Wednesday 22 May 2013

കുന്നിക്കുരു - 5

കണ്ണിലെ ഇമയെപ്പോലും
കണ്ണിൽ‌പ്പെടാതെയായിടും
തന്നിലെ ദൈവചൈതന്യം
താനറിയാത്തതെന്നപോൽ‌.
ദേവാലയത്തിൻ മുന്നിൽ
ദേവസന്നിധിയോർത്തിടും
എപ്പോഴും ദേവനാമത്തെ
ചിന്തിപ്പോൻ ദേവസന്നിധി
പിതാവിൻ ഇഷ്ടഭാവത്തെ
സൂക്ഷ്മമായിട്ടറിഞ്ഞുടൻ
ഇഷ്ടമായതു ചെയ്യുന്ന
പുത്രൻ ഉത്തമനാണെടോ.
പറയാതെ ചെയ്യാതെയും
പറഞ്ഞിട്ടു ചെയ്യുന്നതും
മധ്യമനായ പുത്രന്റെ
ലക്ഷണം തന്നെ ചൊല്ലിടാം.
പറഞ്ഞാലും പറയാതെയും
കർമ്മം ചെയ്യാത്ത പുത്രനെ
അധമനാണെന്നു കല്പിപ്പൂ
എല്ലാമേ ദേവഭാവവും.
ഉത്തമം മധ്യമം പിന്നെ
അധമം എന്ന ഭാവവും
ദൈവത്തിൻ ഭാവമാണെന്നു
വിദ്വാന്മാർ പറയുന്നിതു.
മരണത്തെ മറവിയാണെന്നും
ജനനത്തെ ഓർമ്മയെന്നതും
കാണുന്നു വേദവിത്തുക്കൾ
കാണുന്നില്ലിതു മാനുഷർ.
ഒരു രാജ്യത്തെ നാണയം
മറുരാജ്യത്തു പറ്റിടാ
ഇഹലോകത്തെ സമ്പാദ്യം
പരലോകത്തിലതെന്ന പോൽ‌‌.
ഇഹലോകത്തെ സമ്പാദ്യം
പുണ്യ സമ്പാദ്യമാക്കുകിൽ
പരലോകത്തതു നേടീടും
പരമോന്നതി സൗഖ്യവും.

സോമദാസ്

No comments:

Post a Comment