Monday 7 October 2013

അമ്മ പറഞ്ഞ കഥ

ഇപ്പോൾ മൊബൈൽ, കമ്പ്യൂട്ടർ, ലാപ്ടോപ്പ് തുടങ്ങിയവകളുടെ പ്രളയകാലമാണല്ലൊ. ഇന്ന് കുഞ്ഞുങ്ങൾ മൂന്നുവയസ്സുമുതൽ ഇവയുമായുള്ള സമ്പർക്കം തുടങ്ങുന്നു. ഇപ്പോഴത്തെ വൃദ്ധജനങ്ങളിൽ കൂടുതൽ പേരും പുതിയ സാങ്കേതികവിദ്യകൾക്ക് പുറത്താണ്. ഇതുപോലെ ഇപ്പോഴത്തെ ബാലതാരങ്ങൾ വൃദ്ധരാകുമ്പോൾ അന്നത്തെ പുതുജന്മങ്ങളേക്കാൾ പലതിലും പിന്നിലായിരിക്കും. റോക്കറ്റ് വേഗത്തിലാണ് ശാസ്ത്രപുരോഗതി. എന്നാൽ ഇന്നത്തെ പുതുതലമുറയ്ക്ക് നഷ്ടപ്പെട്ട ഒന്നുണ്ട്. അമ്മക്കഥകളും അമ്മൂമ്മക്കഥകളും. അതിനുസമമായി പകരം വക്കാൻ ഇന്നേവരെയും ഒന്നുംതന്നെ കമ്പോളത്തിൽ കിട്ടുന്നുമില്ല.

ഇന്ന് കുട്ടികളുടെ കളിപ്പാട്ടം മുതൽ തുടങ്ങുന്നു ഇലക്ട്രോണിസം. പണ്ടുകാലത്ത് ഓലക്കാലുകൊണ്ടും ചെടികളുടെ ഇലകൾ കൊണ്ടും വെള്ളക്ക കൊണ്ടുമുള്ള കളിപ്പാട്ടങ്ങളായിരുന്നു കുഞ്ഞുങ്ങളുടെ കൂട്ടുകാർ. അതുണ്ടാക്കാനാവശ്യമുള്ള വസ്തുക്കളുടെ ശേഖരണം മുതൽ നിർമ്മാണം വരെ എല്ലാതലത്തിലുമുള്ളവരുമായും കുട്ടികൾ ബന്ധപ്പെടുന്നു. ഈ കൂട്ടുചേർന്നുള്ള സംരംഭത്തിൽ അവർ പല ജീവിതസാഹചര്യങ്ങളേയും അഭിമുഖീകരിക്കുകയും അതിനെ തരണം ചെയ്യുന്നതിനുള്ള സഹകരണവും മാനസിക തയ്യാറെടുപ്പും ആർജിക്കുകയും ചെയ്യുന്നു. ഇന്നത്തെ കുഞ്ഞുങ്ങൾക്ക് സ്വിച്ചുകൾ അമർത്തിയാൽ മതി എന്തുതരം കളിപ്പാട്ടങ്ങളും അവന്റെ മുന്നിൽ കാണാം. സ്വിച്ചമർത്തി അതുകൊണ്ടവർ കളിച്ചുകൊള്ളും. അതിന് കൂട്ടുകാർ ആരും വേണ്ട. അതിനാൽ മാനുഷികമൂല്യങ്ങൾ അവർ അറിയുന്നില്ല. കാർട്ടൂൺ ചിത്രത്തിലെ കഥാപാത്രത്തെ അനുകരിച്ച് ഉച്ചത്തിൽ അതും വിളിച്ചു പറഞ്ഞുകൊണ്ടു നടക്കുന്ന ഒരു മൂന്നുവയസ്സുകാരനെ ഞാൻ ഓർക്കുന്നു. അവൻ ഏറ്റവും കൂടുതൽ സംസാരിക്കുന്നതും കാർട്ടൂൺ ഭാഷ ആയിരുന്നു.

എന്റെ കുട്ടിക്കാലത്തെപ്പറ്റി ഞാൻ ഓർക്കുന്നു. രാത്രിയിൽ അത്താഴം കഴിഞ്ഞ് ഞങ്ങൾ എല്ലാപേരും അമ്മക്കു ചുറ്റും കൂടും. മിക്കവാറും ദിവസങ്ങളിൽ അമ്മ നല്ല നല്ല കഥകൾ പറയും. അതുകേട്ട് അമ്മയുടെ മടിയിൽ കിടന്ന് ഞാനുറങ്ങിയിട്ടുണ്ട്. എല്ലാം ഗുണപാഠകഥകൾ. പലതും കേട്ടാൽ കരഞ്ഞുപോകും. ആ കഥകൾ മിക്കതും ഓർമ്മയുള്ള കാലം വരെ നിലനിൽക്കുന്നതാണ്. കഥകളിലെ ഓരോ സംഭവവും എന്നെക്കൂടി ബന്ധപ്പെടുത്തുന്നു എന്നെനിക്ക് തോന്നിയിരുന്നു.

ഒരു ദിവസം അമ്മ പറഞ്ഞ കഥ ഇങ്ങനെ: നിർധനരായ ഒരു കുടുംബം. അമ്മയും മകനും മാത്രം. അച്ഛൻ മരിച്ചു പോയി. സമ്പന്ന വീടുകളിൽ ജോലി ചെയ്ത് ആ അമ്മ മകനെ വളർത്തുന്നു. സമ്പന്നവീട്ടിലെ കുട്ടിയും ഈ കുട്ടിയും ഒന്നിച്ചാണ് പഠിക്കുന്നത്. വിലകൂടിയതും പുതിയതുമായ വസ്ത്രം ധരിച്ചെത്തുന്ന കുട്ടികളെ കാണുമ്പോൾ പാവം കുട്ടി കൊതിക്കും തനിക്കും അച്ഛനുണ്ടായിരുന്നെങ്കിലെന്ന്. ഒരു ദിവസം അമ്മ ജോലി ചെയ്യുന്ന വീട്ടിലേക്ക് കുട്ടിയും പോയി. അവിടുത്തെ മേശപ്പുറത്ത് നാണയത്തുട്ടുകൾ അടുക്കി വച്ചിരിക്കുന്നത് അവൻ കണ്ടു. ഏറ്റവും മുകളിൽ ഇരുന്ന ഒരു ചക്രം അവൻ എടുത്തു. വീട്ടിൽ വന്നപ്പോൾ അത് സന്തോഷത്തോടെ അമ്മയെ കാണിച്ചു. വഴിയിൽ നിന്നും കിട്ടിയതാണെന്നു പറഞ്ഞു. ആ പണംകൊണ്ട് ചീനി വാങ്ങിപ്പുഴുങ്ങിത്തിന്നാം എന്നവൻ പറഞ്ഞു. ചീനി പുഴുങ്ങി രണ്ടുപേരും കൂടി തിന്നാനിരുന്നു. കുട്ടിയുടെ മുഖത്ത് മുമ്പെങ്ങും കണ്ടിട്ടില്ലാത്ത തിളക്കവും ഉത്സാഹവും സന്തോഷവും. ഒരു കഷണം ചീനി വായിൽ വച്ചപ്പോൾ വല്ലാത്ത കയ്പ്. അവന്റെ എല്ലാ സന്തോഷവും പോയി. ഒന്നും തിന്നാൻ കഴിഞ്ഞില്ല. അവൻ ചോദിച്ചു.

“എന്താണമ്മേ ഇതു കയ്ക്കുന്നത്?”

“‘കട്ടാൽ കയ്ക്കും‘ എന്നൊരു ചൊല്ലുണ്ട്. മോൻ ഈ ചക്രം കട്ടതാണോ?”

അമ്മയുടെ ചോദ്യം കേട്ട് അവൻ മ്ലാനമായി തലകുനിച്ചിരുന്നു.

ഒരു മണിക്കൂറെടുത്ത് അമ്മയുടെ വിശദീകരിച്ചുള്ള ഈ കഥ കേട്ട് ഞാൻ കരഞ്ഞുപോയി. അന്ന് ഉറങ്ങിയിട്ടും കഥയിലെ  ചിലവാക്കുകൾ ഞാൻ പറഞ്ഞതായി അമ്മ പറയുമായിരുന്നു. ഇപ്പോഴും അമ്മ പറഞ്ഞ കഥകൾ എന്റെ അന്തർധാരയിൽ മുഴങ്ങുന്നുണ്ട്.

സോമദാസ്

2 comments:

  1. ഇതിനു പകരം കുമ്പളങ്ങ കട്ട കഥയായിരുന്നു എനിക്ക് അമ്മ പറഞ്ഞു തന്നത്

    കട്ട കുമ്പളം കയ്ക്കും  അത്രെ

    ഇന്നു ലോകത്തിൽ കാണുന്ന അരാജകത്വത്തിന്റെ മൂലകാരണം വലരെ വ്യക്തമായി പറഞ്ഞിരിക്കുന്നു ഈ പോസ്റ്റിൽ

    അതായിരിക്കും ലോകത്തിന്റെ ബ്വ്ധി അതല്ലെ ഇവിടെ ആളനക്കം ഒന്നും കാണാത്തതും :(

    ReplyDelete