Monday 20 January 2014

നാലുമുക്ക്

“നാലുമുക്ക്, നാലുമുക്ക്..” കണ്ടക്ടർ വിളിച്ചു പറഞ്ഞു.

ഞാൻ ചിന്തയിൽ നിന്നുണർന്ന് പെട്ടെന്ന് ബസ്സിൽ നിന്നും ഇറങ്ങി. എനിക്കുപോകേണ്ട വീടിന്റെ മേൽ‌വിലാസം എഴുതിയ കടലാസ് കീശയിൽ പരതി. പതിവുപോലെ എടുക്കാൻ മറന്നിരിക്കുന്നു. മറവി എന്റെ ‘സൽ‌സ്വഭാവ‘ങ്ങളിലൊന്നായതിനാൽ എനിക്ക് വിഷമം തോന്നിയില്ല. ഞാൻ ചുറ്റും നോക്കി. വിശാലമായ ഒരു ജംഗ്ഷൻ. നാലു റോഡുകൾ നാലുവശത്തേക്കും നീളുന്നു. ഏതാണ് ശരിയായ വഴിയെന്നറിയില്ല. കറക്കിക്കുത്തി ഒരു വഴി തിരഞ്ഞെടുക്കാൻ കഴിയുകയുമില്ല. ഞാൻ അതുവഴി പോകുന്ന ആളുകളെ ശ്രദ്ധിച്ചു. ഉദ്യോഗസ്ഥനെന്നു തോന്നിക്കുന്ന ഒരാളോടു ചോദിക്കാമെന്നു കരുതി. കാണേണ്ട ആളിന്റെ പേരും മേൽ‌വിലാസവും പറഞ്ഞു. അയാൾ അല്പം ആലോചിച്ച ശേഷം അറിയില്ല എന്നു പറഞ്ഞു. പ്രായമുള്ള ഒരാളോടു ചോദിച്ചപ്പോൾ പോകേണ്ട ദിശ പറഞ്ഞുതന്നു. അവിടെ ചെന്നിട്ട് മറ്റാരോടെങ്കിലും ചോദിക്കാമെന്നുകരുതി പറഞ്ഞുതന്ന വഴിയേ ഞാൻ നടക്കാൻ തുടങ്ങി.

വെറുതേ നടക്കുന്നതിനേക്കാൾ നല്ലത് എന്തെങ്കിലും ചിന്തിച്ചുകൊണ്ടു നടക്കുന്നതല്ലേ എന്ന് എനിക്കുതോന്നി. എന്തിനേപ്പറ്റി ചിന്തിക്കണം എന്നു കുറച്ചുനേരം ചിന്തിച്ചു. ഞാൻ വന്നിറങ്ങിയ നാലുമുക്കിനെപ്പറ്റി ചിന്തിക്കാമെന്നു തീരുമാനിച്ചു.

മനുഷ്യൻ ഈ ഭൂമിയിൽ വന്നിറങ്ങിയതും ഇതുപോലെ തന്നെയല്ലെ. ഭൂമി ഒരു ജംഗ്ഷനായി സങ്കല്പിച്ചു. നമുക്ക് ഒരു ലക്ഷ്യസ്ഥാനമുണ്ട്. അത് ആദ്യമൊന്നും നമുക്കറിയാൻ കഴിയില്ല. കാലക്രമേണ ഈ ജംഗ്ഷനെ തിരിച്ചറിയുകയും ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്രയുടെ പ്രാധാന്യം തിരിച്ചറിയുകയും ചെയ്യും. എന്നാൽ അധികം പേരും ലക്ഷ്യസ്ഥാനത്തേക്ക് പോകാതെ, അതിന്റെ പ്രാധാന്യത്തെപ്പറ്റി ചിന്തിക്കാതെ കാലം കഴിച്ചുകൂട്ടുന്നു. അങ്ങനെ അവർ എങ്ങോട്ടുമെത്താതെ നാലുമുക്കിൽ അലഞ്ഞുനടക്കും. ഇതറിഞ്ഞ ജ്ഞാനികളാണ്, മനുഷ്യജന്മം ശ്രേഷ്ഠവും അപൂർവ്വവും ദുർലഭവുമാണെന്ന് പറഞ്ഞിട്ടുള്ളത്. കാരണം മനുഷ്യജന്മത്തിൽ മാത്രമാണ് സത്കർമ്മങ്ങൾ ചെയ്തും ജ്ഞാനം സമ്പാദിച്ചും ഉന്നതലോകങ്ങളിൽ എത്താൻ കഴിയുന്നത്. അതുപോലെതന്നെ നീചകർമ്മങ്ങൾ ചെയ്തും അജ്ഞാനിയായും അധോഗതിയെ പ്രാപിക്കുന്നതും മനുഷ്യജന്മത്തിന്റെ സവിശേഷതയാണ്. മധ്യവർത്തികളായവർ മനുഷ്യജന്മം കൊണ്ട് ഈ ഭൂമിയാകുന്ന നാലുമുക്കിൽ വന്നും പോയും കറങ്ങിക്കൊണ്ടിരിക്കും. ഇതിനെയാണ് വേദാന്തത്തിൽ സംസാരചക്രം എന്നു വിവക്ഷിക്കുന്നത്. ഈ സംസാരചക്രത്തിൽ കിടന്ന് കറങ്ങാതെയും മനുഷ്യജന്മത്തിൽ നിന്നും അധോഗതിയെ പ്രാപിക്കാതെയും ഇരിക്കാനാണ് പല മതങ്ങളും മതഗ്രന്ഥങ്ങളും ഉപദേശിക്കുന്നത്. ഈ സംസാരചക്രത്തിൽ നിന്നുമുള്ള മോചനമാണ് മനുഷ്യജന്മത്തിന്റെ ലക്ഷ്യബിന്ദു.

“എവിടെ പോകുന്നു?”

ഞാൻ പെട്ടെന്ന് ഉത്തരം പറഞ്ഞു, “എത്രയും വേഗം എനിക്ക് ഈ ചക്രഗതിയിൽ നിന്നും പുറത്തുകടക്കണം!“

ചോദ്യകർത്താവ് ഉച്ചത്തിൽ ചിരിച്ചു. ഞാൻ ചിന്തയിൽ നിന്നും ഉണർന്നു. ഞാൻ അന്വേഷിച്ചു നടന്നയാൾ ഇതാ മുന്നിൽ!

സോമദാസ്

No comments:

Post a Comment