Monday 8 September 2014

ശവത്തെ ഇഷ്ടപ്പെടുന്നവർ!

അവൻ മരിച്ചു. ഇങ്ങനെ എന്തെങ്കിലും നടക്കുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. അങ്ങോട്ട് ചെയ്യുന്നതിനൊക്കെ തിരികെ കിട്ടാതിരിക്കുമോ? പാർട്ടിക്ക് മറ്റൊരു രക്തസാക്ഷികൂടി! മരണവീട്ടിലേക്ക് പോകുന്നവരോടൊപ്പം നടക്കുന്നതിനിടയിൽ ഞാൻ അവനെക്കുറിച്ചോർത്തു.

ഞാനും അവനും ഒരു ബഞ്ചിലിരുന്ന് പഠിച്ചവർ. അവനെ എനിക്കിഷ്ടമായിരുന്നു. ഞങ്ങൾ ഒരുമിച്ചായിരുന്നു കളിയും കറക്കവും എല്ലാം. പത്ത് കഴിഞ്ഞതോടെ പലരും പല വഴിക്ക് പിരിഞ്ഞു. ഞങ്ങളും! എങ്കിലും ഇടയ്ക്ക് കാണുമ്പോൾ അവൻ ഓടിവരും, സന്തോഷത്തോടെ. കുറച്ചുനാളായി പാർട്ടിപ്രവർത്തനം തുടങ്ങിയിട്ട്. വെട്ടും കുത്തും അടിയും പിടിയും. ഞാൻ പറഞ്ഞു നോക്കി. അവൻ അതൊക്കെ കേട്ടു, പക്ഷേ പിന്തിരിഞ്ഞില്ല!

ഒരുപാടുപേർ കൂടിയിട്ടുണ്ട് വീട്ടിൽ. അവന്റെ അമ്മയുടെയും അനുജത്തിമാരുടേയും കരച്ചിൽ ദൂരെ നിന്നേ കേൾക്കാം. ആൾക്കാരുടെ ഇടയിലൂടെ ഞാൻ അകത്തുകയറി. എന്റെ പ്രിയ സുഹൃത്ത് കിടക്കുന്നു. ഉറങ്ങിയതുപോലെ.

അവന്റെ മുഖത്ത് വലിയ പരിക്കുകളൊന്നും കണ്ടില്ല. തന്റെ ശരീരത്തെക്കുറിച്ച് ചെറുപ്പം മുതലേ അവന് വലിയ ശ്രദ്ധയായിരുന്നു. അല്പം ഇരുണ്ടനിറമായിപ്പോയി എന്ന പരാതി അവൻ എപ്പോഴും പറഞ്ഞുകൊണ്ടിരിക്കും. കയ്യിൽ കിട്ടിയ ക്രീമുകളൊക്കെ ഉപയോഗിച്ചു നോക്കും. കഴിഞ്ഞതവണ കണ്ടപ്പോൾ അവൻ ആളാകെ ഒന്ന് മാറിയതായി തോന്നി. ജിമ്മിൽ പോയി മസിലൊക്കെ വച്ച് സ്പൈക്ക് ഹെയർസ്റ്റൈലുമായി എന്റെ മുൻപിൽ വന്നുനിന്ന അവനെ തിരിച്ചറിയാൻ തന്നെ കുറച്ച് സമയമെടുത്തു.

ഞാൻ പതിയെ പുറത്തേക്കിറങ്ങി. അവൻ ജീവനെപ്പോലെ സ്നേഹിച്ച അവന്റെ ബുള്ളറ്റ് വെയിലത്തിരിക്കുന്നു. ജീവനുണ്ടായിരുന്നെങ്കിൽ ആ ബുള്ളറ്റും അവന്റെ മരണത്തിൽ നിലവിളിച്ചേനെ എന്ന് തോന്നി. യാന്ത്രികമായി ഞാൻ റോഡിലേക്കിറങ്ങി. നിലവിളി ശബ്ദം പതിയെ പതിയെ ഇല്ലാതായി.

കുറച്ചു കഴിയുമ്പോൾ അവന്റെ ശരീരം ഒരുപിടി ചാരമാകും. ശവശരീരത്തിൽ ആർക്കും ആഗ്രഹമില്ല. ശവത്തിന് പ്രവർത്തിക്കാനും വയ്യ. സൗന്ദര്യവുമില്ല. ഇതെല്ലാവർക്കുമറിയാം. പക്ഷേ എന്നിട്ടും ശരീരത്തിൽ ആത്മാഭിമാനം! ശങ്കരാചാര്യസ്വാമികളുടെ ഒരു ശ്ലോകമാണ് ഓർമ്മയിൽ വന്നത്.

“ദേഹസ്ത്രീപുത്രമിത്രാനുചരഹയവൃഷാസ്തോഷഹേതുർമമേത്ഥം
സർവേ സ്വായുർനയന്തി പ്രഥിതമലമമീ മാംസമീമാംസയേഹ
ഏതേ ജീവന്തി യേന വ്യവഹൃതിപടവോ യേന സൗഭാഗ്യഭാജ-
സ്തം പ്രാണാധീശമന്തർഗതമമൃതമമും നൈവ മീമാംസയന്തി.”

ഈ ദേഹം, സ്ത്രീ, പുത്രൻ, മിത്രം, അനുചരൻ, പല തരത്തിലുള്ള വാഹനങ്ങൾ എന്നിവയിൽ പ്രാധാന്യം കല്പിച്ച്, അവയാണ് എല്ലാ സുഖങ്ങൾക്കും കാരണമെന്നു കരുതി വെറുതെ ജീവിതം കളയുന്നു.  എന്നാൽ, ഏതൊരു ചൈതന്യത്തിന്റെ സാന്നിദ്ധ്യം നിമിത്തമാണ് താൻ ജീവനുള്ളവനായും പ്രവർത്തിക്കുന്നവനായും സൗന്ദര്യമുള്ളവനായും ഇരിക്കുന്നത്, ആ സർവ്വാന്തര്യാമിയും, പ്രാണേശ്വരനും, നാശരഹിതനുമായ ആത്മാവിനെക്കുറിച്ച് ചിന്തിക്കുന്നതേയില്ല. ഇത് ആശ്ചര്യം തന്നെ!

മറ്റാർക്കോ വേണ്ടി വെട്ടാനും കുത്താനും നടന്ന് അവനും തന്റെ ജീവിതം വ്യർത്ഥമാക്കി. ഇനിയും എത്രയോപേർ അവന്റെ വഴിയേ നടക്കാനിരിക്കുന്നു. കുളിക്കാതെ തേച്ചുമിനുക്കിയ ശുഭ്രവസ്ത്രവും ധരിച്ച് സുഗന്ധദ്രവ്യങ്ങളും പൂശി നടക്കുന്ന ഇവർ ഇനിയെങ്കിൽ ജ്ഞാനസ്നാനം ചെയ്തെങ്കിൽ എന്ന് ഞാൻ വെറുതെ ആശിച്ചുപോയി..

2 comments:

  1. മനസ്സിലാക്കാതെ പോകുന്ന യാഥാർത്ഥ്യങ്ങൾ...

    ReplyDelete
  2. മനസ്സിലാക്കിയാലും വീണ്ടും മറന്നുപോകുന്നവ... അഭിപ്രായത്തിന് നന്ദി സതീഷ്..

    ReplyDelete