Friday 24 May 2013

ഡ്രൈവിംഗ് ലൈസൻസ്

ഈ കഥ നടക്കുന്നത് സൗദി അറേബ്യയിലാണ്. വ്യക്തമായി പറഞ്ഞാൽ, ഞാൻ ജോലി നോക്കുന്ന കമ്പനിയിൽ. ഇതിലെ കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നവരുമായി ബന്ധം ഉണ്ടാകാമെങ്കിലും എല്ലാവരും പറയുന്നതുപോലെ ഈ കഥയിലെ കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നതോ ജീവനുണ്ടെന്ന് തോന്നാത്തതോ ആയ ആരുമായും ഒരു ബന്ധവുമില്ലെന്ന് ഞാൻ ഊന്നി ഊന്നി പറയുകയാണ്.

ഇത് രംഗനാഥന്റെ കഥയാണ്. മുല്ലപ്പെരിയാറിൽ നിന്നും ജലം ഊറ്റുന്നവന്മാരിൽ ഒരുവൻ. ഞങ്ങളുടെ ഡിപ്പാർട്ടുമെന്റിലെ പുതുമുഖമാണ് ഇദ്ദേഹം. താൻ ചെയ്തുകൊണ്ടിരിക്കുന്ന തെറ്റ് മറ്റൊരുത്തൻ ചെയ്യുന്നതു കണ്ടാൽ അയാളെ വിമർശിക്കാൻ മുന്നിൽ രംഗനുണ്ടാവും. ഇങ്ങനെ പല പ്രത്യേക സ്വഭാവത്തിനുടമയാണെങ്കിലും ഏറ്റവും പ്രധാനപ്പെട്ടത് ഇതൊന്നുമല്ല. ആര് എന്ത് ചോദിച്ചാലും അറിയില്ല എന്ന് പറയാനറിയില്ല നമ്മുടെ രംഗന്. നിനക്ക് ഹെലിക്കോപ്റ്ററോടിക്കാൻ അറിയാമോടാ എന്ന് ചോദിച്ചാൽ ഇന്നലെ വൈകിട്ട് രണ്ട് റൗണ്ടേ ഓടിക്കാൻ പറ്റിയുള്ളൂ എന്ന് പറയുന്ന ടൈപ്പ്.

ഇങ്ങനെയിരിക്കെ ഒരു ദിവസം ഞങ്ങളുടെ മാനേജർ ഒരു മീറ്റിംഗ് വിളിച്ചു കൂട്ടി. എല്ലാവരും ആകാംശയോടെ ചെന്നിരുന്നു. ദൈവമേ, വല്ല പ്രമോഷനോ ഇംഗ്രിമെന്റോ ആയിരിക്കണേ.. അതും എനിക്കു തന്നെ ആയിരിക്കണേ.. എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഞാനും മീറ്റിംഗിനെത്തി. കാര്യം നിസ്സാരം, ഡിപ്പാർട്ടുമെന്റിലേക്ക് പുതിയൊരു കാറിന് അപ്രൂവൽ കിട്ടിയിരിക്കുന്നു. പക്ഷേ ഓടിക്കാൻ ഒരാൾ വേണം. ആൾക്കാരെയും സാധനസാമഗ്രികളും പല സ്ഥലങ്ങളിൽ എത്തിക്കുന്ന അധിക ചുമതലയും കിട്ടും. അതിന് ആരെങ്കിലും ഒരാൾ സൗദി ലൈസൻസ് എടുക്കണം. ആര് വേണമെന്ന് തീരുമാനിക്കാനാണ് മീറ്റിംഗ്. വണ്ടിയോടിക്കാൻ അറിയാവുന്നവരാരെങ്കിലും ഉണ്ടോയെന്ന മാനേജറുടെ ചോദ്യത്തിന് ആരും കേട്ട ഭാവം ഇല്ല. മിക്കവർക്കും നാട്ടിലെ ലൈസൻസ് ഉണ്ട്, വണ്ടിയോടിക്കാനും അറിയാം. പക്ഷേ, പണികിട്ടിയാലോ എന്നൊരു സംശയം. ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു. എല്ലാവരും തലകുനിച്ചിരിക്കുന്നു. എന്നാൽ ഒരുത്തൻ മാത്രം രണ്ട് കയ്യും പൊക്കിപ്പിടിച്ചിരിക്കുന്നു. ആരായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ! നമ്മുടെ രംഗനാഥൻ തന്നെ. മാനേജർക്ക് സന്തോഷമായി. അഭിനന്ദനങ്ങളും കൂടെ ലൈസൻസ് എടുക്കുന്നതിനുള്ള നിർദ്ദേശങ്ങളും നൽകി മീറ്റിംഗ് അവസാനിപ്പിച്ചു.

നമ്മുടെ കഥാപാത്രത്തിന്റെ സ്വഭാവം നല്ലതുപോലെ അറിയാമായിരുന്നതുകൊണ്ട് ഞങ്ങളെല്ലാം ചുറ്റും കൂടി.

“നിനക്ക് വണ്ടിയോടിക്കാൻ അറിയാമോടേ?” കൂട്ടത്തിലൊരുത്തന്റെ ചോദ്യം.

“പിന്നേ, എന്റെ രണ്ടാമത്തെ അമ്മാവന്റെ ജീപ്പും കാറുമൊക്കെ ഞാനല്ലേ ഓടിച്ചിരുന്നത്.” രംഗനാഥന്റെ മറുപടി.

“ശരിക്കും? പുളു അടിക്കാതെ ഏതെങ്കിലുമൊന്ന് കുറയ്ക്കടേ!“ എന്ന് ഞാൻ.

“എനിക്ക് കാറോടിക്കാൻ അറിയാം.

രംഗനാഥൻ ജീപ്പിനെ വിട്ടു. വീണ്ടും ഒന്നുകൂടി സമ്മർദ്ദം ചെലുത്തിയപ്പോൾ കാറ് ടൂവീലറായി. ഈ ടൂവീലർ എന്ന് പറഞ്ഞത് സൈക്കിളാണെന്ന് കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് മനസ്സിലായി. ഇനിയും ചോദിച്ചാൽ സൈക്കിളിന്റെ ഒരു വീലു കൂടി ആശാൻ ഊരിയാലോ എന്നുകരുതി ഞങ്ങൾ ചോദ്യം ചെയ്യൽ അവസാനിപ്പിച്ചു. ഒരു വാഹനവും ഇന്നേവരെ ഓടിച്ചിട്ടില്ലാത്ത രംഗനാഥനാണ് ഒരാഴ്ച കൊണ്ട് ലൈസൻസ് എടുക്കാൻ പോകുന്നത് എന്നു ചുരുക്കം.

സൗദിയിൽ ലൈസൻസ് കിട്ടാൻ പ്രയാസമാണ്. ഡ്രൈവിംഗ് സ്കൂളിൽ ചേർന്ന് പഠിക്കണം. പുറത്ത് പഠിക്കാൻ അനുവാദമില്ല. അതുകൊണ്ടുതന്നെ ഡ്രൈവിംഗ് സ്കൂളുകളിലെല്ലാം ആയിരക്കണക്കിന് ആൾക്കാരാണ് ലൈസൻസിനായി എത്തുന്നത്. ഇനി അവരെയെല്ലാം മറികടന്ന് അകത്തു കടന്നാലോ, അഞ്ചു ദിവസം വെറും രണ്ട് മിനിട്ട് വീതം മാത്രമാണ് വണ്ടി ഓടിക്കാൻ കിട്ടുക. അതിനിടയ്ക്ക് പഠിച്ചു തീർക്കണം. ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ പറഞ്ഞതിന്റെ അന്നുതന്നെ രംഗനാഥൻ കമ്പനിയിലെ ഒരു ഡ്രൈവറെ ചാക്കിട്ടു. 50 റിയാൽ ഓഫറും കൊടുത്തു. എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ കുറച്ചു സമയം ഡ്രൈവിംഗ് പഠിപ്പിക്കണം. അങ്ങനെ പഠിത്തം തുടങ്ങി. താമസസ്ഥലത്തിനടുത്ത് വാഹനങ്ങൾ വിരളമായ റോഡിലാണ് പ്രകടനം. ജീവതത്തിൽ ഇന്നേവരെ ഒരു സൈക്കിൾ പോലും കൈ കൊണ്ട് തൊട്ടുകാണില്ല ഇവൻ എന്നാണ് രംഗനാഥനെക്കുറിച്ച് ഗുരുവിന്റെ അഭിപ്രായം.

ഇങ്ങനെ രണ്ടു മൂന്ന് ദിവസം കഴിഞ്ഞുപോയി. ഒരു ദിവസം പതിവുപോലെ രണ്ടും കൂടി ഡ്രൈവിംഗ് പഠിക്കാനിറങ്ങി. നിർഭാഗ്യവശാൽ ചെന്നുപെട്ടത് ഒരു പോലീസ് വാഹനത്തിനു മുന്നിൽ. വണ്ടിയുടെ വരവ് കണ്ടപ്പോഴേ പോലീസുകാരന് പന്തികേടു തോന്നി. രണ്ടിനേയും പിടിച്ചു. ലൈസൻസില്ലാത്ത രംഗനാഥനെ പോലീസ് വാഹനത്തിൽ കയറ്റി. ഡ്രൈവറോട് വണ്ടിയുമായി പുറകെ വരാൻ പറഞ്ഞു. ഡ്രൈവർ ആകെ അങ്കലാപ്പിലായി. കൈലിയും ബനിയനുമാണ് വേഷം. ഇടികൊള്ളുമ്പോൾ പൊഴിയുന്നത് തടയാൻ പോലും ഒന്നുമില്ല. എന്തു ചെയ്യും? ആലോചിച്ചു നിന്നിട്ട് കാര്യമില്ല! എന്തെങ്കിലും ചെയ്തേ പറ്റൂ. താമസസ്ഥലത്തിന് സമീപത്തുകൂടിയാണ് പോകുന്നത്. ഡ്രൈവർ വണ്ടി തിരിച്ച് ക്യാമ്പിലേക്ക് കയറ്റി. ഓടി റൂമിൽ കയറി ഡ്രസ്സ് മാറാൻ തുടങ്ങി.

കുറച്ചു കഴിഞ്ഞാണ് പോലീസുകാരൻ അത് ശ്രദ്ധിച്ചത്. പുറകിൽ വണ്ടിയില്ല. അയാൾ വണ്ടി നിർത്തി ചാടി പുറത്തിറങ്ങി. രംഗനാഥനെ തൂക്കിയെടുത്ത് പുറത്തിട്ടു. എന്തെങ്കിലും പറയുന്നതിനു മുൻപ് ഒരടി പറ്റിച്ചു. അണ്ണന്റെ കണ്ണീന്ന് പൊന്നീച്ചയും തേനീച്ചയും ഒന്നിച്ചു പുറത്തുചാടി. അടുത്തതു കിട്ടുന്നതിനു മുൻപ് ഡ്രൈവർ ക്യാമ്പിൽ പോയിരിക്കുമെന്ന് ഒരുവിധം പറഞ്ഞൊപ്പിച്ചു. രണ്ടുപേരും നേരെ ക്യാമ്പിലേക്ക്. അപ്പോഴാണ് നമ്മുടെ ഡ്രൈവർ പുത്തനുടുപ്പുമിട്ട് ഫെയർ ആന്റ് ലൗലിയും തേച്ച് പുറത്തിറങ്ങിയത്. കിട്ടിയപാടെ ഡ്രൈവർക്കും കൊടുത്തൊരടി. മൂന്നുദിവസം രണ്ടും അകത്ത്. അതോടെ ഇനി മേലിൽ കാറ് പോയിട്ട് സൈക്കിളുപോലും ഓടിക്കില്ലെന്ന് രംഗണ്ണനും ഇനി ഒരിക്കലും ഒരുത്തനേയും ഡ്രൈവിംഗ് പഠിപ്പിക്കില്ലെന്ന് ഗുരുജിയും തീരുമാനിച്ചു.

No comments:

Post a Comment