Saturday 29 June 2013

ചെകുത്താന്റെ ചങ്ങാതികൾ

ഇന്ന് ഹർത്താൽ. അതിനു തക്കതായ വലിയ സംഭവങ്ങളൊന്നും ഉണ്ടായതായി അറിയില്ല. അറിഞ്ഞിട്ടും കാര്യവുമില്ല! ബന്ദും, ഹർത്താലും, പണിമുടക്കും, കടയടപ്പും മറ്റെന്തുതരം പ്രതിഷേധമാണെങ്കിലും പൊതുജനങ്ങൾക്കെല്ലാം ഒരുപോലെയാണ്. ഒരു കാര്യത്തിനും ഈ ദിവസങ്ങളിൽ പുറത്തിറങ്ങാൻ കഴിയില്ല. അതുകൊണ്ട് ഇന്ന് വീട്ടിൽ ചടഞ്ഞിരിക്കാം എന്നു വിചാരിച്ചപ്പോഴാണ് ഫോൺ ശബ്ദിച്ചത്. സുഹൃത്താണ്. അത്യാവശ്യമായി അങ്ങോട്ടൊന്ന് ചെല്ലാൻ. രണ്ടു കിലോമീറ്റർ ദൂരമല്ലെ, നടന്നുപോകാം എന്നു കരുതി പുറപ്പെട്ടു. കാലാവസ്ഥാപ്രവചനം പോലെ ആകാശം മേഘാവൃതമായിരുന്നു. മഴപെയ്യാനും പെയ്യാതിരിക്കാനുമല്ല സാധ്യത; ചാറിത്തുടങ്ങി. കർച്ചീഫ് തലയിലിട്ടുകൊണ്ട് ഞാൻ വേഗത്തിൽ നടന്നു. മഴ ഉറയ്ക്കുന്ന ലക്ഷണമാണ്. വഴിയിൽ കണ്ട കൊച്ചു വീട്ടിലേക്ക് അല്പസമയം കയറി നിൽക്കാം എന്നു കരുതി, കയറി. ചെറിയ വരാന്തയിൽ ആരുമില്ല. അലങ്കോലപ്പെട്ടുകിടക്കുന്ന വീടും പരിസരവും. എന്തോ ഒരു മൂകത അവിടെ തളംകെട്ടിക്കിടക്കുന്നതായി തോന്നി.

ഉള്ളിൽ നിന്നും ദയനീയമായ സംസാരവും വിങ്ങിപ്പൊട്ടുന്ന ശബ്ദവും. ഞാൻ ശ്രദ്ധിച്ചു. ഒരു സ്ത്രീ കരഞ്ഞുകൊണ്ട് മറ്റാരോടോ സംസാരിക്കുന്നു.

“ഇന്ന് ഇവിടെ ഒന്നും വച്ചില്ലേ?”

“ഇല്ല ചേച്ചീ, വെക്കാൻ ഒരു സാധനവും ഇവിടെയില്ല. ഇന്നലെ രാത്രിയും അയാൾ കുടിച്ചു വന്ന് എന്നേയും കുട്ടികളേയും തല്ലി. പാത്രങ്ങളും ആഹാരവുമൊക്കെ നശിപ്പിച്ചു. രാവിലെ എങ്ങോട്ടോ ഇറങ്ങിപ്പോയി. രാത്രിയിൽ ഒരു ഗ്ലാസ്സ് എടുത്തെറിഞ്ഞത് മൂന്നു മാസമായ കുഞ്ഞിന്റെ കയ്യിൽ കൊണ്ടു. ഇന്ന് ഗവ: ആശുപത്രിയിൽ കൊണ്ടുപോയി. പൊട്ടലുണ്ട്. പ്ലാസ്റ്റർ ഇട്ടിരിക്കുകയാണ്.”

ആശ്വാസവാക്കുകൾ പറയാൻ കഴിയാതെ മറ്റേ സ്ത്രീയും കരയുന്നു.

“എല്ലാ ദിവസവും ഇങ്ങനെയാണോ?”

“ചില ദിവസങ്ങളിൽ, കുടിച്ചിട്ടാണ് വരുന്നതെങ്കിലും കുഞ്ഞുങ്ങളോടും എന്നോടും സ്നേഹം കാണിക്കും. പെട്ടന്ന് അതുമാറി ഭ്രാന്ത് പിടിച്ചതുപോലെ പെരുമാറും. മദ്യത്തിന് അടിമയായിപ്പോയി. കുറേ കൂട്ടുകാരുണ്ട്. ‘ചെകുത്താന്മാർ!‘ അവരാണ് ഇയാളെ ഇങ്ങനെയാക്കിയത്. കല്ല്യാണം കഴിച്ചസമയം നല്ല സ്വഭാവവും അധ്വാനിയുമായിരുന്നു. കാശ് കയ്യിൽ വന്നുതുടങ്ങിയതോടെ കുടി തുടങ്ങി. കൂട്ടുകാരും ആയി. എല്ലാം കീഴ്മേൽ മറിഞ്ഞു. ഈ കള്ളുകച്ചവടം നടത്തുന്നവരുടേയും വീട് ഇതുപോലെ നശിച്ചുപോകണേ എന്നു ഞാൻ ശപിക്കാത്ത ദിവസങ്ങളില്ല.”

മഴ തോർന്നു. ഞാൻ ഇറങ്ങി നടന്നു. കുറേ ദൂരം ചെന്നപ്പോൾ കുറച്ചുപേർ കൂട്ടം കൂടി നിൽക്കുന്നു. ഹർത്താലനുകൂലികളായിരിക്കും. അടുത്തുചെന്നപ്പോൾ അവിടൊരു കള്ളുഷാപ്പുണ്ടെന്നു മനസ്സിലായി. ബന്ദാണെങ്കിലും പിന്നിൽക്കൂടി കച്ചവടം നടക്കുന്നുണ്ട്. കറുത്ത പ്രതലത്തിൽ വെളുത്ത അക്ഷരത്തിലുള്ള ബോർഡ് എന്നെ നോക്കി പല്ലിളിക്കുന്നതുപോലെ തോന്നി. മനസ്സു മന്ത്രിച്ചു, ‘ഇതാണ് ചെകുത്താന്റെ വസതി. ഇവിടെ വരുന്നവരാണ് ചെകുത്താന്റെ ചങ്ങാതികൾ’. ആ ചെകുത്താന്റെ വസതിയുടെ ഉടമസ്ഥനോട് അടങ്ങാത്ത വെറുപ്പും കോപവും എന്റെയുള്ളിൽ നുരഞ്ഞുപൊങ്ങി.

സുഹൃത്തിന്റെ വീട്ടിലെത്തിയിട്ടും എന്റെ മനസ്സ് കലുഷിതമായിരുന്നു. അവനോട് നടന്നതെല്ലാം പറഞ്ഞ് എന്റെ മനസ്സിലെ ഭാരം ഇറക്കിവച്ചു. അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

“ആരാടാ ഇതൊന്നും കഴിക്കാത്തവർ. പിന്നെ ഒരു കാര്യം, ചെകുത്താന്റെ ചങ്ങാതികളാകരുതെന്നുമാത്രം.”

അവന്റെ വേദാന്തം കേട്ട് എനിക്ക് ചിരിക്കാൻ കഴിഞ്ഞില്ല!!

സോമദാസ്

2 comments:

  1. നന്നായിരിക്കുന്നു,ജെനിഷ്.

    ReplyDelete
  2. നന്ദി ചേച്ചീ...

    ReplyDelete