Monday 9 December 2013

കുന്നിക്കുരു - 12


മാതാപിതാക്കളിൽ നിന്നും
സമൂഹത്തിൽ നിന്നുമായ്
അറിവുകൾ നേടുന്നോരു
ബാല്യം ഉത്തമമാണുകേൾ.


ബാല്യകാലം പഠിക്കുന്ന
ശീലങ്ങൾ തുടരുന്നിതു
അന്ത്യകാലം വരുവോളം
നിഴൽ പോൽ തന്റെ കൂടെയും.


കളങ്കമില്ലാത്ത ബാല്യത്തെ
കളങ്കപ്പെടുത്തിയാക്കുവാൻ
ബാഹ്യപ്രേരണയായ് നിൽ‌പ്പൂ
ബാഹ്യലോകമതെപ്പൊഴും.
ബാല്യത്തിൽ നല്ല ശീലങ്ങൾ
ശ്രദ്ധയോടെ പഠിക്കുകിൽ
ദുർഘടമായ ലോകത്തിൽ
വിജയം സാധ്യമായ് വരും.
ഉദാത്തമായ വിദ്യയും
ഉദാത്തമായ ചിന്തയും
ഉദാത്തമായ ലക്ഷ്യവും
ഉദാത്തമായ ജീവിതം.
എന്തുചെയ്യണമെന്നപോൽ
എങ്ങനെ ചെയ്യണമെന്നതും
കൗമാരത്തിൽ ശങ്കിപ്പൂ
ചാഞ്ചല്യമുള്ള ചിത്തവും.
അന്യരെ അനുകരിക്കുവാൻ
മനസ്സിൽ തോന്നുന്നിതെപ്പൊഴും
നല്ല അനുകരണം തന്നിൽ
നല്ല ഭാവങ്ങൾ നൽകിടും.
വിദ്യ അഭ്യസിച്ചീടുവാൻ
ബ്രഹ്മചര്യമനുഷ്ഠിച്ച്
ഗുരുവിൻ മാർഗ്ഗമാരാഞ്ഞ്
ഗുരുവോടൊത്തുവസിക്കണം.
ആചാര്യൻ ചൊന്ന കാര്യങ്ങൾ
ഓരോന്നും ശ്രദ്ധയോടെയും
തന്റെ വിദ്യയതാക്കീട്ട്
തന്നെത്താൻ അറിഞ്ഞീടണം.
പഠിച്ചവിദ്യയെ ചേർത്തിട്ട്
അനുയോജിച്ചൊരു ജോലിയും
കരസ്ഥമാക്കി വച്ചീടാൻ
യൗവ്വനം തന്നെ ഉത്തമം.
സംസ്കാരമുള്ള ജോലിക്ക്
തന്നെ വേണം ശ്രമിക്കുവാൻ
ജീവിതം ശാന്തമാക്കീടാൻ
തൊഴിൽ നൽകുന്നു ശക്തിയും.
അസത്യം ചൊൽ‌വതും പിന്നെ
പൊതുസമ്പാദ്യ മോഷണം
നീതിമാനായ് ഭാവിച്ചും
നീതിനിഷേധനമോടെയും
മദ്യനിർമ്മാണ ജോലിയും
മദ്യവില്പന ജോലിയും
മദ്യമായിട്ടു ചേർന്നുള്ള
ജോലികൾ ശുദ്ധമല്ലകേൾ.
മാതാപിതാക്കൾ കണ്ടുവച്ച
വിവാഹം തന്നെയുത്തമം
ശിഷ്ടഫലങ്ങൾ കാണേണം
കർമ്മത്തിൻ ഫലമെന്നതായ്.
കുടുംബാംഗങ്ങളെത്തമ്മിൽ
ബന്ധിച്ചീടുന്ന കണ്ണിയായ്
സ്നേഹ വിശ്വാസ ധർമ്മങ്ങൾ
നീതിയോടെ പുലർത്തണം.

സോമദാസ്

No comments:

Post a Comment