Friday 3 May 2013

കുന്നിക്കുരു - 4

 സദ്ഗുണങ്ങളതേറീടിൽ
മനസ്സിന്നതലംകൃതി
ഭൂഷണങ്ങളതേറീടിൽ
ശരീരത്തിനലംകൃതി.
 നിദ്രയെന്നാലതജ്ഞാനം
ജ്ഞാനമാകുന്നുണർവ്വിതും
നിദ്രകൊള്ളുന്ന മർത്യന്നെ
ആചാര്യൻ വന്നുണർത്തിടും.
 അന്നം ശരീരരക്ഷക്കായ്
ആശ്രയിക്കുന്നു ജീവികൾ
അന്നം തന്നെ മനസ്സിന്റെ
വിഷയങ്ങളുമായിടും
 വിധിയാണെന്നുചൊല്ലീട്ട്
വിധിച്ചീടരുതാരുമേ
വിധിയല്ലിതു നോക്കീടിൽ
കർമ്മഫലങ്ങളതാണെടോ!
 
അഹങ്കാരമുള്ള മർത്യന്ന്
അഹങ്കാരമുള്ള ലോകവും
അഹങ്കാരമില്ലാത്ത മർത്യന്ന്
അഹങ്കാരമില്ലാത്ത ലോകവും.
 സൗന്ദര്യമുള്ള പുഷ്പത്തിൽ
സുഗന്ധം കൂടെയെങ്കലോ
സൗന്ദര്യമുള്ള മർത്യന്ന്
സത്ഗുണങ്ങളുമെന്നപോൽ.
 പുഷ്പകാന്തി ക്ഷണം നേരം
നൽകീടുന്നതുമെങ്കിലും
ദീർഘായുസ്സുള്ള പാഷാണ-
ഖണ്ഡത്തേക്കാൾ വരിഷ്ടമാം.
 രാത്രിയിൽക്കണ്ട കയറിനെ
പാമ്പെന്നു ധരിച്ചിടാം
തെല്ലു പ്രകാശ സാന്നിധ്യം
കയറാണെന്നു കണ്ടിടും.
ഇക്കണ്ടലോകവും തന്നെ
കയറിനെ പാമ്പെന്നപോൽ
ജ്ഞാനദീപം പ്രകാശിച്ചാൽ
ബ്രഹ്മജ്ഞാനം ലഭിച്ചിടും.
നിറങ്ങളില്ലാത്ത വെള്ളത്തെ
നിറങ്ങളായുള്ള കുപ്പിയിൽ
നിറച്ചാൽ കുപ്പിതൻ കാന്തി
നിറച്ച വെള്ളത്തിനായിടും.
 കാന്തിയില്ലാ ജലത്തിന്ന്
കാന്തിയുണ്ടായതെന്നപോൽ
നാമമില്ലാത്ത ദൈവത്തെ
നാമത്താൽ അറിയാതെടോ!
 
 ദൂരെയുള്ള സുഹൃത്തിന്നെ
ദൂരമില്ലാതെ കണ്ടിടും
ദൂരെയല്ലാത്ത ദൈവത്തെ
ദൂരെയെന്നു നിനച്ചിടും!
 

സോമദാസ്

No comments:

Post a Comment