Saturday 1 March 2014

കുന്നിക്കുരു - 15


സന്മാർഗ്ഗേണ സമാർജിച്ച
ധനം ഉത്തമമാണുകേൾ
മറിച്ചുള്ള ധനസമ്പാദ്യം
അനർത്ഥം തന്നു പോയിടും.
ആർജിച്ച സമ്പത്തിന്റെ
ഒരുഭാഗം നീക്കി വക്കണം
സാധുജന നന്മക്കായ്
അതാണു ദേവമാർഗ്ഗവും.
വൃദ്ധരായുള്ള മാതാ-
പിതാക്കളെയുമൊന്നുപോൽ
സംരക്ഷിച്ചീടുന്നതത്രേ
പുത്രധർമ്മമതെന്നുകേൾ.
സത്യധർമ്മാദി വിദ്യകൾ
താനാർജിച്ച കണക്കിനെ
സന്താനങ്ങൾക്കു നൽകേണം
പിതൃധർമ്മമതാണെടോ.
പുത്രർക്കു നല്ല മാർഗ്ഗങ്ങൾ
ഉപദേശിച്ചു കൊടുപ്പതും
പിതാവിൻ കടമയാണെന്നു
ചൊല്ലുന്നു ധർമ്മസംഹിത.
പുത്രർ കുടുംബസ്ഥരായാൽ
പിതാക്കൾ തൻ കടമകൾ
പൂർത്തിയായെന്നു കല്പിപ്പൂ
ശാന്തമായിതു ജീവിതം.
തൻ പിതാക്കളെ താൻ നന്നായ്
സംരക്ഷിച്ച അതേ വിധം
തങ്ങളെ കാത്തു നോക്കുന്ന
പുത്രന്മാർ ശ്രേഷ്ഠരാണുകേൾ.
ലൗകികത്തിലുള്ള സമ്പാദ്യം
ലൗകികത്തിലെ ആശയും
ഒക്കെയും തീർത്തു വാഴേണം
കാലം വാർദ്ധക്യമെന്നതും.
ദൈവവിശ്വാസവും പിന്നെ
സത്സംഗപ്പരിരക്ഷയും
ശാന്തമായോരു വാർദ്ധക്യം
ശാന്തമായി നയിച്ചിടാം.
സോമദാസ്

No comments:

Post a Comment