Sunday 20 October 2013

കുന്നിക്കുരു - 9

ധനഭക്തൻ ഭജിക്കുന്നു
ഭഗവാനെ ധനത്തിനായ്
ദൈവഭക്തൻ ഭജിക്കുന്നു
ജ്ഞാനസമ്പാദനത്തിന്.
 എത്രയോ തവണ നമ്മൾ
വന്നുപോയവരെങ്കിലും
ലോകത്തിലിപ്പോഴാദ്യം
വന്നതെന്നാണു ധാരണം.
 മനസ്സിനെ മദിപ്പിച്ചു
മറപ്പിക്കും പ്രകൃതിതൻ
മായയിൽ തുള്ളിയാടുന്ന
പാവതാൻ നമ്മളേവരും.
 വെറുതേ കിട്ടുന്നതല്ല
ഭാഗ്യമെന്ന മഹാനിധി
പലനാൾ ചെയ്തപുണ്യത്തിൻ
ഫലമാണെന്നതോർക്കണം.
 പുറമേയുള്ള ലോകത്തിൽ
സുഖം തേടുന്നു മാനുഷർ
അകത്തുള്ള സുഖം തെല്ലും
അറിയാത്തവരാകയാൽ.
 ഞാനെന്നും എനിക്കെന്നും
എന്റേതെന്നിവയൊക്കെയും
അകലെപ്പോയ്, തെളിയേണം
ആകെ ഞാനെന്ന ഭാവന.
 പലകാര്യങ്ങൾ സാധിക്കാൻ
ഓടുന്നു കാലമത്രയും
ഓട്ടം നിർത്തണമെന്നാകിൽ
ആഗ്രഹങ്ങൾ ത്യജിക്കണം.
 ഉള്ളിലായുള്ള ആനന്ദം
അറിഞ്ഞീടാതെ സർവ്വരും
സുഖത്തെ യാചിച്ചീടുന്നു
ധനവാൻ യാചകനോടെന്നപോൽ.
 ഞാനെന്ന ഭാവം ഉള്ളിൽ
സൂക്ഷിച്ചീടുവതെങ്കിലോ
എല്ലാം ഞാനെന്ന ഭാവത്തെ
കാണണം ശ്രേഷ്ഠമാമത്.
 അറിവില്ലാ ജനത്തിന്
അറിവുണ്ടാകുന്നതെന്നപോൽ
അറിവുള്ള ജനങ്ങൾ തൻ
ജീവിതം മാതൃകയാക്കണം.
 സോമദാസ്

No comments:

Post a Comment