Wednesday 2 May 2012

കര്‍മ്മഗതി

ഒട്ടകവ്യാപാരിയുടെ ഒട്ടകങ്ങള്‍ വിശാലമായ പറമ്പില്‍ പലതും തിന്നുകൊണ്ട് നടക്കുന്നു. ചില കുട്ടിഒട്ടകങ്ങള്‍ ടെന്റിനു ചുറ്റും ഓടിക്കളിക്കുന്നു. ആകപ്പാടെ ഒട്ടകങ്ങളുടെ സമ്മേളനം പോലെ തോന്നി ആ പറമ്പ്. വ്യാപാരിയുടെ മകന് ഒരു കുഞ്ഞുണ്ട്. രണ്ടു വയസ്സുള്ള അവനും ഒട്ടകക്കുഞ്ഞുങ്ങളുമായി കളിക്കുന്ന പതിവുണ്ട്. ഒരു ദിവസം കുട്ടിയുടെ നിലവിളി കേട്ട് വീട്ടുകാര്‍ ഓടിച്ചെന്നു.ഒരു തള്ള ഒട്ടകത്തിന്റെ ചവിട്ടേറ്റ് കുട്ടി കിടന്ന് പിടയുന്നു. വേഗം കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചു പോയി. അതീവ ദുഃഖിതരായ വ്യാപാരിക്കും കുടുംബത്തിനും അതില്‍ നിന്നും മോചിതരാകാന്‍ കുറേക്കാലം കഴിയേണ്ടി വന്നു.

എന്നാല്‍ കുട്ടിയുടെ പിതാവ് ഒരു ഉറച്ച തീരുമാനം എടുത്തിരുന്നു. മുറ്റത്ത് ഓടിക്കളിച്ചുകൊണ്ടിരുന്ന ഒട്ടകക്കുഞ്ഞിനെ അയാള്‍ അതിന്റെ തള്ള ഒട്ടകത്തിന്റെ മുന്നിലിട്ട് അതിഭീകരമായി കൊന്നുകളഞ്ഞു. തള്ള ഒട്ടകം അലറി നിലവിളിക്കുകയും ജലപാനം കഴിക്കാതെ ആഴ്ചകളോളം കിടക്കുകയും ചെയ്തു.

നാളുകള്‍ കടന്നു പോയി. പതിനൊന്ന് മാസം കഴിഞ്ഞ് ആ ഒട്ടകം വീണ്ടും ഒരു കുഞ്ഞിനെ പ്രസവിച്ചു. ഒരു ദിവസം തള്ള ഒട്ടകത്തിന്റെ കൂടെ കിടന്നിരുന്ന കുഞ്ഞിനെ വീണ്ടും അയാള്‍ അതിന്റെ മുന്നിലിട്ട് കൊന്നു. ഒട്ടകം വീണ്ടും നിരാഹാരവും ദുഃഖവും അനുഭവിച്ചു. ഇങ്ങനെ 6 കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു. അപ്പോഴേക്കും തള്ള ഒട്ടകം ആഹാരം കഴിക്കാതെ ദുഃഖിതയായി എഴുന്നേറ്റ് നില്‍ക്കാന്‍ വയ്യാത്ത അവസ്ഥയിലായി. അതിനെ കൊന്ന് അതിന്റെ കരള്‍ തനിക്ക് പൊരിച്ചു തരണമെന്ന് അയാള്‍ ജോലിക്കാരോട് നിര്‍ദ്ദേശിച്ചു. ഉടമസ്ഥന്റെ നിര്‍ദ്ദേശപ്രകാരം ആ തള്ള ഒട്ടകത്തിനെ ജോലിക്കാര്‍ കൊന്നു. മാംസം പാകപ്പെടുത്തി. എന്നാല്‍ ഒട്ടകത്തിന്റെ കരളിന്റെ സ്ഥാനം ശൂന്യമായിരുന്നു. അനേകവര്‍ഷത്തെ തീരാദുഃഖം സഹിച്ച ആ ഒട്ടകത്തിന്റെ കരള്‍ ദ്രവിച്ച് ഇല്ലാതായിരുന്നു.

ഇവിടെ ഓരോരുത്തരുടേയും അനുഭവം തുടര്‍ച്ചയായി ചിന്തിച്ചു നോക്കൂ! കുഞ്ഞിന് അത്രയേ ആയുസ്സുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് മരണം സംഭവിച്ചു. ഈ രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ അത് സംഭവിക്കുമായിരുന്നു. ഒട്ടകക്കുഞ്ഞുങ്ങളുടെ സ്ഥിതിയും ഇതുതന്നെയായിരുന്നു. മുന്‍ ജന്മകര്‍മ്മഗതിയാല്‍ ഒട്ടകത്തിന് തീരാദുഃഖം അനുഭവിക്കേണ്ടി വന്നു. എന്നാല്‍ അതിന് നിമിത്തമായ ആള്‍ക്ക് തുടര്‍ന്ന് കര്‍മ്മഫലം അനുഭവിക്കേണ്ടി വരുമെന്നുള്ളത് അലംഘനീയമാണ്. ഒട്ടകം അനുഭവിച്ച തത്തുല്യമായ തീവ്രദുഃഖം നിമിത്തകാരനും പില്‍ക്കാലത്ത് അനുഭവിക്കും. അത് നാം കാണുമ്പോള്‍ നമ്മുടെ ഹൃദയം വേദനിക്കുന്നത് സാധാരണമാണ്. ആയതിനാല്‍ കര്‍മ്മം ചെയ്യുന്നത് എപ്പോഴും സൂക്ഷിച്ചു വേണം. എല്ലാ കര്‍മ്മത്തിനും തന്നിലേക്ക് ഒരു തിരിച്ചുവരവ് ഉണ്ടാകും എന്നുകരുതിവേണം കര്‍മ്മം അനുഷ്ഠിക്കേണ്ടത്.

“അഹോ!! കര്‍മ്മഗതി എത്ര ദൃഢവും സുനിശ്ചിതവുമാണ്!!”

 (വാല്‍ക്കഷണം :-

"Energy cannot be created or destroyed but only converted from one form to another."

ഒരു മുറിയില്‍ ഒരു ബള്‍ബ് പ്രകാശിക്കുന്നു എന്ന് വയ്ക്കുക. കറന്റ് ആ ബള്‍ബിലൂടെ കടന്നു പോയതുകൊണ്ട് അത് പ്രകാശിക്കുന്നു. ഇവിടെ ബള്‍ബിന് കിട്ടിയ ഊര്‍ജ്ജം നഷ്ടമായിട്ടില്ല എന്ന് നമുക്കറിയാം. ആ ഊര്‍ജ്ജം പ്രകാശം, താപം എന്നീ രണ്ട് രൂപങ്ങള്‍ സ്വീകരിച്ചു. ഈ രൂപങ്ങളിലായ ഊര്‍ജ്ജത്തെ വീണ്ടും വൈദ്യുതോര്‍ജ്ജമാക്കി മാറ്റി മറ്റ് വല്ല ഉപകരണങ്ങളും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമോ? കഴിയും എന്ന് ഉത്തരം. ഒരു ഫോട്ടോ-ഇലക്ട്രിക് സെല്ലോ ഒരു തെര്‍മ്മോ-ഇലക്ട്രിക് സെല്ലോ ഉപയോഗിച്ച് ഇത് സാധ്യമാക്കാം. അതായത് അനുയോജ്യമായ ഉപകരണങ്ങളുണ്ടെങ്കില്‍ ഈ ഊര്‍ജ്ജത്തെ പിടിച്ചെടുത്ത് ഉപയോഗപ്രദമാക്കാം.

ഇതുപോലെതന്നെയാണ് ജീവന്റെ കാര്യവും.. ജീവന്‍ ഒരു രൂപത്തിലുള്ള ഊര്‍ജ്ജമാണ്. ഇതുവരെ ശാസ്ത്രത്തിന് നിര്‍വ്വചിക്കാന്‍ കഴിയാത്ത ഊര്‍ജ്ജത്തിന്റെ രൂപം!! ഈ ഊര്‍ജ്ജത്തിന്റെ സഹായത്താലാണ് നമ്മുടെയെല്ലാം ശരീരമാകുന്ന ഉപകരണം പ്രവര്‍ത്തിക്കുന്നത്. എപ്പോള്‍ ഈ ഊര്‍ജ്ജം നഷ്ടമാകുമോ അപ്പോള്‍ നമ്മുടെ ശരീരത്തിന്റെ പ്രവര്‍ത്തനവും നിലയ്ക്കും. ഇങ്ങനെ ഒരു ശരീരത്തില്‍ നിന്നും പുറത്ത് ചാടുന്ന ഊര്‍ജ്ജം നഷ്ടപ്പെട്ട് പോവുകയല്ല ചെയ്യുന്നത്. അത് ഒരു തലത്തില്‍ സ്ഥിതി ചെയ്യുന്നു. എങ്ങനെയാണോ ബള്‍ബില്‍ നിന്ന് നഷ്ടമായ പ്രകാശോര്‍ജ്ജത്തേയും താപോര്‍ജ്ജത്തേയും നാം തിരിച്ച് കൊണ്ടുവന്നത്, അതുപോലെ അനുയോജ്യമായ ഒരു ഉപകരണം/സ്ഥാനം ഉണ്ടാകുമ്പോള്‍ ഈ ഉര്‍ജ്ജവും തിരിച്ചു വരുന്നു. അതാണ് പുതിയ ജന്മങ്ങള്‍. ഇത് ഒരു cycle ആണ്. മരണം എന്നത് പൂര്‍ണ്ണവിരാമം അല്ല; ഒരു അല്പവിരാമമേ ആകുന്നുള്ളൂ. അത് പൂര്‍ണ്ണവിരാമമായി കണക്കാക്കുന്നതുകൊണ്ടാണ് പലര്‍ക്കും ‘കര്‍മ്മഫലം’ എന്ന വാക്ക് മനസ്സിലാകാത്തത്.

"Every action there is an equal and opposite reaction." - ഇത് ഭൌതികശാസ്ത്രത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒരു തത്ത്വമല്ല. എല്ലായിടത്തും ഇത് തന്നെയാണ് സംഭവിക്കുന്നത്. ഇത് സംഭവിക്കുന്നതിന് ദൈവം കാരണമേ അല്ല. 'Action' -നും 'Reaction' -നും മാത്രമേ ഇവിടെയുള്ളൂ. കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്ന് കേട്ടിട്ടില്ലേ? അത് തന്നെ സംഭവം. ഇവിടെ ജീവോര്‍ജ്ജത്തിനും അത് അനുഷ്ഠിക്കുന്ന കര്‍മ്മത്തിന്റെ ഫലം അനുഭവിച്ചേ മതിയാകൂ. ഇവിടെ വ്യക്തിയെ അല്ല നോക്കേണ്ടത്. വ്യക്തി ജീവോര്‍ജ്ജത്തിന് പ്രവര്‍ത്തിക്കാനുള്ള ഉപകരണങ്ങള്‍ മാത്രമാണ്. കര്‍മ്മവും കര്‍മ്മഫലവും ഉള്ളത് ജീവനാണ്. )

No comments:

Post a Comment