Friday 12 April 2013

കുന്നിക്കുരു-3

അർത്ഥമില്ലാത്ത മർത്യന്
അനർത്ഥം പലതായിടും
അർത്ഥമുള്ളോരുമർത്യന്
മനഃശാന്തിയതില്ലടോ!
 അർദ്ധകാലം മാനുഷർക്ക്
നിദ്രയായി ഭവിച്ചിടും
അർദ്ധകാലം മാനുഷർക്ക്
ദുഃഖകാലവുമായിടും.
കർമ്മചിന്തയതില്ലാതെ
കർമ്മം ചെയ്യുന്ന മാനുഷൻ
കർമ്മയോഗിയതായീടും
കർമ്മയോഗിയതുല്യനും.
 എല്ലാ കാര്യവുമറിഞ്ഞിട്ട്
ഒന്നുമറിയാത്ത ഭാവത്തിൽ
എല്ലാകാര്യവും നന്നായി
എപ്പോഴും ജ്ഞാനിചെയ്തിടും.
 ഭക്തിയുള്ളോരു ഭക്തൻ
അമൃതകുംഭസമാനനാം
ഭക്തിയില്ലാത്ത മാനുഷൻ
ശുഷ്കതടാകവുമെന്നപോൽ.
 മിതമായ ഭക്ഷണം
മിതമായ ഭാഷണം
മിതമായ ഭൂഷണം
മിതം തന്നെ ഭൂഷണം.
 മനസ്സിലാകാത്ത മനസ്സിനെ
മനസ്സിലാക്കണമെന്നാകിൽ
മനസ്സിലുള്ളോരു ദോഷത്തെ
മനസാ ദൂരെമാറ്റുക.
 വസ്ത്രം മുഷിഞ്ഞതാകുമ്പോൾ
വസ്ത്രം മാറ്റുന്നു മാനുഷർ
ഗാത്രം മുഷിഞ്ഞതാകുമ്പോൾ
ഗാത്രം മാറ്റുന്നു ദേഹിയും!
 ജനനം തന്നെ വരവും
ജനനം തന്നെ പ്രകൃതിയും
മരണം തന്നെ ചെലവും
മരണം തന്നെ പ്രകൃതിയും.
 കാറ്റിലാടുന്നു വൃക്ഷങ്ങൾ
കാറ്റിലോടുന്നു മേഘങ്ങൾ
കാലമോടുന്ന വേഗത്തിൽ
ജീവിതം പോയിടുന്നിതാ!
 മനുഷ്യൻ മാനുഷഭാവത്തെ
മനസാ ദൂരെ മാറ്റുകിൽ
മാനുഷനല്ല ലോകത്തിൽ
മനുഷ്യമൃഗമതായിടും.
 ബ്രഹ്മാണ്ഡമെന്ന അണ്ഡത്തെ
ബ്രഹ്മമാണെന്നു കാണണം
ബ്രഹ്മാണ്ഡമെന്ന അണ്ഡം താൻ
ബ്രഹ്മത്തിൽ വിലയിപ്പതും.
 ദാനം നൽകുന്നു ആചാര്യൻ
ദാനം വാങ്ങുന്നു ശിഷ്യനും
ജ്ഞാനമാം ശ്രേഷ്ഠദാനത്താൽ
ജ്ഞാനിയായി ഭവിച്ചിടും.
 

സോമദാസ്

2 comments: