Monday 6 January 2014

കുന്നിക്കുരു - 13


ഇക്കണ്ട ജീവജാലങ്ങൾ
നൂറുകൊല്ലത്തിനപ്പുറം
എവിടെയായിരുന്നെന്ന്
ചിന്തനം ചെയ്തുനോക്കുക.


നൂറുകൊല്ലം കഴിയുമ്പോൾ
ഇന്നു കാണുന്ന ജീവികൾ
എങ്ങുപോയി മറഞ്ഞീടും
എന്നതും എന്തൊരത്ഭുതം.


ഇക്കണ്ടതോർത്തു നോക്കീടിൽ
പ്രപഞ്ചം എന്ന ദൃശ്യവും
അനിത്യമാണെന്നു കാണുന്നു
നിത്യം മറ്റൊന്നു നിശ്ചയം.


ഒന്നുമില്ലാത്തതിൽനിന്നും
ഒന്നുമുണ്ടാകയില്ലെടോ
അനിത്യം എന്നതുണ്ടായാൽ
കാരണം ഉണ്ടു നിശ്ചയം.


ഏതിൽ നിന്നൊന്നുണ്ടായി
അത് കാരണമായിടും
കാരണത്തിൽ നിന്നുണ്ടാകും
കാര്യമാണെന്നു തത്വവും.


കാര്യകാരണതത്വത്തെ
പുറകോട്ടു ചിന്തചെയ്യുകിൽ
കാരണം കാണാത്ത ഒന്നായി
അവശേഷിക്കുന്നു കാരണം.


ഇക്കാണുന്നോരു കാരണം
എല്ലാത്തിൻ മൂലമാകയാൽ
‘ബ്രഹ്മ’മെന്നു വദിക്കുന്നു
തത്വത്തിൻ പൊരുളാമത്.


ബ്രഹ്മത്തിൽ നിന്നുമെല്ലാം
ഉണ്ടായീടുന്നതെന്നപോൽ
ബ്രഹ്മത്തിൽ തന്നെ ചേരുന്നു
കാലവൈഭവമാണുകേൾ.


ഗുണങ്ങളില്ലാത്ത ബ്രഹ്മത്തിൽ
സ്പന്ദനം ഹേതുവാകയാൽ
‘മഹത്ത്’ എന്ന ജഡത്വത്തെ
കാണുന്നു സൂക്ഷ്മദർശാൽ.


മഹത്തിൽ നിന്നുമുണ്ടായി
മൂന്നുഗുണങ്ങൾ വേറെയായ്
സത്വ രജഃസ്തമസ്സെന്ന്
ചൊല്ലുന്നൂ വേദസംഹിത.


ലോലമായൊരു സത്വത്തിൽ
നിന്നല്ലോ മനസ്സുവന്നത്
ഇന്ദ്രിയങ്ങൾ രജോഗുണം
തമസ്സിൽ നിന്നാകാശവും.


ആകാശത്തിൽനിന്നു വായുവും
വായുവിൽ നിന്ന് അഗ്നിയും
അഗ്നിയാൽ ജലമുണ്ടായി
പഞ്ചഭൂതങ്ങളായ് ഭൂമിയും.


പഞ്ചഭൂതങ്ങളാലല്ലോ
ദൃശ്യപ്രപഞ്ചസർവ്വവും
ഉണ്ടാകുന്നു ലയിക്കുന്നു
അനന്തമായോരു കർമ്മവും.



സോമദാസ്

No comments:

Post a Comment