Saturday 22 February 2014

ശിഷ്യൻ

ഒരു മഹർഷിയുടെ ആശ്രമത്തിൽ പുതിയ ശിഷ്യരെ എടുക്കുന്നതിനുള്ള ഇന്റർവ്യൂ നടക്കുകയാണ്.
രാജകുമാരൻ, മന്ത്രിപുത്രൻ, സർവ്വസൈന്യാധിപന്റെ മകൻ, ഒരു സാധു ബ്രാഹ്മണപുത്രൻ...
മഹർഷി തന്റെ ശിഷ്യന് നിർദ്ദേശം കൊടുത്തു.
“ആശ്രമമുറ്റത്തു നിൽക്കുന്ന ആ നെടുംപനയിൽ കയറണം.“
രാജകുമാരൻ തന്റെ സർവ്വ ശക്തിയുമെടുത്ത് പനയിൽ കയറി. പകുതി കയറിയപ്പോൾ ഇനി പറ്റില്ല എന്നു പറഞ്ഞു.
“എന്നാൽ കൈവിട്ടേക്കൂ!“ ഗുരു നിർദ്ദേശം.
കുമാരൻ ഭയന്ന് കൈവിട്ടില്ല; താഴെയിറങ്ങി.
ഇതുതന്നെ മന്ത്രിപുത്രനും സംഭവിച്ചു. പനയുടെ മുകളിൽ കയറിയ മന്ത്രിപുത്രനോട് കൈ വിടാൻ നിർദ്ദേശിച്ചു. മന്ത്രിപുത്രനും താഴെയിറങ്ങി.
സർവ്വ സൈന്യാധിപന്റെ മകനും ഇതുതന്നെ ആവർത്തിച്ചു.
അവസാനം സാധുവായ ബ്രാഹ്മണപുത്രൻ കയറി.
പനയുടെ മുകളിൽ കയറിയ കുട്ടിയോട് പനയോലയിൽ പിടിച്ച് തൂങ്ങിക്കിടക്കാൻ ഗുരു നിർദ്ദേശിച്ചു.
കുട്ടി അത് അനുസരിച്ചു.
“കൈ വിട്ടേക്കൂ!“ ഗുരു നിർദ്ദേശം.
കുട്ടി കൈവിട്ടു.
ഒരു പഞ്ഞി ശകലം പോലെ കുട്ടി താഴേക്കു വന്നു.
ഗുരു കൈകൾ നീട്ടി കുട്ടിയെ പിടിച്ചു.
കുട്ടി സുരക്ഷിതനായി ഗുരുസന്നിധിയിൽ നിന്നു.
“ഈ കുട്ടിയെ ഞാൻ എന്റെ ശിഷ്യനായി തെരഞ്ഞെടുത്തിരിക്കുന്നു. ബാക്കിയുള്ളവർക്ക് പോകാം.” ഗുരു നിർദ്ദേശിച്ചു.

സോമദാസ്

No comments:

Post a Comment