Sunday 9 February 2014

ഞാനും എന്റെ ലോകവും!

ആരോ എന്റെ കാലിൽ ശക്തിയായി പിടിച്ചു വലിക്കുന്നു. ഞാൻ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു. ഭാര്യയാണ്. അലാറത്തിന്റെ ശബ്ദം പലപ്പോഴും ഞാൻ കേൾക്കാറില്ല. പിന്നെ അവളു വേണം കുത്തി എണീപ്പിക്കാൻ. എനിക്ക് ചിരി വന്നു. പണ്ടുകാലത്ത് ഭാര്യമാർ എന്നും രാവിലെ ഭർത്താവിന്റെ കാലുതൊട്ട് വന്ദിച്ചിട്ടാണ് അടുക്കളയിൽ കയറാറുള്ളതെന്ന് കേട്ടിട്ടുണ്ട്. ചിരിച്ചോണ്ട് കിടന്നാൽ സമയം പോകും എന്ന് ആരോ ഉള്ളിൽ നിന്നു പറയുന്നു. ഞാൻ ചാടിയെണീറ്റു.

പ്രാഥമിക കാര്യങ്ങളും പ്രാതലും കഴിഞ്ഞപ്പോൾ സമയം 6:30. ഇന്നും 140-ൽ പോയാലേ രക്ഷയുള്ളൂ എന്ന് ചിന്തിച്ചുകൊണ്ട് ഞാൻ കാർ സ്റ്റാർട്ട് ചെയ്തു. കമ്പനിയിൽ എത്തി ഐ.ഡിയും ഫിങ്കർപ്രിന്റും കാണിച്ച് ഹാജർ വച്ചപ്പോൾ 7:30. തിർക്കുപിടിച്ച ഒരു ഓഫീസ് ദിനം കൂടി തുടങ്ങുകയായി. പിടിപ്പതു പണിയുള്ള ഒരു ദിവസം. അതിനിടയ്ക്കാണ് ഐ.ടി ക്കാർ ഓപ്പറേറ്റിംഗ് സിസ്റ്റം മാറ്റാൻ എത്തിയത്. എല്ലാവരുടേയും കമ്പ്യൂട്ടറിൽ വിന്റോസ്-8 ഇൻസ്റ്റാൾ ചെയ്യുന്നു. എന്റെ കമ്പ്യൂട്ടറിൽ പണി നടക്കുമ്പോൾ ഞാൻ എന്റെ സുഹൃത്തുക്കളുടെ ഡെസ്കിൽ പോയി നോക്കി. എല്ലാത്തിലും ഒരേ ഓപ്പറേറ്റിംഗ് സിസ്റ്റം. പക്ഷേ കണ്ടാലോ.. എല്ലാം വ്യത്യസ്തം. പുതിയത് കിട്ടിയിട്ട് മണിക്കൂറുകൾ കഴിയുന്നതിനു മുൻപ് ഓരോരുത്തരും അവരവരുടെ അഭിരുചിക്കനുസരിച്ച് അവയുടെ രൂപഭാവങ്ങൾ വ്യത്യാസപ്പെടുത്തിയിരിക്കുന്നു. രൂപഭാവങ്ങളിലേ അവയ്ക്ക് വ്യത്യാസമുള്ളൂ. അടിസ്ഥാനപരമായി എല്ലാം ഒന്നാണ്. ഇതു തന്നെയല്ലേ ഈ ലോകത്തിന്റേയും സ്ഥിതി. “The operating system of the universe applies to everyone alike, and it works along principles that do not require your cooperation."

ഞാൻ എന്റെ സീറ്റിലേക്ക് മടങ്ങി. സമയം 5 ആയത് അറിഞ്ഞില്ല. പഞ്ച് ഔട്ട് ചെയ്ത് കമ്പനിയിൽ നിന്നും പുറത്തിറങ്ങുമ്പോഴേക്കും കൂടയുള്ളവരിൽ ഭൂരിഭാഗവും പോയിക്കഴിഞ്ഞിരുന്നു. എന്തൊരു വേഗതയാണ് ഈ ലോകത്തിന്! ഇനിയും 140-ൽ പോകണം. എന്നാലേ പാർക്കിങ്ങിന് ഇടം കിട്ടുകയുള്ളൂ എന്ന് ചിന്തിച്ച് ഞാൻ കാർ സ്റ്റാർട്ട് ചെയ്തു.

വീട്ടിലെത്തി കുളിച്ച്, മകനുമായി പുറത്തൊക്കെ ഒന്നുപോയി തിരിച്ചു വന്ന് അവനുമായി കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഭാര്യ ഒരു പേപ്പറുമായി എത്തുന്നത്. മകന്റെ സ്കൂളിൽ നിന്നും കൊടുത്തയച്ചതാണ്. ആ ഫോം പൂരിപ്പിച്ച് തിരിച്ച് കൊടുത്തു വിടണം. ചേർത്തപ്പോൾ ഈ വിവരങ്ങളെല്ലാം കൊടുത്തതാണല്ലോ!

“ഇനി മോൻ തനിയെ കളിക്ക്. അച്ഛൻ ഈ ഫോം ഒന്ന് പൂരിപ്പിക്കട്ടെ.”

“വേണ്ട, വേണ്ട.. അച്ഛൻ വരണം കളിക്കാൻ. ഞാൻ ഹനുമാൻ. അച്ഛൻ സുരസ. നമുക്ക് ഇടികൂടാം..” അവൻ വിടാൻ ഭാവമില്ല.

അത് വകവയ്ക്കാതെ ഞാൻ ഫോം പൂരിപ്പിക്കാൻ തുടങ്ങി. അവൻ എന്നെ അതിനു സമ്മതിക്കാതെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. ഒടുക്കം ആ പേപ്പറിന്റെ ഒരു ഭാഗം കീറി.

“നിന്നോടല്ലിയോടാ പറഞ്ഞത് കുറച്ചു നേരം മിണ്ടാതിരിക്കാൻ.” ഞാൻ കണ്ണുരുട്ടി. അതിനു പകരമായി അവിടെ കിടന്ന തലയിണ കൊണ്ടവൻ എന്റെ തലമണ്ടയിലടിച്ചു. അടി കൊണ്ടതോടെ ഞാൻ ചിന്തിച്ചു. ഇപ്പോൾ എനിക്കു വേണമെങ്കിൽ ഒരടി കൊടുത്ത് ഇവനെ മാറ്റി നിർത്താം. അങ്ങനെ ഇവിടെ ശബ്ദായമാനമായ ഒരന്തരീക്ഷം സൃഷ്ടിക്കാം. അവന്റെ കണ്ണീരോടെ ഈ ദിവസത്തെ എനിക്ക് അവസാനിപ്പിക്കാം. ദീപക് ചോപ്ര എഴുതിയ ഒരു പുസ്തകത്തിലെ വരികൾ എനിക്ക് ഓർമ്മ വന്നു - " You are not in the world; the world is in you. Everyone is a creator."

ഞാൻ അവനെ അടുത്തു വിളിച്ചു. അവന്റെ കവിളിൽ ഒരുമ്മ കൊടുത്തു. ഷോക്കടിച്ചതുപോലെ അവൻ അല്പനേരം എന്നെ നോക്കി നിന്നു. എന്നിട്ട് ശാന്തനായി അവന്റെ കളിപ്പാട്ടങ്ങൾക്കരികിലേക്ക് നടന്നുനീങ്ങി. ഞാൻ എന്റെ ലോകം സൃഷ്ടിച്ചിരിക്കുന്നു. സുന്ദരമായ ഒരു ലോകം. അപ്പോഴും ദീപക് ചോപ്രയുടെ വരികൾ എന്റെ കാതുകളിൽ മുഴങ്ങി.  "Being a creator is more important than the whole world." ഭൂരിഭാഗം മനുഷ്യരും തങ്ങൾ സൃഷ്ടിച്ച ലോകത്തെ നോക്കി കരയുകയാണെന്ന് എനിക്ക് തോന്നി. അവനവന്റെ ലോകം സൃഷ്ടിക്കാനുള്ള സകല അധികാരവും കയ്യിലുള്ളപ്പോഴും അതറിയാതെ വെറുതേ പരിതപിക്കുന്നു. കഷ്ടം തന്നെ!!

No comments:

Post a Comment