Tuesday 8 April 2014

പാദസരം

കതിർമണ്ഡപത്തിൽ വധു പ്രത്യക്ഷപ്പെട്ടു. സർവ്വാഭരണവിഭൂഷിത. മഞ്ഞലോഹത്തിന് ശ്രേഷ്ഠത കല്പിച്ചിരിക്കുന്നത് വെറുതേയല്ല. ആഭരണങ്ങൾ തമ്മിൽ സംസാരിക്കുന്നുവോ?

വളകൾ :- “ഹേ പാദസരങ്ങളേ, നിങ്ങൾ എന്നേക്കാൾ എത്രയോ താഴെയാണ് സ്ഥിതിചെയ്യുന്നത്. എന്റെ സ്ഥാനം എത്രയോ ശ്രേഷ്ഠമാണ്. പാദങ്ങളിൽ കിടന്ന് മലിനപ്പെടാവുന്ന നിങ്ങൾക്ക് എനിക്കുള്ള പവിത്രത ഉണ്ടായിരിക്കയില്ല.”

മാലകൾ : - “ഹേ വളകളേ, നിങ്ങളേക്കാൾ ഉപരിയാണ് എന്റെ സ്ഥാനം. അതു മറക്കണ്ട!

കാതിലെ ആഭരണങ്ങളും തലയിലെ ആഭരണങ്ങളും താഴേക്കുനോക്കി ഇതുതന്നെ പറഞ്ഞുകൊണ്ടിരുന്നു.

ഒടുവിൽ സഹികെട്ട് പാദസരം മേല്പോട്ടുനോക്കി പറഞ്ഞു.

“നാം വിവിധങ്ങളായ ആഭരണങ്ങളാണ്. ഈ ആഭരണങ്ങളെ ശരീരത്തിന്റെ പല ഭാഗങ്ങളിലായി അണിഞ്ഞിരിക്കുന്നു. എന്നാൽ അടിസ്ഥാനപരമായി നമ്മളെല്ലാം ഒന്നാണ് - “സ്വർണ്ണം“. എത്ര ഉയരത്തിലോ താഴ്ചയിലോ സ്ഥിതിചെയ്താലും ഞാനും നിങ്ങളും സ്വർണ്ണം തന്നെയാണ്. അതിനാൽ നമ്മുടെ മൂല്യവും ഒന്നുതന്നെ. നമ്മെയെല്ലാം ഉരുക്കി ഒന്നാക്കുമ്പോൾ നമ്മുടെ ഉച്ചനീചത്വങ്ങൾ ഇല്ലാതാകുന്നു.”

ഇതുപോലെതന്നെയാണ് ഈ ദൃശ്യപ്രപഞ്ചത്തിൽ കാണുന്ന സർവ്വചരാചരങ്ങളും എന്നാണ് ജ്ഞാനികൾ ഉദ്ബോധനം ചെയ്യുന്നത്.

സോമദാസ്

1 comment:

  1. എന്തൊക്കെ ആയാലും പാദസരങ്ങള്‍ അണിഞ്ഞ പെണ്‍കുട്ടിയുടെ കാലുകള്‍ കാണാന്‍ നല്ല ഭംഗിയാണ്. അതൊരു ഐശ്വര്യമാണ്.

    ReplyDelete