടെ ദൈന്യത മനസ്സിലാക്കുകയും അവരും എന്നെങ്കിലും ശരിയായ പാതയില്‍ എത്തിച്ചേരും എന്ന് പ്രത്യാശിക്കുകയും ചെയ്തു.

സോമദാസ്

Monday, 12 November 2012

കുന്നിക്കുരു

"സത്യമാണെന്നു ചൊല്ലിയാല്‍
അസത്യം സത്യമാകുമോ?
സത്യമില്ലാത്ത ലോകത്ത്
അസത്യം സത്യമായിടും!!”
 
 “മുഖം സര്‍വ്വത്ര മുഖം
വികസനം സര്‍വ്വതോന്മുഖം
മുഖം മിനുക്കുവാന്‍ നോക്കി
മുഖംമൂടി തന്നെ സര്‍വ്വതും!!“
“സ്നേഹം തന്നെയമൃതം
സ്നേഹം തന്നെ ശക്തിയും
സ്നേഹം ലോകശാന്തിക്കായ്
സ്നേഹം ബന്ധനമായിടും!!”
“കോപംകൊണ്ടു ശപിക്കൊല്ലാ
കോപം ദുഃഖമതേകിടും
കോപം സര്‍വ്വമനര്‍ത്ഥം താന്‍
കോപം ത്യാജ്യമതാണെടോ!!”
“സത്യം നിലനിന്നീടാന്‍
സഹായം കാര്യമല്ലിതു
സഹായം കൂടെയുണ്ടേലും
അസത്യം സ്ഥിരമല്ലെടോ!!”
“ശാന്തി തേടിഞാന്‍ ശാന്തനായ്
ശാന്തിയില്ലാതെയായിതു
ശാ‍ന്തിയില്ലിതു ലോകത്തില്‍
ശാന്തി തേടുന്നു ലോകവും!!”
“മായ തന്നെ മായ
കാണുന്നതെല്ലാം മായ
മായയല്ലാതൊന്നുമില്ല
മായയല്ലാത്തതന്നവും!!”
“ഏതിനും ആയുസ്സുകാണാം
ആയുസ്സില്‍ത്തന്നെ ലോകവും
ആയുസ്സില്ലാത്തതൊന്നുണ്ട്
‘അജ്ഞാനം’ തന്നെ ഭൂമിയില്‍!!”
“ധര്‍മ്മം കൊടുക്കും മാലോകര്‍
ധര്‍മ്മം വാങ്ങുന്നു സാധുവും
ധര്‍മ്മമെന്തെന്നറിഞ്ഞീലാ
അനുഷ്ടിക്കേണ്ടതു ധര്‍മ്മവും!!”
“നീതികാക്കുന്ന കോടതി
നീതിതേടുന്ന മാനുഷര്‍
നീതിസ്റ്റോര്‍ തന്‍മുമ്പില്‍
നീതിക്കായ് കാത്തു നിന്നിടും!!”

“മദ്യമില്ലാതെ ലോകര്‍ക്ക്
ജീവിതം സാധ്യമാകുമോ?
മദ്യ’മന്ത്രി’യതില്ലാതെ
ഭരണം സാധ്യമാകുമോ?”

“സംസ്കാരമെന്ന ‘കാരത്തെ’
വസ്ത്രശുദ്ധിക്കു പറ്റിടാ
സംസ്കാരം കൊണ്ടുതന്നെ
ചിന്തശുദ്ധി തരപ്പെടും!!”

“വിദ്യതന്നെ പരം ശ്രേഷ്ഠം
വിദ്യതന്നെ മഹാധനം
ചെപ്പടിവിദ്യ കാട്ടുന്ന
മാനുഷന്‍ ഭോഷനാണെടോ!!”

“ഒന്നില്‍ നിന്നു തുടങ്ങുന്നു
ഒന്നില്‍ത്തന്നെ മടക്കവും
ഒന്നിനെത്തന്നെ പലതായ്
കാണുന്നൂ ലോകം മായയാല്‍‌!!”

“‘ദയ’ എന്ന രണ്ടക്ഷരത്തെ
ദഹിക്കാത്ത ജനത്തിന്
ദയയില്ലാത്ത വിധിതന്‍
ദയക്കു പാത്രമാകുമോ!!”

“ജ്ഞാനി തന്നെ മഹാശ്രേഷ്ഠന്‍
ജ്ഞാനമില്ലാത്ത മാനുഷന്‍
ജ്ഞാനിയാണെന്ന ഭാവേന
ജ്ഞാനിയെ പരിഹസിച്ചിടും!!”

“സുഖം തന്നെ ലക്ഷ്യം
സുഖം തന്നെ മാര്‍ഗ്ഗം
സുഖം തന്നെ സ്വപ്നം
സുഖം മാത്രമില്ല!!”

“സുവര്‍ണ്ണം തന്നെ മാലകള്‍
സുവര്‍ണ്ണം തന്നെ മോതിരം
ബ്രഹ്മം തന്നെ ജീവികള്‍
ബ്രഹ്മം തന്നെ ലോകവും!!”

 “ജോലിയില്ലായെന്നുചൊല്ലി
ജോലിചെയ്യാതെ ലോകവും
ജോലിയില്ലാതെയായിന്നു
ജോലിയില്ലാ ജനത്തിന്!!”

“കവിത്വമില്ലാത്ത കവിതന്‍
കവിതകള്‍ ശ്രേഷ്ഠമാകവേ
കവിത്വമുള്ളോരു മര്‍ത്യന്ന്‍
കീര്‍ത്തിയില്ലാതെയായിടാം!!”
 
“ദൈവമില്ലെന്നു ചൊല്ലിയാല്‍
ദൈവമില്ലാതെയാകുമോ
ദൈവമല്ലാതെയെന്തുണ്ട്
ദൈവമാകുന്നു സര്‍വ്വതും!!”

 “പല ബിന്ദുക്കള്‍ ചേര്‍ത്തിട്ട്
പല ചിത്രങ്ങളാക്കിടാം
പല മാര്‍ഗ്ഗങ്ങള്‍ ചേര്‍ത്തിട്ട്
പല മതങ്ങളുമെന്നപോല്‍‌!!”
  

സോമദാസ്