Thursday 28 November 2013

മൂന്നു ലോകങ്ങളിലൂടെ

രാവിലെ എണീറ്റതേ നല്ല തലവേദനയുമായിട്ടാണ്. കുളിമുറിയിൽ കയറിയപ്പോൾ പൈപ്പിൽ വെള്ളമില്ല. വെള്ളവും വെളിച്ചവുമില്ലെങ്കിൽ ഫ്ലാറ്റ് ജീവിതം നരകം തന്നെ. ഇനി വെള്ളം കിട്ടാൻ കുറേ സമയമെടുക്കും. കുടിക്കാൻ ഉപയോഗിക്കുന്ന വെള്ളം എടുത്ത് അത്യാവശ്യം പ്രാഥമിക കാര്യങ്ങൾ നിർവഹിച്ചു എന്നു വരുത്തി. ഡ്രസ്സ് ചെയ്യുന്നതിനിടയിൽ ഭാര്യ പറഞ്ഞു.

“ഇന്ന് ചായയില്ല. ഗ്യാസ് തീർന്നു.”

“രാവിലെ നിന്റെ മരമോന്ത കണികണ്ടപ്പോഴേ ഞാൻ ഓർത്തതാ..“ വെറുതെ ഒരു തമാശയ്ക്ക് പറഞ്ഞതാ. പക്ഷേ അത് അവൾക്ക് അത്ര പിടിച്ചില്ല.

“നാളെ മുതൽ ഒരു കണ്ണാടി അടുത്ത് വച്ചിട്ടു വേണം ഉറങ്ങാൻ. എണീറ്റുടനെ അത് എടുത്ത് നോക്കിയാൽ മതി. ഗ്യാസിനും വെള്ളത്തിനുമൊന്നും ഒരു മുട്ടും വരില്ല”

ഇനി അതിന് മറുപടി പറഞ്ഞാൽ മുട്ടൻ വഴക്കാകുമെന്നറിയാവുന്നതുകൊണ്ട് ഒന്നും മിണ്ടാതെ പതുക്കെ പുറത്തേക്കിറങ്ങി. കമ്പനിയിലേക്ക് അരമണിക്കൂർ ഡ്രൈവ് ഉണ്ട്. ഞാൻ കാറ് സ്റ്റാർട്ടു ചെയ്ത് മുന്നോട്ട് നീങ്ങി.  കുറച്ച് ദൂരം ചെന്നപ്പോഴാണ് പുറകിലെ ഏതോ ഒരു ഡോർ അടച്ചിട്ടില്ലെന്ന് മനസ്സിലായത്. ഞാൻ വണ്ടി പതുക്കെ സൈഡിലേക്കൊതുക്കി. ഡോറു തുറന്ന് പുറത്തിറങ്ങുമ്പോഴേക്കും വണ്ടി ഭയങ്കര ശബ്ദത്തോടെ ആകെ ഒന്ന് കുലുങ്ങി. ഞാൻ പെട്ടന്ന് ചാടിയിറങ്ങി. കഷ്ടകാലമെന്നല്ലാതെ എന്തു പറയാൻ, ഏതോ ഒരുത്തൻ പുറകിൽ കൊണ്ട് ഇടിച്ചിരിക്കുന്നു. ആജാനുബാഹുവായ ഒരു സൗദി ആ കാറിൽ നിന്നും ഇറങ്ങി.

“അസ്സലാമു അലൈക്കും. Good Morning. How are you?"

നാട്ടിലായിരുന്നെങ്കിൽ തന്തയ്ക്കുവിളിയും അടിയും നടക്കേണ്ട സീൻ.

"വ അലൈക്കും അസ്സലാം. I'm fine. What about you?" അവന്റെ കൈ പിടിച്ചു കുലുക്കിക്കൊണ്ട് ഞാൻ പറഞ്ഞു.

അവനോട് കൊച്ചുവർത്തമാനങ്ങളും പറഞ്ഞ് നടുറോഡിൽ ഒരു മണിക്കൂർ കഴിച്ചുകൂട്ടിയപ്പോഴാണ് ട്രാഫിക് പോലീസ് എത്തുന്നത്. അവരുടെ ചടങ്ങുകളെല്ലാം കഴിഞ്ഞ് കമ്പനിയിലെത്തിയപ്പോഴേക്കും രണ്ടു മണിക്കൂർ ലേറ്റ്.

എന്തായാലും ബോസ് നല്ല മൂഡിലായിരുന്നു. എന്നെ കയ്യിൽ കിട്ടയപാടെ മറ്റാർക്കോ കരുതിവച്ചിരുന്ന തെറിയെല്ലാം ഒറ്റ ശ്വാസത്തിൽ വിളിച്ചുതീർത്തു. അങ്ങേര് ശ്വാസം എടുക്കുന്ന സമയത്ത് ഞാൻ ആക്സിഡന്റിന്റെ കാര്യം പറഞ്ഞു. അതോടെ കൂടുതൽ ഒന്നും പറയാതെ എന്നെ വെറുതേവിട്ടു.

ഓഫീസിൽ പിടിപ്പതു പണിയുണ്ടായിരുന്നു. അതെല്ലാം കഴിഞ്ഞ് വീട്ടിലേക്ക് തിരിക്കാൻ കുറച്ചു വൈകി. അപ്പോഴാണ് ഭാര്യയുടെ കോൾ വരുന്നത്. കുഞ്ഞ് ഓടികളിക്കുന്നതിനിടയിൽ മൂക്കിടിച്ചു വീണു. മൂക്കിൽ നിന്ന് ചോരവരുന്നു. ആശുപത്രിയിൽ കൊണ്ടു പോകണം. വീട്ടിലെത്തിയപാടെ അവരെയും കൊണ്ട് ആശുപത്രിയിലേക്കോടി. അവിടെയാണെങ്കിൽ തിരക്കോട് തിരക്ക്. എല്ലാ പിള്ളാർക്കും ഒരുമിച്ച് അസുഖം വന്നോ എന്ന് സംശയിച്ചു പോകും. രണ്ടു മണിക്കൂർ കാത്തിരുന്ന് ഡോക്ടറെ കണ്ടു. കുഴപ്പമൊന്നുമില്ലെന്നറിഞ്ഞപ്പോഴാണ് അല്പം ആശ്വാസമായത്.

സംഭവബഹുലമായ കുറേ മണിക്കൂറുകൾ കഴിഞ്ഞിരിക്കുന്നു. ഉറങ്ങാൻ കിടന്നപ്പോൾ ഞാൻ അന്ന് നടന്ന ഓരോ കാര്യങ്ങളെക്കുറിച്ചും ഓർത്തു. ജീവിതം സുഖദുഃഖങ്ങൾ നിറഞ്ഞതാണെന്ന് ആശ്വസിച്ചു. എന്റെ കണ്ണുകൾ പതുക്കെ അടഞ്ഞു. ഈ ഭൂലോകം എന്നിൽ നിന്നും മറഞ്ഞു.

................................................................................................

ഞാൻ വളരെ വേഗത്തിൽ കാർ ഓടിച്ചുകൊണ്ടിരിക്കുന്നു! അതാ എന്റെ കാറിന്റെ തൊട്ടുപുറകിൽ മറ്റൊരു കാർ. ആജാനുബാഹുവായ ഒരുത്തനാണ് അത് ഓടിക്കുന്നത്. അവൻ എന്റെ കാറിൽ ഇടിക്കാൻ വരുന്നു. ഞാൻ ഒരു ചുവന്ന ബട്ടണിൽ ഞെക്കി. അവന്റെ കാറിനെ ബഹുദൂരം പിന്നിലാക്കി എന്റെ കാർ ആകാശത്തിലേക്കുയർന്നു. ഹാരിപോർട്ടർ സിനിമകളിൽ കാണുന്നതുപോലെ ഞാനും കാറും വൃക്ഷങ്ങൾക്കും മലകൾക്കും അരുവികൾക്കും മുകളിലൂടെ പറന്നുയർന്നു. ഞാൻ താഴോട്ടു നോക്കി. ഒരു കറുത്ത പൊട്ടുപോലെ കാണുന്നത് എന്റെ മകനല്ലേ! ഞാൻ കാറു താഴേക്ക് താഴ്ത്തി. അവൻ എന്തിനേയോ കണ്ട് ഓടുന്നു. ഞാൻ വീണ്ടും കാർ താഴ്ത്തി. അവനെ ഒരു പശു ഓടിക്കുകയാണ്. ഞാൻ ഗ്ലാസ് തുറന്ന് കൈ പുറത്തേക്കിട്ടു. പശുവിന് ഇടിക്കാൻ കഴിയുന്നതിനു മുൻപ് ഞാൻ അവനെ എന്റെ കയ്യിൽ തൂക്കിയെടുത്തു. അവൻ പശുവിനെ നോക്കി കോക്രി കാണിച്ചിട്ട് കുടുകുടെ ചിരിച്ചു. ഭുവർ ലോകവും എന്നിൽ നിന്നും മാഞ്ഞു.

................................................................................................

ഇപ്പോൾ ഞാൻ ശാന്തനാണ്. ഒരു വികാരവും എന്നെ ബാധിക്കുന്നില്ല. സുഖവും ദുഃഖവും പ്രയാസവും ടെൻഷനും ഉത്തരവാദിത്തങ്ങളും ഒന്നും എനിക്കില്ല. ചെയ്തു തീർക്കാനുള്ളതൊന്നും എന്നെ അലട്ടുന്നതേയില്ല. ചുറ്റുമുള്ളതൊന്നും എനിക്ക് ബാധകമേയല്ല. ഞാൻ ആരാണെന്നു തന്നെ എനിക്കറിയില്ല. ഈ സ്വർലോകം എന്ത് നല്ലതാണ്.

................................................................................................

ടൈംപീസിന്റെ ശബ്ദം കേട്ട് ഞാൻ കണ്ണു തുറന്നു. പതിനഞ്ചര മണിക്കൂർ ഭൂലോകത്തിലും അര മണിക്കൂർ ഭുവർലോകത്തിലും എട്ടു മണിക്കൂർ സ്വർലോകത്തിലും കഴിഞ്ഞിട്ട് ഞാൻ വീണ്ടും ജനിച്ചിരിക്കുന്നു. മറ്റൊരു പ്രഭാതത്തിലേക്ക്.

No comments:

Post a Comment