Tuesday 23 September 2014

രാജപദവി

“മന്ത്രിമുഖ്യാ, നമ്മെ ഇത്രയും നേരം ഇക്ഷു നീര് പോലെ മധുരമുള്ള കവിതകൾ കൊണ്ട് ആനന്ദിപ്പിച്ച ഈ മഹാപണ്ഡിതന് അമ്പത് പൊൻപണം സമ്മാനമായി കൊടുക്കാൻ നാം ഉത്തരവിടുന്നു.”

രാജാ ജെനിഷൻ നീണാൾ വാഴട്ടേ... രാജാ ജെനിഷൻ നീണാൾ വാഴട്ടേ.... എന്നിങ്ങനെ പൗരാവലിയുടെ ശബ്ദഘോഷങ്ങൾ മുഴങ്ങുന്നതിനിടയിൽ ഞാൻ സ്വർണ്ണസിംഹാസനത്തിൽ നിന്ന് എഴുന്നേറ്റു. മന്ത്രിമാരുടെയും പൗരമുഖ്യരുടെയും കുനിഞ്ഞ ശിരസ്സുകളെയും ജയ് വിളികളെയും പിന്നിലാക്കി രാജസഭയുടെ ആ ചുവന്ന പരവതാനിയിലൂടെ ഞാൻ നടന്നു. പ്രഭാതം മുതൽ രാജ്യകാര്യങ്ങളിൽ മനസ്സ് വ്യാപരിച്ചിരുന്നതിനാൽ സ്വല്പം ക്ഷീണം അനുഭവപ്പെടുന്നു. ആരെയും ശല്യം ചെയ്യാൻ അനുവദിക്കരുതെന്ന് ഭടന്മാരെ ചട്ടം കെട്ടി ഞാൻ പള്ളിയുറക്കത്തിനായി അന്തഃപുരത്തിലേക്ക് പ്രവേശിച്ചു. സുഖനിദ്ര കാംക്ഷിച്ചുകൊണ്ട് പട്ടുമെത്തയിൽ കിടന്ന എന്റെ അരികിലിരുന്നുകൊണ്ട് റാണി വെഞ്ചാമരം മെല്ലെ വീശി. പതിയെ ഞാൻ ഉറക്കത്തിലേക്ക് വഴുതിവീണൂ.

എന്തോ ശബ്ദം കേട്ടാണ് ഞാൻ ഞെട്ടി ഉണർന്നത്. ഉദ്ദ്വേഗവദനയായി റാണി എന്നെ തട്ടിവിളിക്കുന്നു.

“ക്ഷമിക്കണം പ്രഭോ! ഉറക്കത്തിൽ അങ്ങ് വല്ലാതെ കരയുന്ന ശബ്ദം കേട്ട് ഞാൻ ഭയന്നുപോയി. അതിനാലാണ് അങ്ങയെ ഉണർത്തണമെന്ന് നിരീച്ചത്.”

ഞാൻ പറഞ്ഞു.  “നല്ലത്... സമാധാനമായി... നാം ഒരു സ്വപ്നം കാണുകയായിരുന്നു. സ്വപ്നത്തിൽ നാം ചെയ്ത കൊടും പാതകത്തിന് പ്രായശ്ചിത്തം ചെയ്യുന്നതെങ്ങനെയെന്നറിയാതെ വിഷമിക്കുകയായിരുന്നു. ഇനിയിപ്പോൾ അത് വേണ്ടല്ലോ! സ്വപ്നത്തിലെ തെറ്റിന് പരിഹാരം കാണണമെന്ന് ഒരു ശാസ്ത്രത്തിലും പറഞ്ഞിട്ടില്ല.”

“വിരോധമില്ലെങ്കിൽ അങ്ങ് കണ്ട സ്വപ്നത്തെക്കുറിച്ച് എനിക്കും അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്.”

റാണിയുടെ അപേക്ഷ സ്വീകരിച്ചുകൊണ്ട് ഞാൻ പറഞ്ഞു.

“ആ സ്വപ്നത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ പോലും നാം ലജ്ജിതനാകുന്നു. മദ്യത്തിന് അടിപ്പെട്ട് ഒരു സാധുപെൺകുട്ടിയെ കയറിപിടിച്ചു. അതുകണ്ട് നമ്മെ തടയാനെത്തിയ അവളുടെ അനുജനെ വാളിനിരയാക്കി. മദ്യത്തിന്റെ പ്രഭാവം വിട്ടനേരം ചെയ്ത തെറ്റിനെക്കുറിച്ചോർത്ത് വിലപിക്കുമ്പോഴാണ് റാണി നമ്മെ ഉണർത്തിയത്.”

ആരോ ശക്തിയായി കാലിൽ പിടിച്ച് വലിക്കുന്നു ഞാൻ കണ്ണുതുറന്നു. എയർകണ്ടീഷ്ണറുടെ മുരൾച്ചയും മുറിയിൽ നല്ല തണുപ്പും! പതുക്കെ കിടക്കയിൽ എണീറ്റിരുന്നു. ഞാൻ രാജാവല്ലേ? അതും ഒരു സ്വപ്നമായിരുന്നോ? സ്വപ്നത്തിൽ മറ്റൊരു സ്വപ്നം! സ്വപ്നത്തിലെ രാജ്യത്തിൽ നിന്നും രാജ്യഭ്രഷ്ടനാക്കപ്പെട്ടതോർത്ത് എനിക്ക് ചിരിയാണ് വന്നത്. ലോകത്തിലൊരു രാജാവും രാജപദവി നഷ്ടപ്പെട്ടപ്പോൾ ചിരിച്ചു കാണില്ല!

“കൊച്ചുവെളുപ്പാൻ കാലത്ത് കിടക്കപ്പായയിൽ ഇരുന്നു വെളുക്കനെ ചിരിക്കാതെ എണീറ്റ് പല്ലുതേക്കാൻ നോക്ക് മനുഷ്യാ... ഇന്ന് ഓഫീസിലൊന്നും പോണ്ടേ? നേരം വൈകി..” അവൾ അടുക്കളയിലേക്ക് നടന്നു.

ഞാൻ പതുക്കെ കയ്യിലൊന്ന് നുള്ളി നോക്കി. സ്വപ്നത്തിലെ തെറ്റിനെക്കുറിച്ചോർത്ത് ആരും പശ്ചാത്തപിക്കാറില്ല. സ്വപ്നത്തിലെ രാജപദവി നഷ്ടമാകുമ്പോൾ ആരും ദുഃഖിക്കാറുമില്ല. ഈ ഉണർന്നിരിക്കുന്ന ശരീരം സ്വപ്നത്തിലില്ലായിരുന്നു. സ്വപ്നത്തിലെ രാജാവ് ഇപ്പോൾ ഇല്ല തന്നെ. ഇനിയും ഞാൻ ഉണരേണ്ടതുണ്ടോ? ഇതും ഒരു സ്വപ്നമായെങ്കിൽ!!

2 comments: