Wednesday 10 February 2016

ഒരു നായയുടെ ജല്പനം







ശ്വാനനെന്നാണെൻ പേര്,
യജമാനനോടാണെൻ കൂറ്,
മോദമോടെയഭിമാനമോടെയീ-
വീടുകാക്കുന്നു ഞാനെന്നും.

വീരനാണു ഞാൻ, ശൂരനാണു ഞാൻ
ശബ്ദഗാംഭീര്യമുള്ളവൻ.
അന്യരായുള്ളവർക്കെല്ലാ-
മടുക്കുവാൻ ഭയമേകുവോൻ.

മനുഷ്യരെപ്പോലെ നിങ്ങളും,
നായ്ക്കളെപ്പോലെ ഞങ്ങളും,
ചെയ്യുന്നിതൊന്നാണെന്നു
സംശയന്യേന ചൊല്ലിടാം.

ദൈവമെന്ന യജമാനനെ-
യന്യരിൽ നിന്നു കാക്കുവാ‍ൻ,
മതമെന്നൊരു വീട്ടിലാക്കി-
ക്കാവൽ നിൽക്കുന്നു നിത്യവും.

അടിക്കുന്നൂ, ഇടിക്കുന്നൂ,
ചവിട്ടുന്നൂ, കടിക്കുന്നൂ,
മടിക്കാതേ കൊല്ലുന്നൂ,
അന്യരായി കരുതുന്നൂ.

ബുദ്ധിയില്ലാത്ത നിങ്ങൾക്കു,
ബുദ്ധിയോതുന്നു ഞാനിന്ന്,
നിങ്ങളും ഞങ്ങളും തമ്മി-
ലുണ്ടൊരിത്തിരി വ്യത്യാസം.

ഏതുവേഷത്തിൽ വന്നാലും,
എത്രനാൾ കഴിഞ്ഞാലും,
യജമാനനെയറിഞ്ഞിടും ഞങ്ങൾ,
മാറ്റമൊന്നുമില്ലതിൽ.

ദൈവമെന്ന യജമാനനോ,
വേഷമൊന്നതുമാറിയാൽ,
ആട്ടിയോടിച്ചിടും നിങ്ങൾ,
കൂസലൊട്ടുമതില്ലാതെ.

എത്ര ജന്മമുണ്ടെങ്കിലും,
ശ്വാനനായി ജനിക്കയാണു-
നാഥനാരെന്നറിയാത്ത,
നരനേക്കാളുത്തമം.

4 comments: